Tuesday, August 23, 2011

അമേരിക്കയെ ആരു രക്ഷിക്കും?


പുതിയ സ്‌പെഡര്‍മാന്റെ നിറം വെളുപ്പല്ല. അത്ര കറുപ്പുമല്ല. ഏറെക്കുറെ ബരാക് ഒബാമയുടെ നിറം. ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ. കാഴ്ചയിലും ഒബാമയെപ്പോലുണ്ട്്.

ചിലന്തിയെപ്പോലെ ചുവരുകളില്‍ കയറിയും കൂറ്റന്‍ കെട്ടിടങ്ങള്‍ ചാടിക്കടന്നും നാട്ടുകാരുടെ രക്ഷകനായെത്തിയിരുന്ന വെള്ളക്കാരന്‍ സ്‌പൈഡര്‍മാന്‍ 'അള്‍ട്ടിമേറ്റ് കോമിക്‌സ് സ്‌പൈഡര്‍മാന്റെ' 160-ാം ലക്കത്തില്‍ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയാണുണ്ടായത്. എന്നുവെച്ച് നാട്ടുകാരെ രക്ഷിക്കാന്‍ ആരെങ്കിലും വേണ്ടേ? അതിനാണ് പുതിയ സ്‌പൈഡര്‍മാനെ 'മാര്‍വെല്‍ കോമിക്‌സ്' അവതരിപ്പിക്കുന്നത്.

വെള്ളക്കാരനായ പഴയ ചിലന്തിമനുഷ്യന്റെ സ്ഥാനത്ത് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ സ്‌പൈഡര്‍മാനെ കൊണ്ടുവരാന്‍ അമേരിക്കയിലെ വിനോദ വ്യവസായികളെ പ്രേരിപ്പിച്ചത് എന്തായിക്കും? സംശയിക്കേണ്ട, ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് വെള്ളക്കാരനല്ല എന്നതുതന്നെ.

അമേരിക്കയില്‍ നിന്നിറങ്ങി ലോകമെമ്പാടുമെത്തുന്ന കോമിക്കുകളും ഹോളിവുഡില്‍നിന്നിറങ്ങുന്ന തട്ടുപൊളിപ്പന്‍ ചിത്രങ്ങളും എല്ലാ കാലത്തും അമേരിക്കന്‍ ഭരണകൂടത്തിന്റെ താത്പര്യങ്ങളാണ് സംരക്ഷിച്ചു പോന്നിട്ടുള്ളത്. ചിത്രകഥയിലെ സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ഫാന്റവും മാന്‍ഡ്രേക്കും സിനിമയിലെ ജെയിംസ്‌ബോണ്ടും റാംബോയും റോക്കിയുമെല്ലാം വെള്ളക്കാരന്റെ അധീശത്വത്തിന്റെ പ്രഖ്യാനമാണ് നടത്തുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ശത്രുക്കളാണ് ഈ അതിമാനുഷരുടെ ശത്രുക്കള്‍. അമേരിക്കന്‍ ഭരണകൂടമാണ് ലോക ഭരണകൂടമെന്നും അമേരിക്കക്കാരന്‍ വിചാരിച്ചാലേ ലോകത്തെ രക്ഷിക്കാനാവൂ എന്നുമാണ് അവരെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഒബാമയുടെ സ്ഥാനാരോഹണ ദിവസം അദ്ദേഹത്തെയും സ്‌പൈഡര്‍മാനെയും ഒറ്റപ്പുസ്തകത്തില്‍ അവതരിപ്പിച്ച മാര്‍വെല്‍ കോമിക്‌സ് പറയാതെ പറഞ്ഞത് ഒബാമയാണിനി നമ്മുടെ രക്ഷകനെന്നാണ്.

പക്ഷേ ചുവരില്‍ കയറിയും ചാടിക്കടന്നും ചിലന്തിയുടെ രൂപമാര്‍ജ്ജിച്ചും അമേരിക്കയെ രക്ഷിക്കാന്‍ പുതിയ സ്‌പൈഡര്‍മാനാകുമോ? ചിത്രകഥയില്‍ പറ്റിയേക്കും. യഥാര്‍ഥലോകത്ത് ഇനിയത് എളുപ്പമല്ല. ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ നടക്കുന്ന അമേരിക്ക അത്ര വലിയ പ്രതിസന്ധിയിലാണകപ്പെട്ടിരിക്കുന്നത്. വീരവാദത്തിനും ആക്രമണോത്സുകതയ്ക്കും ഒരു കുറവുമില്ലെങ്കിലും അമേരിക്കക്കാരന്‍ തകര്‍ച്ച മുന്നില്‍ കാണാന്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.

സാമ്രാജ്യങ്ങള്‍ തകരുന്നതില്‍ വലിയ പുതുമയൊന്നുമില്ല, ചരിത്രത്തിന്റെ അനിവാര്യതയാണത്. ലോകജനതയുടെ ശവക്കൂമ്പാരത്തിനു പുറത്ത് ഏറെപ്പണിപ്പെട്ടു കെട്ടിപ്പൊക്കിയ സാമ്രാജ്യത്വത്തിന്റെ പളുങ്കുകോട്ടകള്‍ ചീട്ടുകൊട്ടാരം നിലംപൊത്തുന്ന വേഗത്തിലാണ് പലപ്പോഴും തകര്‍ന്നുവീഴുക. കൊട്ടാരത്തിന്റെ പുറംമോടിയില്‍ കണ്ണുടക്കിനില്‍ക്കുന്നവര്‍ക്ക് അതു തകരുകയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വിഷമമായിരിക്കുമെന്നുമാത്രം. അമേരിക്ക ഒരിക്കലും തകരില്ലെന്നു തന്നെ അവര്‍ വിശ്വസിക്കും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം എല്ലാ കാലവും നമ്മുടെ തലയ്ക്കുമുകളിലുണ്ടാവുമെന്നുറപ്പിച്ചിരുന്നവരുടെ പിന്‍മുറക്കാര്‍ ഇപ്പോഴുമുണ്ട്്.

ആടി ഉലയാന്‍ തുടങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ച പൂര്‍ത്തിയാവാന്‍ വെറും 17 വര്‍ഷമേ വേണ്ടിവന്നുള്ളൂ എന്നതാണ് വസ്തുത. ഒരൊറ്റ വര്‍ഷം കൊണ്ടാണ് പോര്‍ച്ചുഗല്‍ തകര്‍ന്നത്. വിള്ളലുകള്‍ പുറംലോകമറിഞ്ഞ് രണ്ടു വര്‍ഷംകൊണ്ട് സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായി. സാമ്രാജ്യം നഷ്ടപ്പെട്ട് ഫ്രാന്‍സ് വെറുമൊരു രാജ്യം മാത്രമായത് എട്ടു വര്‍ഷം കൊണ്ടാണ്. പഴയ ഓട്ടോമന്‍ തുര്‍ക്കിയുടെ പതനം പൂര്‍ത്തിയാവാന്‍ 11 വര്‍ഷമേ വേണ്ടിവന്നുള്ളൂ. അമേരിക്കയുടെ സാമന്ത രാജ്യങ്ങളെന്ന നിലയിലും പഴയ അടിമകളുടെ കാല്‍പനിക സ്മരണകളിലും ബ്രിട്ടനും ഫ്രാന്‍സും ഇപ്പോഴും ജീവിക്കുന്നുണ്ട്. പക്ഷേ, തുര്‍ക്കിയും പോര്‍ച്ചുഗലും ഒരുകാലത്ത് സാമ്രാജ്യത്വ ശക്തികളായിരുന്നു എന്നുപറഞ്ഞാല്‍ ഇന്നാരെങ്കിലും വിശ്വസിക്കുമോ? അമേരിക്കയെപ്പറ്റിയും അങ്ങനെ പറയുന്നൊരു കാലം വരുമെന്നുതന്നെ വേണം കരുതാന്‍.

ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും ഗതി അമേരിക്കയ്ക്കും വരാന്‍ പോവുകയാണെന്നും അവരുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്നും കാര്യകാരണ സഹിതം സമര്‍ഥിക്കുന്ന ചരിത്രകാരന്‍മാര്‍ ധാരാളമുണ്ട്. യുദ്ധമാവില്ല, യുദ്ധങ്ങള്‍ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയാവും അമേരിക്കയുടെ ശവക്കുഴി തോണ്ടുക. കാരണം, പണമില്ലെങ്കില്‍ അമേരിക്കയുമില്ല.

ബിസിനസുകാര്‍ക്ക് ആധിപത്യമുള്ള മനുഷ്യ ചരിത്രത്തിലെ ആദ്യ സമൂഹമാണ് അമേരിക്കന്‍ സമൂഹം. ആദ്യത്തെ പണാധിപത്യ സമൂഹം എന്നു പറയാം. പണമാണ് എല്ലാം എന്നതുകൊണ്ട് അവിടെ മതപുരോഹിതന്‍മാര്‍ക്കോ കുലീനരായ പ്രഭുക്കന്‍മാര്‍ക്കോ പ്രാധാന്യം ലഭിച്ചില്ല. പണമുള്ളവരുടെ അഭിപ്രായത്തിനായി പ്രാമുഖ്യം. നമ്മളതിനെ അഭിപ്രായസ്വാതന്ത്ര്യമെന്നും ജനാധിപത്യമെന്നും വിളിച്ചു. ഊഹക്കച്ചവടം കൊണ്ടു കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകരുന്നതുപോലെതന്നെയാണ് ബിസിനസുകാരന്റെ സമൂഹവും തകരുക. ഉയര്‍ന്നുയര്‍ന്ന് മുകളിലെക്കുപോവുന്ന ഓഹരിവിപണി ഉടയുന്നതുപോലെ ഒരു സുപ്രഭാതത്തില്‍ അതു തകരാന്‍ തുടങ്ങും. പണമുണ്ടാക്കുക, എല്ലാം കൈയടക്കുക എന്ന ചിന്തയ്ക്കപ്പുറം ഒന്നുമില്ലാത്ത സമൂഹത്തിനു പിന്നെ പിടിച്ചുനില്‍ക്കാനെളുപ്പമല്ല. അതിന്റെ സൂചനകളാണ് അമേരിക്കയില്‍നിന്നുയരുന്നത്.

അമേരിക്കന്‍ ഭരണകൂടം കടപ്രതിസന്ധിയില്‍പ്പെട്ടുലഞ്ഞതും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി അവരുടെ വായ്പാക്ഷമത കുറച്ചതും ധനക്കമ്മിയും തൊഴിലില്ലായ്മയും കുതിച്ചുയരുന്നതും അമേരിക്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ബാഹ്യ ലക്ഷണങ്ങള്‍ മാത്രമാണ്. ഇന്നത്തെ നിലയ്ക്ക് 22 വര്‍ഷംകൊണ്ട് അമേരിക്ക തകരുമെന്നാണ് പ്രശസ്ത ചരിത്രകാരന്‍ ആല്‍ഫ്രഡ് എം മക് കോയുടെ കണക്കുകൂട്ടല്‍. ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തിയ അധിനിവേശത്തോടെ ആ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ നിഗമനം ഇങ്ങനെ സംഗ്രഹിക്കാം -2020 ഓടെ അമേരിക്കയുടെ വളര്‍ച്ച താഴോട്ടാവും. 2025ഓടെ തകര്‍ച്ച തുടങ്ങും. 2030ഓടെ അതു മൂര്‍ധന്യത്തിലെത്തും. പിന്നെയവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും.

പത്തു വര്‍ഷംമുമ്പ് ജി20 രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയുടെ 61 ശതമാനവും അമേരിക്കയുടേതായിരുന്നു. 2010 ആയപ്പോഴേക്ക് ഇത് 42 ശതമാനമായി കുറഞ്ഞു. വളര്‍ച്ച കുറഞ്ഞു കുറഞ്ഞ് രണ്ടാമതൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ് അവരുടെ സമ്പദ് വ്യവസ്ഥ. നികുതിദായകരുടെ പണം വന്‍കിട മുതലാളിമാര്‍ക്കു നല്‍കിയാണ് 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കരകയറിയത്. മുതലാളിമാര്‍ രക്ഷപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പാപ്പരായി. അതിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്ന മാന്ദ്യം.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന അമേരിക്ക 2026ഓടെ ചൈനയ്ക്കു പിന്നിലാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2050ഓടെ ഇന്ത്യയും സാമ്പത്തിക രംഗത്ത് അമേരിക്കയെ മറികടക്കും. 2030ഓടെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും പ്രതിരോധ രംഗത്തും ചൈന അമേരിക്കയ്ക്കു മുന്നിലെത്തും. ഉത്പന്ന കയറ്റുമതി രംഗത്ത് 2008ഓടെ തന്നെ അമേരിക്ക ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും പിന്നിലായി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടുകഴിഞ്ഞു. പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ജപ്പാനു പിന്നിലാണ് കുറേക്കാലമായി അമേരിക്ക. വൈകാതെ അവര്‍ ചൈനയ്ക്കും പിന്നിലാകും.

ഉന്നത വിദ്യഭ്യാസ രംഗത്ത് ഏറെക്കാലം ലോകത്തുതന്നെ ഒന്നാമതായിരുന്ന അമേരിക്ക 2010 ഓടെ പന്ത്രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ശാസ്ത്ര, ഗണിതശാസ്ത്ര വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ 52ാം സ്ഥാനമാണ് ലോക സാമ്പത്തിക ഫോറം അമേരിക്കയ്ക്കു നല്‍കുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ നിന്നു ശാസ്ത്ര ബിരുദമെടുക്കുന്നവരില്‍ പകുതിയും വിദേശ വിദ്യാര്‍ഥികളാണ്. സ്വന്തം രാജ്യം അഭിവൃദ്ധി പ്രാപിക്കുമ്പോള്‍, തമിഴ്‌തൊഴിലാളികള്‍ കേരളം വിട്ടുപോയപോലെ, അവരെല്ലാം അമേരിക്ക വിടും. ഇപ്പോഴുള്ള എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും വിരമിക്കുന്നതോടെ പകരക്കാരെ കിട്ടാതെ പ്രതിരോധ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അമേരിക്ക പിന്തള്ളപ്പെടും. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിച്ചിരുന്ന രാജ്യം എന്ന പദവി ഒരു നൂറ്റാണ്ടു കാലമായി അമേരിക്കയുടെ കുത്തകയായിരുന്നു. ഈവര്‍ഷം ആ സ്ഥാനം ചൈന കൈയടക്കി. വ്യാവസായിക വളര്‍ച്ചയില്‍ ചൈന അമേരിക്കയ്ക്കു മുന്നിലെത്തിയെന്നതിന്റെ തെളിവാണത്.

ലോകശക്തി എന്ന നിലയില്‍ അമേരിക്കയുടെ ഗതി ഇനി താഴോട്ടാണെന്ന് 2008ല്‍ അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ ആദ്യമായി സമ്മതിച്ചിരുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രവാഹം പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കു നീങ്ങിത്തുടങ്ങിയെന്നാണ് 'ഗ്ലോബല്‍ ട്രെന്‍ഡ്‌സ് 2025' എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വളരെ പതുക്കെ പതിറ്റാണ്ടുകള്‍കൊണ്ടേ അതു സംഭവിക്കൂ എന്നാണ് യു.എസ്. ഭരണകൂടത്തിലെ ഉന്നതര്‍ കരുതിയിരുന്നത്. പ്രതീക്ഷിച്ചതിലും എത്രയോ ദ്രുതഗതിയിലാവും ആ മാറ്റമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

വായ്പാനിരക്ക് അവലോകന രംഗത്തെ ലോകത്തെ മൂന്നു പ്രമുഖ ഏജന്‍സികളിലൊന്നായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും മികച്ച ട്രിപ്പിള്‍ എയില്‍ നിന്ന് ഡബിള്‍ എ പ്ലസ് ആയി കുറച്ചതോടെ പണം മുതലിറക്കാനോ കടംകൊടുക്കാനോ വേണ്ടത്ര സാമ്പത്തിക സുരക്ഷിതത്വം ഉള്ള രാജ്യമല്ല അമേരിക്ക എന്ന സത്യമാണു വെളിപ്പെട്ടത്. അമേരിക്കയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 72.9 ശതമാനവും കടത്തില്‍ നിന്നാണ്. മൊത്തം കടഭാരം 15 ലക്ഷം കോടി ഡോളര്‍ വരും. അമേരിക്കയുടെ ട്രഷറി ബോണ്ടുകളില്‍ ചൈനയ്ക്ക് 1,20,000 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യയുടെ നിക്ഷേപം 4,100 കോടി ഡോളര്‍ വരും. കരുതല്‍ ധനം എന്ന നിലയില്‍ സുരക്ഷിതം ഡോളറാണ് എന്ന വിശ്വാസത്തിലാണ് ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ കടപ്പത്രങ്ങളില്‍ മുതല്‍മുടക്കുന്നത്്. അമേരിക്കയുടെ വിലയിടിയുമ്പോള്‍ ഡോളറിന്റെ സ്ഥാനത്ത് മറ്റൊരു കരുതല്‍ ധനം ഉയര്‍ന്നുവരും. അപ്പോള്‍ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടും. പണമിരട്ടിപ്പു സ്ഥാപനങ്ങളും ബ്ലേഡു കമ്പനികളും തകരുംപോലെ അതോടെ അമേരിക്കയുടെ സമ്പദ് മേഖല തകര്‍ന്നടിയും.

ലോകത്തിന്റെ മൊത്തം രക്ഷകരായി ചമഞ്ഞു നടത്തിയ കടന്നാക്രമണങ്ങളും ലാഭംകൊയ്യാന്‍ വേണ്ടിനടത്തിയ ചൂതാട്ടങ്ങളുമാണ് അമേരിക്കയെ ഈ നിലയിലെത്തിച്ചത്. കണ്ണത്താ ദൂരത്തുള്ള ഇറാഖിലും അഫ്ഗാനിസ്താനിലും എന്തിനോ വേണ്ടിയാരംഭിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന യുദ്ധമാണ് അമേരിക്കയെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 69,700 കോടി ഡോളറാണ് അമേരിക്ക വിദേശത്തെ സൈനിക നടപടികള്‍ക്കായി ചെലവഴിച്ചത്. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളുടെ മൊത്തം ചെലവ് മൂന്നു ലക്ഷം കോടി ഡോളര്‍ വരുമെന്നാണ് സാമ്പത്തിക വിദഗ്ധരായ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സും ലിന്‍ഡാ ബില്‍മെസും 2008ല്‍ കണക്കുകൂട്ടിയത്. അത് അതിനുമപ്പുറത്തെത്തുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഒന്നാം ലോകയുദ്ധത്തിന് അമേരിക്കയുടെ മൊത്തം ചെലവ് 3200 കോടി ഡോളര്‍ മാത്രമായിരുന്നെന്നോര്‍ക്കണം. രണ്ടാം ലോകയുദ്ധകാലത്താണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സന്നാഹം വേണ്ടിവന്നത്. അന്നതിന്റെ ചെലവ് 20,000 കോടി ഡോളറായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ ജനസംഖ്യയുടെ 10 ശതമാനവും സൈനിക സേവനത്തിനു തയ്യാറായിരുന്നു. എന്നാലിപ്പോള്‍ അര ശതമാനത്തിലും താഴെയാണവരുടെ അനുപാതം. അതില്‍ത്തന്നെ മുഖ്യധാരാ അമേരിക്കക്കാര്‍ തീരെയില്ലെന്ന് അമേരിക്കയുടെ ഫോറിന്‍ അഫയേഴ്‌സ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ചരിത്ര ഗവേഷകന്‍ ജെയിംസ് റൈറ്റ് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ പിന്നാക്ക, ഗ്രാമീണ മേഖലകളില്‍നിന്നുള്ള പാവങ്ങളാണ് സൈനികരിലേറെയും. അഫ്്ഗാനിസ്താനിലും ഇറാഖിലുമായി 6,500ഓളം യു.എസ്. സൈനികര്‍ മരണമടഞ്ഞു. 44,000 പേര്‍ക്കു പരിക്കേറ്റു. അവരുടെയെല്ലാം ബന്ധുക്കളുടെ രോഷം യു.എസ് ഭരണകൂടത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

രണ്ടാം ലോകയുദ്ധവേളയില്‍ 1945ല്‍ അമേരിക്കയുടെ ജി.ഡി.പിയുടെ 37 ശതമാനമായിരുന്നു പ്രതിരോധച്ചെലവ്. അന്നു പക്ഷേ ജനം ഭരണകൂടത്തിനൊപ്പമുണ്ടായിരുന്നു. യുദ്ധനികുതിയേര്‍പ്പെടുത്തിയാണ് അന്നു യുദ്ധച്ചെലവ് കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍, ദൂരെയേതോ രാജ്യത്ത് ഒരു കാര്യവുമില്ലാതെ നടത്തുന്ന യുദ്ധത്തിനായി നികുതി നല്‍കാന്‍ അമേരിക്കക്കാര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ നികുതിപ്പണം ഉപയോഗിക്കാതെ കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനമാണ് യുദ്ധച്ചെലവിനു നീക്കിവെക്കുന്നത്. കടം കുമിഞ്ഞുകൂടി പരിധി ലംഘിച്ചതും പ്രതിസന്ധി പരിഹരിക്കാന്‍ വായ്പാ പരിധി ഉയര്‍ത്തേണ്ടിവന്നതും അതുകൊണ്ടാണ്. ഓരോ മാസവും വരവിനെക്കാള്‍ 20,000 കോടി ഡോളര്‍ അധികമാണ് അമേരിക്കയുടെ ചെലവ്.

ചെലവു വരവിനേക്കാള്‍ കവിയുമ്പോള്‍ കടം വാങ്ങാതെ തരമില്ല. ലോകത്തിനുമുന്നില്‍ നാണംകെട്ടെങ്കിലും പ്രതിപക്ഷത്തിന്റെ സഹായത്തോടെ വായ്പാ പരിധി ഉയര്‍ത്തിയാണ് ഒബാമ ഭരണകൂടം ഈ മാസമാദ്യം കടപ്രതിസന്ധിയില്‍ നിന്നു തത്ക്കാലത്തേക്കെങ്കിലും രക്ഷപ്പെട്ടത്. വായ്പാ പരിധി ഉയര്‍ത്താനുള്ള ബില്ലിനൊപ്പം പത്തു വര്‍ഷം കൊണ്ട് ചെലവ് ഒരു ലക്ഷം കോടി ഡോളര്‍ കണ്ടു വെട്ടിച്ചുരുക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. അതില്‍ 35,000 കോടി കണ്ടെത്തുക പ്രതിരോധച്ചെലവ് വെട്ടിക്കുറച്ചുകൊണ്ടാണ്. ഇതിനുപുറമെ ഒന്നര ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ വേറെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിലും വലിയൊരു പങ്ക് പ്രതിരോധച്ചെലവു കുറച്ചുകൊണ്ടാവും കണ്ടെത്തുക.

പ്രതിരോധച്ചെലവു വെട്ടിക്കുറയ്‌ക്കേണ്ടിവരുന്നതോടെ അമേരിക്കയ്ക്ക് നഷ്ടമാവുക ലോകപോലീസെന്ന സ്ഥാനമാണ്. അതോടെ അമേരിക്ക അമേരിക്കയല്ലാതാവും. ഇറാഖില്‍നിന്നും അഫ്ഗാനിസ്താനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചത് അമേരിക്ക സമാധാനത്തിന്റെ വഴി തിരഞ്ഞെടുത്തതുകൊണ്ടൊന്നുമല്ല. യുദ്ധം ചെയ്യാനുള്ള ശേഷി കുറഞ്ഞുവരുന്നതുകൊണ്ടാണ്. ബഹിരാകാശ ഗവേഷണപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും സ്‌പെയ്‌സ് ഷട്ടിലുകള്‍ നിലത്തിറക്കാനുമുള്ള തീരുമാനത്തിനുപിന്നിലും സാമ്പത്തിക പ്രതിസന്ധി തന്നെ.

ഇറാഖിലും അഫ്ഗാനിസ്താനിലും മാത്രമല്ല ശീത യുദ്ധത്തിനു ശേഷം സൊമാലിയ, ഹെയ്ത്തി, ബോസ്‌നിയ, കൊസോവോ എന്നിവിടങ്ങിലും അമേരിക്ക സൈനികമായി ഇടപെട്ടിരുന്നു. ജനാധിപത്യം പുന:സ്ഥാപിച്ച് അന്നാട്ടുകാരെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു, അമേരിക്കന്‍ അധിനിവേശത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. തോക്കും ബോംബുമുപയോഗിച്ച് പുറമെനിന്നുവന്നു സ്ഥാപിച്ചെടുക്കാവുന്നതല്ല ജനാധിപത്യമെന്ന യാഥാര്‍ഥ്യം ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ മാത്രമേ അമേരിക്കയുടെ ഇടപെടലുകള്‍കൊണ്ടു കഴിഞ്ഞുള്ളൂ. ഇടപെട്ട രാജ്യങ്ങളിലെയെല്ലാം ജനങ്ങള്‍ അമേരിക്കക്കെതിരെ തിരിയുകയും ചെയ്തു. ലിബിയയില്‍ വിമതരെ സഹായിക്കാന്‍ കരസേനയെ ഇറക്കാതെ വ്യോമാക്രമണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമേരിക്ക ശ്രദ്ധിച്ചത് ഈ പശ്ചാത്തലത്തിലാണ്. സിറിയയില്‍ അതുപോലും വേണ്ട, ഉപരോധവും നയതന്ത്രനീക്കവും മതിയെന്നുവെച്ചു.

ഇറാഖിലും അഫ്ഗാനിസ്താനിലും സൈന്യത്തെയിറക്കുമ്പോള്‍ ജനാധിപത്യം സ്ഥാപിക്കുകയായിരുന്നില്ല, അവിടത്തെ എണ്ണസമ്പത്ത് കൈയടക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഈ രാജ്യങ്ങളില്‍ പാവസര്‍ക്കാറുകളെ വാഴിക്കാന്‍ കഴിഞ്ഞെങ്കിലും എണ്ണ കൊള്ളയടിച്ചുകൊണ്ടുവരികയെന്ന പദ്ധതി നിറവേറിയില്ല. ഇറാനെതിരായ നീക്കങ്ങള്‍ എങ്ങുമെത്തിയുമില്ല. എണ്ണ ഉത്പാദനത്തിന്റെ കാര്യത്തില്‍ 2025ഓടെ റഷ്യയും ഇറാനും ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. അതോടെ എണ്ണ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന അമേരിക്ക ഒന്നുകൂടി വെട്ടിലാവും.

തകരാന്‍ തുടങ്ങുന്ന സാമ്രാജ്യങ്ങള്‍ എണ്ണ ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ നടത്തുന്നത് ചരിത്രത്തിലെ പതിവാണ്. 1956ല്‍ ബ്രിട്ടന്‍ നടത്തിയ സൂയസ് കനാല്‍ ആക്രമണം അതിനുദാഹരണം. അന്നതില്‍ നാണം കെട്ട ബ്രിട്ടന് പിന്നീടൊരിക്കലും പഴയ പ്രഭാവം വീണ്ടെടുക്കാനായില്ല. ഇറാഖ്, അഫ്ഗാനിസ്താന്‍ ആക്രമണങ്ങള്‍ അമേരിക്കയുടെ നാണക്കേടായി മാറുന്നതിനെ ഈയൊരു ചരിത്രത്തിന്റെ ആവര്‍ത്തനമായി വേണം കാണാന്‍. ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷാ ഭാരവുമായി അധികാരത്തിലേറിയ ബരാക് ഒബാമയല്ല, മുന്‍ഗാമി ജോര്‍ജ് ബുഷ് ആണ് ഈ പ്രതിസന്ധിക്കുത്തരവാദി. ബുഷിനെ അതിനു പ്രേരിപ്പിച്ചതിന്റെ ക്രെഡിറ്റ് ഉസാമാ ബിന്‍ ലാദന് അവകാശപ്പെട്ടതാണ്. ലോകവ്യാപാര കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ വിമാനമിടിച്ചു കയറ്റിയപ്പോള്‍ തകരാന്‍ തുടങ്ങിയത് അമേരിക്കയുടെ സാമ്പത്തികാടിത്തറ തന്നെയായിരുന്നു. അമേരിക്കയെ നിലംപരിശാക്കുകയെന്ന ഉസാമയുടെ പദ്ധതി പതുക്കെപ്പതുക്കെ യാഥാര്‍ഥ്യമാവുകയാണ്. ഈ തകര്‍ച്ചയില്‍നിന്ന് അമേരിക്കയെ രക്ഷിക്കാന്‍ ഏതെങ്കിലും അതിമാനുഷനെത്തുമെന്നു കരുതുന്നത് വെറുതെയാണ്. കാരണം സ്വയംകൃതാനര്‍ഥമാണ് ഈ നാശം.

വി.ടി. സന്തോഷ്‌കുമാര്‍ - മാതൃഭൂമി Daily

Monday, August 22, 2011

മഅദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍


2010 ആഗസ്റ്റില്‍, തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഅ്ദനിയുമായി ഞാന്‍ സംസാരിച്ചത്. അന്‍വാര്‍ശ്ശേരിയിലെ അദ്ദേഹത്തിന്‍െറ സ്ഥാപനത്തിന്‍െറ അതിഥി മുറിയില്‍ അന്ന് അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായിരുന്നു. അനിതരസാധാരണമായ മനോദാര്‍ഢ്യവും ആത്മനിയന്ത്രണവും പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വന്‍ ഗൂഢസംഘത്തോട് തനിച്ച് പൊരുതേണ്ടി വരുന്ന പോരാളിയുടെ സംഘര്‍ഷങ്ങള്‍ ആ മുഖത്തുണ്ടായിരുന്നു. സന്ദിഗ്ധതകള്‍ക്കും ഉദ്വേഗങ്ങള്‍ക്കുമൊടുവില്‍, ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ച അതിനാടകീയതകള്‍ക്ക് വിരാമമിട്ട് സൂപ്രണ്ട് അര്‍ഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആഗസ്റ്റ് 17ന് ഉച്ചക്ക് 1.10ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി. ഈ സമയത്തിന് ഒരു പ്രാധാന്യമുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമപാലക സംവിധാനവും കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന ‘കോഓഡിനേഷന്‍’ മനസ്സിലാക്കാന്‍ ഇത് ശ്രദ്ധിച്ചാല്‍ മതി. അതായത്, മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് അതേദിവസം ഉച്ചക്ക് രണ്ടിന്. പക്ഷേ, അതിന്‍െറ മുക്കാല്‍ മണിക്കൂര്‍ മുമ്പ് സര്‍വായുധ വിഭൂഷിതരായ പൊലീസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ രണ്ടുമണിക്ക് ചേര്‍ന്ന സുപ്രീം കോടതി അറസ്റ്റ് നടന്നു കഴിഞ്ഞിരിക്കെ ജാമ്യാപേക്ഷക്ക് പ്രസക്തിയില്ളെന്ന കിടിലന്‍ വിധി പ്രസ്താവിക്കുന്നു! എങ്ങനെയുണ്ട്; നീതിയുടെ ദേവത? അതായത്, ഒരു കൂട്ടര്‍ക്ക് ആദ്യമേ ഇല നിഷേധിക്കുക. ഇലയില്ലാത്തവര്‍ക്ക് ഊണില്ളെന്ന സമഗ്രമായൊരു നിയമം പിന്നീട് പാസാക്കുക. അതാണ് നമ്മുടെ നീതിനിര്‍വഹണവും മഹത്തായ ജനാധിപത്യവും.
2011 ആഗസ്റ്റ് 17ന്, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം ഏതാനും സുഹൃത്തുക്കളോടൊപ്പം ഈ ലേഖകന്‍ അദ്ദേഹത്തെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ചെന്നുകണ്ടു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കണ്ടതിനേക്കാള്‍ സുസ്മേരവദനനാണ് അദ്ദേഹമിപ്പോള്‍. ശരീരം ശോഷിച്ചിട്ടുണ്ടെങ്കിലും മുഖത്ത് സംഘര്‍ഷങ്ങളില്ല. ആഹ്ളാദവും വിശ്വാസത്തിന്‍െറ തിളക്കവും ആ കണ്ണുകളില്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാം. ‘നോമ്പ് എങ്ങനെയുണ്ട്? ഞാന്‍ ചോദിച്ചു. ‘റമദാന്‍ ആചരിക്കാന്‍ ഏറ്റവും നല്ലത് ജയില്‍ തന്നെയാണ്’ -അദ്ദേഹം പറഞ്ഞു. ആരോഗ്യം, കേസ്, ജയിലിലെ അനുഭവങ്ങള്‍...അങ്ങനെ ധാരാളം ഞങ്ങള്‍ സംസാരിച്ചു. ഭാവിയെക്കുറിച്ച് എന്തു തോന്നുന്നുവെന്നതിന്, ‘ലാ തഖ്നുതൂ മിന്‍ റഹ്മത്തില്ലാഹ്’ എന്ന ഖുര്‍ആന്‍ വാക്യമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത് -അല്ലാഹുവിന്‍െറ കാരുണ്യത്തിന്‍െറ കാര്യത്തില്‍ നിങ്ങള്‍ നിരാശരാവേണ്ടതില്ല.മഅ്ദനിയെ അറസ്റ്റ് ചെയ്തവര്‍ അദ്ദേഹത്തെ തളര്‍ത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. കാരണം അദ്ദേഹം തരിമ്പും തളര്‍ന്നിട്ടില്ല. തളര്‍ന്നു കുഴഞ്ഞു വീണുപോവാന്‍ മാത്രം കാരണങ്ങള്‍ അദ്ദേഹത്തിനുണ്ട്. നീണ്ട ഒമ്പതര വര്‍ഷത്തെ പീഡനപൂര്‍ണമായ കോയമ്പത്തൂര്‍ ജയില്‍വാസം, അതിന് ശേഷം വന്നുകിട്ടിയ കുടുംബ ജീവിതം ആസ്വദിച്ചു തുടങ്ങവേ ഭാര്യയെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു. കോയമ്പത്തൂര്‍ ജയില്‍വാസക്കാലത്ത് കേസുമായി നടക്കാന്‍ ബാപ്പയുണ്ടായിരുന്നു. പക്ഷേ, രണ്ടാം അറസ്റ്റിന്‍െറ സമയമാവുമ്പോഴേക്ക് അദ്ദേഹം ഹൃദയം തകര്‍ന്ന് തളര്‍ന്നുവീണ് വീല്‍ ചെയറില്‍ ആയിക്കഴിഞ്ഞു. രണ്ട് മക്കള്‍, ദീര്‍ഘ കാലത്തെ കാത്തിരിപ്പിന് ശേഷം കൊതിച്ചു കിട്ടിയ ബാപ്പയെ വീണ്ടും ‘മഹത്തായ നീതിദേവത’ കൊണ്ടുപോയതിന്‍െറ ആഘാതത്തില്‍ പഠനത്തില്‍ ഏകാഗ്രത കിട്ടാതെ, ഉറക്കത്തിലും ഉണര്‍വിലും ഞെട്ടിയെഴുന്നേല്‍ക്കുന്ന അവസ്ഥയില്‍ കഴിയുന്നു. മഅ്ദനി സ്വയം തന്നെയും രോഗിയും വികലാംഗനുമാണ്. കേസിന്‍െറ സങ്കീര്‍ണ വഴികളെയും കെട്ടുപിണച്ചിലുകളെയും കുറിച്ചാലോചിച്ചാല്‍ തന്നെ തലകറങ്ങിപ്പോകും. ഒരര്‍ഥത്തില്‍ ബോധക്ഷയം വന്നുപോകാവുന്ന അവസ്ഥ. പക്ഷേ, സത്യം, അദ്ദേഹത്തിന്‍െറ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല. നിശ്ചയദാര്‍ഢ്യത്തിന്‍െറ കരിവീട്ടിക്കാതല്‍ അദ്ദേഹത്തില്‍ നിങ്ങള്‍ക്ക് തൊട്ടനുഭവിക്കാന്‍ കഴിയും.
മഅ്ദനി വികലാംഗനാണെന്ന് പറയുമ്പോള്‍, അദ്ദേഹം ജന്മനാ വികലാംഗനാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അങ്ങനെയല്ല. 1992 ആഗസ്റ്റ് ആറിന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ് അദ്ദേഹത്തിന്‍െറ ഒരു കാല്‍ തകര്‍ക്കുകയായിരുന്നു. ‘ഒറ്റക്കാലന്‍ മഅ്ദനീ മറ്റേക്കാലും സൂക്ഷിച്ചോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍.എസ്.എസുകാര്‍ കല്ലാച്ചി അങ്ങാടിയിലൂടെ പ്രകടനം വിളിച്ചുപോകുന്നത് സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കണ്ടുനിന്നതിന്‍െറ ഓര്‍മ ഇപ്പോഴുമുണ്ട്. തന്‍െറ കാല് തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മഅ്ദനി പക്ഷേ, മാപ്പുനല്‍കി. അവര്‍ക്കെതിരെ വാദിക്കാനോ സാക്ഷി പറയാനോ ഒന്നും മഅ്ദനി സന്നദ്ധമായില്ല. കോടതി അവരെ വെറുതെ വിട്ടു. ഒരുപക്ഷേ, കേരളത്തിലെ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തിലെ അപൂര്‍വമായ അനുഭവമായിരുന്നു അത്. തന്‍െറ കാല് അറുത്തെടുത്തവര്‍ക്ക് മാപ്പ് നല്‍കിയ മഅ്ദനിയെ മനസ്സിലാക്കാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസിന് അദ്ദേഹത്തിന്‍െറ പച്ചമാംസത്തോട് എന്നും ആര്‍ത്തിയുണ്ടായിരുന്നു. കാന്തഹാര്‍ വിമാന റാഞ്ചികളുടെ ഉപാധികളില്‍ മഅ്ദനിയുടെ മോചനവുമുണ്ടെന്ന് വരെ തട്ടിവിട്ടവരാണവര്‍. എന്നുവെച്ചാല്‍, അദ്ദേഹത്തിന്‍െറ പിന്നാലെ കൂടി അവര്‍ എന്നും ആ ചോരക്ക് കൊതിച്ചിട്ടുണ്ട്. പക്ഷേ, ദുരിതങ്ങളുടെ ഈ മഹാസമുദ്രത്തില്‍ നമ്മുടെ സഹജീവിയെ നീന്താനയച്ചുകൊണ്ട് നാം മലയാളികള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? മഅ്ദനിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്ന രക്തം കിനിയുന്ന പീഡന പര്‍വങ്ങള്‍ നമ്മെ സായുജ്യം കൊള്ളിക്കുന്നുവെന്ന് വന്നാല്‍ നാം എന്തുമാത്രം മനോരോഗികളാണ്? എന്തുകൊണ്ട് നമുക്കിടയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ സമ്പൂര്‍ണമായും കെട്ടിച്ചമച്ച കേസിന്‍െറ പേരില്‍ യാതനകള്‍ പേറുമ്പോള്‍ അതിനെതിരെ ഒരു ചെറുവിരല്‍ ഈ സംസ്ഥാനത്ത് നിന്നുണ്ടാകുന്നില്ല. നാം വീമ്പുപറയുന്ന പ്രബുദ്ധതയും പുരോഗമനപരതയും മനുഷ്യാവകാശബോധവുമൊക്കെ എവിടെ?
‘നിയമം നിയത്തിന്‍െറ വഴിക്ക് പോവട്ട’ എന്ന വലിയ സിദ്ധാന്തമാണ് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം നമ്മളില്‍ പലരും പറയാറുള്ളത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട്, കോടതി വധശിക്ഷക്ക് വിധിച്ച വ്യക്തിയായിരുന്നു എസ്.എ.ആര്‍. ഗീലാനി എന്ന ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍. അദ്ദേഹത്തിന്‍െറ മോചനത്തിന് വേണ്ടി കേരളത്തിന് പുറത്തുയര്‍ന്നുവന്ന വിപുലമായ കാമ്പയിനുകള്‍ നാം ഓര്‍ക്കുക. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്‍െറ വിവിധ രംഗങ്ങളില്‍ പെട്ടവര്‍ നിയമം നിയമത്തിന്‍െറ വഴിക്ക് പോയപ്പോള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ആള്‍ക്കു വേണ്ടി രംഗത്തുവന്നു. എസ്.എ.ആര്‍. ഗീലാനി ഇന്ന് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തിന്‍െറ അധ്യക്ഷനാണ്. ബിനായക് സെന്നിനെതിരെയും ദേശദ്രോഹവുമായി ബന്ധപ്പെട്ട ചാര്‍ജുകളായിരുന്നു ചുമത്തപ്പെട്ടിരുന്നത്. ‘ദേശദ്രോഹി’യായ അദ്ദേഹത്തിന് വേണ്ടിയും കാമ്പയിന്‍ നടത്താന്‍ ‘നിരക്ഷര’രായ ഉത്തരേന്ത്യക്കാര്‍ രംഗത്തുവന്നു. പക്ഷേ, നമ്മുടെ ഈ കേരളത്തില്‍ മഅ്ദനി പോവട്ടെ, മഅ്ദനി കേസിന്‍െറ ദുരൂഹവഴികളെക്കുറിച്ച് റിപ്പോര്‍ട്ടെഴുതിയ പത്രപ്രവര്‍ത്തക വേട്ടയാടപ്പെട്ടപ്പോള്‍ പോലും അത് വലിയ ചലനമുണ്ടാക്കിയില്ല. മഅ്ദനി, ഗീലാനിയെയും ബിനായക് സെന്നിനെയും പോലെ ശിക്ഷ വിധിക്കപ്പെട്ട പ്രതിയല്ല. വിചാരണത്തടവുകാരന്‍ മാത്രമാണ്. മുമ്പ് അദ്ദേഹത്തിന്‍െറ കേസില്‍ വിധി തീര്‍പ്പുണ്ടായപ്പോഴാവട്ടെ, അദ്ദേഹത്തെ നിരപരാധിയായി വിട്ടയച്ചതാണുതാനും. അങ്ങനെയൊരു മനുഷ്യനും കുടുംബവും അനന്തമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ നാം ഒരു സാഡിസ്റ്റ് മനസ്സോടെ അതെല്ലാം കണ്ടാസ്വദിക്കുന്നു. എന്നിട്ട് പ്രബുദ്ധരുടെ സംസ്ഥാനമെന്ന് വീമ്പുപറഞ്ഞിരിക്കുന്നു.
മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതിന്‍െറ പ്രത്യേകതയും ഇതു തന്നെയാണ്. കേരളത്തിലെ പുരോഗമനോന്മുഖ ഇടതുപക്ഷ സമൂഹം തള്ളിക്കളഞ്ഞ അദ്ദേഹത്തിന്‍െറ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കേരളത്തിന് പുറത്തുനിന്ന് മനുഷ്യാവകാശ സമൂഹം രംഗത്തുവരുന്നുവെന്നതാണ് മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള പ്രത്യേകത. അരുണാ റോയ്, കവിതാ ശ്രീവാസ്തവ, ഡോ. ബിനായക് സെന്‍, ആനന്ദ് പട്വര്‍ധന്‍ തുടങ്ങിയ പ്രഗല്ഭരായ ദേശീയ വ്യക്തിത്വങ്ങള്‍ ഒപ്പിട്ട് രണ്ടാഴ്ച മുമ്പ് ദല്‍ഹിയില്‍നിന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന അതിന്‍െറ വലിയൊരു സൂചകമാണ്. കിഴവന്‍ വര്‍ത്തമാനങ്ങളും ഞൊണ്ടി ന്യായങ്ങളുമായി ധീരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ മലയാളി ‘പ്രബുദ്ധത’ മടിച്ചു നില്‍ക്കുമ്പോഴാണ് നമ്മുടെ നാട്ടുകാരന് വേണ്ടി പുറംനാട്ടുകാര്‍ അവരുടെ ശബ്ദം കേള്‍പ്പിച്ചു തുടങ്ങുന്നത്. സംശയരഹിതമായും, കോയമ്പത്തൂരില്‍ സംഭവിച്ചത് പോലെത്തന്നെ, മഅ്ദനി ബംഗളൂരുവില്‍ നിന്നും നിരപരാധിയായി തിരിച്ചുവരും. വിചാരണ തീരുംവരേക്ക് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ച് ഇല്ലാതാക്കാം എന്ന് മാത്രമാണ് ഭരണകൂടം ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹം തിരിച്ചുവരുമ്പോള്‍ നാം മലയാളികള്‍ പിന്നെയും പ്രബുദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും.

സി. ദാവൂദ്

നമ്മുടെ പത്രമാപ്പീസുകളില്‍ എത്ര ബ്രെയ്‌വിക്മാരുണ്ട്


മലയാളത്തിലെ ആദ്യത്തെ ദിനപത്രം, സാക്ഷര കേരളത്തിന്റെ ആദ്യാക്ഷരം എന്നിവയാണ് ദീപികയുടെ പരസ്യ വാചകങ്ങള്‍. മാധ്യമ വിദ്യാര്‍ഥികള്‍ അതിനാല്‍ തന്നെ ഏറെ ഗൗരവത്തിലെടുക്കേണ്ട പത്രം. പ്രസ്തുത പത്രത്തില്‍, 2011 ജനുവരി 13-ന് ഒന്നാം പേജില്‍ മുഖ്യതലക്കെട്ടായി വന്ന വാര്‍ത്തയാകട്ടെ, പുതിയ കാലത്ത് മാധ്യമ പഠനങ്ങള്‍ക്ക് ആമുഖമാകാവുന്ന ഒരു ഉരുപ്പടിയാണ്. വാര്‍ത്താ തലക്കെട്ട് ഇങ്ങനെ: 'റിയാസ് ഭട്കല്‍ വെടിയേറ്റ് മരിച്ചെന്ന് പ്രചാരണം'. കണ്ണൂര്‍ ഡേറ്റ്‌ലൈനില്‍ പി. ജയകൃഷ്ണന്‍ എന്നയാളാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സ്വാഭാവികമായും പാനൂരിലോ കൂത്തുപറമ്പിലോ കണ്ണൂരിലെ അതുപോലുള്ള മറ്റേതെങ്കിലും യുദ്ധമുന്നണിയിലോ ഒരാള്‍കൂടി കൊല്ലപ്പെട്ടുവെന്നേ വായനക്കാര്‍ ഒറ്റനോട്ടത്തില്‍ കരുതുകയുള്ളൂ. പക്ഷേ, വാര്‍ത്തയിലേക്കിറങ്ങുമ്പോള്‍ നാം ശരിക്കും അമ്പരന്നു പോവും. കാരണം, കണ്ണൂരിലല്ല, അങ്ങ് കറാച്ചിയിലാണ് കൊല നടന്നിരിക്കുന്നത്! കറാച്ചിയില്‍ നടന്ന കൊല കണ്ണൂരിലെ ബ്യൂറോവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന ലേഖകന്റെ അതിമിടുക്കില്‍ നാം അന്തം വിട്ടു നില്‍ക്കെയാണ് വാര്‍ത്തയിലെ രണ്ടാം ഖണ്ഡം. അതിങ്ങനെ: 'അധോലോക നേതാവായ ഛോട്ടാരാജനാണ് കറാച്ചിയില്‍ റിയാസ് ഭട്കല്‍ വെടിയേറ്റ് മരിച്ചതായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ ഇന്ത്യയിലെ അന്വേഷണ വിഭാഗങ്ങളോ വാര്‍ത്താ ഏജന്‍സികളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല...'

കൊല നടന്നത് കറാച്ചിയില്‍, അക്കാര്യം സ്ഥിരീകരിച്ചത് മുംബൈയിലെ കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്‍, ഇന്ത്യയിലെ ഇന്റലിജന്‍സ് ബ്യൂറോവിനോ വാര്‍ത്താ ഏജന്‍സികള്‍ക്കോ സ്ഥിരീകരിക്കാന്‍ കഴിയാത്ത കൊലപാതകം, അങ്ങനെയുള്ളൊരു കാര്യമാണ് ഒരു മലയാള പത്രത്തിന്റെ ജില്ലാ ലേഖകന്‍ മാത്രമായ ആള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? നമ്മുടെ പത്രലേഖകര്‍, ജില്ലാ-പ്രാദേശിക ലേഖകര്‍ പോലും 'അന്താരാഷ്ട്ര തീവ്രവാദം' എന്ന ബൈറ്റ് ചെയ്യാന്‍ എന്തു മാത്രം മിടുക്കരാണ് എന്നതാണ് അതിലൊന്ന്. വിഷയം അന്താരാഷ്ട്ര തീവ്രവാദമാണെങ്കില്‍ ദേശാന്തരീയ ബ്യൂറോ സംവിധാനങ്ങളുള്ള വാര്‍ത്താ ഏജന്‍സികളെപ്പോലും മറികടന്നു കൊണ്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ ശേഷിയുള്ള പ്രാദേശിക ലേഖകര്‍ നമ്മുടെ പത്രസ്ഥാപനങ്ങള്‍ക്കുണ്ട്. അത് മുഖ്യ തലക്കെട്ടായി നല്‍കാന്‍ മാത്രം പ്രഫഷനല്‍ എക്‌സലന്‍സുള്ള പത്രാധിപന്മാരും നമുക്കുണ്ട്. എന്നു മാത്രമല്ല, അത്തരം വാര്‍ത്തകളെ വെറുതെ കാറ്റില്‍ വിടാതെ പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള മിടുക്കും ഈ ലേഖകര്‍ക്ക് വേണ്ടതിലധികമുണ്ട്. മേല്‍പറഞ്ഞ കറാച്ചി/കണ്ണൂര്‍ വാര്‍ത്ത തന്നെ റിയാസ് ഭട്കലുമായി ബന്ധമുള്ള മലപ്പുറത്തെ ഒരു ബഷീറിനെക്കുറിച്ച് പറഞ്ഞ് കൊണ്ടാണ് അവസാനിക്കുന്നത്. നല്ലവരായ വായനക്കാര്‍ മലപ്പുറത്ത് പോവുമ്പോഴൊക്കെ ഒന്ന് 'കരുതാന്‍' ഇത്തരം വാര്‍ത്തകള്‍ ഏറെ ഉപകരിക്കും.

തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന അനിതര സാധാരണമായ ഈ വൈഭവം നാം ഏറെ കണ്ടതാണ്. തിരുവനന്തപുരത്ത് നടന്ന ലെറ്റര്‍ ബോംബ് സംഭവം, അതിലെ സൂത്രധാരനായ 'അന്താരാഷ്ട്ര തീവ്രവാദി' മുഹ്‌സിനെ പുറത്തു കൊണ്ടുവരുന്നതില്‍ കേരളത്തിലെ മിക്ക മാധ്യമങ്ങളും കാണിച്ച ഏകോപനം, പിന്നീട് മറ്റൊരു പ്രതി പിടിക്കപ്പെട്ടപ്പോള്‍ ആളെ മനോരോഗിയാക്കുന്നതില്‍ കാണിച്ച ക്ലിനിക്കല്‍ എക്‌സലന്‍സ്, തിരുവനന്തപുരത്ത് തന്നെ കിംഗ് ഫിഷര്‍ വിമാനത്തിലെ ബോംബും ഇന്ത്യന്‍ മുജാഹിദീനുമായുള്ള ബന്ധം അന്നേ ദിവസം തന്നെ പുറത്തുകൊണ്ടു വന്നത്, പിന്നീട് ബോംബ് വെച്ചയാള്‍ അവകാശവാദമുന്നയിച്ചപ്പോള്‍ ബോംബിനെ ഗുണ്ട് ആക്കി മാറ്റിയ കെമിക്കല്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യം, ശബരിമലയിലെ പുല്ലുമേട്ടില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായപ്പോള്‍ അവിടെ കിടന്നിരുന്ന ജീപ്പും അന്താരാഷ്ട്ര തീവ്രവാദികളുമായുള്ള ബന്ധം പുറത്തുകൊണ്ടുവരുന്നതില്‍ കാണിച്ച മിടുക്ക്.... അങ്ങനെ അന്താരാഷ്ട്ര തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും അസാധാരണ മിടുക്ക് നമ്മുടെ പത്രപ്രവര്‍ത്തകര്‍ കാണിച്ചിട്ടുണ്ട്. ആ മിടുക്കാണ് മലയാളത്തിന്റെ സുപ്രഭാതമായി, പത്രത്തോടൊപ്പം പ്രചരിക്കുന്ന സംസ്‌കാരമായി നാട്ടില്‍ പ്രചരിക്കുന്നത്.

അന്താരാഷ്ട്ര തീവ്രവാദത്തില്‍ വിദഗ്ധരായവര്‍ക്ക് ലഭിക്കാവുന്ന മികച്ചൊരു ഉരുപ്പടിയായിരുന്ന കഴിഞ്ഞയാഴ്ച നോര്‍വെയില്‍ നടന്ന കൂട്ടക്കൊല. പക്ഷേ, ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെയ്‌വിക് എന്നൊരു ചെറുപ്പക്കാരനാണ് കൊലയാളിയെന്നറഞ്ഞപ്പോള്‍ തന്നെ അതിന്റെ രസച്ചരട് പൊട്ടി. പ്രത്യേകിച്ച് ആസൂത്രണമോ അന്താരാഷ്ട്ര ബന്ധമോ ഒന്നുമില്ലാത്ത ഒരു പാവം. അദ്ദേഹത്തിന് ബാധിച്ച മനോരോഗമെന്തായിരിക്കും എന്നന്വേഷിക്കുന്നതിലായിരുന്നു പല ലേഖകരുടെയും താല്‍പര്യം. നോര്‍വെയില്‍ നടന്നതില്‍ നമുക്കെന്ത് കാര്യം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അയാളെ കുറ്റപ്പെടുത്താനും പറ്റില്ല. അതിനാല്‍, സ്വാഭാവികമായും, പ്രാദേശികമായ താല്‍പര്യങ്ങള്‍ ഇല്ലാത്തതിനാലാവണം നാട്ടിലെ പത്രങ്ങള്‍ വിഷയത്തിന് അത്രയങ്ങ് എരിവ് കൊടുക്കാന്‍ മെനക്കെട്ടതു കണ്ടില്ല. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് കാര്യങ്ങളില്‍ പുതിയ വെളിച്ചം കിട്ടുന്നത്. ബ്രെവിക് ആള് നാം വിചാരിച്ച മാതിരി സാധുവല്ല. കക്ഷി സ്വന്തമായി ഒരു മാനിഫെസ്റ്റോ എഴുതിത്തയാറാക്കി ഒരു സംഘടന കൊണ്ടുനടക്കുന്ന ആളാണ്. 1518 പേജുള്ള പ്രസ്തുത മാനിഫെസ്റ്റോയുടെ ഉള്ളടക്കം, അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളില്‍ പലതും പുറത്തു വിട്ടു. ഹൊ, മാനിഫെസ്റ്റോയൊക്കെ അങ്ങ് യൂറോപ്പില്‍, എന്ന മട്ടില്‍ നമ്മുടെ പത്രക്കാര്‍ക്ക് സ്വാഭാവികമായും അതും ഒഴിവാക്കാം. പക്ഷേ, മാനിഫെസ്റ്റോ ഓടിച്ച് വായിക്കുന്ന ആരുടെയും ശ്രദ്ധയില്‍ പെടുമാറ് 102 പേജുകളില്‍ ഇന്ത്യയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഇന്ത്യയിലെ തന്റെ മഹാന്മാരായ സുഹൃത്തുക്കളെക്കുറിച്ച്, മഹത്തായ സംഘടനകളെക്കുറിച്ച്, അവരെ സഹായിക്കേണ്ടതിനെക്കുറിച്ചൊക്കെ വിശദമായ പരാമര്‍ശങ്ങളുണ്ട്. ബി.ജെ.പി, ആര്‍.എസ്.എസ്, എ.ബി.വി.പി, വി.എച്ച്.പി എന്നീ സംഘടനകള്‍ ഇന്ത്യയില്‍ നിര്‍വഹിക്കുന്ന മഹത്തായ ദൗത്യങ്ങളെക്കുറിച്ച് ബ്രെവിക് മാനിഫെസ്റ്റോയില്‍ വാചാലനാവുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി അവരുടെ വെബ്‌സൈറ്റ് വിലാസവുമുണ്ട്. 'മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള യുദ്ധ'ത്തില്‍ മേല്‍ സംഘടനകള്‍ക്ക് ബ്രെവിക് തന്റെ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. സംഘപരിവാര്‍ ചരിത്രകാരന്മാരായ കെ.എസ് ലാല്‍, ശ്രീനന്ദന്‍ വ്യാസ് എന്നിവരെ പേരെടുത്ത് പ്രശംസിക്കുന്നുണ്ട്. അതായത്, നോര്‍വെ ഭീകരാക്രമണത്തെ 'ഫോളോ' ചെയ്യാന്‍ പ്രഫഷനല്‍ റീസണ്‍സ് വേണ്ടുവോളമുണ്ട്. പക്ഷേ, അന്താരാഷ്ട്ര തീവ്രവാദ വിദഗ്ധര്‍ പൊടുന്നനെ എവിടെയോ ഓടിയൊളിച്ച മട്ടായി. ആരും ഒരു സ്റ്റോറിയും ബ്രേക്ക് ചെയ്യുന്നില്ല. ആര്‍.എസ്.എസ്സുമായി ബ്രെവികിനുള്ള ബന്ധത്തെക്കുറിച്ച അന്വേഷണങ്ങളില്ല. സര്‍ സംഘ് ചാലകിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആരും പോയില്ല. നോര്‍വെ സംഭവത്തിന്റെ ക്ലിപ്പിംഗിനോടൊപ്പം ആര്‍.എസ്.എസ്സിന്റെ സായുധ മാര്‍ച്ചുകളുടെ വിഷ്വല്‍സ് ഒരു ടി.വിയും കാണിച്ചില്ല. അന്താരാഷ്ട്ര തീവ്രവാദമെല്ലാം ഒരു കണ്ണിമവെട്ടല്‍ നേരം കൊണ്ട് ആവിയായിപ്പോയ പോലെ. ഒന്നും ആരും എഴുതിയില്ല എന്ന് പറയുന്നത് പൂര്‍ണമായും ശരിയാവില്ല. ബ്രെവികിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച വാര്‍ത്തകള്‍ പല ഏജന്‍സികളും പുറത്തുവിട്ട ദിവസം മനോരമയും ആ വിഷയത്തില്‍ ഒരു വാര്‍ത്ത കൊടുത്തിരുന്നു; അതിങ്ങനെ: 'നോര്‍വെ കൊലയാളിക്ക് ബ്രിട്ടീഷ് തീവ്രവാദി ബന്ധം'. ബ്രിട്ടനിലെ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന വലതുപക്ഷ സംഘടനയുമായി ബ്രെയ്‌വികിനുള്ള ബന്ധമാണ് വാര്‍ത്തയില്‍ വിസ്തരിക്കുന്നത് (2011 ജൂലൈ 27). പക്ഷേ, അതില്‍പോലും ബ്രെവികിന്റെ ആര്‍.എസ്.എസ് പ്രകീര്‍ത്തനങ്ങളെക്കുറിച്ച് പത്രം ഒന്നും മിണ്ടിയതേയില്ല. കണ്ണൂരിലിരുന്ന് കറാച്ചിയിലെ തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ വേറൊരു രീതിയാണിത്. ഇന്ത്യയിലിരുന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗും ബ്രെയ്‌വികും തമ്മിലുള്ള ബന്ധം റിപ്പോര്‍ട്ട് ചെയ്യുക; ആര്‍.എസ്.എസും ബ്രെവികും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലണ്ടനിലുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യട്ടേ എന്നതായിരിക്കും പത്രാധിപരുടെ ആത്മഗതം!

ചില സുഹൃത്തുക്കള്‍ ഇങ്ങനെ ചോദിക്കാറുണ്ട്: സുഹൃത്തേ, ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ സ്ഥിരമായി എഴുതുന്നുവല്ലോ, എന്തിന് നിരന്തരം ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എഴുതുന്നു? ചോദ്യത്തില്‍ ചില ന്യായങ്ങളുണ്ട്. മാധ്യമങ്ങളുടെ പ്രകടവും അങ്ങേയറ്റം അശ്ലീലവുമായ ഇരട്ട സമീപനത്തെക്കുറിച്ച് നാമേറെ ചര്‍ച്ച ചെയ്തതാണ്. പക്ഷേ, പിന്നെയും പിന്നെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമുക്ക് അതുതന്നെ പറയേണ്ടിവരുന്നു. ഇതൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക, ഡോക്യുമെന്റ് ചെയ്യുക എന്നത് തന്നെയാണ് അളിഞ്ഞ ഈ 'മാധ്യമ കാല'ത്തെ പ്രതിരോധ പ്രവര്‍ത്തനമെന്ന് നാം മനസ്സിലാക്കുക.

മുംബൈയില്‍ നിന്നിറങ്ങുന്ന ഡിഎന്‍എ പത്രത്തില്‍ ജൂലൈ 16-ന് സുബ്രഹ്മണ്യ സ്വാമി 'ഇസ്‌ലാമിക ഭീകരതയെ എങ്ങനെ തുടച്ചു നീക്കാം' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിരുന്നു. ബാല്‍താക്കറെയെപ്പോലും കടത്തിവെട്ടുന്ന വര്‍ഗീയ വിഷപ്രയോഗത്തിന്റെ മികച്ച മാതൃകയായിരുന്നു പ്രസ്തുത ലേഖനം. ഒരു പക്ഷേ, ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ ഇത്രയും വിഷലിപ്തവും മുരത്ത വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ ലേഖനം എഡിറ്റ് പേജില്‍ ഒരു പത്രത്തിലും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടാവില്ല. ഹലാല്‍ വധം അവസാനിച്ചുകിട്ടാന്‍ മുസ്‌ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സ്വാമി ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. ഹിന്ദുക്കള്‍ അതിക്രൂരമായ കൂട്ടക്കൊലകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളെ എണ്ണിയ കൂട്ടത്തില്‍ മലപ്പുറവും പ്രസ്തുത ലേഖനത്തില്‍ സ്വാമി ലിസ്റ്റ് ചെയ്തിട്ടുണ്ട്! മുംബൈയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ലേഖനത്തിനെതിരെ രംഗത്ത് വരികയും മതവൈരം പ്രചരിപ്പിച്ചതിന് 153 (എ) വകുപ്പ് പ്രകാരം സ്വാമിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ ന്യൂനപക്ഷ കമീഷനും ലേഖനത്തിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുകയാണ്. എന്നാല്‍ പുരോഗമന കേരളത്തില്‍, സ്വാമിയുടെ ലേഖനം പ്രത്യക്ഷപ്പെട്ട് കൃത്യം 10 ദിവസങ്ങള്‍ക്ക് ശേഷം, ജൂലൈ 26-ന് പരിഭാഷ വന്നു. മലയാളത്തിലെ പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്‍ എഡിറ്ററായുള്ള ജന്മഭൂമിയാണ് പ്രസ്തുത ലേഖനം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ലീലാ മോനോനെപ്പോലുള്ള ഒരാള്‍ ഇത്തരം ഭ്രാന്തന്‍ വിദ്വേഷ പ്രചാരണത്തിന് പത്രാധിപത്യം വഹിക്കുന്നുവെന്നത് മാത്രമല്ല, പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തുണ്ടായ ശബ്ദങ്ങളൊന്നും ഇവിടെ പരിഭാഷ വന്നപ്പോളുണ്ടായില്ല എന്നതാണ് നമ്മെ ദുഃഖിപ്പിക്കേണ്ടത്. വിദ്വേഷ വിഷം ചീറ്റി നാടു ചുറ്റുന്ന സുബ്രഹ്മണ്യന്‍ സ്വാമിക്ക് എപ്പോഴും മലയാള മാധ്യമങ്ങള്‍ മികച്ച പരിചരണമാണ് നല്‍കിപ്പോന്നത്. എന്തിനേറെ, കഴിഞ്ഞ ഫെബ്രുവരി 24-ന്, മലയാളത്തിലെ സര്‍വാദരണീയനായ പത്രപ്രവര്‍ത്തകന്‍ എന്‍.എന്‍ സത്യവ്രതനെ അനുസ്മരിക്കാന്‍, ഇന്റര്‍നാഷ്‌നല്‍ മീഡിയാ സെന്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് സ്വാമിയായിരുന്നു! ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെയ്‌വിക് പൊടുന്നനെ ഒരു ദിവസം തോക്കെടുത്ത് ആളുകളെ വെടിവെച്ചിട്ടതല്ല. ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ച നിരന്തര പ്രചാരണവും വാര്‍ത്തകളും കണ്ട് ഉന്മാദിയായിപ്പോയ ആളാണ് അയാള്‍. സുബ്രഹ്മണ്യ സ്വാമിയെപ്പോലുള്ള നോര്‍വീജിയന്‍ എഴുത്തുകാരും അത്തരം ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുമാണ് ബ്രെയ്‌വികിന്റെ യഥാര്‍ഥ ഉസ്താദുമാര്‍. അങ്ങനെയെങ്കില്‍ നമ്മുടെ പത്രമാപ്പീസുകളില്‍ ബ്രെയ്‌വികിന് എത്ര ഉസ്താദുമാരുണ്ട്? അവിടങ്ങളില്‍ എത്ര ബ്രെയ്‌വിക്മാരുണ്ട്? തോക്കെടുക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ട് അവരിപ്പോള്‍ തല്‍ക്കാലം പേന കൊണ്ട് കളിക്കുന്നുവെന്ന് മാത്രം.

സി. ദാവൂദ്


Sunday, January 16, 2011

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍

Published on മാധ്യമം.
സി. ദാവൂദ്
2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി.
അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ 'ഇന്‍വെസ്റ്റിഗേറ്റിവു'കള്‍ വീശിത്തുടങ്ങി.
മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ 'ദ് ഹിന്ദു' മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ 'ദ് പയനിയര്‍' വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹുജി', ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. 'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും 'കോപ്പി എഡിറ്റര്‍മാര്‍' അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു.
അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.അങ്ങനെ 'ഹുജി ബന്ധ'മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും 'ദേശീയബോധ'മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും 'തീവ്രവാദ'ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും 'ഇന്‍വെസ്റ്റിഗേഷന്‍' ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്?
അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-'മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു'; അത്ര മാത്രം.ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി.
ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം.
അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു.
ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത.
സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. 'മാധ്യമം' ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്.
സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല.
ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല. മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍.
നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്!

Tuesday, November 23, 2010

വിശപ്പുള്ളവനായിരിക്കുക.വിഡ്ഢിയായിരിക്കുക


സ്റ്റീവ് ജോബ്‌സ്‌
ആപ്പിള്‍ കമ്പ്യൂട്ടറിന്റെയും പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോവിന്റെയും CEO ആയ സ്റ്റീവ് ജോബ്‌സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ത്ഥികളോട് നടത്തിയ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ. തോല്‍വികള്‍ ഏറ്റുവാങ്ങുന്നവനെ പുച്ഛത്തോടെ കാണുന്ന നമ്മുടെ സമൂഹത്തിന് മുന്നില്‍ ഒരു വലിയ ഉത്തരം ആയി സ്റ്റീവ് ജോബ്‌സിന്റെ ഹൃദയസ്​പര്‍ശിയായ ഈ വാക്കുകള്‍ നില്ക്കുന്നു.

''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍.

നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ.

ഞാന്‍ പഠിച്ചിരുന്ന റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് ആ കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന് നിങ്ങളുടെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് എന്റെ അമ്മ ഗര്‍ഭിണിയാവുന്നത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും എന്നെ ദത്തെടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അമ്മയുടെ അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ തന്നെ എന്നെ ദത്തെടുക്കാന്‍ ഒരു അഡ്വക്കേറ്റും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ ഭൂമിയിലേക്ക് കാലനക്കിയപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് വേണ്ടതെന്ന് പറഞ്ഞ് ദത്തെടുക്കുന്നതില്‍ നിന്നും അവര്‍ പിന്മാറി. ദത്തെടുക്കല്‍വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത നമ്പറിലുണ്ടായിരുന്ന ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത പുരുഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഭാര്യ കോളേജില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നും എന്റെ അമ്മ പിന്നീടാണ് മനസ്സിലാക്കുന്നത്. ഫൈനല്‍ എഗ്രിമെന്റില്‍ ഒപ്പിടാന്‍ അമ്മ തയ്യാറായില്ല. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് നല്കിയതിന് ശേഷമാണ് അമ്മ ഒപ്പിട്ടതും എന്നെ കൈമാറിയതും.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഞാന്‍ കോളേജില്‍ പോവുക തന്നെയുണ്ടായി. അത് നിങ്ങള്‍ പഠിക്കുന്ന ഈ സ്റ്റാന്‍ഫോര്‍ഡിലേത് പോലെ ഏറെ ചെലവേറിയതായിരുന്നു. പാവങ്ങളായ എന്റെ മാതാപിതാക്കള്‍ അവരുടെ വരുമാനം മുഴുവനും എന്റെ കോളേജ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയായിരുന്നു. ആറ് മാസത്തിനകം എനിക്കതിലെ കഥയില്ലായ്മ ബോധ്യമായി. ഈ ജീവിതം കൊണ്ട് എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ലായിരുന്നു.കോളേജ് വിദ്യാഭ്യാസം കൃത്യമായ ഒരു വഴി തീര്‍ക്കുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം കലാലയജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. സംഘര്‍ഷഭരിതമായിരുന്നെങ്കിലും ഞാന്‍ അങ്ങനെത്തന്നെ ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് എനിക്ക് മനസ്സിലാകുന്നു.

ഞാന്‍ ഒരു പഴഞ്ചന്‍ കാല്‍പ്പനികനായിരുന്നില്ല. കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു മുറിയില്ലാത്തത് കാരണം ഞാന്‍ സുഹൃത്തുക്കളുടെ മുറികളില്‍ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ ഒഴിഞ്ഞബോട്ടിലുകള്‍ ശേഖരിച്ച് തിരിച്ചേല്പ്പിച്ചാല്‍ ഒരോന്നിനും കിട്ടുന്ന അഞ്ച് സെന്റ് കൊണ്ട് ആഹാരം കഴിച്ചു. ഞായറാഴ്ച രാത്രികളില്‍ ഹരേ കൃഷ്ണഅമ്പലത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. അത്തരം അലച്ചിലുകള്‍ എനിക്കിഷ്ടമായിരുന്നു. ആ യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച പുതിയകാര്യങ്ങള്‍ പിന്നീട് എനിക്ക് ഏറെ കൂട്ട് നിന്നു. ഒരുദാഹരണം പറയട്ടെ, അക്കാലത്ത് റീഡ് കോളേജില്‍ അക്ഷരമെഴുത്ത് പരിശീലിപ്പിക്കുന്ന ഒരു വിഭാഗം (കാലിഗ്രാഫി) ഉണ്ടായിരുന്നു. രാജ്യത്തെത്തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന കാലിഗ്രാഫി ഇന്‍സ്റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്. കാമ്പസിലെ മുഴുവന്‍ പോസ്റ്ററുകളും ചുമരെഴുത്തുകളും വാക്കുകളും വരികളും മനോഹരമായി കാലിഗ്രാഫ് ചെയ്യപ്പെട്ടിരുന്നു. എനിക്ക് കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത് കൊണ്ട് ആര്‍ക്കും പോകാവുന്ന കാലിഗ്രാഫിക്ലാസ്സില്‍ ഞാന്‍ ചേര്‍ന്നു.സെരീഫും സാന്‍സ് സെരീഫും അക്ഷരങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ അവിടെ നിന്ന് പഠിച്ചു. വ്യത്യസ്തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ എനിക്ക് ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. അതിന്റെ അടിസ്ഥാനപരമായ കലാസങ്കേതങ്ങള്‍ ശാസ്ത്രത്തിന് അപരിചിതമായിരുന്നു. കാലിഗ്രാഫി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ് കംപ്യൂട്ടറിന് രൂപകല്‍പന നല്‍കുമ്പോള്‍ അന്ന് പഠിച്ചതൊക്കെ എനിക്ക് ഏറെ പ്രയോജനപ്രദമായി. മക്കിന്‍ടോഷില്‍ ഉപയോഗിച്ച വ്യത്യസ്തതയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ കാലിഗ്രാഫി ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക് കിട്ടുമായിരുന്നില്ല.

ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്.

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്.

ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു. എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ അവസരം ലഭിച്ചു.
ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗ്യാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം, പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയായി വളര്‍ന്നു. ഞങ്ങളുടെ വമ്പന്‍കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത് എനിക്ക് 29 വയസ്സുള്ളപ്പോഴാണ്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു.
നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്വന്തം കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പുറത്താക്കുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ കമ്പനിയുടെ നടത്തിപ്പിന് എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന് എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ എനിക്കുണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് എനിക്ക് അപകര്‍ഷത അനുഭവപ്പെട്ടു. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി.
ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി.
പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ഞാന്‍ ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്.

സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതിലും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം.
നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്.

എനിക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത് ഏതാണ്ട് ഇതു പോലെയായിരുന്നു. 'ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും.'

കഴിഞ്ഞ 33 വര്‍ഷമായി ദിവസെന കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്:'ഇന്ന് എന്റെ ജീവിതത്തിന്റെ അവസാനദിവസമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബ്ബുദമുണ്ടെന്ന് കണ്ടു പിടിച്ചു. പാന്‍ക്രിയാറ്റിക്ക്ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞ് കൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തു കൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ.

ഒരു ദിവസം മുഴുവനിരുന്ന് ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും.

ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും പെട്ടെന്ന് മരിച്ച് അവിടെയെത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാലും മരണം നമ്മുടെ എല്ലാവരുടേയും അന്തിമവിധിയാണ്. അതില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല,രക്ഷപ്പെടുകയുമില്ല. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത് ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ പുതിയത് നിങ്ങളാണ്. എന്നാല്‍ കുറച്ച് കാലം കൊണ്ട് തന്നെ നിങ്ങള്‍ പഴയതാവും, പുതിയതിന് വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായതില്‍ ഖേദിക്കുന്നു.എന്ന് വെച്ച് അത് സത്യമല്ലാതാകുന്നില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. അവരുടെ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്.

ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960-കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും സിസ്സേഴ്‌സും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം.

സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970-ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്.
താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.

അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു.

ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.'

courtesy : Mathrubhumi'

Sunday, August 15, 2010

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വ്വം -1

പ്രഥമദൃഷ്ടിയുടെ രസതന്ത്രം
വിജു വി. നായര്‍

ഒരു ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചാല്‍ സാധാരണ സംഭവിക്കുന്നതെന്താണ്? പ്രോസിക്യൂഷന്‍ അഥവാ വാദിയായ സ്‌റ്റേറ്റ് പ്രസ്തുത ജാമ്യം നല്‍കാതിരിക്കാന്‍ വേണ്ട വാദമുന്നയിക്കും -തെളിവുകള്‍ സഹിതം. പ്രതിഭാഗം തെളിവുകള്‍ നിരത്തി അത് ഖണ്ഡിക്കും. ഇതിലേതാണോ കോടതിക്ക് ബോധ്യപ്പെടുക, അതനുസരിച്ച് ജാമ്യം അനുവദിക്കയോ നിഷേധിക്കയോ ചെയ്യും. രണ്ടായാലും കേസില്‍പ്പെട്ടയാള്‍ പ്രതിയായിത്തന്നെ വിചാരണ നടക്കും. ഇതാണ് ഭരണഘടനാനുസൃതമായ നാട്ടുനടപ്പ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നതെന്താണ്?

ബംഗളൂരു സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീര്‍ എന്ന ദുരൂഹ കഥാപാത്രത്തെ വെച്ച് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച സുദീര്‍ഘ നാടകത്തിനിടയില്‍ ഒരു സുപ്രഭാതത്തില്‍ മഅ്ദനി 31ാം പ്രതിയാക്കപ്പെടുന്നു. കുറ്റം: ഗൂഢാലോചന. സമാനമായ നാടകവും പ്രതിചേര്‍ക്കലുമാണ് മുമ്പ് കോയമ്പത്തൂര്‍കേസിലും അരങ്ങേറിയതെന്നിരിക്കെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മഅ്ദനി മുന്‍കൂര്‍ ജാമ്യം തേടുന്നു. അത് നിരാകരിച്ച രണ്ടു കോടതികളും പറയുന്നു, ആയതിന് പ്രഥമദൃഷ്ട്യാ ന്യായങ്ങളുണ്ടെന്ന്. എന്നുവെച്ചാല്‍ പ്രഥമദൃഷ്ടിക്കുതന്നെ സത്യമെന്നു തോന്നിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയതെന്നല്ലേ അര്‍ഥം? എങ്കില്‍ ആ തെളിവുകള്‍ നമുക്കുമൊന്നു നോക്കാം.
ഗൂഢാലോചനയില്‍ മഅ്ദനിക്കു പങ്കുണ്ടെന്നതിന് പ്രോസിക്യൂഷന്‍ നിരത്തുന്ന പ്രധാന തെളിവുകളെല്ലാം സാക്ഷിമൊഴികളാണ്. അതില്‍ മുഖ്യമായ ഒന്നാണ് ചേരാനല്ലൂര്‍ സ്വദേശി മജീദിന്റെ മൊഴി. താന്‍ പഴയൊരു പി.ഡി.പി പ്രവര്‍ത്തകനാണെന്നും മഅ്ദനിയുടെ വീട്ടില്‍ വലിയ സ്വാതന്ത്ര്യമുള്ളയാളാണെന്നും പറഞ്ഞിട്ട്, ഒരു ദിവസം താനവിടെ ചെല്ലുമ്പോള്‍ തടിയന്റവിട നസീറിനോട് ബംഗളൂരുവില്‍ ബോംബ് വെക്കണമെന്ന് മഅ്ദനി പറയുന്നതു കേട്ടു എന്നാണ് മജീദിന്റെ മൊഴി. 2009 ഡിസംബര്‍ 11 ന് കണ്ണൂരില്‍ വെച്ചാണ് ബംഗളൂരു സ്‌ഫോടനക്കേസിന്റെ മുഖ്യ അന്വേഷകനായി ഓംകാരയ്യ ഈ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

2009 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശില്‍നിന്ന് നസീറിനെ പൊക്കിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഭാഷ്യം. അഞ്ചാംതീയതി ആളെ ബംഗളൂരു പൊലീസിന് കൈമാറുന്നു. എട്ടിന് ബംഗളൂരുവിലെത്തിക്കുന്നു. നസീര്‍ നല്‍കിയ വിവരപ്രകാരമാണത്രേ മജീദിന്റെ മൊഴി എടുക്കുന്നത്. വെറും മൂന്നു ദിവസത്തിനകം. ഈ മൊഴി കിട്ടിയിട്ടും മഅ്ദനിയെ പ്രതിയാക്കുന്നില്ല. ആറു മാസത്തിനുശേഷമാണ് പ്രതിപ്പട്ടികയില്‍ പേര് മുളക്കുന്നത്. അതുപോകട്ടെ. 51ാം സാക്ഷിയായ ഇപ്പറയുന്ന മജീദ് ദീര്‍ഘകാലമായി മാരകരോഗിയാണ്. 2009 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ തൃപ്പുരിത്തുറ ഹോമിയോ മെഡിക്കല്‍കോളജില്‍ അഡ്മിറ്റായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോമാ സ്‌റ്റേജിലായ മജീദ് അവിടെ കിടന്ന് ഡിസംബര്‍ 16 ന് മരിക്കുകയും ചെയ്തു. ഇങ്ങനെ കോമാ സ്‌റ്റേജില്‍ കിടക്കുന്നതിനിടെ 11ാം തീയതി 300 കിലോമീറ്റര്‍ വടക്ക് കണ്ണൂരില്‍ ചെന്ന് മൊഴി കൊടുത്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചത്. എതിര്‍വാദങ്ങളോ ആശുപത്രി രേഖകളോ പ്രസക്തമല്ല. കോമാ സ്‌റ്റേജിലുള്ള ഒരുവന്‍ ചെന്ന് മൊഴികൊടുത്തെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ അത് പ്രഥമദൃഷ്ട്യാ തെളിവാകുന്നു.

അടുത്തമൊഴി ജോസ് വര്‍ഗീസ് എന്ന കൊച്ചിക്കാരന്‍ വക. കോയമ്പത്തൂരില്‍നിന്ന് ജയില്‍മോചിതനായശേഷം മഅദ്‌നി കുറച്ചുകാലം കൊച്ചിയിലൊരു വാടകവീട്ടില്‍ താമസിച്ചിരുന്നു. വീട്ടുടമസ്ഥയുടെ ബന്ധുവായ ജോസായിരുന്നു വീടിന്റെ നോട്ടക്കാരന്‍. വാടക വാങ്ങാനായി ഒന്നരക്കൊല്ലം മുമ്പ് താന്‍ മഅ്ദനിയുടെ വീട്ടില്‍ചെന്നപ്പോള്‍ അവിടുത്തെ കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമൊത്ത് സംസാരിച്ചിരിക്കുന്ന മഅ്ദനിയെ കണ്ടെന്നും, 'ബംഗളൂരു സ്‌ഫോടനം' എന്ന് മഅ്ദനി പറയുന്നത് കേട്ടെന്നുമാണ് ജോസ് 2010 ജൂണ്‍ നാലിന് നല്‍കിയ 'മൊഴി'. മൂന്ന് കാര്യങ്ങളാണിവിടെ ശ്രദ്ധേയം. ഒന്ന്, മൊഴിപ്രകാരമുള്ള സന്ദര്‍ശനം നടക്കുന്നതിന് ആറു മാസംമുമ്പേ മഅ്ദനി മേപ്പടി വാടകവീടൊഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മാറിക്കഴിഞ്ഞിരുന്നു. രണ്ട്, വാടക ആരുടെയും കൈവശം പണമായി കൊടുത്തയക്കുകയല്ല, വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടില്‍ (എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വൈറ്റില ശാഖ) മാസാമാസം നിക്ഷേപിക്കുകയായിരുന്നു ധാരണപ്രകാരമുള്ള പതിവ്. മൂന്ന്, ജയില്‍മോചിതനായ ശേഷം മഅ്ദനി കേരള സര്‍ക്കാറിന്റെ ബി-കാറ്റഗറി സുരക്ഷാവലയത്തില്‍ കഴിയുന്നയാളാണ്. എന്നുവെച്ചാല്‍ കേരള പൊലീസ് നിയോഗിച്ച നാല് ഹോംഗാര്‍ഡുകളുടെയും രണ്ട് പി.എസ്.ഓമാരുടെയും 24 മണിക്കൂര്‍ ബന്തവസ്സില്‍. വീട്ടിലേക്ക് ആരു വന്നാലും ഹോംഗാര്‍ഡുകള്‍ കാര്യം തിരക്കിയിട്ട് മേലുദ്യോഗസ്ഥനായ പി.എസ്.ഓയെ വിവരമറിയിക്കും. അയാള്‍ മഅ്ദനിയുടെ സെക്രട്ടറിയോട് പറയും. ഇങ്ങനെ കര്‍ശനനിരീക്ഷണവും പരിശോധനയും കടന്നേ ആര്‍ക്കും മഅ്ദനിയെ സന്ദര്‍ശിക്കാന്‍ കഴിയൂ. എന്നിരിക്കെയാണ്, കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമായി വെടിപറഞ്ഞിരിക്കുകയും അങ്ങനെ ഇരുന്നെന്ന് കരുതിയാല്‍ത്തന്നെ, തികച്ചും അന്യനായ ജോസിനെപ്പോലൊരാള്‍ അവരുടെ സ്വകാര്യം കേള്‍ക്കത്തക്ക വിധത്തല്‍ ബെഡ്‌റൂമില്‍ എത്തുകയും ചെയ്യുക! നേരാണ്, ഇത്തരം വിശദാംശങ്ങളൊന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി അറിയണമെന്നില്ല. എന്നാല്‍, താന്‍ പറഞ്ഞിട്ടേയില്ലാത്ത കാര്യങ്ങള്‍വെച്ച് കൃത്രിമമൊഴിയുണ്ടാക്കി കോടതിയിലെത്തിച്ചതിന് മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ ഓംകാരയ്യക്കെതിരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സാക്ഷാല്‍ ജോസ് വര്‍ഗീസ് കേസ് ഫയല്‍ ചെയ്തിട്ടുള്ള വസ്തുതയോ? ക്ഷമിക്കണം, അതും ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് പ്രസക്തമല്ല.

അടുത്ത തെളിവ്, മഅ്ദനിയുടെ പാളയത്തില്‍നിന്നു തന്നെയാണ് -സഹോദരന്‍ ജമാല്‍ മുഹമ്മദിന്റെ മൊഴി. ബംഗളൂരു സ്‌ഫോടനം കഴിഞ്ഞയുടനെ നസീറിനും മറ്റും കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരി അഗതിമന്ദിരത്തില്‍ ഒളിച്ചുകഴിയാനുള്ള സൗകര്യമൊരുക്കണമെന്ന് മഅ്ദനി തന്നോട് ഫോണില്‍ വിളിച്ചുപറഞ്ഞെന്നും അതനുസരിച്ച് അഭയം കൊടുത്തുവെന്നുമാണ് ജമാലിന്റെ 'മൊഴി'. ഇങ്ങനെ വിളിച്ചുപറയാന്‍ കാരണമോ? ജമാലാണ് അഗതിമന്ദിരത്തിന്റെ സൂക്ഷിപ്പുകാരനും അവിടുത്തെ വിദ്യാലയത്തിലെ അധ്യാപകനും. പ്രഥമ ദൃഷ്ട്യാ തന്നെ തെളിവായില്ലേ? എങ്കില്‍ കഥാബാക്കി കൂടി അറിയുക. ജമാല്‍ അധ്യാപകനാണ്-അന്‍വാര്‍ശ്ശേരിയിലല്ല; കരുനാഗപ്പള്ളിയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍. അയാള്‍ക്ക് ഇങ്ങനെയൊരു മൊഴിയെന്നല്ല, മൊഴി കൊടുക്കാനെത്തുക എന്നാവശ്യപ്പെടുന്ന ഒരു കേവല വാറണ്ടുപോലും കിട്ടിയിട്ടില്ല. പ്രോസിക്യൂഷന്‍ മൊഴിയില്‍ പറയുന്ന ഫോണ്‍ നമ്പറും ജമാലിന്റെയല്ല. ഇങ്ങനെ താന്‍ അറിയാതൊരു കൃത്രിമമൊഴി തന്റെ പേരിലിറക്കിയതിന് ജമാലും കൊടുത്തിട്ടുണ്ട് ശാസ്താകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ്. അങ്ങനെ ബംഗളൂരു കേസന്വേഷകര്‍ക്കെതിരെ കൃത്രിമത്വത്തിനുള്ള കേസുകെട്ട് രണ്ടാകുന്നു. പക്ഷേ, സാമാന്യ പ്രഥമദൃഷ്ടിക്ക് അതൊന്നും വിഷയീഭവിക്കുന്നില്ല.

ഇനിയാണ് പ്രോസിക്യൂഷന്റെ തിരക്കഥയിലെ തുറുപ്പ്-കുടക് എപ്പിസോഡ്. ധാരാളം മലയാളികളുള്ള കര്‍ണാടകത്തിലെ കുടകില്‍ ഒരു രാത്രി ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന് ഒരു കാലില്ലാത്ത ഒരാളിറങ്ങുന്നു. ഉടനെ തടിയന്റവിട നസീര്‍ പറയുന്നു, അത് കേരളത്തില്‍നിന്നുള്ള മഅ്ദനിയാണ്. ഈ മൊഴി കൊടുത്തിരിക്കുന്നത് കുടക് സ്വദേശിയായ ഒരു ലത്തീഫ് -52ാം സാക്ഷി. കേരളപൊലീസിന്റെ 24 മണിക്കൂര്‍ സംരക്ഷണത്തിലുള്ള ഒരാള്‍ അവരുടെ കണ്ണുവെട്ടിച്ച് കുടകിലേക്ക് മുങ്ങിയെങ്കില്‍ ഈ മുങ്ങല്‍കാലയളവിലെ പൊലീസ് ടൂര്‍ഡയറി പരിശോധിക്കേണ്ടതല്ലേ? കേരളപൊലീസിനോട് തിരക്കേണ്ടതല്ലേ? അതോ, ഇനി അവരുംകൂടി അറിഞ്ഞുകൊണ്ടുള്ള രഹസ്യയാത്രയായിരുന്നോ ഇത്? ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിയില്‍ അത്തരം സംശയങ്ങള്‍ക്കൊന്നും ഇടമില്ല, 52ാം സാക്ഷി പറഞ്ഞു അതുകൊണ്ട് അങ്ങട് വിശ്വസിക്ക തന്നെ.

ഇനിയുമുണ്ട് പ്രഥമ ദൃഷ്ടിയില്‍ ദൃഷ്ടിദോഷമേല്‍ക്കാത്ത ഊളത്തരങ്ങള്‍ അനവധി. ഉദാഹരണമായി, തടിയന്റവിട നസീറിനെ ഭീകരപ്രവര്‍ത്തനത്തിലേക്ക് പ്രചോദിപ്പിച്ചത് 1990ല്‍ ബാബരിമസ്ജിദ്, ഗോധ്ര സംഭവങ്ങള്‍ക്കുമേല്‍ മഅ്ദനി നടത്തിയ പ്രസംഗങ്ങളാണത്രേ. ഇതില്‍ ഗോധ്ര സംഭവം 2001ലല്ലേ, അപ്പോള്‍ പ്രതി ജയിലിലല്ലേ എന്നൊന്നും ചോദിക്കരുത്-പ്രഥമദൃഷ്ടിക്ക് കണ്ണു തട്ടും. അതേപോലെയാണ് നസീറിന് മഅ്ദനി മൂന്ന് പുസ്തകങ്ങള്‍ കൊടുത്ത കഥയും. രാജ്യത്തെവിടെയും നിരോധിച്ചിട്ടില്ലെന്ന് തന്നെയല്ല. ഒരുമാതിരി കച്ചോടമുള്ള പുസ്തകക്കടയിലൊക്കെ ഇപ്പോഴും വാങ്ങാന്‍ കിട്ടുന്ന ആ പുസ്തകങ്ങളാണ് ഗൂഢാലോചനയിലെ മറ്റൊരു പ്രോസിക്യൂഷന്‍ കണ്ണി. കര്‍ണാടക ഹൈകോടതിയുടെ വിളിപ്പാടകലെ മാത്രമുള്ള സ്ട്രാന്‍ഡ് ബുക്‌സില്‍ ഫോണ്‍ ചെയ്താല്‍ ജഡ്ജിയുടെ വീട്ടിലെത്തും സംഗതി. പക്ഷേ, പ്രഥമദൃഷ്ടിക്ക് അമ്മാതിരി മെനക്കേടുകളുടെ ആവശ്യമില്ല.

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വം-2

സാമാന്യബുദ്ധിയും നീതിന്യായ ബുദ്ധിയും
വിജു വി. നായര്‍

മരിച്ചുപോയ മജീദിന്റെ എപ്പിസോഡ് ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് അന്നേരമത്ര മനസ്സിലാവില്ലെന്നു വെക്കാം. എന്നാല്‍, ശിഷ്ടം തെളിവുകളില്‍ രണ്ടു സാക്ഷികള്‍ അന്വേഷകര്‍ക്കെതിരെ കൊടുത്ത കോടതിക്കേസുകള്‍ തൊട്ട് കേരളപൊലീസിന്റെ ടൂര്‍ഡയറി വരെ നോക്കാന്‍ ഒരു നീതിന്യായ കോടതിക്ക് ബാധ്യതയുണ്ട്. അതൊക്കെ സമര്‍പ്പിച്ചിട്ടും പ്രഥമദൃഷ്ടിക്ക് ബോധിച്ചത് പ്രോസിക്യൂഷന്റെ കൃത്രിമങ്ങള്‍ മാത്രമാണ്. സാമാന്യബുദ്ധിക്ക് തോന്നുന്ന സംശയങ്ങള്‍ പോലും നീതിന്യായബുദ്ധിക്ക് തരിമ്പുമില്ല. ഇതെന്താ ഇങ്ങനെ എന്ന് സന്ദേഹിക്കുന്ന പാവം സാമാന്യബുദ്ധിക്കാര്‍ക്കായി ബംഗളൂരു ഫാസ്റ്റ്ട്രാക് കോടതി വക നീതിസാരത്തിന്റെ ഒരു സാമ്പ്ള്‍ തരാം. മുന്‍കൂര്‍ ഹരജി തള്ളി ബഹുമാന്യകോടതി പലതും പറഞ്ഞ കൂട്ടത്തില്‍ പ്രതിയെ പരാമര്‍ശിച്ചതിങ്ങനെ: 'കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഒരു കാലു നഷ്ടപ്പെട്ടയാള്‍'. മഅ്ദനിക്ക് കാല്‍ നഷ്ടപ്പെട്ടത് ഏത് സംഭവത്തിലാണെന്ന് മേപ്പടി കോടതിക്ക് അറിയില്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനത്തിലാണത് നഷ്ടപ്പെട്ടതെന്ന് ഓപണ്‍കോര്‍ട്ടില്‍ അങ്ങ് തട്ടിവിടണമെങ്കില്‍, കോടതിയുടെ അറിവും മനോഗതിയും എത്തരത്തിലുള്ളതാണെന്ന് കാണാന്‍ നമുക്കും പ്രഥമദൃഷ്ടി ധാരാളം മതിയാകും. ഇതേ മനോഗതിയുടെ പ്രതിഫലനങ്ങളായിരുന്നില്ലേ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുണ്ടായ ഓരോ നടപടിയുമെന്ന് സംശയിച്ചാല്‍ പൗരാവലിയുടെ പ്രഥമദൃഷ്ടിയെ കുറ്റപ്പെടുത്താന്‍ പറ്റുമോ? കാരണം, ഫാസ്റ്റ്ട്രാക് കോടതിയില്‍ പലവട്ടമാണ് ഹരജി നീട്ടിവെച്ചത്. ഹൈകോടതിയില്‍ മൂന്നുവട്ടവും. എല്ലാ നീട്ടിവെപ്പിനും ഒരേ കാരണം -പ്രോസിക്യൂഷന്‍ സ്വന്തം വാദഗതി യഥാസമയം അവതരിപ്പിക്കാതെ ഉഴപ്പുന്നു. അവര്‍ പറയുമ്പോലെ അത്ര കടുത്ത പ്രതിയാണെങ്കില്‍ ആദ്യവട്ടമേ വ്യക്തമായ തെളിവും വാദഗതിയും കോടതിയില്‍ അവതരിപ്പിക്കാമല്ലോ. അതു ചെയ്യാതെ തീര്‍പ്പു നീട്ടിക്കുന്ന പ്രോസിക്യൂഷനെ ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് ഒരു സംശയവുമില്ല. അതേ സമയം, ഈ നാടകത്തില്‍ ഇരയായിക്കൊണ്ടിരിക്കുന്ന പ്രതിയെ പ്രഥമദൃഷ്ട്യാതന്നെ സംശയം ഗാരണ്ടി. ഇവിടെ വെച്ചാണ് ഭരണഘടനയുടെ 29ാം വകുപ്പ് അതിന്റെ നടത്തിപ്പുകാരുടെ കൈയാല്‍ കൊല ചെയ്യപ്പെടുന്നത്. പ്രതി എന്ന നിലയില്‍ ഏത് പൗരനും അര്‍ഹതയുള്ള നിഷ്പക്ഷ പരിഗണനയുടെ മഹത്തായ നീതിവാക്യം. കഴിഞ്ഞ ഒന്നര ദശകമായി ഇന്ത്യന്‍ നീതിന്യായപ്രക്രിയകളില്‍ ഈ കൊലപാതകം പച്ചയായും പരസ്യമായും നടക്കുന്നു എന്നു പറയേണ്ടിവരുന്നതില്‍ ഒരു പൗരനെന്ന നിലയില്‍ ഖേദമല്ല, നിര്‍വ്യാജമായ ലജ്ജയാണ് വരുന്നത്. പ്രോസിക്യൂഷന്‍ അഥവാ സ്‌റ്റേറ്റ് തിമിര്‍ത്താടുന്ന ഊളന്‍ നാടകങ്ങള്‍ക്ക് ജുഡീഷ്യറി ഇരയാകുന്നതോ അതോ കക്ഷി ചേര്‍ക്കപ്പെടുന്നതോ? എക്‌സ്ട്രാ-ജുഡീഷ്യല്‍ കളികള്‍ പല പ്രധാന കേസുകളിലും അരങ്ങേറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജനാധിപത്യത്തില്‍ പൗരസമൂഹത്തിന് വകുപ്പില്ല. കോടതിയലക്ഷ്യം എന്ന ഇണ്ടാസുമായി ദന്തഗോപുരങ്ങള്‍ ഗര്‍ജിക്കും. അവരുടെ ചിഞ്ചില സേവക്കാര്‍ കോറസ് പാടും.കോടതികള്‍ അലക്ഷ്യമായി പെരുമാറുന്നതിനെ എങ്ങനെ നേരിടുമെന്ന ചോദ്യം ഈ കൊട്ടിഘോഷത്തില്‍ മുങ്ങി മരിക്കും. അല്ലെങ്കില്‍ തന്നെ ഒരു ഫാസ്റ്റ്ട്രാക്ക് കോടതിക്ക് എങ്ങനെ ഉദാസീനമായി തട്ടിവിടാന്‍ കഴിയുന്നു, കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കാലുപോയ മഅ്ദനിയെന്ന്?

വിചിത്രമാണിവിടെ ഈ പൗരന്റെ തലേലെഴുത്ത്. പ്രഥമദൃഷ്ടിയുടെ നിസ്സംശയ നിര്‍ണയത്താല്‍ ജാമ്യം പോലുമില്ലാതെ ഒമ്പതരക്കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവ്. ഒടുവില്‍ നിരുപാധികം വിട്ടയക്കപ്പെട്ടപ്പോള്‍ ആരും തിരക്കിയില്ല, ഇത്രയും കാലം വെറുതെ തടവിലിട്ടതിന്റെ പ്രായശ്ചിത്തം. ഇരയും ചോദിച്ചില്ല, സ്‌റ്റേറ്റ് കമാന്ന് മിണ്ടിയതുമില്ല. സത്യത്തില്‍, കോയമ്പത്തൂര്‍ പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്‌റ്റേറ്റ് കുടുങ്ങിപ്പോയേനേ. കാരണം, കഴിഞ്ഞ ഒന്നര ദശകത്തില്‍ ഇമ്മാതിരി 'പ്രഥമദൃഷ്ടി' സൂത്രവേലകളാല്‍ ജീവിതം തുലഞ്ഞതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ആയിരങ്ങളുണ്ടിവിടെ. മാത്രമല്ല, സ്‌റ്റേറ്റിന് പൗരന്മാരെ ഇങ്ങനെ തോന്ന്യാസം കൈകാര്യം ചെയ്ത് തലയൂരിപ്പോകാന്‍ ഭാവിയില്‍ കഴിയാതെ വരും. എന്നാല്‍, ഇരകളാരും അതിന് തുനിയാറില്ല. സ്‌റ്റേറ്റിന്റെ ശത്രുതയും പുതിയ ഭീഷണികളും ഒഴിവാക്കാന്‍. ഇതേ ഗതികേടിനെയാണ് സ്‌റ്റേറ്റ് വസൂലാക്കി വിരാജിക്കുന്നതും.

മഅ്ദനിയെ ബംഗളൂരു കേസില്‍ കുടുക്കുന്ന നാടകം തന്നെ മികച്ച ഉദാഹരണം. കോയമ്പത്തൂര്‍ കേസില്‍ നിന്നു മുക്തനായതുമുതല്‍ കേന്ദ്ര ഇന്റലിജന്‍സ് ഈ പ്രശസ്ത ഇരയെ ഉന്നമിടുന്നുണ്ടായിരുന്നു. സൂഫിയാ മഅ്ദനിയെ ലക്ഷ്യമിട്ടുള്ള നാടന്‍ കേസും അതിന്മേലുണ്ടാക്കിയ മാധ്യമക്കസര്‍ത്തുകളും നടക്കുമ്പോള്‍ യഥാര്‍ഥ ടാര്‍ഗറ്റ് മഅ്ദനിയാണെന്ന് ഇതേ പേജില്‍ 'ഓപറേഷന്‍ മഅ്ദനി' എന്ന ലേഖനത്തില്‍ മാസങ്ങള്‍ മുമ്പേ സവിസ്തരം ചൂണ്ടിക്കാണിച്ചിരുന്നു. അന്നേ തടിയന്റവിട നസീര്‍ കസ്റ്റഡിയിലുണ്ട്. ബംഗളൂരു കേസ് സജീവവുമാണ്. ആന്റി ടെററിസ്റ്റ് സംഘം തൊട്ട് എന്‍.ഐ.എ വരെ മഅ്ദനിയെ പലവുരു ചോദ്യം ചെയ്തതുമാണ്. പക്ഷേ, ആരും പ്രതിയാക്കിയില്ല. ആറുമാസം കഴിഞ്ഞ് പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ 31ാം പ്രതിയാക്കപ്പെടുന്നു. ഇനി കസ്റ്റഡിയിലെടുക്കണം. കേരളത്തില്‍ വന്ന് കസ്റ്റഡിയിലെടുക്കാന്‍ ചില വൈക്ലബ്യങ്ങള്‍. വിശേഷിച്ചും, മതിയായ തെളിവുകളുടെ അഭാവത്തില്‍. പകരം കോടതിയില്‍ കീഴടങ്ങുക എന്ന അടവിനാണ് ആദ്യം തുനിഞ്ഞത്. കോടതിയെക്കൊണ്ട് വാറണ്ട് പുറപ്പെടുവിക്കുക, ജാമ്യം നിഷേധിക്കപ്പെടുകയും കീഴടങ്ങാന്‍ കോടതി കല്‍പിക്കുകയും ചെയ്താല്‍ അവിടെവെച്ച് റിമാന്‍ഡില്‍ ആളെ കൈപ്പറ്റാം. പിന്നെ സൗകര്യം പോലെ 'തെളിവുകള്‍' ചമക്കാം. ഇതാണ് നമ്മുടെ രഹസ്യപ്പൊലീസിന്‍ൈറ ചിരകാലമായുള്ള തിരക്കഥാ ലൈന്‍. പിശകില്ലാത്തൊരു തിരക്കഥ ചമക്കാന്‍ സമയമെടുക്കും. അത് കേസിന്റെ മുനയൊടിക്കും. അതുകൊണ്ട്, തിരക്കഥക്ക് വിപുലമായ ഒരു ഔട്ട്‌ലൈന്‍ മാത്രമിട്ട്, നിശ്ചയിച്ച പ്രതികളെ അകത്താക്കുക. അതിനുപറ്റിയ കോലാഹലം മാധ്യമങ്ങള്‍ മുഖേന സജ്ജീകരിക്കുക. അങ്ങനെ 'തീയില്ലാതെ പുകയുണ്ടാവുമോ' എന്ന സംശയം ജനിപ്പിച്ച് പൊതുജനത്തെ വരുതിയിലാക്കുക. പിന്നീട് ഒരുക്കുന്ന 'തെളിവു'കള്‍ക്ക് നേരുമായി പുലബന്ധമെങ്കിലുമുണ്ടോ എന്നതൊക്കെ പോയിട്ട്, ഒന്നാം ക്ലാസ് ഊളത്തരം കാട്ടിയാല്‍പ്പോലും ഒരു കുഞ്ഞും ചോദിക്കില്ല. അതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഭംഗിയായി അനുവര്‍ത്തിക്കുന്നത്. ആദ്യമേ തന്നെ പലസംഘങ്ങളുടെ ചോദ്യംചെയ്യലും പബ്ലിസിറ്റി മേളത്തോടെയുള്ള വരത്തുപോക്കും. പിന്നീട് മഅ്ദനി പ്രതിയാകുമെന്ന് കേരളത്തില്‍ പൊലീസിന്റെ സ്‌റ്റെനോപ്പണി ചെയ്യുന്ന പത്രങ്ങളും ചാനലുകളും വഴി വിളംബരം. ബംഗളൂരു വിവരമെന്ന പേരിലുള്ള ഈ വൃത്താന്തവിന്യാസത്തിന്റെ ഉറവിടം കൊച്ചിയും അവിടുത്തെ കമീഷണറേറ്റുമാണെന്ന വസ്തുത വേറെ. കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ ജഗപൊകയും അതിനുള്ള കോടിയേരിയുടെ മറുവെടിയും ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ചേരാനല്ലൂര്‍ക്കാരന്‍ മജീദ് തൊട്ട് മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ വരെയുള്ളവരെ കൃത്രിമ സാക്ഷിയാക്കിക്കൊടുത്തതിന്റെ ക്രെഡിറ്റ് ബംഗളൂരുവിലെ മലയാളി പൊലീസുകാര്‍ക്ക് തങ്ങളുടെ കേരള സഹജീവികളുമായുള്ള ബന്ധത്തിന് ഇപ്പറഞ്ഞ രണ്ട് മന്ത്രിമാരും കൊടുക്കുന്നില്ല. കൊച്ചി കമീഷണര്‍ മനോജ് എബ്രഹാമിന്റെ ബാച്ച്‌മേറ്റും ചങ്ങാതിയുമാണ് ബംഗളൂരുവിലെ കേസിന്റെ തലതൊട്ടപ്പന്‍ അലോക്കുമാര്‍ ഐ.പി.എസ് എന്നതും അരമനരഹസ്യം.

അതെന്തായാലും പ്രചാരണഘോഷശേഷം പ്രതിയാക്കപ്പെടുന്ന ആരെയും പ്രതിചേര്‍ക്കാനുള്ള ഈസി റൂട്ടാണ് ഗൂഢാലോചനക്കുറ്റം. മറ്റേതെങ്കിലും പ്രതിയെക്കൊണ്ട് പേരു പറയിച്ചാല്‍ മതി. ഇനി ആ പ്രതി അങ്ങനെ പേരു പറഞ്ഞിട്ടുണ്ടോ എന്നൊന്നും വിചാരണക്കുമുമ്പ് ഒരു കുഞ്ഞിനും കണ്ടുപിടിക്കാനുമാവില്ല. ഈ ഗൂഢതക്ക് പറ്റിയ സ്രോതസ്സിനെത്തന്നെ ഇവിടെ കിട്ടുന്നു -തടിയന്റവിട നസീര്‍. അയാള്‍ പറഞ്ഞു, ചൂണ്ടി, തൊട്ടുകാണിച്ചു ഇത്യാദി വേഷംകെട്ടലുകളെ സത്യദര്‍ശനമായി പ്രചരിപ്പിക്കലാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. ആരാണീ നസീര്‍? ഐ.ബി. ഭാഷ്യപ്രകാരം തന്നെ 'ലശ്കര്‍ ഭീകരന്‍'! ആ കീര്‍ത്തിമുദ്രയോടെ കസ്റ്റഡിയില്‍ സുരക്ഷിതനായ വാഴുന്ന ഒരുവനെവെച്ച് ആരെയും ഗൂഢാലോചനയിലെ പങ്കാളിയായി ചിത്രീകരിക്കാം. പിണറായി തൊട്ട് ഉമ്മന്‍ചാണ്ടി വരെ ആരെയും. പക്ഷേ, ആയതിനൊരു 'ക്രെഡിബിലിറ്റി' വേണം -തങ്ങളുടെ ടാര്‍ഗറ്റിനെ നേരത്തേ നിശ്ചയിച്ച സ്ഥിതിക്ക്, അതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കോടതിയടക്കം പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ പറ്റിയ പശ്ചാത്തലം വിളമ്പണം. മഅദ്‌നിയുടെ കോയമ്പത്തൂര്‍ എപ്പിസോഡിന്റെ നിജാവസ്ഥയൊക്കെ എത്രപേര്‍ക്കറിയാം? സംശയഗ്രസ്തമായ ഒഴുക്കന്‍ കഥകളായിട്ടാണ് കഴിഞ്ഞുപോയ കേസുകളുടെ പൊതുപ്രചാരണം. പോരെങ്കില്‍, ഭീകരപ്രവര്‍ത്തനത്തിനും അതുസംബന്ധിച്ച കേസുകള്‍ക്കും സ്‌റ്റേറ്റിന് സൗകര്യപ്രദമായ ഒരിമ്യൂണിറ്റിയും കൈവശമുണ്ട്‌രാജ്യരക്ഷക്കുവേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന്. ഈ ഘടകങ്ങളെല്ലാം ചേരുമ്പോള്‍ നീതിപീഠങ്ങളിലിരിക്കുന്ന കറുത്ത കുപ്പായക്കാരും സാദാ മനുഷ്യരെപ്പോലെ പ്രമഥദൃഷ്ടിയുടെ ഇരകളായിപ്പോകുന്നെങ്കില്‍ അദ്ഭുതമുണ്ടോ?
ഓപറേഷന്‍ മഅ്ദനി അവസാനിക്കുന്നില്ല. ഇനി സുപ്രീംകോടതിയുടെ 'പ്രഥമദൃഷ്ടി'ക്കായി കാത്തിരിക്കാം.