Tuesday, November 18, 2008
രഹസ്യാന്വേഷണ ഏജന്‍സികളിലെ സംഘ്പരിവാര്‍ സ്വാധീനം
രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളായ ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നിവയിലും സി.ബി.ഐ അടക്കമുള്ള പ്രത്യേക ഏജന്‍സികളിലും സംഘ്പരിവാറിന്റെ സ്വാധീനമാണ് കാണുന്നത്. ഭരണകൂടത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മുഖ്യ സര്‍ക്കാര്‍ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ആര്‍.എസ്.എസിന്റെ പിടിയിലാണെന്ന് മഹാരാഷ്ട്ര പോലിസില്‍ ഐ.ജിയായി വിരമിച്ച എസ്.എം. മുശരിഫ് നേരത്തെ തുറന്നടിച്ചിരുന്നു. ആര്‍.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുകളും ഇദ്ദേഹം തുറന്നുകാട്ടി. രാജ്യത്തെ ഖജനാവിലെത്തേണ്ട 32,000 കോടിരൂപ തട്ടിമാറ്റിയ അബ്ദുല്‍കരീം തെല്‍ഗി മുഖ്യപ്രതിയായ മുദ്രപത്ര കുംഭകോണം പുറത്തുകൊണ്ടു വരുന്നതില്‍ മുഖ്യപങ്കു വഹിച്ച പോലിസ് ഉദ്യോഗസ്ഥനാണ് മുശരിഫ്.
ആര്‍.എസ്.എസ് ദേശീയസംഘടനയാണെന്ന ബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാനും വര്‍ഗീയമനസ്സില്ലാത്ത ഭൂരിപക്ഷഹിന്ദുക്കളെ സ്വാധീനിക്കാനും ഹിന്ദു^മുസ്ലിംവിരോധം നിലനിര്‍ത്താനുമുള്ള സംഘ് അജണ്ട ഗൂഢമായി നടപ്പാക്കുകയാണ് ഐ.ബിയും 'റോ' യുമെന്നാണ് മുശരിഫിന്റെ കണ്ടെത്തല്‍. അംഗങ്ങളോ അനുഭാവികളോ ആയ ഐ.പി.എസുകാരെയും മറ്റു പോലിസ് ഉദ്യോഗസ്ഥരെയും ഐ.ബിയിലേക്കും 'റോ'യിലേക്കും കടത്തിവിട്ട് ഇരു ഏജന്‍സിയെയും പതിറ്റാണ്ടുനീണ്ട പ്രയത്നത്തിലൂടെ ആര്‍.എസ്.എസ് കൈപ്പിടിയിലാക്കി. ഐ.ബിയില്‍ രണ്ടുവിധത്തിലാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്^സ്ഥിരാടിസ്ഥാനത്തിലും ഡെപ്യൂട്ടേഷനിലും.
സ്ഥിരമായുള്ള ഉന്നത ഉദ്യോഗസ്ഥരിലേറെയും ആര്‍.എസ്.എസുമായി അടുത്ത് ബന്ധം പുലര്‍ത്തുന്നവരാണത്രെ. ഡെപ്യൂട്ടേഷനില്‍ റോയിലും ഐ.ബിയിലും എത്തുന്ന ആര്‍.എസ്.എസ് ചിന്താഗതിക്കാരായ ഐ.പി.എസുകാര്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മടങ്ങുന്നത്. ഡെപ്യൂട്ടേഷനില്‍ എത്തി ഐ.ബിയുടെ ഡയറക്ടറായി വിരമിച്ച വി ജി വൈദ്യ ഉദാഹരണം. മഹാരാഷ്ട്ര ആര്‍.എസ്.എസ് പ്രമുഖ് ആയിരുന്ന എം.ജി.വൈദ്യയുടെ സഹോദരനാണ് ഇദ്ദേഹം. ആര്‍.എസ്.എസ് അനുഭാവിയെന്ന് പരക്കെ അറിയപ്പെട്ടിരുന്ന എസ്.കെ. ബപത്ത്, മഹാരാഷ്ട്ര പോലിസിന്റെ അമരക്കാരനായിരുന്ന പ്രമുഖ ആര്‍.എസ്.എസ് നേതാവ് നാസിക്കിലെ കസറിന്റെ മരുമകന്‍ ആര്‍.എല്‍. ഭിങ്കെ, ഐ.പി. എസുകാരനാകുംവരെ പൂനെ നാരായണ്‍പേട്ടിലെ ആര്‍.എസ്.എസ് ശാഖയില്‍ സജീവമായിരുന്ന പൂനെ പോലിസ് കമീഷണറായിരുന്ന ജയന്ത് ഉംറാനികര്‍ എന്നിവരും ഐ.ബിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നവരാണ്.
രഹസ്യവിവരങ്ങളെന്ന പേരില്‍ മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കുന്ന കഥകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടും ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ചുമാണ് ഐ.ബി, ആര്‍.എസ്.എസ് അജണ്ട നിറവേറ്റുന്നത്. രഹസ്യമായി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ സര്‍ക്കാരിനെ മാത്രം അറിയിക്കുകയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യേണ്ടിടത്ത് ആദ്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുക്കുന്നത് സാധാരണമായിരിക്കുകയാണ്. ഐ.ബി മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുക്കുന്നതിന് ശക്തമായ വിലക്കേര്‍പ്പെടുത്തകയും ഐ.ബി നല്‍കുന്ന വിവരങ്ങള്‍ പുനഃപരിശോധിക്കാന്‍ സമാന്തരസംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കുകയും വേണമെന്ന് മുശരിഫിനെ പോലുള്ള മുന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതാണ്.
കടപാട് : മാധ്യമം ഡെയിലി
Monday, November 10, 2008
തീവ്രവാദത്തിന്റെ പേരിലെ ഗ്വാഗ്വാ വിളികള്‍
രാഷ്ട്രീയമോ സാമുദായികമോ സംഘടനാപരമോ ആയ പക്ഷപാതങ്ങളില്‍നിന്നും മുന്‍വിധികളില്‍നിന്നും ഒരു നിമിഷം മനസ്സിനെ മുക്തമാക്കി സത്യസന്ധമായി വിലയിരുത്തിയാല്‍ കേരളം തീവ്രവാദത്തിന്റെ വിളനിലവും ഭീകരതയുടെ പരിശീലനകേന്ദ്രവുമായി മാറി എന്ന പ്രചാരണങ്ങളില്‍ എത്രത്തോളം വാസ്തവമുണ്ട്? ദൈവത്തിന്റെ സ്വന്തം നാട് പ്രകൃതിഭംഗിയില്‍ മാത്രമല്ല, തീവ്രവാദ വൃത്തികളിലും രണ്ടാം കശ്മീരാകുന്നു എന്ന ആശങ്ക എന്തുമാത്രം യാഥാര്‍ഥ്യനിഷ്ഠമാണ്?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴുള്ള ഒന്നാമത്തെ തടസ്സം തീവ്രവാദത്തിനോ ഭീകരതക്കോ കൃത്യവും കണിശവും സമഗ്രവുമായ നിര്‍വചനം ആരും നല്‍കിയിട്ടില്ലെന്നതാണ്. കഴിഞ്ഞദിവസം ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ സ്റ്റാഫിന്റെ പണിപ്പുരയില്‍ പങ്കെടുക്കെ ഈ ചോദ്യം ചര്‍ച്ചക്ക് വിഷയീഭവിച്ചു. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ആഗോളതലത്തില്‍ തീവ്രവാദത്തിനും ഭീകരതക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കയോ പ്രശ്നം പലതവണ പരിഗണിച്ച ഐക്യരാഷ്ട്രസഭ തന്നെയോ അത് എന്താണെന്ന് നിര്‍വചിച്ചിട്ടില്ല എന്നിരിക്കെ അനിര്‍വാച്യതയും അവ്യക്തതയും അവസരമോ സൌകര്യമോ ആയി എടുത്തിരിക്കുകയാണ് പലരും. തങ്ങള്‍ക്ക് വിരോധമോ എതിര്‍പ്പോ ഉള്ളവരെയൊക്കെ തീവ്രവാദ മുദ്രകുത്തുക എളുപ്പമാണ്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതും അതാണ്. അമേരിക്കയുടെയും പാശ്ചാത്യ മീഡിയയുടെയും ചുവടുപിടിച്ച് ഇസ്ലാമുമായും മുസ്ലിംകളുമായും ബന്ധമുള്ള കൂട്ടായ്മകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഭീകരത ഉദാരമായി പതിച്ചുനല്‍കുകയാണ് ഇവിടെയും.
മതമൌലികവാദവും മതരാഷ്ട്രവാദവും തീവ്രവാദവും കുഴഞ്ഞുകിടക്കുന്നതാണ് വിഷയത്തെ സങ്കീര്‍ണമാക്കുന്ന മറ്റൊരു ഘടകം. മത തത്ത്വങ്ങളുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നവര്‍ ഇന്നത്തെ ഭാഷയില്‍ മതമൌലികവാദികളാവാം. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പരിധിയില്‍ ഒതുങ്ങുന്നിടത്തോളം കാലം മതമൌലിക വാദം തീവ്രവാദമോ ഭീകരതയോ ആകുന്നില്ല, ഗാന്ധിയന്‍ മൌലികവാദങ്ങളോ മാര്‍ക്സിയന്‍ മൌലികവാദമോ തീവ്രവാദപരം അല്ലാത്തത് പോലെ തന്നെ. മതതത്ത്വങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ പങ്കും പ്രസക്തിയും ഉണ്ടെന്ന സിദ്ധാന്തം പലരുടെയും കണ്ണില്‍ മതരാഷ്ട്രവാദമാകാം; എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യപ്രക്രിയയെ മാത്രം ലക്ഷ്യസാഫല്യത്തിനായി അംഗീകരിക്കുന്നിടത്തോളം അത് തീവ്രവാദമാകുന്നില്ല. മറിച്ച് സമാധാനപരമോ ജനാധിപത്യപരമോ ആയ മാര്‍ഗങ്ങളിലൂടെ പരിവര്‍ത്തനത്തിനും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനും പഴുതുള്ള സാമൂഹികഘടനയില്‍ ലക്ഷ്യപ്രാപ്തിക്ക് ബലപ്രയോഗവും ഹിംസയും നിശ്ചയമായും തീവ്രവാദമാണ്. നിരപരാധികള്‍ക്ക് പീഡനമോ ജീവഹാനിയോ വരുത്തുന്ന ഓപറേഷന്‍ ഭീകരതയുമാണ്, ലക്ഷ്യം എത്രതന്നെ പവിത്രതരമായാലും.
ഈ അര്‍ഥത്തില്‍ കേരളത്തിന്റെ സ്ഥിതിയെന്ത്? മാവോയിസ്റ്റ് പ്രവര്‍ത്തനം ഒരുവേള സജീവമാണെങ്കില്‍പോലും ഉന്മൂലനസിദ്ധാന്തം അവരിവിടെ പ്രാവര്‍ത്തികമാക്കുന്നില്ല. സംഘ്പരിവാറിന്റെ മിലിറ്റന്‍സിയും വര്‍ഗീയ ഫാഷിസവും കേരളത്തില്‍ ശക്തമാണ്. എന്നാല്‍, മാറാട് സംഭവത്തെ തുടര്‍ന്നുപോലും അവരുടെ ഭാഗത്തുനിന്ന് സംഘടിത തിരിച്ചടി ഉണ്ടായില്ല. ഹിന്ദുത്വ മിലിറ്റന്‍സിക്കെതിരെ അതേ പാത സ്വായത്തമാക്കിയ മുസ്ലിം കൂട്ടായ്മയായിരുന്ന ഐ.എസ്.എസ് ഇന്ന് നിലവിലില്ല. പകരം അതിന്റെ ശില്‍പികള്‍ രൂപവത്കരിച്ച പി.ഡി.പി ഭീകരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കാളിത്തം ആരോപിക്കപ്പെട്ട് ഒമ്പതര വര്‍ഷക്കാലം തടവറയില്‍ പീഡിതനായി കഴിഞ്ഞ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ഒടുവില്‍ ട്രൈബ്യൂണല്‍ കുറ്റവിമുക്തനാക്കി പുറത്തുവന്നപ്പോള്‍ മുന്‍ തീവ്രവാദ ശൈലി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച മഅ്ദനി പഴയതിലേക്ക് തിരിച്ചുപോയതായി ആരോപിക്കാനാവില്ല. രാഷ്ട്രീയ പ്രതിയോഗികളെ രാഷ്ട്രീയമായി നേരിടുന്നത് തീവ്രവാദമായി ചിത്രീകരിക്കുന്നതിന് അര്‍ഥവുമില്ല.
ഇനിയുള്ളത് 'പ്രതിരോധം' തുറന്ന് പ്രഖ്യാപിച്ചു രംഗപ്രവേശം ചെയ്ത നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന എന്‍.ഡി.എഫാണ്. ഇതര മുസ്ലിം സംഘടനകളില്‍നിന്ന് ഭിന്നമായി ഹിന്ദുത്വ ഫാഷിസത്തെ തുല്യനാണയത്തില്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ച മിലിട്ടന്റ്സംഘടനയാണ് എന്‍.ഡി.എഫ് എന്നാണ് പൊതുവായ ധാരണ. അണികള്‍ക്ക് അവര്‍ കായികപരിശീലനവും ആയുധപരിശീലനവും നല്‍കുന്നു എന്നും കരുതപ്പെടുന്നു. ചില കൊലപാതകങ്ങളില്‍ എന്‍. ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായിരിക്കെ സമാധാനപരമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും മനുഷ്യാവകാശ പ്രസ്ഥാനമാണ് തങ്ങളുടേതെന്നുള്ള എന്‍.ഡി.എഫിന്റെ അവകാശ വാദങ്ങളെ ആരും മുഖവിലക്കെടുക്കുന്നില്ല. എന്‍.ഡി.എഫിനെ പരസ്യമായി തള്ളിപ്പറയുന്നവരാണ് മുസ്ലിം മത, രാഷ്ട്രീയ സംഘടനകള്‍. അതിനെതിരായ ബോധവത്കരണവും പ്രകടമായി നടക്കുന്നുണ്ട്. അങ്ങനെയൊക്കെ ആയാലും കശ്മീര്‍ തീവ്രവാദിഗ്രൂപ്പുകളുടെ റിക്രൂട്ട്മെന്റ് ഏജന്‍സിയായി എന്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നുണ്ടോ? അങ്ങനെയൊരു ധാരണ പോലിസും മീഡിയയും സൃഷ്ടിക്കുന്നുണ്ടെങ്കിലും കശ്മീരില്‍ കൊല്ലപ്പെട്ടതായി പറയുന്ന നാല് മലയാളി യുവാക്കളുടെ ഇനിയും ദുരൂഹമായി തുടരുന്ന പശ്ചാത്തലം മാത്രം വെച്ച് വ്യാപകമായ കശ്മീര്‍ റിക്രൂട്ട്മെന്റ് കേരളത്തില്‍ നടന്നു, അതിന്റെ പിന്നില്‍ എന്‍.ഡി.എഫാണ് എന്ന പ്രചാരണത്തിന് തെളിവുകളുടെ പിന്‍ബലമില്ല. മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ട രണ്ടു പേര്‍ തന്നെയും എങ്ങനെ കശ്മീരിലെത്തിയെന്ന് കശ്മീര്‍ പോലിസില്‍നിന്ന് വിശദീകരണമില്ല. മറ്റു രണ്ടു പേരെക്കുറിച്ച് മിക്കവാറും ഒരു വിവരവുമില്ല. ഇതുവെച്ചാണ് പക്ഷേ, ഊഹാപോഹങ്ങളുടെ സാമ്രാജ്യം തന്നെ വികസിക്കുന്നത്. പുറത്തുവന്നിടത്തോളം സംഗതികള്‍വെച്ച് പരിശോധിച്ചാല്‍ ഉത്തരവാദപ്പെട്ട പോലിസ് മേധാവികള്‍ ചൂണ്ടിക്കാട്ടിയപോലെ പണക്കൊതി മൂത്ത ക്രിമിനലുകളാണ് ആരുടെയോ ചതിക്കുഴിയില്‍ വീണ് കശ്മീരില്‍ എത്തിപ്പെട്ടത്. അവരുടെ എണ്ണം മൂന്നൂറോളം വരുമെന്ന പ്രസ്താവത്തെ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പാലോളി മുഹമ്മദ്കുട്ടിയും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും നിഷേധിച്ചുകഴിഞ്ഞു. കുറച്ച് ക്രിമിനലുകള്‍ ത്വരീഖത്തുകള്‍ എന്ന ആത്മീയപ്രസ്ഥാനങ്ങള്‍ വഴി ഹൈദരാബാദിലും തുടര്‍ന്ന് ജീവനോടെയോ അല്ലാതെയോ കശ്മീരിലും എത്തിപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഒടുവില്‍ അന്വേഷണവിധേയമാകുന്നത്. നൂരിഷ ത്വരീഖത്തിന്റെ സ്ഥാപകന്‍ ഹൈദരാബാദുകാരമായ നൂരിഷ ആയിരുന്നു. നൂരിഷയുടെ മരണശേഷവും അദ്ദേഹത്തിന്റെ പേരിലെ ത്വരീഖത്ത് പല ഏജന്‍സികളിലൂടെയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമപാലകരോ മാധ്യമപ്രവര്‍ത്തകരോ ആദായനികുതി ഉദ്യോഗസ്ഥര്‍ പോലുമോ കടന്നുചെല്ലാത്ത ഭാര്‍ഗവീനിലയങ്ങളാണ് ത്വരീഖത്ത് ആസ്ഥാനങ്ങള്‍. ആത്മീയത മൂര്‍ച്ഛിച്ചവരും ക്രിമിനലുകളുമൊക്കെ ഈ സിദ്ധ കേന്ദ്രങ്ങളിലെ പതിവുകാരാണ്. ഇക്കൂട്ടര്‍ ആരായാലും ആത്മാര്‍ഥതയോടെ കശ്മീര്‍ വിഘടനത്തിനായി 'രക്തസാക്ഷികളാവാന്‍' അതിര്‍ത്തികളിലെത്തുമെന്ന് വിശ്വസിക്കാന്‍ ഭാവനാശക്തിയെ അസാമാന്യമായി വികസിപ്പിക്കേണ്ടിവരും.
ആര്‍ക്കും കൃത്യമായി ഒരു വിവരവുമില്ലാത്ത ഈ ദുരൂഹസംഭവങ്ങളില്‍ കയറിപ്പിടിച്ചാണ് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും കോളമിസ്റ്റുകളും ബുദ്ധിജീവികളുമൊക്കെ പ്രതിയോഗികളോട് കണക്ക് തീര്‍ത്തുകൊണ്ടിരിക്കുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തീവ്രവാദിസംഘടനകളുടെ പിന്തുണയും വോട്ടും സ്വീകരിച്ചതിന്റെ ഫലമാണ് കേരളം തീവ്രവാദികളുടെ പറുദീസയായി മാറിയതെന്നതില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും സംശയമേയില്ല. എന്‍.ഡി.എഫിനെ വളര്‍ത്തിയത് യു.ഡി.എഫാണെന്ന് തീര്‍ത്തുപറയാന്‍ ഇടതുമുന്നണിക്കും വേണ്ടത്ര ന്യായങ്ങളുണ്ട്. 2001ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തന്റെ പാര്‍ട്ടിയുടെ പിന്തുണ തേടിയ വസ്തുത മഅ്ദനിയും തെളിവുകളോടെ വെളിപ്പെടുത്തുന്നു. രാഷ്ട്രീയക്കാരുടെ ഈ ഗ്വാഗ്വാ വിളികള്‍ ഉള്ളുകള്ളികള്‍ അറിയുന്നവര്‍ക്ക് ചിരിക്കാനാണ് വകനല്‍കുക. ബേപ്പൂര്‍^വടകര മോഡലിലൂടെ ബി.ജെ.പിയുമായി യു.ഡി.എഫ് സ്ഥാപിച്ചിരുന്ന രഹസ്യബാന്ധവം കേരള രാഷ്ട്രീയചരിത്രത്തിന്റെ അനിഷേധ്യഭാഗമാണ്. മണ്‍മറഞ്ഞ ബി.ജെ.പി നേതാവ് കെ.ജി. മാരാരുടെ ജീവചരിത്രത്തില്‍ യു.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യകരാറിന്റെ വിശദാംശങ്ങള്‍ രേഖപ്പെട്ടുകിടക്കുന്നു. എന്‍.ഡി.എഫിനോട് ആരും പരസ്യമായി പിന്തുണ ആവശ്യപ്പെടാറില്ല. എന്‍.ഡി.എഫ് ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാറുമില്ല. എന്നാല്‍ എന്‍.ഡി.എഫ് നേതാക്കളുമായി രഹസ്യസമ്പര്‍ക്കം പുലര്‍ത്താറില്ലെന്ന് സത്യസന്ധമായി അവകാശപ്പെടാന്‍ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ ആവില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നരേന്ദ്രന്‍കമീഷന്‍ പാക്കേജ് പ്രഖ്യാപിക്കാനിരിക്കെ എന്‍.ഡി.എഫ് പ്രതിഷേധമാര്‍ച്ചിന് കോപ്പുകൂട്ടുകയായിരുന്നു. പാക്കേജ് പ്രഖ്യാപിക്കപ്പെട്ടു. മാര്‍ച്ച് എന്‍.ഡി.എഫ് പിന്‍വലിച്ചു. 'തേജസ്' ദിനപത്രം പ്രസിദ്ധീകരണവും ആരംഭിച്ചു. തിരശãീലക്കു പിന്നില്‍ കളിച്ചതാരെന്ന് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. മറുവശത്ത് തലശേരി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കോടിയേരി ബാലകൃഷ്ണന് എന്‍.ഡി.എഫിന്റെ പിന്തുണ ലഭിച്ചത് അദ്ദേഹം അറിയാതെയാണെന്ന് എങ്ങനെ വിശ്വസിക്കും? പുറത്തുപറയാന്‍ നേരമായിട്ടില്ലാത്ത ഇടപാടുകള്‍ വേറെയും നടന്നിട്ടുണ്ട്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അരങ്ങുതകര്‍ക്കുന്നത് കാണുമ്പോള്‍ ചിലത് ഓര്‍മിപ്പിക്കുന്നു എന്നേയുള്ളൂ.
അതേസമയം, ഇന്ത്യാ രാജ്യത്ത് ഇന്നേവരെ നടന്ന ഒരു കലാപത്തിലോ സ്ഫോടനത്തിലോ ഒരു പ്രവര്‍ത്തകന്‍പോലും ആരോപിതനായിട്ടില്ലെന്ന് ന്യായമായി അവകാശപ്പെടുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി. രണ്ടു തവണ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നിരോധിച്ചിരുന്നു. ആദ്യമായി 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസിനോടൊപ്പം തൂക്കമൊപ്പിക്കാന്‍ ഇന്ദിരാഗാന്ധിയും രണ്ടാമത് 1992 ഡിസംബറില്‍ ആര്‍.എസ്.സിനോടൊപ്പം നരസിംഹറാവു സര്‍ക്കാറും. 1977ലെ പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്തുകാര്‍കൂടി വോട്ട് ചെയ്ത് ഇന്ദിര മൂക്കുകുത്തി വീണപ്പോള്‍ അടിയന്തരാവസ്ഥ റദ്ദായി; നിരോധവും പിന്‍വലിക്കപ്പെട്ടു. 1992ലെ നിരോധത്തെ സുപ്രീംകോടതി തന്നെയാണ്, നിരോധത്തില്‍ ഒരു ന്യായവും ചൂണ്ടിക്കാട്ടാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അസാധുവാക്കിയത്. അബുല്‍ അഅ്ല മൌദൂദിയുടെ കൃതികള്‍ അന്നും ജമാഅത്തെ ഇസ്ലാമി കൊണ്ടുനടന്നിരുന്നു. പക്ഷേ, ഒന്നിലും ഇന്ത്യാ വിരോധത്തിന്റെയോ തീവ്രവാദത്തിന്റെയോ ഉദാഹരണങ്ങള്‍ കോടതിയില്‍ ഉന്നയിക്കപ്പെട്ടില്ല. 1986 മുതല്‍ക്കാണ് ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി സമ്മതിദാനാവകാശം വിനിയോഗിച്ചുതുടങ്ങിയത്. മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികളുടെ മൂല്യബോധമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് എന്നാണ് പ്രഖ്യാപിത നിലപാട്. ഫാഷിസ്റ്റുകള്‍ക്ക് ഒരു കാരണവശാലും വോട്ട് നല്‍കാറില്ല. ജമാഅത്തിന്റെ പിന്തുണ ചോദിച്ചവരിലും ലഭിച്ചവരിലും കോണ്‍ഗ്രസുകാരും മുസ്ലിംലീഗുകാരും കമ്യൂണിസ്റ്റുകാരുമുണ്ട്. ചിലരെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ണായക വോട്ടുകൊണ്ട് ജയിച്ച് കയറിയിട്ടുമുണ്ട്. പക്ഷേ, കേരളത്തിലെ നിലവിലെ കലുഷാന്തരീക്ഷത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മേലും ചളി തെറിപ്പിച്ചു തുടങ്ങിയിരിക്കുന്നു ചിലര്‍. തീവ്രവാദത്തിന്റെ നാരായ വേര് മൌദൂദിയുടെ ചിന്തകളിലും അതിനാല്‍ ജമാഅത്തെ ഇസ്ലാമിയിലും കണ്ടെത്തണമെന്നതാണ് ആരോപണത്തിന്റെ കാതല്‍. സ്വന്തം സംഘടനയെ പട്ടാള ഏകാധിപതി നിരോധിച്ചപ്പോള്‍ പോലും ഒളിപ്രവര്‍ത്തനം അനുവദിക്കാതിരുന്ന മൌദൂദി പാക്കിസ്ഥാനിലെ ജനാധിപത്യ പുനഃസ്ഥാപനപ്രസ്ഥാനങ്ങളില്‍ മരണംവരെയും സജീവമായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ലക്ഷ്യപ്രാപ്തിക്ക് ഹിംസാമാര്‍ഗങ്ങളെ പാടേ നിരാകരിക്കുന്നു. മൌദൂദിയുടെ ദൈവരാജ്യസങ്കല്‍പം വിമര്‍ശവിധേയമാകാം. അതിരുകളില്ലാത്ത മനുഷ്യാധിപത്യം ധാര്‍മിക തകര്‍ച്ചക്കും നീതിനിഷേധത്തിനും വഴിവെക്കുമെന്നാണ് ലോകചരിത്രാനുഭവങ്ങളിലൂടെ അദ്ദേഹം സമര്‍ഥിക്കുന്നത്. ഇതിനോടുള്ള എതിര്‍പ്പ് ബൌദ്ധികതലത്തിലും ആശയസമരത്തിലൂടെയുമാണ് നടക്കേണ്ടത്. ആര്യാടന്‍മാരും സമാനചിന്താഗതിക്കാരും പക്ഷേ, അതിനുള്ള ആത്മവിശ്വാസമോ സംയമനമോ പ്രകടിപ്പിക്കുന്നില്ല.
പകരം ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നും മലയാളത്തിലെ ഏറ്റവും വലിയ പ്രസാധനാലയമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ് അടച്ചുപൂട്ടണമെന്നുമാണ് ആര്യാടന്‍ ജൂനിയറിന്റെ ആവശ്യം. ചരിത്രത്തില്‍ ആദ്യമായി മലയാളത്തില്‍ ഒമ്പത് വാള്യങ്ങളുള്ള ബൃഹത്തായ ഇസ്ലാമിക വിജ്ഞാനകോശം പുറത്തിറക്കിയത് ഐ.പി.എച്ചാണ്. എം.എന്‍. കാരശേãരി വിവര്‍ത്തനം ചെയ്ത മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത', എന്‍.പി. മുഹമ്മദ് മൊഴിമാറ്റം നടത്തിയ അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ 'ഇസ്ലാം രാജമാര്‍ഗം' തുടങ്ങി ഒട്ടേറെ വിശ്വോത്തരരചനകള്‍ മലയാളത്തിന് സമ്മാനിച്ച ഐ.പി.എച്ച് പൂട്ടിയിടണമെന്ന് ആവശ്യപ്പെടുമ്പോള്‍ ജുഗുപ്സമായ അക്ഷരവിരോധമാണ് മറനീക്കി പുറത്തുവരുന്നത്. ആര്‍ജവമുണ്ടെങ്കില്‍ വേണ്ടത് നിരോധിക്കപ്പെടേണ്ട കൃതികളെക്കുറിച്ച് കാതലുള്ള വിമര്‍ശം പുറത്തിറക്കുകയായിരുന്നു. മതങ്ങള്‍ തമ്മിലെ സ്നേഹസംവാദവും മാനവികമൈത്രിയും ദുരിതബാധിതരുടെ പുനരധിവാസവും ജനകീയപ്രശ്നങ്ങളിലെ ഇടപെടലുകളും ജനസേവനവുമൊക്കെയാണ് വിശാല രാജ്യസ്നേഹത്തിന്റെ താല്‍പര്യമെന്ന് മനസ്സിലാക്കി ആ വഴിക്കു നീങ്ങുന്നത് തീവ്രവാദമാണെന്നാണ് ജമാഅത്തെ ഇസ്ലാമിയെ ഇവര്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. സാമ്രാജ്യത്വ ദാസ്യമോ 60 കോടിയുടെ ബോഫോഴ്സ് കോഴമുതല്‍ 60,000 കോടിയുടെ സ്പെക്ട്രം അഴിമതിവരെയുള്ള ഇടപാടുകളോ ദേശദ്രോഹ പട്ടികയില്‍ വരുന്നില്ലതാനും. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കണ്ണുംപൂട്ടി പിന്തുണക്കുന്നവര്‍ക്കുള്ളതാണ് മതേതരത്വത്തിന്റെ വീരമുദ്രകള്‍. വംശീയ ഉന്മൂലനത്തിന് ഇറങ്ങിത്തിരിച്ച ഫാഷിസ്റ്റുകളുമായി രഹസ്യബാന്ധവം സ്ഥാപിച്ചവരെ അലോസരപ്പെടുത്തുന്നത് പീഡിതന്യൂനപക്ഷത്തിന്റെ രോദനങ്ങള്‍ മാത്രം. മാലേഗാവ്സ്ഫോടനത്തിന്റെ പിന്നിലെ ഫാഷിസ്റ്റ് രസതന്ത്രം എന്നപോലെ മതേതര കാപട്യത്തിന്റെ മുഖംമൂടിയും അഴിഞ്ഞുവീഴുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്.
തീവ്രവാദത്തിനും ഭീകരതക്കും നേരെയുള്ള സമീപനം മുഖ്യധാര മുസ്ലിംസംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ ഏകകണ്ഠമായും അസന്ദിഗ്ധമായും വ്യക്തമാക്കിക്കഴിഞ്ഞു. പ്രഥമപരിഗണന രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും; പ്രശ്നപരിഹാരത്തിന് സമാധാനപരമായ പോരാട്ടം മാത്രം; ഒരു തരത്തിലുള്ള തീവ്രവാദത്തെയും പിന്തുണക്കുന്ന പ്രശ്നമേയില്ല; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന പക്ഷപാതരഹിതമായ നടപടിക്ക് പൂര്‍ണ പിന്തുണ; തീവ്രവാദ വിരുദ്ധ വേട്ടയുടെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടരുത്^ഇതാണ് പ്രഖ്യാപനത്തിന്റെ ചുരുക്കം. മുസ്ലിംകേരളം ഇതിലപ്പുറം എന്ത് വേണമെന്നാണ് ചോദ്യം.
Tuesday, November 4, 2008
മരണ സംഖ്യ കുറഞ്ഞു പോയതെന്തേ ?
കഷ്ടപ്പെട്ട് സ്ഫോടനം നടത്തിയിട്ട് ആകെ 30 ഓളം പേരെ മാത്രമെ കൊല്ലാന്‍ സാധിച്ചുള്ളൂ... മോശമായി പോയി.
സന്ന്യാസിനി നടത്തിയ സംഭാഷണം വായിക്കൂ.
ഇവര്ക്ക് വേണ്ടി ബീ ജെ പി യും ആര്‍ എസ് എസ് ഉം ശബ്ദമുയര്ത്തുന്നുണ്ട്. പിന്നണിയില്ലുള്ള സംഘ് പരിവാര്‍ ഉദ്യോഗസ്ഥരും കൂടി സഹകരിച്ചാല്‍ കാര്യം ശുഭം. കൂടുതല്‍ ആളുകളെ കൊല്ലാന്‍ ഇവര്ക്ക് ഇനിയും ജന്മം ബാക്കി.
Monday, October 20, 2008
കലാപക്കനലില്‍ സ്നേഹനീരായി തുജ്ലാ ബായി
ഭൈന്‍സ: കാലുഷ്യത്തിന്റെ കനലെരിയുന്ന പുതുകാലത്തിന് പ്രതീക്ഷയുടെ പച്ചത്തുരുത്തായി ഒരറുപതുകാരി. മതഭ്രാന്തരുടെ കലാപത്തീയില്‍ വെന്ത ആന്ധ്രയിലെ ഭൈന്‍സയില്‍ സൌഹാര്‍ദത്തിന്റെ സ്നേഹഗാഥയെഴുതി തുജ്ലാ ബായി രാജ്യമനസ്സാക്ഷിക്കു മുന്നില്‍ ചിരിയോടെ നില്ക്കുന്നു. കലാപകാരികള്ക്കും നിസ്സഹായരായ ഒരു കുടുംബത്തിനുമിടയില്‍ സ്നേഹത്തിന്റെ രക്ഷാവലയം തീര്ക്കുകയായിരുന്നു അവര്‍. മതവും ജാതിയും തീര്ത്ത വരമ്പുകളൊന്നും തുജ്ലാ ബായിയുടെ മുന്നില്‍ തടസ്സമായില്ല. മതവിദ്വേഷത്തിന്റെ തീയില്‍ അമര്ന്നുപോവുമായിരുന്ന നാലു ജീവനാണ് ആ നിശ്ചയദാര്‍ഢ്യത്തില്‍ പിടിച്ചുകയറിയത്.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നവരാത്രി ആഘോഷത്തിന്റെ ആഹ്ലാദത്തിലും ഭൈന്സയും പരിസരവും കലാപച്ചൂടില്‍ വിറങ്ങലിച്ചുനില്ക്കുന്നു. അതിനിടെ, തെരുവുവക്കിലെ വീടിന്റെ ജനലഴികള്ക്കിടയിലൂടെ അവരാ കാഴ്ച കണ്ടു. അയലത്തെ വീടിനും കടകള്ക്കും ഒരുപറ്റം അക്രമികള്‍ തീയിടുന്നു. വര്ഗീയത്തിമിരത്തിനൊപ്പം മദ്യലഹരിയുടെ ചാപല്യവും കൂടിച്ചേര്ന്ന അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥയിലായിരുന്നു. എങ്കിലും തെരുവിനപ്പുറത്തെ അയല്ക്കാരന് സയ്യിദ് ഉസ്മാന്റെ വീടിനു തീ പടര്‍ന്നപ്പോള്‍ തുജ്ലക്കു പിടിച്ചുനില്ക്കാനായില്ല.
'അയല്വീട്ടില്നിന്ന് പുകപടലങ്ങള്‍ മാനംമുട്ടെ ഉയര്‍ന്നുതുടങ്ങിയപ്പോള്‍ ഞാനും മകനും മറ്റു കുടുംബാംഗങ്ങളും അങ്ങോട്ടേക്കു കുതിച്ചു. ആള്ക്കൂട്ടത്തെ തള്ളിമാറ്റി ഞാനും കുടുംബവും അകത്തേക്കു പാഞ്ഞുകയറി. അക്രമികള്‍ ഞങ്ങള്‍ക്കുനേരെ ആക്രോശിക്കുന്നുണ്ടായിരുന്നു. മിണ്ടിപ്പോകരുത് എന്നു ഞാനവരോടു പറഞ്ഞു. അയല്‍ക്കാര്‍ അമ്മപെറ്റ സഹോദരങ്ങളെപ്പോലെതന്നെയാണെന്ന് പറഞ്ഞു ഞങ്ങള്‍ ഉള്ളിലേക്കു നീങ്ങി ^തുജ്ലാ ബായി മാധ്യമത്തോടു പറഞ്ഞു.
നിമിഷങ്ങള്ക്കകം അയല്വീട്ടിലെ സഫിയ ബീഗത്തെയും മൂന്നു കുട്ടികളെയും പുറത്തെത്തിച്ച തുജ്ല അവരെ സ്വന്തം വീട്ടിനുള്ളിലാക്കി. നാലിനും 12നുമിടയില്‍ പ്രായമുള്ളവരായിരുന്നു കുട്ടികള്‍. 'അവരുടെ സുരക്ഷ ഉറപ്പായതോടെ ഞങ്ങള്‍ വെള്ളവുമായി വീണ്ടും ഓടി. ആളുന്ന തീയിലേക്ക് വെള്ളമൊഴിച്ചുകെടുത്താനായിരുന്നു ശ്രമം. ഭാഗ്യത്തിന് വീട്ടില്‍ ധാരാളം വെള്ളമുണ്ടായിരുന്നു. അല്പം പണിപ്പെട്ടിട്ടാണെങ്കിലും തീയണക്കാന്‍ കഴിഞ്ഞു'. ബക്കറ്റുകള്‍ പിടിച്ചുവാങ്ങാന്‍ അക്രമികള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും വൃദ്ധ വീട്ടമ്മ ചെറുത്തുനിന്നു. പക്ഷേ, അപ്പോഴേക്കും സയ്യിദ് ഉസ്മാന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിനു പട്ടങ്ങളുടെ കെട്ടുകള്‍ ചാമ്പലായിക്കഴിഞ്ഞിരുന്നു. പട്ടം വിറ്റായിരുന്നു ഉസ്മാന് കുടുംബം പുലര്ത്തിയിരുന്നത്. ഫര്‍ണിച്ചര്‍ മുഴുവന്‍ കത്തിനശിച്ചു. കളര്‍ ടെലിവിഷന്‍ പൊട്ടിച്ചിതറി. ഉസ്മാന്റെ മൂത്ത സഹോദരന് സയ്യിദ് മുഹമ്മദ് പാഷയുടെ മകളുടെ കല്യാണത്തിന് ഒരുക്കൂട്ടിവെച്ചിരുന്ന ആഭരണങ്ങളും മറ്റുമാണ് തീരാനഷ്ടമായത്. 19 തോല സ്വര്ണം (ഉദ്ദേശം 28 പവന്‍), 40 തോല വെള്ളി, 1.3 ലക്ഷം രൂപ എന്നിവയെല്ലാം അക്രമികള്‍ കൊള്ളയടിച്ചതായി ഹൈദരാബാദ് പത്രത്തിന്റെ ലേഖകനായ പാഷ പറഞ്ഞു. തുജ്ലാ ബായിയുടെയും പാഷയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിനു രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അവരുടെ പൂര്വികള്‍ 200 വര്ഷത്തോളമായി ഭൈന്സയിലെ പഞ്ചേശ പ്രദേശത്തെ താമസക്കാരാണ്. 'ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഇതുവരെയുണ്ടായിട്ടില്ല. പണിയെടുത്തു ജീവിക്കുന്നവരാണ് ഞങ്ങളെല്ലാം. ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ ഇവിടെ ഒരു കലഹവുമില്ലായിരുന്നു. സാമൂഹികവിരുദ്ധരാണ് കലാപം അഴിച്ചുവിട്ടത്' ^തുജ്ല രോഷത്തോടെ പറഞ്ഞു.
പുറത്തുനിന്നുവരുന്ന ആളുകള്‍ കുത്തിപ്പൊക്കുന്ന പ്രശ്നങ്ങളുടെ ദുരിതം പേറേണ്ടിവരുന്നത് നാട്ടുകാരാണെന്ന് തുജ്ലയുടെ മകന് താക്കൂര്‍ രമേശ് സിംഗ് പറഞ്ഞു. തുജ്ലയുടെ ധീരതയും മനുഷ്യസ്നേഹവും വി.ഐ.പികളുടെയടക്കം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വര്ഗീയ വിദ്വേഷത്തിനെതിരെ പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ് തുജ്ലയെന്ന് സ്ഥലം സന്ദര്ശിച്ച മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. ഭൈന്സയിലെ വീട്ടിലെത്തി തുജ്ലാ ബായിയെ സന്ദര്ശിച്ച കവി ഗദ്ദര്‍ അവരുടെ കാല്തൊട്ടു വന്ദിച്ചാണ് ആദരം പ്രകടിപ്പിച്ചത്. ആദിലാബാദ് ജില്ലയിലെ ഭൈന്‍സ പ്രദേശത്തുണ്ടായ വര്ഗീയ സംഘര്‍ഷത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമികള്‍ ചുട്ടുകൊന്ന കുടുംബത്തിലെ ആറു പേരും ഇതിലുള്പ്പെടും.
Thursday, October 9, 2008
മലപ്പുറം പഠിക്കുന്നു
''വ്യാപാരാവശ്യവുമായി മുംബൈയിലും ചെന്നൈയിലും ഡല്‍ഹിയിലുമൊക്കെ തുടക്കത്തില്‍ പോവേണ്ടിവന്നിട്ടുണ്ട്. ഭാഷ അറിയില്ല. റെയില്‍വേസ്റ്റേഷനിലും വിമാനത്താവളത്തിലും മറ്റും അന്തംവിട്ട് നിന്നുപോയിട്ടുണ്ട്. ബിസിനസ്സ് പിതാവ് പഠിപ്പിച്ചു. പക്ഷേ, വിദ്യാഭ്യാസത്തിന്റെ മഹത്തമെന്തെന്ന് പഠിപ്പിച്ചില്ല. ഇംഗ്ലീഷില്‍ ഒരെഴുത്തുവന്നാല്‍ ബാങ്കിലെ സുഹൃത്താണ് സഹായിച്ചിരുന്നത്. പിന്നീട് സ്വയം പഠിച്ചു. എന്റെ മക്കള്‍ക്ക് ഈ ഗതി വരരുതെന്ന് ഞാനാഗ്രഹിച്ചു. നാലുവര്‍ഷംമുമ്പ് മകനെ പഠിക്കാനയച്ചത് ലണ്ടന്‍ കോളേജ് ഓഫ് അഡ്‌വാന്‍സ്‌ഡ് സ്റ്റഡീസില്‍. ഇപ്പോള്‍ വലിയൊരു ജോലിയുമായി അവിടെത്തന്നെയാണവന്‍. മകളും പഠിക്കുന്നു; മത്സരിച്ച്. വിദ്യാഭ്യാസത്തിന്റെ വിലയെന്തെന്ന് എന്റെ തലമുറയില്‍പ്പെട്ട രക്ഷിതാക്കള്‍ക്ക് ശരിക്കുമറിയാം''.
ഹംസയുടേത് ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം- മഞ്ചേരി റോഡിലെ വിക്ടോറിയ എജുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനം നല്‍കുന്ന വിവരങ്ങള്‍ കടല്‍കടന്നു വിദ്യ തേടുന്ന മലപ്പുറത്തിന്റെ ചിത്രമാണ് വെളിപ്പെടുത്തുന്നത്.
വിദേശത്തെ സര്‍വകലാശാലകളിലും കോളേജുകളിലും പ്രവേശനത്തിന് സഹായിക്കുന്ന ഏജന്‍സിയാണ് വിക്ടോറിയ. അഞ്ചുവര്‍ഷം മുമ്പ് തുടക്കമിടുമ്പോള്‍ അന്വേഷണത്തിനുപോലും ആരും വന്നിരുന്നില്ല. ഇപ്പോള്‍ പ്രതിവര്‍ഷം ശരാശരി പത്തുപേര്‍ മഞ്ചേരി, കോട്ടക്കല്‍ ഭാഗത്തുനിന്നായി ഈ സ്ഥാപനം വഴി വിദേശത്ത് പഠിക്കാന്‍ പോകുന്നു. കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങള്‍ വഴി ഒരു വര്‍ഷം അമ്പതോളം മലപ്പുറത്തുകാര്‍ വിദേശ സര്‍വകലാശാലകളിലെത്തുന്നുണ്ട്.
''രണ്ടാം തലമുറയുടെ വാശിയാണിത്''-ശാസ്‌ത്രസാഹിത്യപരിഷത്ത് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ജനാര്‍ദനന്‍ പറയുന്നു. പ്രാഥമിക പഠനംകൊണ്ട് പഠിപ്പുപേക്ഷിച്ചവര്‍ ഗള്‍ഫിലെത്തി വിയര്‍പ്പൊഴുക്കി. അവിടെ മറ്റു മലയാളികളുമായുള്ള വ്യത്യാസം അവര്‍ സ്വയം തിരിച്ചറിഞ്ഞു. ''കോട്ടയത്തുകാരനും പത്തനംതിട്ടക്കാരനും മാനേജര്‍മാര്‍, മലപ്പുറത്തുകാരന്‍ വെറും തൊഴിലാളി. വിദ്യാഭ്യാസമാണ് ഈ വ്യത്യാസത്തിന്റെ പിന്നിലെന്ന് ബോധ്യപ്പെട്ട ഒരു തലമുറ മക്കളെ പഠിപ്പിക്കാന്‍തന്നെ ഉറച്ചു''- ജനാര്‍ദനന്‍ പറയുന്നു.
''വിദ്യാഭ്യാസത്തിലൂടെ ജോലി, തുടര്‍ന്ന് സമ്പത്ത് എന്ന സ്വാഭാവിക പരിണാമത്തിന്റെ എതിര്‍ദിശയിലുള്ള വികാസമാണ് മലപ്പുറത്തുണ്ടായത്. ആദ്യം സമ്പത്ത് നേടി പിന്നെ വിദ്യാഭ്യാസവും ഗള്‍ഫ് മുന്നേറ്റമാണിതിന് അവരെ സഹായിച്ചത്'' - അദ്ദേഹം പറഞ്ഞു.
ആത്മീയ വിദ്യാഭ്യാസത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ മുസ്‌ലിം സമുദായത്തിനു കഴിഞ്ഞതും മതസംഘടനകള്‍ ഈ വഴിക്കു പ്രോത്സാഹനം നല്‍കിയതും മാറ്റങ്ങള്‍ക്കു കാരണമായി.
പരാജയത്തില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ നല്‍കിയപാഠം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനു വഴി തുറന്ന കാരണങ്ങളിലൊന്നാണെന്ന് മലപ്പുറം ഖാസി സയ്യിദ് ഒ.പി.എം. മുത്തുക്കോയ തങ്ങള്‍ പറയുന്നു. ജില്ലയ്‌ക്ക് പുറത്തുപോയാല്‍ വായതുറക്കാന്‍ കഴിയാത്ത സാഹചര്യം, അതില്‍ നിന്നുണ്ടായ കുറ്റബോധം വരുംതുലമുറയെ പഠിപ്പിക്കുന്നതിലേക്ക് രക്ഷിതാക്കളെ നയിച്ചു. സാംസ്‌കാരിക സംഘടനകളുടെ ഇടപെടലും വലിയ പ്രചോദനമായി - അദ്ദേഹം വിലയിരുത്തുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിന്റെ ഗുണഫലമാണ് ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രധാന കാരണമെന്നാണ് ഡോ. കെ.എന്‍. ഗണേഷിന്റെ അഭിപ്രായം. സര്‍ക്കാര്‍ സ്‌കൂളുകളാണ് ജില്ലയില്‍ മികച്ച ഫലമുണ്ടാക്കിയത്. പഞ്ചായത്തുതലം മുതല്‍ ഉണ്ടായ ഇടപെടലുകളുടെ സദ്‌ഫലം - അദ്ദേഹം പറയുന്നു.
മലപ്പുറത്ത് മാറ്റത്തിന്റെ കാറ്റ് എത്തിച്ചതിന് അരീക്കോട് മേഖലയുടെ സംഭാവന മറക്കാനാവില്ല. സ്‌കൂളില്‍ മകളെ പറഞ്ഞയച്ചതിന് പള്ളിയുടെ വിലക്ക് നേരിട്ടിരുന്ന പഴയ തലമുറ പക്ഷേ, വിട്ടുവീഴ്‌ച ചെയ്‌തില്ല. ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണെന്നും മലയാളഭാഷയുടെ അടിസ്ഥാനം സംസ്‌കൃതമായതിനാല്‍ അത് ആര്യനെഴുത്താണെന്നും പറഞ്ഞ് ഭൗതിക വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ മുതിര്‍ന്നവരുണ്ടായിരുന്നു. പക്ഷേ, അരീക്കോട് അതിനെ മറികടന്നു.
സാംസ്‌കാരിക, മതസംഘടനകള്‍ നടത്തിയ പോരാട്ടം ഇവിടെ വിദ്യാഭ്യാസത്തിനനുകൂലമായ അന്തരീക്ഷമുണ്ടാക്കി. കാലം കടന്നുപോയപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഇംഗ്ലീഷ് അടക്കമുള്ള റാങ്കുകള്‍ പലതും അരീക്കോട് മേഖലയിലെത്തി. അവരിലേറെയും പെണ്‍കുട്ടികള്‍.
ജാമിയ മിലിയയിലും അലിഗഢിലും ജെ.എന്‍.യു.വിലും മാത്രമല്ല, ലണ്ടനിലും അമേരിക്കയിലും ഫ്രാന്‍സിലും കാണാം, പഠിക്കുന്ന മലപ്പുറത്തുകാരെ.
കുറ്റബോധത്തില്‍ നിന്നുണ്ടായ തിരിച്ചറിവുകളാണ് മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചാലക ശക്തിയായത്. ജില്ലയില്‍ പ്ലസ് ടു ക്ലാസ്സില്‍ വിവാഹിതരായെത്തുന്ന പെണ്‍കുട്ടികള്‍ ഇപ്പോള്‍ വിരളം. കോടതിയില്‍ വിവാഹമോചനക്കേസുകളുമായെത്തുന്ന പെണ്‍കുട്ടികള്‍ അപേക്ഷ സ്വയം പൂരിപ്പിച്ചു നല്‍കുന്നു. മലപ്പുറം നേടിയ വിദ്യാഭ്യാസ നിലവാരത്തിന്റെ സാമൂഹിക സൂചകങ്ങളാണിവ.
[ മാത്രഭുമി ലേഖനം ]
Wednesday, September 17, 2008
ഗ്രഹാം സ്റ്റെയിന്‍സ് : ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
ബാരിപാഡയില്‍ കുഷ്ഠരോഗികള്‍ക്കായി പുനരധിവാസകേന്ദ്രം നടത്തിയിരുന്ന സ്റ്റെയിന്‍സ് കൊഞ്ഞാര്‍ ജില്ലയിലെ മനോഹര്‍പൂരിലേക്കുള്ള യാത്രയിലായിരുന്നു. കടുത്ത ശൈത്യം മൂലം യാത്ര തുടരാനാവാതെ അവര്‍ അന്ന് രാത്രി വാഹനത്തില്‍ ചെലവഴിക്കാന്‍ തീരുമാനിച്ചു. അര്‍ധരാത്രിയിലെ ബഹളത്തില്‍ കുഞ്ഞുങ്ങളും സ്റ്റെയിന്‍സും ഉണര്‍ന്നത് മരണത്തിലേക്കാണ്. ദാരാസിംഗ് എന്ന കുപ്രസിദ്ധ കുറ്റവാളിയും അമ്പതോളം വരുന്ന സംഘവും ചേര്‍ന്ന് സ്റ്റെയിന്‍സിനെയും ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെയും വിളിച്ചുണര്‍ത്തി ശൂലം കൊണ്ട് കുത്തി വീഴ്ത്തി. പിന്നെ അവരെ ജീപ്പില്‍ കെട്ടിയിട്ടശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. നെഞ്ചോട് ചേര്‍ത്ത് മക്കളെ കെട്ടിപ്പുണര്‍ന്നുകൊണ്ട് സ്റ്റെയിന്‍സ് കത്തിയെരിഞ്ഞു. 1965 ല്‍ ഒറീസയില്‍ എത്തി 32 വര്‍ഷം കുഷ്ഠരോഗികള്‍ക്കൊപ്പം ജീവിച്ച സ്റ്റെയിന്‍സിന് വര്‍ഗീയതയുടെ കുന്തമുനയില്‍ ദാരുണമായ അന്ത്യം.ക്രിസ്ത്യാനികള്‍ക്ക് നേരേയുള്ള സംഘടിത ആക്രമണത്തിന്റെ തുടക്കം.
ഒറീസയില്‍ സംഘ്പരിവാര്‍ ഇപ്പോള്‍ വേട്ടയാടുന്ന മിഷനറിമാരില്‍ പലരെയും ആതുരസേവനത്തിനായി സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് ഔദ്യോഗികമായി ക്ഷണിച്ചുവരുത്തുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഒറീസയെ തളര്‍ത്തിയ കുഷ്ഠരോഗത്തോട് പൊരുതാന്‍ ആളില്ലാതെയാണ് മിഷനറിമാരെ ആതുരസേവനത്തിന് ക്ഷണിച്ചത്. ഈ പൂര്‍വചരിത്രം വര്‍ഗീയ കലാപകാരികള്‍ക്കുനേരെ കണ്ണടക്കുന്നവര്‍ മറക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് നിര്‍മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങളുടെ പട്ടികയിലാണ് കുഷ്ഠം. കുഷ്ഠരോഗികള്‍ ഇപ്പോഴും ഒറീസയിലെ സാധാരണ കാഴ്ചയത്രെ.
കുഷ്ഠം ദൈവശാപമാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടത്തെ ഗ്രാമീണര്‍. രോഗികളെ, ശാപം പേറുന്നവര്‍ എന്ന് മുദ്രകുത്തി ജന്മനാട്ടില്‍നിന്ന് പുറത്താക്കുന്നതാണ് നാട്ടുനടപ്പ്. പിന്നെ അവര്‍ക്ക് അഭയം കുഷ്ഠരോഗികളുടെ ഗ്രാമങ്ങള്‍ മാത്രമാണ്. ചികില്‍സ നല്‍കാന്‍പോലും പണ്ട് ആളില്ലായിരുന്നു. വേദനിക്കുന്നവരുടെ ആ ലോകത്ത് സാന്ത്വനമേകാന്‍ മിഷനറിമാരെത്തി. അവരില്‍ ഒരാളായിരുന്നു സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും. ബാരിപാഡയില്‍ അവര്‍ കുഷ്ഠരോഗികള്‍ക്കായി ആശുപത്രി തുറന്നു.
രോഗികള്‍ക്ക് ചികില്‍സയും രോഗം ഭേദപ്പെടുന്നവര്‍ക്ക് പുനരധിവാസവുമായിരുന്നു അവരുടെ മിഷനറി പ്രവര്‍ത്തനം. ഈ രോഗികളില്‍ പലരും ക്രിസ്ത്യാനികളായി മാറിയിരുന്നു. സ്റ്റെയിന്‍സിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ജില്ലയിലാകെ വ്യാപിച്ചിരുന്നു. ആദിവാസികള്‍ക്കും രോഗികള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായപ്പോള്‍ സ്റ്റെയിന്‍സിനെയും കുടുംബത്തെയും നശിപ്പിക്കേണ്ടത് വര്‍ഗീയ സംഘടനകളുടെ ലക്ഷ്യമായി. അല്‍പകാലം കൂടി ഒറീസയില്‍ തുടര്‍ന്ന ഗ്ലാഡിസ് ദാരാസിംഗിന് മാപ്പ് നല്‍കിയശേഷം മകള്‍ എസ്തേറിനെയും കൂട്ടി ആസ്ത്രേലിയയിലേക്ക് മടങ്ങി. ഏറ്റവും ഹീനമായ കൊലപാതകമെന്ന് വിശേഷിപ്പിച്ച് ദാരാസിംഗിന് കോടതി വധശിക്ഷ നല്‍കി. അപ്പീലിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കിയിട്ടില്ല.
പ്രത്യേക കാലാവസ്ഥയും ദാരിദ്യ്രവും കുഷ്ഠരോഗം വിളയുന്ന മണ്ണാക്കി ഒറീസയെ മാറ്റിയെന്നാണ് പറയുന്നത്. 'നിര്‍മാജനം ചെയ്യപ്പെട്ട' രോഗത്തിന് സര്‍ക്കാറിന്റെ പ്രതിരോധ പദ്ധതികളില്ല.
കുഷ്ഠരോഗികളെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയവരില്‍ മദര്‍ തെരേസയും ഉണ്ടായിരുന്നു. മദര്‍തെരേസയുടെ നേതൃത്വത്തിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി 1974ല്‍ ഭുവനേശ്വറിനടുത്ത് സത്യനഗറില്‍ സര്‍ക്കാര്‍ സൌജന്യമായി നല്‍കിയ ഭൂമിയില്‍ ആദ്യമഠം തുടങ്ങി. ഭുവനേശ്വറില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന കുഷ്ഠരോഗി പുനരധിവാസകേന്ദ്രത്തില്‍ 250 രോഗികളുണ്ട്. ബജ്റംഗ്ദളോ വി.എച്ച്.പിയോ കടന്നുചെല്ലാത്ത കുഷ്ഠരോഗികളുടെ കോളനികളില്‍ ഈ കന്യാസ്ത്രീകള്‍ സ്ഥിരം സന്ദര്‍ശകരാണ്. എന്നാല്‍, മതം മാറ്റത്തിനല്ല. രോഗം മാറ്റാനാണ് ഞങ്ങള്‍ അവിടെ പോകുന്നത്. പതിമൂന്ന് വര്‍ഷമായി ഞങ്ങളുടെ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് ഹൈന്ദവനാണ്' ^സിസ്റ്റര്‍ അഡ്രിയാന്‍ പറഞ്ഞു.
ഞങ്ങള്‍ രോഗികളുടെ മതം ചോദിക്കാറില്ല. മതം മാറ്റുന്നു എന്ന ആരോപണം ഇവിടെ ഞങ്ങള്‍ക്കെതിരെ ഇല്ലായിരുന്നു. ഞങ്ങളുടെ മഠങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ കുറവാണ്. ഞങ്ങള്‍ നിരവധിപേരെ വാഹനങ്ങളില്‍പോയി സംഘര്‍ഷകേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞു. ഒറീസയിലെ പന്ത്രണ്ടു മഠങ്ങളിലായി മിഷനറീസ് ഓഫ് ചാരിറ്റിക്ക് 72 കന്യാസ്ത്രീകള്‍ ജോലി ചെയ്യുന്നു. ആതുര സേവന കേന്ദ്രങ്ങളും അഗതിമന്ദിരങ്ങളും മാത്രമേ അവര്‍ക്കുള്ളൂ. സമ്പാദ്യങ്ങളും സ്ഥാപനങ്ങളുമില്ലാത്തവര്‍. അതുകൊണ്ടാകാം അവര്‍ ആക്രമിക്കപ്പെടാത്തതും. എന്നാല്‍, മറ്റ് സഭകളുടെ സ്ഥിതി അതല്ല. കേരളത്തിലേതുപോലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയെ നയിക്കുന്നത് സഭകളാണ്.
ഇരുണ്ട ജില്ലയായിരുന്ന കാണ്ഡമലില്‍ വിദ്യാഭ്യാസം എത്തിച്ചത് ക്രിസ്ത്യാനികളാണ്. നൂറിലേറെ വര്‍ഷം മുമ്പ് കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ ഇവിടെ എത്തിയിരുന്നു. ആദിവാസികള്‍ക്കിടയില്‍ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ മത പരിവര്‍ത്തനം സ്വാഭാവികമായി.ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് സംഘ്പരിവാര്‍ ആരോപിക്കുന്നു. എന്നാല്‍, സ്വാഭാവിക മതമാറ്റം എന്നാണ് സഭകളുടെ നിലപാട്.
കടപ്പാട് : മാധ്യമം ഡെയിലി
Thursday, September 4, 2008
സി.ബി.ഐ ആര്‍ക്കൊപ്പം?
നാന്ദേഡ് സ്ഫോടനത്തിന് രണ്ട് വര്‍ഷം മുമ്പ് 2003ലും 2004ലും പര്‍ഭാനി, ജാല്‍ന, പുര്‍ണാ എന്നിവിടങ്ങളിലെ പള്ളികളില്‍ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദികളെ എന്തുകൊണ്ട് മഹാരാഷ്ട്രാ പോലിസിന് കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല? വിവരശേഖരണത്തിലും അന്വേഷണത്തിലും പ്രൊഫഷനലിസമില്ലാത്തതാണോ? ഒരു പ്രത്യേക സമുദായം മാത്രമേ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുള്ളൂ എന്ന ചിന്തയോ? രാഷ്ട്രീയസമ്മര്‍ദങ്ങളാല്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചോ?
2006 ജൂലൈ 29 ന് 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാന്ദേഡ് കലക്ടറോട് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അനുവാദം ചോദിച്ചു. ഈ 21 പേര്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ എ.ടി.എസിന്റെ പക്കലുണ്ടായിരുന്നു എന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഏഴുപേരെ മാത്രം വിചാരണ ചെയ്യാനുള്ള അനുവാദത്തിന് എ.ടി.എസ് മഹാരാഷ്ട്ര ചീഫ്സെക്രട്ടറിക്ക് കത്തെഴുതി. 11 പേരെ പൂര്‍ണമായും ഒഴിവാക്കി. മിലിന്ദ് എക്താതേക്കും മിഥുന്‍ ചക്രവര്‍ത്തിക്കുമെതിരെ തെളിവ് നല്‍കാന്‍ അനുവാദം തേടി. രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നാലുപേരെക്കൂടി ഉള്‍പ്പെടുത്തി. പക്ഷേ, മിഥുന്‍ചക്രവര്‍ത്തി സി.ബി.ഐ അന്വേഷണത്തില്‍ നിന്നുള്‍പ്പെടെ ഒഴിവാക്കപ്പെട്ടു.
എ.ടി.എസ് അന്വേഷണങ്ങളിലൂടെയും നാര്‍ക്കോ അനാലിസിസ് ടെസ്റ്റിലൂടെയും വിവരങ്ങള്‍ ശേഖരിച്ചെങ്കിലും തീവ്രവാദ പരിശീലന കേന്ദ്രങ്ങളായ പൂനെയിലെ അകാങ്ക്ഷാ റിസോര്‍ട്ടും നാഗ്പൂരിലെ ഭോന്‍സാല മിലിട്ടറി സ്കൂളും അന്വേഷണത്തില്‍ നിന്ന് വിട്ടുകളഞ്ഞു. 'അന്വേഷണത്തില്‍ താഴെ പറയുന്ന കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ക്രിമിനല്‍ നിയമം 169 ാം വകുപ്പനുസരിച്ച് അവരെ ഒഴിവാക്കുന്നു'^ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ എ.ടി.എസ് പറയുന്നു. 2006 ആഗസ്റ്റ് 24 ന് സമര്‍പ്പിച്ച കുറ്റപത്രത്തോടൊപ്പം 11 പേരെ ഒഴിവാക്കാനുള്ള അപേക്ഷയും എ.ടി.എസ് സമര്‍പ്പിച്ചു.
കുറ്റാരോപിതരായവരില്‍ നിന്ന് എ.ടി.എസ് ഒഴിവാക്കിയത് വിനോദ് വെങ്കട്ടറാവു മഹാല്‍കര്‍, സന്തോഷ് പ്രകാശ് പാര്‍ലികര്‍, നിമേഷ് സുധാകര്‍ ലിമായേ, ജനാര്‍ദന്‍ യശ്വന്ത്റാവു വാകോദികര്‍, സന്തോഷ് കേശവറാവു വാഗ്, കേശറാവു പി. വാഗ്, ജയ്റാം ഡി. തപ്തേവാര്‍, ദേവി പ്രസാദ് ജയ്റാം താപ്തേവര്‍, രാജു വിത്തല്‍റാവു ചൌധരി, രവീന്ദ്ര രാമറാവു വിദുല്‍ക്കര്‍, മുകുള്‍ രമേശ് പാണ്ഡെ എന്നിവരാണ്. ഇവര്‍ കുറ്റാരോപിതരുടെ ബന്ധുക്കളാണെന്ന പേരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.
എ.ടി.എസ് രാഷ്ട്രീയസമ്മര്‍ദത്താല്‍ അവസാനനിമിഷം ഒരു മലക്കം മറിച്ചില്‍ നടത്തി പല പ്രതികളേയും രക്ഷിക്കുകയായിരുന്നോ? നേരത്തേ 21 പേര്‍ക്കെതിരെ ഏഴ് കേസുകളാണ് ചാര്‍ജ് ചെയ്തത്. ഇതില്‍ മൂന്ന് ബോംബ് സ്ഫോടനങ്ങളും ഉള്‍പ്പെടുന്നു. എന്നിട്ടും എന്തുകൊണ്ട് എ.ടി.എസ് ഇവര്‍ക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം അറസ്റ്റ് ചെയ്തില്ല. 7/11 സ്ഫോടനങ്ങളിലും മാലേഗാവ്, ഔറംഗാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലും എ.ടി.എസ് ഈ പൈശാചിക നിയമം ഏകദേശം ഉപയോഗിച്ചിരുന്നു.
സി.ബി.ഐയെ കേസ് ഏല്‍പിച്ചത് അറിയുന്നയാരും നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുക. ഈ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുന്നതിന് പകരം മറക്കുപിന്നില്‍ പ്രവര്‍ത്തിക്കാനാണ് സി.ബി.ഐ ശ്രമിച്ചത്. ഇത് സംശയത്തിനിടയാക്കി.
എങ്കിലും അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് സി.ബി.ഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഈ കേസിനെക്കുറിച്ച രേഖകള്‍ക്കായി ഞങ്ങള്‍ വിവരാവകാശ നിയമപ്രകാരം നിരവധി അപേക്ഷകള്‍ നല്‍കി. എന്തുകൊണ്ടാണ് അധികാരികള്‍ രേഖ നല്‍കാതിരുന്നതെന്ന് അറിയാന്‍ ചാര്‍ജ്ഷീറ്റ് ശ്രദ്ധയോടെ വായിച്ചാല്‍ മതി. എ.ടി.എസ് അന്വേഷണത്തിലൂടെ വെളിയില്‍ വന്ന പ്രധാനപ്പെട്ട വിവരങ്ങളൊന്നും സി.ബി.ഐ അന്വേഷിച്ചില്ല. അതിനുംപുറമെ എ.ടി.എസ് കേസില്‍ വെള്ളംചേര്‍ക്കാനും സി.ബി.ഐ മറന്നില്ല. സി.ബി.ഐ അന്വേഷണത്തിലെ വിടവുകളാണ് താഴെ സൂചിപ്പിക്കുന്നത്.
തീവ്രവാദപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിനും ഗൂഢാലോചന നടത്തിയതിനും 11 പേര്‍ക്കെതിരെ എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സി.ബി.ഐ ഗൂഢാലോചനാ സാധ്യത പോലും തള്ളി. ലക്ഷ്മണ്‍രാജ് കോണ്ട്വാറുടെ വീട്ടില്‍ നടന്ന സ്ഫോടനം സി.ബി.ഐ അന്വേഷിച്ചില്ല. എ.ടി.എസ് കുറ്റപത്രത്തിലുണ്ടായിരുന്ന 11 പേരില്‍ 10 പേര്‍ക്കെതിരായ കുറ്റങ്ങള്‍ ലഘൂകരിച്ചപ്പോള്‍ ഒരാളെ കുറ്റവിമുക്തനാക്കി.
എ.ടി.എസ് ചാര്‍ജ് ഷീറ്റില്‍ വീട്ടുടമസ്ഥനായ ലക്ഷ്മണ്‍ രാജ്കോണ്ട്വാറും കുറ്റത്തില്‍ പങ്കാളിയായിരുന്നു. സി.ബി.ഐ അയാളെ വെറുതെവിട്ടു. ചുരുക്കത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള 1967ലെ നിയമം ഒരു പ്രതികള്‍ക്കെതിരെയും ഉപയോഗിച്ചില്ല. അതുപോലെ ഐ.പി.സി സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന)യും ആര്‍ക്കെതിരെയും പ്രയോഗിച്ചില്ല.
എ.ടി.എസിന് നാന്ദേഡ് സ്ഫോടനം ബജ്റംഗ്ദളിന്റെയും ആര്‍.എസ്.എസിന്റെയും പൂര്‍ണപിന്തുണയോടെ ഭീകരപ്രവര്‍ത്തന പരമ്പരയിലെ ഒരു എപ്പിസോഡ് മാത്രമായിരുന്നു. എന്നാല്‍, നാന്ദേഡ് സ്ഫോടനത്തെ സി.ബി.ഐ ഒറ്റപ്പെട്ട സംഭവമായി ചുരുക്കി. അതിനാല്‍ തന്നെ വിചാരണയില്‍ മഹാരാഷ്ട്രയില്‍ ഇത്തരമൊരു ഭീകര പ്രവര്‍ത്തന ശൃംഖലയുണ്ടാകാനുള്ള സാധ്യതപോലും പരിഗണിച്ചില്ല. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് എ.ടി.എസ് കണ്ടെത്തിയവര്‍ക്കെതിരെ എ.ടി.എസ് പോലും എന്തുകൊണ്ട് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം കേസെടുത്തില്ല. അന്വേഷിക്കേണ്ടിയിരുന്ന ഈ വിഷയം സി.ബി.ഐ പരിഗണിക്കുക പോലും ചെയ്യാതിരുന്നതെന്ത്?
എ.ടി.എസ് അന്വേഷണത്തിന് വിരുദ്ധമായി പ്രതികളുടെ ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍, വി.എച്ച്.പി ബന്ധത്തെപ്പറ്റി ഒരു വാക്കുപോലും മിണ്ടിയില്ല? സംഘ്പരിവാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശൃംഖലയെക്കുറിച്ച് എ.ടി.എസ് അന്വേഷണം സൂചന നല്‍കിയിരുന്നു.
എന്നാല്‍, അതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചില്ല. നാഗ്പൂരിലെ ഭോന്‍സാല മിലിട്ടറി സ്കൂളിന്റെ യഥാര്‍ഥലക്ഷ്യം എന്ത്? പൂനെയിലെ ആകങ്ക്ഷാ റിസോര്‍ട്ട് ആരുടേതാണ്? അതാരാണ് നടത്തുന്നത്? അതിന് ആര്‍.എസ്.എസ് /വി.എച്ച്.പി /ബജ്റംഗ്ദള്‍ ബന്ധമുണ്ടോ? ഗോവയില്‍ എവിടെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത് ? ആരെല്ലാം അതില്‍ പങ്കെടുത്തു? സാമ്പത്തികസഹായം എവിടെ നിന്ന്? ആരെല്ലാമാണ് പരിശീലകര്‍? ഏതെല്ലാം വിരമിച്ച ഉദ്യോഗസ്ഥര്‍ ഈ ക്യാമ്പുകളില്‍ പങ്കെടുത്തു? മതേതര ഇന്ത്യയെ സേവിച്ചുകൊള്ളാമെന്ന് സത്യംചെയ്ത് ജോലിയില്‍ പ്രവേശിക്കുന്ന സൈനികരും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഹിന്ദുതീവ്രവാദികളെ സഹായിക്കുന്നതെന്തുകൊണ്ട്? ഉത്തരം കണ്ടെത്തേണ്ട ഈ ചോദ്യങ്ങളൊന്നും സി.ബി.ഐ ചോദിച്ചില്ല, കണ്ടെത്തിയുമില്ല. വീട്ടുടമയായ രാജ്കോണ്ട് വാറുടെ വീട്ടില്‍ നിന്ന് 1, 20,000 രൂപ വില വരുന്ന പടക്കങ്ങള്‍ കണ്ടെത്തി. ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എവിടെനിന്നു കിട്ടി? ഇതൊന്നും അന്വേഷിക്കാതെയാണ് സി.ബി.ഐ അയാളെ വെറുതെ വിട്ടത്. എ.ടി.എസ് നടത്തിയ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെ ഫലങ്ങളൊന്നും സി.ബി.ഐ പരിഗണിച്ചില്ല. എ.ടി.എസ് നല്‍കിയ തുമ്പുകളെക്കുറിച്ച് അന്വേഷിച്ച് ശക്തമായ വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു സി.ബി.എ ചെയ്യേണ്ടത്.
നാന്ദേഡ് സ്ഫോടനത്തെത്തുടര്‍ന്ന് എ.ടി.എസ് നടത്തിയ അന്വേഷണം വെളിച്ചത്തുകൊണ്ടുവന്നത് ഒരു ഹിന്ദു തീവ്രവാദ ശൃംഖലയെയാണ്. പര്‍ഭാനി, ജാല്‍ന, പുര്‍ണ പള്ളികളില്‍ നടന്നത് സാധാരണ സംഭവങ്ങളായിരുന്നില്ല. ബോംബ് നിര്‍മാണത്തിലും സ്ഫോടനത്തിലും പരിശീലനം ലഭിച്ചവര്‍ ഹിന്ദു ^മുസ്ലിം ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കുറ്റകൃത്യങ്ങളായിരുന്നു. ഈ ആക്രമണങ്ങളിലെല്ലാം അവര്‍ മുസ്ലിംകളെപ്പോലെ വേഷം ധരിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനും ശ്രമിച്ചു. ഇതെല്ലാം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്
സംഘ്പരിവാറിന്റെ മുസ്ലിംവിദ്വേഷ അജണ്ടയുടെ അവിഭാജ്യഘടകമാണോ ഹിന്ദു ഭീകരവാദം. കുറഞ്ഞത് ബജ്റംഗ്ദളിന്റെ എങ്കിലും? ബജ്റംഗ്ദള്‍ മഹാരാഷ്ട്രക്കുപുറത്ത് മറ്റ് സംസ്ഥാനങ്ങളിലും തീവ്രവാദ പരിശീലനക്യാമ്പുകള്‍ നടത്തുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?
വര്‍ഗീയകലാപങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഭീകരവാദവേഷം പൂണ്ടിട്ടുണ്ടോ? ഹിന്ദുക്കള്‍ മുസ്ലിംചമഞ്ഞ് സ്ഫോടനങ്ങള്‍ നടത്തുന്നതുപോലെ സംഭവശേഷം മുസ്ലിം പേരുകളും ഭാഷയും ഉപയോഗിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടാകുമോ? അങ്ങനെയെങ്കില്‍ ഈ സ്ഫോടന പരമ്പരകളുടെ യഥാര്‍ഥ ഉത്തരവാദികളെ എങ്ങനെ തിരിച്ചറിയാം? നമ്മുടെ അന്വേഷണ ഏജന്‍സികളും ഇന്റലിജന്‍സ് ഏജന്‍സികളും അവരുടെ ആദര്‍ശങ്ങളുടെ തടവുകാരാണോ? ഹിന്ദു ഭീകരവാദത്തിനുനേരെ അവര്‍ കണ്ണടക്കുമ്പോള്‍ പിന്നെ എന്താണ് കരുതേണ്ടത്?
2008 മേയ്^ജൂണ്‍ മാസങ്ങളില്‍ പന്‍വേലിലും താനെയിലും നടന്ന സ്ഫോടനങ്ങള്‍ ഈ ചോദ്യങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. എ.ടി.എസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് സി.ബി.ഐ പരാജയപ്പെട്ട സ്ഥിതിക്ക്, തുറന്നതും ആഴത്തിലുള്ളതുമായ അന്വേഷണം ഹൈക്കോടതി ജഡ്ജിയെകൊണ്ട് നടത്തിച്ചാല്‍ മാത്രമേ ദേശസുരക്ഷയും സാമൂഹികസമാധാനവും സാമുദായിക ഐക്യവും തകര്‍ക്കുന്ന രാക്ഷസനെ പിടിക്കാന്‍ കഴിയൂ.
('കമ്യൂണലിസം കോമ്പാറ്റി'ല്‍ നിന്ന് : ടീസ്റ്റ സെറ്റല്‍വാദ്)
