Tuesday, March 31, 2009

സയണിസ്റ്റ് ദാസ്യത്തോട് ശശി തരൂരിന്റെ നിലപാടെന്ത്?

സയണിസ്റ്റ് ദാസ്യത്തോട് ശശി തരൂരിന്റെ നിലപാടറിയാന്‍ ചില ചോദ്യങ്ങള്‍ .
എ.ആര്‍ മാധ്യമത്തില്‍ എഴുതിയ ലേഖനം


പതിനഞ്ചാം ലോക്സഭാതെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ പോവുന്ന ആയിരക്കണക്കിന് സ്ഥാനാര്‍ഥികളില്‍ പരമയോഗ്യന്‍ ആരെന്ന് ചോദിച്ചാല്‍ കിട്ടാവുന്ന പേരുകളിലൊന്ന് നിശ്ചയമായും തിരുവനന്തപുരത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയ മലയാളിയായ ശശി തരൂരിന്റേതായിരിക്കും. അമേരിക്കയിലെ പ്രശസ്തമായ ടഫ്റ്റ്സ് യൂനിവേഴ്സിറ്റിയിലെ ഫുക്വര്‍ സ്കൂള്‍ ഓഫ് ലാ ആന്റ് ഡിപ്ലോമസിയില്‍നിന്ന് പി.എച്ച്.ഡി എടുത്ത അസാധാരണ പ്രതിഭാശാലി. ദീര്‍ഘകാലം ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്ത നയതന്ത്ര വിദഗ്ധന്‍. മികച്ച എഴുത്തുകാരന്‍. ഒരൊറ്റത്തവണയേ അദ്ദേഹത്തെ നേരില്‍ കേള്‍ക്കാന്‍ അവസരമുണ്ടായുള്ളൂ. 2009 ഫെബ്രുവരി മൂന്നിന് കോഴിക്കോട്ട് 'മാധ്യമം' വിചാരവേദി സംഘടിപ്പിച്ച കെ.എ. കൊടുങ്ങല്ലൂര്‍ അനുസ്മരണപരിപാടിയില്‍ മുഖ്യാതിഥിയായി. ശശി തരൂര്‍ ഫലസ്തീന്‍ പ്രശ്നത്തെക്കുറിച്ച് നടത്തിയ പ്രഭാഷണമായിരുന്നു അത്. മുപ്പതു മിനിറ്റില്‍ ഇത്ര സമര്‍ഥമായും സമഗ്രമായും വിഷയം അവതരിപ്പിക്കാന്‍ മിടുക്കരായ ഏറെപേരില്ലെന്നുറപ്പ്. നടക്കാന്‍ പോവുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പോ നിയമസഭാതെരഞ്ഞെടുപ്പോ അല്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. അതില്‍ മല്‍സരിക്കേണ്ടതും ജയിക്കേണ്ടതും ലോകവിവരവും അഭിപ്രായഭദ്രതയും വിശാല കാഴ്ചപ്പാടുമുള്ള യോഗ്യരാണ്. ആണ്‍, പെണ്‍, ജാതി, സമുദായ, പ്രാദേശിക ഗ്രൂപ്പ് സമവാക്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കുറ്റിച്ചൂലുകളല്ല. അങ്ങനെ നോക്കുമ്പോള്‍ ശശി തരൂര്‍ ഇറക്കുമതി സ്ഥാനാര്‍ഥിയാണെന്ന പരാതിക്ക് അടിസ്ഥാനമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു ഡിപ്ലോമാറ്റിനെ മല്‍സരിപ്പിക്കാന്‍ അവസരമുണ്ടായതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. ശരിയായ പാര്‍ലമെന്ററി ജനാധിപത്യകാഴ്ചപ്പാടില്‍ ഇത്തരം വ്യക്തിത്വങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുക്കുകകൂടി വേണം. പക്ഷേ, സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുപോലും എതിരില്ലാതെ ഒരിക്കലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെന്നോര്‍ത്താല്‍ ശശി തരൂരും ഖിന്നനാവേണ്ട കാര്യമില്ല. ഒരുവേള അക്കാര്യത്തില്‍ അദ്ദേഹം ദുഃഖിതനുമല്ല.

എന്നാല്‍, അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. തന്റെ സ്വന്തം നാട്ടില്‍ മലയാളികള്‍ക്കിടയില്‍ ഫലസ്തീനെച്ചൊല്ലി താന്‍ വിമര്‍ശിക്കപ്പെടുന്നത് ശശിക്ക് താങ്ങാനാവുന്നില്ല ( ഫലസ്തീന്‍ രാഷ്ട്രം എന്റെ സ്വപ്നം^'മാധ്യമം' 2009 മാര്‍ച്ച് 28). നിയതവും പ്രതിരോധിക്കാന്‍ കഴിയുന്ന അതിര്‍ത്തികളുള്ളതും സഹവര്‍ത്തിത്വമുള്ളതുമായ ഒരു രാജ്യത്തെയാണ് ഞാന്‍ ശക്തിയായി അനുകൂലിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുന്ന ശശി പരേതനായ ഫലസ്തീന്‍ വിമോചനപ്പോരാളി യാസിര്‍ അറഫാത്തുമായും മറ്റു പി.എല്‍.ഒ വക്താക്കളുമായുള്ള സുഹൃദ്ബന്ധം അനുസ്മരിക്കുന്നുമുണ്ട്. വെസ്റ്റ്ബാങ്ക് അതോറിറ്റിയും ഗാസയും തമ്മിലെ വിള്ളലില്‍ അസ്വസ്ഥനുമാണ് അദ്ദേഹം. ശശി തരൂരിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം ഫലസ്തീന്‍ രാഷ്ട്രരൂപവത്കരണത്തെ അനുകൂലിക്കുന്ന സമാധാനപ്രിയന്‍ തന്നെയാവട്ടെ. പക്ഷേ, വിശദീകരണം മുഴുവന്‍ ശ്രദ്ധാപൂര്‍വം വായിച്ചശേഷവും അവശേഷിക്കുന്ന മര്‍മസ്പര്‍ശിയായ സംശയങ്ങള്‍ക്ക് അത് മറുപടിയാവുന്നില്ല. അതാകട്ടെ, ഫലസ്തീനുമായല്ല, ഇസ്രായേലുമായി ബന്ധപ്പെട്ടതാണ്. ആ സംശയങ്ങള്‍ ചുവടെ ഒതുക്കിപ്പറയട്ടെ.

ഒന്ന്: റോമാ സാമ്രാജ്യത്തിന്റെ കോളനിയായിരുന്ന ഫലസ്തീന്‍ ക്രിസ്തുവര്‍ഷം 636ല്‍ ഖലീഫ ഉമറിന്റെ കീഴിലെ ഇസ്ലാമികസാമ്രാജ്യം മോചിപ്പിച്ചശേഷം അറബികളായ മുസ്ലിം, ക്രൈസ്തവ, യഹൂദ കുടുംബങ്ങള്‍ അവിടെ സമാധാനപരമായ സഹവര്‍ത്തിത്വത്തോടെ കഴിയുകയായിരുന്നു. പില്‍ക്കാലത്ത് കുരിശുയുദ്ധങ്ങള്‍ക്കൊടുവില്‍ ക്രൈസ്തവ യൂറോപ്യന്‍രാജാക്കന്മാര്‍ക്ക് ഫലസ്തീന്‍ കീഴടക്കാന്‍ സാധിച്ചെങ്കിലും ക്രി.വ.1142ല്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി തിരിച്ചുപിടിച്ചതു മുതല്‍ അത് മുസ്ലിംഭരണത്തിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നിലവില്‍വന്ന സയണിസ്റ്റ് പ്രസ്ഥാനം ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ തണലില്‍ ആരംഭിച്ച ജൂത ജന്മഗേഹ വാദമാണ് ഹിറ്റ്ലറുടെ നാസി ജര്‍മനി ആട്ടിപ്പുറത്താക്കിയ ജൂതരെയും ലോകത്തെങ്ങുമുള്ള ജൂതരെയും ഇറക്കുമതി ചെയ്ത് 1948ല്‍ ബലപ്രയോഗത്തിലൂടെ ഇസ്രായേല്‍ രാഷ്ട്രസ്വപ്നത്തെ സാക്ഷാത്കരിച്ചതെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂരിന് നന്നായറിയാം. അന്ന് അന്യായമായി പുറന്തള്ളപ്പെട്ട ഫലസ്തീന്‍ജനതയില്‍ സിംഹഭാഗവും ഇന്നും അഭയാര്‍ഥികളായി കഴിയുന്നു എന്ന സത്യവും അദ്ദേഹത്തിന് ബോധ്യമുള്ളതാണ്. എന്നിരിക്കെ ഇസ്രായേല്‍ രാഷ്ട്രസൃഷ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്താണ്, അത് ശരിയോ തെറ്റോ?

രണ്ട്: ഒരിക്കലും അതിര്‍ത്തികള്‍ നിര്‍ണയിക്കാതിരുന്ന ഇസ്രായേല്‍ 1967 ജൂണിലെ യുദ്ധത്തോടെ ഈജിപ്തില്‍നിന്ന് ഗാസയും സിറിയയില്‍നിന്ന് ജൂലാന്‍കുന്നുകളും ജോര്‍ദാനില്‍നിന്ന് വെസ്റ്റ്ബാങ്കും പിടിച്ചെടുത്ത് ജൂതരാഷ്ട്രത്തിന്റെ ഭാഗമാക്കിയ നടപടിയെപ്പറ്റി എന്തു പറയുന്നു? അധിനിവിഷ്ട പ്രദേശങ്ങള്‍ വിട്ടൊഴിയണമെന്ന 242ാം നമ്പര്‍ യു.എന്‍ പ്രമേയം ഇന്നേവരെ നടപ്പാക്കാതിരുന്ന ഇസ്രായേലിന്റെ നടപടിയെ അപലപിക്കാന്‍ തയാറാണോ?

മൂന്ന്: 1993ലെ അറഫാത്ത്^ ഇസ്രായേല്‍ ഓസ്ലോ കരാര്‍പ്രകാരം വെസ്റ്റ്ബാങ്കിലെ ഏതാനും കിലോമീറ്റര്‍ സ്ഥലവും ഗാസയും ചേര്‍ത്തു രൂപവത്കരിക്കേണ്ട ഫലസ്തീനെ പോലും ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രമായി അംഗീകരിക്കാന്‍ തയാറില്ലാത്ത ഇസ്രായേലിന്റെ നിലപാടിനെ എങ്ങനെ കാണുന്നു?

നാല് : ചരിത്രത്തില്‍ ഇന്നേവരെ ഇസ്രായേലിനോടൊപ്പം നിന്ന് ആ രാജ്യത്തിന്റെ എല്ലാ ആക്രമണങ്ങളെയും വെള്ളപൂശുകയും അതിനെ ആയുധമണിയിക്കുകയും വെടിനിര്‍ത്തലിനും സമാധാന പുനഃസ്ഥാപനത്തിനുമുള്ള രക്ഷാസമിതി പ്രമേയങ്ങളെ മുഴുക്കെ വീറ്റോ ചെയ്യുകയും ചെയ്ത അമേരിക്കയുടെ നടപടികളെ എപ്പോഴെങ്കിലും ശശി എതിര്‍ത്തിട്ടുണ്ടോ? ഇന്നും അമേരിക്കയുടെ ഇസ്രായേല്‍പക്ഷപാതത്തെ അസന്ദിഗ്ധമായി അപലപിക്കാന്‍ തയാറുണ്ടോ?

അഞ്ച്: 'സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഒരെഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും എഴുതിയ ലേഖനങ്ങള്‍ വളച്ചൊടിച്ച് എന്നെ ഇസ്രായേല്‍ പക്ഷപാതിയും ഫലസ്തീന്‍ വിരുദ്ധനുമാക്കി തീര്‍ക്കാനുള്ള ശ്രമം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന് നിരക്കുന്നതല്ല'. ശശി തരൂരിന്റെ ഈ പരിദേവനത്തെ മുഖവിലക്കെടുക്കാം. എങ്കില്‍ 2009 ജനുവരി 23ന് ഇസ്രായേലി പത്രമായ 'ഹാരെറ്റ്സി'ലും ജനുവരി 19ന് 'ദ ആസ്ത്രേലിയന്‍' എന്ന പത്രത്തിലും എഴുതിയ ലേഖനങ്ങളില്‍ ഇസ്രായേലിന്റെ ഗാസാ ആക്രമണങ്ങളെ താന്‍ മുക്തകണ്ഠം വാഴ്ത്തുകയും ഇന്ത്യക്കതില്‍ അസൂയ തോന്നുന്നു എന്നുതന്നെ തുറന്നടിക്കുകയും ചെയ്തു എന്ന ആരോപണത്തെ ശശി തരൂര്‍ നിഷേധിക്കുമോ? ഗാസയില്‍ നിരപരാധികളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേരെ ഇസ്രായേല്‍ നടത്തിയ മൃഗീയാക്രമണങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം? ഗാസക്ക് വെള്ളവും വൈദ്യുതിയും ആഹാരവസ്തുക്കളും നിഷേധിച്ച് ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഭീകരമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമോ? ഫലസ്തീനിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഹമാസ് സര്‍ക്കാറുമായി സംഭാഷണമേ സാധ്യമല്ലെന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും പിടിവാശി നീതീകരിക്കത്തക്കതാണോ?

ആറ്: അയല്‍രാജ്യങ്ങളുടെ ഭൂമി അന്യായമായി കൈവശം വെക്കുകയും ഇറാഖിന്റെ ആണവനിലയങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയും പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ ശാശ്വതമായി നിലനിര്‍ത്തുകയും ചെയ്ത ഇസ്രായേല്‍ ലോകസമാധാനത്തിന് ഭീഷണിയായി തുടരുന്നേടത്തോളം കാലം അതുമായി ഉറ്റ സൌഹൃദവും സഖ്യവും സ്ഥാപിച്ച് 10000 കോടി രൂപയുടെ ആയുധകരാര്‍ ഒപ്പുവെക്കുകയും ഭീകര ചാരസംഘടനയായ മൊസാദിനെ രാജ്യത്ത് കുടിയിരുത്തുകയും ചെയ്യുന്ന മന്‍മോഹന്‍ സര്‍ക്കാറിന്റെ നിലപാടിനെ തരൂര്‍ എങ്ങനെ കാണുന്നു? ആ നയം കൂടുതല്‍ ഊര്‍ജസ്വലമായി തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും മീതെയുള്ള ഏതോ 'ഹൈയസ്റ്റ് ശക്തികള്‍' തരൂരിനെ മല്‍സരരംഗത്തിറക്കിയതെന്ന ധാരണ തിരുത്തപ്പെടേണ്ടതാണോ?

ചുരുക്കത്തില്‍ യാസിര്‍ അറഫാത്ത് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ന്യൂദല്‍ഹിയില്‍ ക്ഷണിച്ചുവരുത്തി നല്ല വാക്കുകള്‍ പറഞ്ഞു സല്‍ക്കരിച്ചുവിടുന്നതിലെ സൌഹൃദമല്ല പ്രശ്നത്തിന്റെ മര്‍മം. നിസ്സഹായരും ഗതികെട്ടവരുമായ ഫലസ്തീന്‍ നേതൃത്വത്തിന് ലഭിക്കുന്നത് കപട പുഞ്ചിരിയാണെങ്കില്‍ പോലും നിരാകരിക്കാനാവാത്തതാണ് സാഹചര്യം. അതേസമയം, മാനവികതക്കും സമാധാനത്തിനും അഹിംസക്കും എന്തെങ്കിലും അര്‍ഥം ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഇന്ത്യ കല്‍പിക്കുന്നുണ്ടെങ്കില്‍ ഏറ്റവും അപകടകരമായ സാമ്രാജ്യത്വ സയണിസ്റ്റ് ദാസ്യം അവസാനിപ്പിക്കണമെന്നതാണ് ഈ രാജ്യത്തെ മനുഷ്യ സ്നേഹികളും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ പണ്ഡിതനും പ്രത്യുല്‍പന്നമതിയുമായ ശശിതരൂര്‍ എവിടെനില്‍ക്കുന്നു എന്ന് ജനങ്ങളോട് തുറന്നു പറയേണ്ടതാണ് സന്ദര്‍ഭം.

മാധ്യമം ലേഖനം

Thursday, March 26, 2009

മതേതരത്വത്തിന്റെ പേരിലെ സവര്‍ണ വര്‍ഗീയ(കേ)കളികള്‍

കേരള രാഷ്ട്രീയത്തിലെ സവര്‍ണ വര്‍ഗീയ കളികളെ കുറിച്ച ഒരു അടി പൊളി ലേഖനം
. പലരും പറയാന്‍ മടിക്കുന്നത് ശ്രീമാന് ദാവൂദ് പറയുന്നു എന്ന് മാത്രം. ഭാഷ ഇത്തിരി കട്ടി കൂടിയതാനെങ്കിലും, കാര്യ പ്രസക്തമാണ് .


മതേതരത്വത്തിന്റെ പേരിലെ സവര്‍ണ വര്‍ഗീയ(കേ)കളികള്‍

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദക്കൊടുങ്കാറ്റുകള്‍ ഇക്കുറിയും ഉയര്‍ന്നുകഴിഞ്ഞു. ഇത്തവണ വിവാദ വിനോദവ്യവസായത്തിലെ മുഖ്യ ഇനം വര്‍ഗീയതയും തീവ്രവാദവുമാണ്. മതേതര ബുദ്ധിജീവികളും മാധ്യമങ്ങളും വലതുപക്ഷ പ്രസ്ഥാനങ്ങളുമാണ് ഈ വിവാദങ്ങളെ പൊലിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട രണ്ട് വാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.

1. തെരഞ്ഞെടുപ്പില്‍ മതസാമുദായിക ശക്തികള്‍ കവിഞ്ഞ തോതിലുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്യന്തം അപകടകരമാണിത്. ഇടതു^വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ പരസ്പരം മല്‍സരിക്കുകയാണ്. സ്വയം പ്രഖ്യാപിത മതേതര കാവല്‍ഭടന്മാരായ ബുദ്ധിജീവികളാണ് ഈ വാദം പ്രധാനമായും ഉന്നയിക്കുന്നത്.

2. ഇടതുപക്ഷം അബ്ദുന്നാസിര്‍ മഅ്ദനിയെന്ന കൊടും ഭീകരനുമായി പക്ഷം ചേര്‍ന്നിരിക്കുന്നു. മാര്‍ക്സിസം മഅ്ദനിസത്തിന് വഴിമാറിയിരിക്കുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിംലീഗ് എന്നീ വലതുപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ഇടതുപക്ഷത്തെ വിമതരുമാണ് ഈ ആശയത്തിന്റെ മുഖ്യപ്രചാരകര്‍.
ഈ ആരോപണങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്കും അവ ഉയര്‍ന്നുവരാനിടയായ പ്രത്യയശാസ്ത്ര അബോധത്തിലേക്കും ശ്രദ്ധ തിരിക്കാനാണ് ഈ കുറിപ്പ്.

1. തെരഞ്ഞെടുപ്പില്‍ മത^സാമുദായിക ശക്തികള്‍ ഇടപെടുന്നുവെന്നാണ് ബുദ്ധിജീവി ശിങ്കങ്ങളുടെ പ്രധാന പരാതി.
പൊതുതെരഞ്ഞെടുപ്പ് നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രക്രിയയാണ്. എല്ലാവര്‍ക്കും സാമൂഹികനിര്‍മിതിയില്‍ അവരുടെ പങ്കാളിത്തം നല്‍കുന്നതിനാണ് ജനാധിപത്യം എന്നു പറയുന്നത്. മതവും ജാതിയും നമ്മുടെ സമൂഹത്തിലെ അനിവാര്യവും അവിഭാജ്യവുമായ ഘടകമാണ്. മതസമൂഹങ്ങള്‍ അന്യഗ്രഹങ്ങളിലല്ല; ഈ നാട്ടില്‍ തന്നെ ജീവിക്കുന്നവരാണ്. ഈ നാട്ടിലെ ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍, അഭിപ്രായം പറയാന്‍, സ്വാധീനിക്കാന്‍ ഇവിടെ ജീവിക്കുന്ന മതസമൂഹങ്ങള്‍ക്ക് പാടില്ല എന്ന് പറയുന്നത് അതിനാല്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. ഞങ്ങള്‍ മതേതര ബുദ്ധിജീവികള്‍ക്കേ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ പാടുള്ളൂ, മറ്റാരും പാടില്ല എന്നത് മതേതര ഫ്യൂഡലിസത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ആഗ്രഹം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ ടോം വടക്കന്‍ മല്‍സരിക്കാന്‍ പാടില്ല എന്ന് സുകുമാര്‍ അഴീക്കോടിന് അഭിപ്രായം പറയാമെങ്കില്‍ അതേ പോലുള്ള അഭിപ്രായങ്ങള്‍ പറയാന്‍ ഫാദര്‍ മാര്‍ വര്‍ക്കി വിതയത്തിലിനും കാന്തപുരം മുസ്ലിയാര്‍ക്കും എല്ലാം സ്വാതന്ത്യ്രമുണ്ട്. ഇത് അനുവദിച്ചുകൊടുക്കുകയാണ് സാമാന്യ ജനാധിപത്യബോധമുള്ളവര്‍ ചെയ്യേണ്ടത്.

മതസമുദായങ്ങളുടെ തെരഞ്ഞെടുപ്പിലെ ഇടപെടല്‍ പുതിയ കാര്യമൊന്നുമല്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രമായി ഇമ്മാതിരി ബഹളവും പൊല്ലാപ്പും എന്ന് ആലോചിക്കാവുന്നതാണ്. അതിന്റെ കാരണം വളരെ വ്യക്തം. നേരത്തെ സവര്‍ണ ആഢ്യവിഭാഗങ്ങളായ നായന്മാരും സുറിയാനി ക്രിസ്ത്യാനികളും മാത്രമായിരുന്നു ജനാധിപത്യപ്രക്രിയയില്‍ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്തു കൊണ്ടിരുന്നത്. പ്രസ്തുത സമുദായസംഘടനകളും സഭകളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സ്വാധീനിച്ച് ആവശ്യങ്ങള്‍ വിദഗ്ധമായി നേടിയെടുത്തു കൊണ്ടിരുന്നു. അടുത്ത കാലത്തായി ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ ബഹുസ്വരവും സര്‍ഗാത്മകവുമായി. കാലങ്ങളായി ഈ മേഖലയില്‍ കുത്തക നിലനിര്‍ത്തിയിരുന്ന സവര്‍ണസംഘടനകളോട് മത്സരിച്ച് മുസ്ലിംസംഘടനകളും ദലിത് പിന്നാക്കഗ്രൂപ്പുകളും തെരഞ്ഞെടുപ്പില്‍ പങ്കാളിത്തത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കേരള പുലയര്‍ മഹാസഭയും എസ്.എന്‍.ഡി.പിയും ജമാഅത്തെ ഇസ്ലാമിയും പി.ഡി.പിയും എല്ലാം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വാക്കുകള്‍ ഗൌരവത്തില്‍ ഉന്നയിക്കാന്‍ തുടങ്ങി. അങ്ങനെ ചരിത്രപരമായി നിശãബ്ദരാക്കപ്പെട്ടവര്‍ ശബ്ദിച്ചുതുടങ്ങുകയും അവരുടെ ശബ്ദം ചെറിയ തോതിലെങ്കിലും പൊതുസമൂഹം/രാഷ്ട്രീയസമൂഹം കേട്ടേ മതിയാവൂ എന്ന അവസ്ഥ വന്നുചേരുകയും ചെയ്തു. സവര്‍ണ ആഢ്യബോധത്തിന്റെ കൊടിവാഹകരായ കേരളത്തിലെ മതേതര ബുദ്ധിജീവിസമൂഹത്തിന് ചൊറിച്ചിലുണ്ടാക്കാന്‍ ഇതില്‍പരം മറ്റെന്തു വേണം? ശരീഅത്ത് വിവാദകാലം മുതല്‍ സവര്‍ണ പ്രത്യയശാസ്ത്രത്തെ അബോധമായി സ്വീകരിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള ബുദ്ധിജീവികളാണ് പുതിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നും ശ്രദ്ധിക്കുക.

2. മഅ്ദനിയുമായി ബന്ധപ്പെട്ടുയരുന്ന ബഹളങ്ങളുടെയും പ്രത്യയശാസ്ത്ര അബോധം ഇതേ സവര്‍ണ വര്‍ഗീയ കാഴ്ചപ്പാടു തന്നെയാണ്. ഭീകരനെന്ന് ആരോപിക്കപ്പെട്ട് ദീര്‍ഘമായ പത്തുവര്‍ഷക്കാലം നരകയാതനയുടെ തടവറ തീണ്ടിയവനാണ് മഅ്ദനി. സമ്പൂര്‍ണമായി കുറ്റവിമുക്തനാക്കപ്പെട്ടാണ് അദ്ദേഹം തടവറ വിടുന്നത്. അന്യായമായി അദ്ദേഹത്തിന്റെ ആയുസ്സില്‍നിന്ന് പത്തുവര്‍ഷം കവര്‍ന്നെടുത്തതിന് നമ്മുടെ രാഷ്ട്രീയ നീതിന്യായവ്യവസ്ഥ മാപ്പ് പറയേണ്ടതുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ, അദ്ദേഹംതന്നെ കുറ്റവിചാരണ നടത്തിയ ഭൂതകാലത്തെ വെച്ച് വര്‍ത്തമാനകാലത്തും വേട്ടയാടാനാണ് വലതുപക്ഷവും ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന് സ്വയം തെറ്റിദ്ധരിച്ച സവര്‍ണ പ്രത്യയശാസ്ത്ര പ്രചാരകരും ഇപ്പോള്‍ ശ്രമിക്കുന്നത്. സി.പി.എമ്മിനെ അടിക്കാനുള്ള വടി എന്ന നിലക്കാണ് കോണ്‍ഗ്രസ്^ബി.ജെ.പി^മുസ്ലിംലീഗ് കൂട്ടുകെട്ട് ഇതിനെ കാണുന്നത്. എന്നാല്‍ അടിയുറച്ചുപോയ സവര്‍ണ അബോധം തന്നെയാണ് ഈ വിവാദത്തില്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും തോള്‍ചേരാന്‍ വിമത ഇടതു ബുദ്ധിജീവികളെ പ്രേരിപ്പിക്കുന്നത്.

ലോകത്തെ സര്‍ഗാത്മകതയുള്ള ഏത് രാഷ്ട്രീയക്കാരനും അതിതീക്ഷ്ണമായ ഒരു തീവ്രവാദ ഭൂതകാലമുണ്ട്. എന്നല്ല, അവരുടെ തീവ്രവാദങ്ങളാണ് സമൂഹത്തിന്റെ സന്ധിബന്ധങ്ങളില്‍ പുതിയ രക്തപ്രവാഹങ്ങള്‍ സൃഷ്ടിച്ചത്. വി.എസ്.അച്യുതാനന്ദനും ജ്യോതിബസുവിനുമെല്ലാം ഇങ്ങനെയൊരു ഭൂതമുണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് മൊത്തത്തില്‍ തന്നെയും അതുണ്ട്. അത് തള്ളിപ്പറയേണ്ട ഒരു കാര്യമേ അല്ല. തീവ്രവാദികളെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാക്കുകയാണ് ഉത്തരവാദ ബോധമുള്ള രാഷ്ട്രീയസംവിധാനങ്ങളുടെ കടമ. ഓസ്ലോ കരാര്‍ ഫലസ്തീന്‍ തീവ്രവാദത്തെ ജനാധിപത്യപ്രക്രിയയില്‍ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. ശ്രീലങ്കയില്‍, അയര്‍ലണ്ടില്‍ എല്ലാം അത് നടന്നിട്ടുണ്ട്. കൊസോവയുടെ ഇന്നത്തെ പ്രസിഡന്റ് ഹാശിം താഷി രണ്ട് വര്‍ഷം മുമ്പ് വരെ തികവൊത്തൊരു സായുധ തീവ്രവാദിയായിരുന്നു. നേപ്പാളിലെ പ്രചണ്ഡ നമ്മുടെ അയല്‍പക്കത്തെത്തന്നെ ഉദാഹരണം. തീവ്രവാദികള്‍ രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാവുമ്പോള്‍ സ്വാഗതം ചെയ്യുന്നതിന് പകരം അവരെയും ഒപ്പം സ്റ്റേജില്‍ കയറുന്നവരെയും വിരട്ടുന്നത് ജനാധിപത്യവിദ്യാഭ്യാസം തരിമ്പും ഇല്ലാത്തതുകൊണ്ടാണ്.

പി.ഡി.പിയുടെ കാര്യത്തില്‍ ഇതിനുപുറമെ മറ്റൊരു പ്രധാനഘടകവും പ്രവര്‍ത്തിക്കുന്നുണ്ട്. അത് നേരത്തെപ്പറഞ്ഞ സവര്‍ണ മുഖ്യധാരാ കാഴ്ചപ്പാടു തന്നെയാണ്. ബി.ജെ.പിയോടൊപ്പം അധികാരത്തില്‍ പങ്കാളിയാവുകയും മന്ത്രിയാവുകയും ചെയ്ത പി.സി തോമസ് ഒരു നാള്‍ സൂര്യനുദിച്ചപ്പോള്‍ ഇടതുമുന്നണിയില്‍ കയറിവന്നതില്‍ ഇവിടെയാരും വേവലാതിപ്പെട്ടിട്ടില്ല. അയാള്‍ മഅ്ദനിയെപ്പോലെ പിണറായിയോടൊപ്പം സ്റ്റേജില്‍ ഇരിക്കുക മാത്രമല്ല, എ.കെ.ജി സെന്ററില്‍ നടക്കുന്ന എല്ലാ എല്‍.ഡി.എഫ് യോഗത്തിലും ഇടതുപക്ഷത്തിന്റെ സമുന്നത നേതാക്കളോടൊപ്പം കൂടെയിരിക്കുന്നയാളാണ്. അത് ആര്‍ക്കും പ്രശ്നമല്ല^ കാരണം വ്യക്തം. അദ്ദേഹം സവര്‍ണക്രിസ്ത്യാനിയാണ്. അതിനാല്‍തന്നെ ഭൂതകാലവും വര്‍ത്തമാനവും ശുദ്ധവും സംസ്കൃതചിത്തവുമായിരിക്കും. എന്നാല്‍ മഅ്ദനി അതല്ല; മുസ്ലിംകളുടെയും ദലിതരുടെയും പ്രതിനിധിയാണ്. അത് സഹിക്കാന്‍ ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും കഴിയില്ല. മഅ്ദനി മാത്രമല്ല, പഴയ ബി.ജെ.പി തീപ്പൊരികളായ രാമന്‍ പിള്ളയും ഉമാ ഉണ്ണിയും ഇടതുവേദികളില്‍ പുതുതായി കയറിയിട്ടുണ്ട്. മതേതര ശിങ്കങ്ങള്‍ക്കും കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊന്നും ഇത് പ്രശ്നമല്ല. പുതിയ വിവാദവ്യവസായത്തിലെ അസംസ്കൃത വസ്തു മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ ഈ സവര്‍ണ വര്‍ഗീയത തന്നെയാണെന്നാണ് ഇത് കാണിക്കുന്നത്.

എണ്‍പതുകളിലെ ശരീഅത്ത് വിവാദം കേരളത്തിലെ ഹൈന്ദവവോട്ടുകള്‍ സി.പി.എമ്മിന് ഏകീകരിച്ച് സമാഹരിക്കുക എന്ന ഇ.എം.എസ് കൌശലത്തിന്റെ ഭാഗമായിരുന്നു. അന്ന് ഇ.എം.എസ് പയറ്റിയ അതേ തന്ത്രമാണ് ഇന്ന് അപകടകരമായ രീതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലതുപക്ഷം പയറ്റിനോക്കുന്നത്. പക്ഷേ, സാമൂഹികബന്ധങ്ങളിലും സന്തുലനത്തിലും അന്നത്തേതില്‍ വ്യത്യസ്തമായ അവസ്ഥയാണ് ഇന്നുള്ളതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അതിനാല്‍ തന്നെ അവരുടെ ഈ തന്ത്രം വിലപ്പോവാനും പോവുന്നില്ല.

ഈ വിവാദകാലത്ത് ഏറ്റവും അപകടകരമായ റോള്‍ ഏറ്റെടുക്കുന്നത് മുസ്ലിംലീഗാണ് എന്ന് അതിന്റെ നേതാക്കള്‍ തിരിച്ചറിഞ്ഞാല്‍ അത് എത്രയും നല്ലത്. സവര്‍ണ ആഢ്യബോധത്തിന്റെ താല്‍ക്കാലികതലോടല്‍ ലഭിക്കാന്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെത്തന്നെയാണ് അവര്‍ ഒറ്റിക്കൊടുക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കണം. ഇടതുപക്ഷത്തിന് വൈകിയേ ബുദ്ധിയുദിക്കൂ എന്ന് പറയാറുണ്ട്. ലീഗുകാര്‍ക്ക് ബുദ്ധി ഉദിക്കാറേ ഇല്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്.

സി. ദാവൂദ് എഴുതിയ ലേഖനം

Sunday, February 8, 2009

ഗുജറാത്ത്‌ വിശേഷങ്ങള്‍

ഗുജറാത്ത്‌ കലാപക്കേസുകളില്‍ കൂടുതല്‍ അറസ്റ്റ്‌ ഉടന്‍; ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ആശങ്കയില്‍

അഹമ്മദാബാദ്‌: ഗുജറാത്തിലെ വര്‍ഗീയ കലാപക്കേസുകള്‍ അന്വേഷിക്കുന്നതിന്‌ സുപ്രീംകോടതി നിയമിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഗുജറാത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി മായ കോഡാനിക്കെതിരെ അറസ്റ്റുവാറണ്ട്‌ പുറപ്പെടുവിച്ചതിന്‌ പിന്നാലെ വല്‍സാഡ്‌ ഡി.എസ്‌.പി. കെ.ജി. എരദയെ ഞായറാഴ്‌ച അറസ്റ്റുചെയ്‌തതോടെ സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ആശങ്കയിലായി. ഗുജറാത്തിലെ നിലവിലുള്ള ഡി.ജി.പി. പി.ഡി. പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രചാരണം വന്നിരിക്കെയാണ്‌ വല്‍സാഡ്‌ ഡി.എസ്‌.പി.യുടെ അറസ്റ്റ്‌ ഉണ്ടായത്‌. അഹമ്മദാബാദ്‌ പോലീസ്‌ കമ്മീഷണറായിരുന്ന പി.ഡി. പാണ്ഡേക്ക്‌ കലാപത്തില്‍ പങ്കുള്ളതായും കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയതായും പരാതി നിലനില്‍ക്കെയാണ്‌ മോഡി സര്‍ക്കാര്‍ പി.ഡി. പാണ്ഡേയെ സംസ്ഥാന പോലീസ്‌ മേധാവിയായി നിയമിച്ചത്‌. പാണ്ഡേയെ കൂടാതെ ജോയന്റ്‌ പോലീസ്‌ കമ്മീഷണര്‍ എം.കെ. തബൂന്‍, പോലീസ്‌ ഇന്‍സ്‌പെക്ടര്‍ എം.എം. മൈസൂര്‍വാല എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്‌.

ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ ആര്‍.ജെ. സവാനിയുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ്‌ നരോഡ കലാപത്തില്‍ വി.എച്ച്‌.പി.നേതാവ്‌ ജയ്‌ദീപ്‌ പട്ടേലിന്‌ പങ്കുണ്ടെന്ന്‌ തെളിഞ്ഞത്‌. ജയ്‌ദീപ്‌ പട്ടേലിനും മന്ത്രി മായാ കോഡാനിക്കും എതിരെ അറസ്റ്റുവാറണ്ട്‌ പുറപ്പെടുവിച്ച നിലയ്‌ക്ക്‌ ജയ്‌ദീപ്‌ പട്ടേലിന്റെ ഫോണ്‍കോള്‍ ലഭിച്ച മുറയ്‌ക്ക്‌ ക്രമസമാധാനനില കൈകാര്യം ചെയ്യേണ്ടിയിരുന്ന ആര്‍.കെ. സവാനി അപ്രത്യക്ഷമാകുകയായിരുന്നുവത്രെ!

സംസ്ഥാനത്തെ ഒട്ടേറെ പോലീസ്‌ ഉദ്യോഗസ്ഥര്‍ കലാപ സമയങ്ങളില്‍ ഇങ്ങനെ 'മുങ്ങിയതാ'യി മുന്‍ ഗുജറാത്ത്‌ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാര്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.

കലാപം അടിച്ചമര്‍ത്തേണ്ട പോലീസ്‌ നിഷ്‌ക്രിയമായത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്ന്‌ അന്ന്‌ അഡീഷണല്‍ ഡി.ജി.പി.യായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ നാനാവതി കമ്മീഷന്‌ രേഖാമൂലം തെളിവുകള്‍ നല്‍കിയിരുന്നു. കേന്ദ്രത്തില്‍ നിന്ന്‌ സൈനിക സഹായം തേടണമെന്ന ശ്രീകുമാറിന്റെ നിര്‍ദേശം സര്‍ക്കാര്‍ പാടേ അവഗണിക്കുകയും ഇതിന്റെ പേരില്‍ ശ്രീകുമാറിന്റെ അര്‍ഹമായ ഉദ്യോഗക്കയറ്റവും പെന്‍ഷനും തടഞ്ഞുവെക്കുകയും ചെയ്‌തിരുന്നു.

മോഡി സര്‍ക്കാര്‍ പിന്തുണച്ച ഉദ്യോഗസ്ഥര്‍ ഓരോന്നായി ജയിലഴിക്കകത്തേക്ക്‌ വഴിതേടുകയാണ്‌. നേരത്തേ വ്യാജ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്‌ ജയിലഴിക്കകത്ത്‌ പോയിരുന്നതെങ്കില്‍ ഇത്തവണ കലാപത്തിന്‌ സഹായം നല്‍കിയ ഉദ്യോഗസ്ഥരാണ്‌ ജയിലില്‍ പോകുന്നത്‌.
സജീവ്‌ സി. നായര്‍ : മാത്രഭുമി വാര്ത്ത

ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ പൊതുപരിപാടി വിജയിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി
അഹമ്മദാബാദ്‌: സംസ്ഥാന മുഖ്യമന്ത്രിയുടെ പൊതുപരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റി 12 മുതല്‍ ആരംഭിക്കാനിരുന്ന പ്രിലിമിനറി പരീക്ഷകള്‍ നീട്ടിവെക്കാന്‍ വൈസ്‌ ചാന്‍സലര്‍ പരിമള്‍ ത്രിവേദി കോളേജ്‌ അധികൃതര്‍ക്ക്‌ കത്ത്‌ നല്‌കി. മോഡിയുടെ പരിപാടിക്ക്‌ വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്താനാണത്രേ ഇത്‌. ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയുടെ പ്രധാന കവാടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വാട്ടര്‍ പാര്‍ക്ക്‌, വേള്‍ഡ്‌ ലാംഗ്വേജ്‌ ലബോറട്ടറി, ഹ്യൂമന്‍ ജെനറ്റിക്‌ റിസര്‍ച്ച്‌ ഡിപ്പാര്‍ട്ടുമെന്റ്‌, ജിയോ ഇന്‍ഫര്‍മാറ്റിക്‌ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ ഡിപ്പാര്‍ട്ടുമെന്റ്‌ എന്നിവയുടെ ഉദ്‌ഘാടനവും പുതിയ പരീക്ഷാകേന്ദ്രത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണ്‌ ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്‌. രാജ്യത്ത്‌ ഒരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ചെയ്‌തിരിക്കുന്നതെന്ന്‌ സിന്‍ഡിക്കേറ്റ്‌ മെമ്പറും കോണ്‍ഗ്രസ്‌ വക്താവുമായ മനീഷ്‌ ദോഷി ആരോപിച്ചു.
മാത്രഭുമി വാര്ത്ത

Thursday, December 4, 2008

ഹിന്ദുമഹാസഭക്ക് അഭിനന്ദനങ്ങള്‍!!

ഹിന്ദുമഹാസഭക്ക് അഭിനന്ദനങ്ങള്‍!!
ഇത് സ്നേഹത്തിന്റെ, നന്മയുടെ സ്വരം.
മതങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ...
കൂടുതല്‍ വായിക്കാന്‍ ഇതാ ഇവിടെ ക്ലിക്കുക

Tuesday, November 18, 2008

രഹസ്യാന്വേഷണ ഏജന്‍സികളിലെ സംഘ്പരിവാര്‍ സ്വാധീനം


രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളായ ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നിവയിലും സി.ബി.ഐ അടക്കമുള്ള പ്രത്യേക ഏജന്‍സികളിലും സംഘ്പരിവാറിന്റെ സ്വാധീനമാണ് കാണുന്നത്. ഭരണകൂടത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മുഖ്യ സര്‍ക്കാര്‍ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ആര്‍.എസ്.എസിന്റെ പിടിയിലാണെന്ന് മഹാരാഷ്ട്ര പോലിസില്‍ ഐ.ജിയായി വിരമിച്ച എസ്.എം. മുശരിഫ് നേരത്തെ തുറന്നടിച്ചിരുന്നു. ആര്‍.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുകളും ഇദ്ദേഹം തുറന്നുകാട്ടി. രാജ്യത്തെ ഖജനാവിലെത്തേണ്ട 32,000 കോടിരൂപ തട്ടിമാറ്റിയ അബ്ദുല്‍കരീം തെല്‍ഗി മുഖ്യപ്രതിയായ മുദ്രപത്ര കുംഭകോണം പുറത്തുകൊണ്ടു വരുന്നതില്‍ മുഖ്യപങ്കു വഹിച്ച പോലിസ് ഉദ്യോഗസ്ഥനാണ് മുശരിഫ്.
ആര്‍.എസ്.എസ് ദേശീയസംഘടനയാണെന്ന ബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാനും വര്‍ഗീയമനസ്സില്ലാത്ത ഭൂരിപക്ഷഹിന്ദുക്കളെ സ്വാധീനിക്കാനും ഹിന്ദു^മുസ്ലിംവിരോധം നിലനിര്‍ത്താനുമുള്ള സംഘ് അജണ്ട ഗൂഢമായി നടപ്പാക്കുകയാണ് ഐ.ബിയും 'റോ' യുമെന്നാണ് മുശരിഫിന്റെ കണ്ടെത്തല്‍. അംഗങ്ങളോ അനുഭാവികളോ ആയ ഐ.പി.എസുകാരെയും മറ്റു പോലിസ് ഉദ്യോഗസ്ഥരെയും ഐ.ബിയിലേക്കും 'റോ'യിലേക്കും കടത്തിവിട്ട് ഇരു ഏജന്‍സിയെയും പതിറ്റാണ്ടുനീണ്ട പ്രയത്നത്തിലൂടെ ആര്‍.എസ്.എസ് കൈപ്പിടിയിലാക്കി. ഐ.ബിയില്‍ രണ്ടുവിധത്തിലാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്^സ്ഥിരാടിസ്ഥാനത്തിലും ഡെപ്യൂട്ടേഷനിലും.

സ്ഥിരമായുള്ള ഉന്നത ഉദ്യോഗസ്ഥരിലേറെയും ആര്‍.എസ്.എസുമായി അടുത്ത് ബന്ധം പുലര്‍ത്തുന്നവരാണത്രെ. ഡെപ്യൂട്ടേഷനില്‍ റോയിലും ഐ.ബിയിലും എത്തുന്ന ആര്‍.എസ്.എസ് ചിന്താഗതിക്കാരായ ഐ.പി.എസുകാര്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മടങ്ങുന്നത്. ഡെപ്യൂട്ടേഷനില്‍ എത്തി ഐ.ബിയുടെ ഡയറക്ടറായി വിരമിച്ച വി ജി വൈദ്യ ഉദാഹരണം. മഹാരാഷ്ട്ര ആര്‍.എസ്.എസ് പ്രമുഖ് ആയിരുന്ന എം.ജി.വൈദ്യയുടെ സഹോദരനാണ് ഇദ്ദേഹം. ആര്‍.എസ്.എസ് അനുഭാവിയെന്ന് പരക്കെ അറിയപ്പെട്ടിരുന്ന എസ്.കെ. ബപത്ത്, മഹാരാഷ്ട്ര പോലിസിന്റെ അമരക്കാരനായിരുന്ന പ്രമുഖ ആര്‍.എസ്.എസ് നേതാവ് നാസിക്കിലെ കസറിന്റെ മരുമകന്‍ ആര്‍.എല്‍. ഭിങ്കെ, ഐ.പി. എസുകാരനാകുംവരെ പൂനെ നാരായണ്‍പേട്ടിലെ ആര്‍.എസ്.എസ് ശാഖയില്‍ സജീവമായിരുന്ന പൂനെ പോലിസ് കമീഷണറായിരുന്ന ജയന്ത് ഉംറാനികര്‍ എന്നിവരും ഐ.ബിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നവരാണ്.

രഹസ്യവിവരങ്ങളെന്ന പേരില്‍ മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കുന്ന കഥകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടും ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ചുമാണ് ഐ.ബി, ആര്‍.എസ്.എസ് അജണ്ട നിറവേറ്റുന്നത്. രഹസ്യമായി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ സര്‍ക്കാരിനെ മാത്രം അറിയിക്കുകയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യേണ്ടിടത്ത് ആദ്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുക്കുന്നത് സാധാരണമായിരിക്കുകയാണ്. ഐ.ബി മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുക്കുന്നതിന് ശക്തമായ വിലക്കേര്‍പ്പെടുത്തകയും ഐ.ബി നല്‍കുന്ന വിവരങ്ങള്‍ പുനഃപരിശോധിക്കാന്‍ സമാന്തരസംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കുകയും വേണമെന്ന് മുശരിഫിനെ പോലുള്ള മുന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതാണ്.


കടപാട് : മാധ്യമം ഡെയിലി

Monday, November 10, 2008

തീവ്രവാദത്തിന്റെ പേരിലെ ഗ്വാഗ്വാ വിളികള്‍

എ.ആര്‍. - മാധ്യമം ന്യൂസ് പേപ്പര്‍

രാഷ്ട്രീയമോ സാമുദായികമോ സംഘടനാപരമോ ആയ പക്ഷപാതങ്ങളില്‍നിന്നും മുന്‍വിധികളില്‍നിന്നും ഒരു നിമിഷം മനസ്സിനെ മുക്തമാക്കി സത്യസന്ധമായി വിലയിരുത്തിയാല്‍ കേരളം തീവ്രവാദത്തിന്റെ വിളനിലവും ഭീകരതയുടെ പരിശീലനകേന്ദ്രവുമായി മാറി എന്ന പ്രചാരണങ്ങളില്‍ എത്രത്തോളം വാസ്തവമുണ്ട്? ദൈവത്തിന്റെ സ്വന്തം നാട് പ്രകൃതിഭംഗിയില്‍ മാത്രമല്ല, തീവ്രവാദ വൃത്തികളിലും രണ്ടാം കശ്മീരാകുന്നു എന്ന ആശങ്ക എന്തുമാത്രം യാഥാര്‍ഥ്യനിഷ്ഠമാണ്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴുള്ള ഒന്നാമത്തെ തടസ്സം തീവ്രവാദത്തിനോ ഭീകരതക്കോ കൃത്യവും കണിശവും സമഗ്രവുമായ നിര്‍വചനം ആരും നല്‍കിയിട്ടില്ലെന്നതാണ്. കഴിഞ്ഞദിവസം ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ സ്റ്റാഫിന്റെ പണിപ്പുരയില്‍ പങ്കെടുക്കെ ഈ ചോദ്യം ചര്‍ച്ചക്ക് വിഷയീഭവിച്ചു. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ആഗോളതലത്തില്‍ തീവ്രവാദത്തിനും ഭീകരതക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കയോ പ്രശ്നം പലതവണ പരിഗണിച്ച ഐക്യരാഷ്ട്രസഭ തന്നെയോ അത് എന്താണെന്ന് നിര്‍വചിച്ചിട്ടില്ല എന്നിരിക്കെ അനിര്‍വാച്യതയും അവ്യക്തതയും അവസരമോ സൌകര്യമോ ആയി എടുത്തിരിക്കുകയാണ് പലരും. തങ്ങള്‍ക്ക് വിരോധമോ എതിര്‍പ്പോ ഉള്ളവരെയൊക്കെ തീവ്രവാദ മുദ്രകുത്തുക എളുപ്പമാണ്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതും അതാണ്. അമേരിക്കയുടെയും പാശ്ചാത്യ മീഡിയയുടെയും ചുവടുപിടിച്ച് ഇസ്ലാമുമായും മുസ്ലിംകളുമായും ബന്ധമുള്ള കൂട്ടായ്മകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഭീകരത ഉദാരമായി പതിച്ചുനല്‍കുകയാണ് ഇവിടെയും.

മതമൌലികവാദവും മതരാഷ്ട്രവാദവും തീവ്രവാദവും കുഴഞ്ഞുകിടക്കുന്നതാണ് വിഷയത്തെ സങ്കീര്‍ണമാക്കുന്ന മറ്റൊരു ഘടകം. മത തത്ത്വങ്ങളുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നവര്‍ ഇന്നത്തെ ഭാഷയില്‍ മതമൌലികവാദികളാവാം. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പരിധിയില്‍ ഒതുങ്ങുന്നിടത്തോളം കാലം മതമൌലിക വാദം തീവ്രവാദമോ ഭീകരതയോ ആകുന്നില്ല, ഗാന്ധിയന്‍ മൌലികവാദങ്ങളോ മാര്‍ക്സിയന്‍ മൌലികവാദമോ തീവ്രവാദപരം അല്ലാത്തത് പോലെ തന്നെ. മതതത്ത്വങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ പങ്കും പ്രസക്തിയും ഉണ്ടെന്ന സിദ്ധാന്തം പലരുടെയും കണ്ണില്‍ മതരാഷ്ട്രവാദമാകാം; എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യപ്രക്രിയയെ മാത്രം ലക്ഷ്യസാഫല്യത്തിനായി അംഗീകരിക്കുന്നിടത്തോളം അത് തീവ്രവാദമാകുന്നില്ല. മറിച്ച് സമാധാനപരമോ ജനാധിപത്യപരമോ ആയ മാര്‍ഗങ്ങളിലൂടെ പരിവര്‍ത്തനത്തിനും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനും പഴുതുള്ള സാമൂഹികഘടനയില്‍ ലക്ഷ്യപ്രാപ്തിക്ക് ബലപ്രയോഗവും ഹിംസയും നിശ്ചയമായും തീവ്രവാദമാണ്. നിരപരാധികള്‍ക്ക് പീഡനമോ ജീവഹാനിയോ വരുത്തുന്ന ഓപറേഷന്‍ ഭീകരതയുമാണ്, ലക്ഷ്യം എത്രതന്നെ പവിത്രതരമായാലും.

ഈ അര്‍ഥത്തില്‍ കേരളത്തിന്റെ സ്ഥിതിയെന്ത്? മാവോയിസ്റ്റ് പ്രവര്‍ത്തനം ഒരുവേള സജീവമാണെങ്കില്‍പോലും ഉന്മൂലനസിദ്ധാന്തം അവരിവിടെ പ്രാവര്‍ത്തികമാക്കുന്നില്ല. സംഘ്പരിവാറിന്റെ മിലിറ്റന്‍സിയും വര്‍ഗീയ ഫാഷിസവും കേരളത്തില്‍ ശക്തമാണ്. എന്നാല്‍, മാറാട് സംഭവത്തെ തുടര്‍ന്നുപോലും അവരുടെ ഭാഗത്തുനിന്ന് സംഘടിത തിരിച്ചടി ഉണ്ടായില്ല. ഹിന്ദുത്വ മിലിറ്റന്‍സിക്കെതിരെ അതേ പാത സ്വായത്തമാക്കിയ മുസ്ലിം കൂട്ടായ്മയായിരുന്ന ഐ.എസ്.എസ് ഇന്ന് നിലവിലില്ല. പകരം അതിന്റെ ശില്‍പികള്‍ രൂപവത്കരിച്ച പി.ഡി.പി ഭീകരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കാളിത്തം ആരോപിക്കപ്പെട്ട് ഒമ്പതര വര്‍ഷക്കാലം തടവറയില്‍ പീഡിതനായി കഴിഞ്ഞ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ഒടുവില്‍ ട്രൈബ്യൂണല്‍ കുറ്റവിമുക്തനാക്കി പുറത്തുവന്നപ്പോള്‍ മുന്‍ തീവ്രവാദ ശൈലി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച മഅ്ദനി പഴയതിലേക്ക് തിരിച്ചുപോയതായി ആരോപിക്കാനാവില്ല. രാഷ്ട്രീയ പ്രതിയോഗികളെ രാഷ്ട്രീയമായി നേരിടുന്നത് തീവ്രവാദമായി ചിത്രീകരിക്കുന്നതിന് അര്‍ഥവുമില്ല.

ഇനിയുള്ളത് 'പ്രതിരോധം' തുറന്ന് പ്രഖ്യാപിച്ചു രംഗപ്രവേശം ചെയ്ത നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന എന്‍.ഡി.എഫാണ്. ഇതര മുസ്ലിം സംഘടനകളില്‍നിന്ന് ഭിന്നമായി ഹിന്ദുത്വ ഫാഷിസത്തെ തുല്യനാണയത്തില്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ച മിലിട്ടന്റ്സംഘടനയാണ് എന്‍.ഡി.എഫ് എന്നാണ് പൊതുവായ ധാരണ. അണികള്‍ക്ക് അവര്‍ കായികപരിശീലനവും ആയുധപരിശീലനവും നല്‍കുന്നു എന്നും കരുതപ്പെടുന്നു. ചില കൊലപാതകങ്ങളില്‍ എന്‍. ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായിരിക്കെ സമാധാനപരമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും മനുഷ്യാവകാശ പ്രസ്ഥാനമാണ് തങ്ങളുടേതെന്നുള്ള എന്‍.ഡി.എഫിന്റെ അവകാശ വാദങ്ങളെ ആരും മുഖവിലക്കെടുക്കുന്നില്ല. എന്‍.ഡി.എഫിനെ പരസ്യമായി തള്ളിപ്പറയുന്നവരാണ് മുസ്ലിം മത, രാഷ്ട്രീയ സംഘടനകള്‍. അതിനെതിരായ ബോധവത്കരണവും പ്രകടമായി നടക്കുന്നുണ്ട്. അങ്ങനെയൊക്കെ ആയാലും കശ്മീര്‍ തീവ്രവാദിഗ്രൂപ്പുകളുടെ റിക്രൂട്ട്മെന്റ് ഏജന്‍സിയായി എന്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നുണ്ടോ? അങ്ങനെയൊരു ധാരണ പോലിസും മീഡിയയും സൃഷ്ടിക്കുന്നുണ്ടെങ്കിലും കശ്മീരില്‍ കൊല്ലപ്പെട്ടതായി പറയുന്ന നാല് മലയാളി യുവാക്കളുടെ ഇനിയും ദുരൂഹമായി തുടരുന്ന പശ്ചാത്തലം മാത്രം വെച്ച് വ്യാപകമായ കശ്മീര്‍ റിക്രൂട്ട്മെന്റ് കേരളത്തില്‍ നടന്നു, അതിന്റെ പിന്നില്‍ എന്‍.ഡി.എഫാണ് എന്ന പ്രചാരണത്തിന് തെളിവുകളുടെ പിന്‍ബലമില്ല. മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ട രണ്ടു പേര്‍ തന്നെയും എങ്ങനെ കശ്മീരിലെത്തിയെന്ന് കശ്മീര്‍ പോലിസില്‍നിന്ന് വിശദീകരണമില്ല. മറ്റു രണ്ടു പേരെക്കുറിച്ച് മിക്കവാറും ഒരു വിവരവുമില്ല. ഇതുവെച്ചാണ് പക്ഷേ, ഊഹാപോഹങ്ങളുടെ സാമ്രാജ്യം തന്നെ വികസിക്കുന്നത്. പുറത്തുവന്നിടത്തോളം സംഗതികള്‍വെച്ച് പരിശോധിച്ചാല്‍ ഉത്തരവാദപ്പെട്ട പോലിസ് മേധാവികള്‍ ചൂണ്ടിക്കാട്ടിയപോലെ പണക്കൊതി മൂത്ത ക്രിമിനലുകളാണ് ആരുടെയോ ചതിക്കുഴിയില്‍ വീണ് കശ്മീരില്‍ എത്തിപ്പെട്ടത്. അവരുടെ എണ്ണം മൂന്നൂറോളം വരുമെന്ന പ്രസ്താവത്തെ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പാലോളി മുഹമ്മദ്കുട്ടിയും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും നിഷേധിച്ചുകഴിഞ്ഞു. കുറച്ച് ക്രിമിനലുകള്‍ ത്വരീഖത്തുകള്‍ എന്ന ആത്മീയപ്രസ്ഥാനങ്ങള്‍ വഴി ഹൈദരാബാദിലും തുടര്‍ന്ന് ജീവനോടെയോ അല്ലാതെയോ കശ്മീരിലും എത്തിപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഒടുവില്‍ അന്വേഷണവിധേയമാകുന്നത്. നൂരിഷ ത്വരീഖത്തിന്റെ സ്ഥാപകന്‍ ഹൈദരാബാദുകാരമായ നൂരിഷ ആയിരുന്നു. നൂരിഷയുടെ മരണശേഷവും അദ്ദേഹത്തിന്റെ പേരിലെ ത്വരീഖത്ത് പല ഏജന്‍സികളിലൂടെയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമപാലകരോ മാധ്യമപ്രവര്‍ത്തകരോ ആദായനികുതി ഉദ്യോഗസ്ഥര്‍ പോലുമോ കടന്നുചെല്ലാത്ത ഭാര്‍ഗവീനിലയങ്ങളാണ് ത്വരീഖത്ത് ആസ്ഥാനങ്ങള്‍. ആത്മീയത മൂര്‍ച്ഛിച്ചവരും ക്രിമിനലുകളുമൊക്കെ ഈ സിദ്ധ കേന്ദ്രങ്ങളിലെ പതിവുകാരാണ്. ഇക്കൂട്ടര്‍ ആരായാലും ആത്മാര്‍ഥതയോടെ കശ്മീര്‍ വിഘടനത്തിനായി 'രക്തസാക്ഷികളാവാന്‍' അതിര്‍ത്തികളിലെത്തുമെന്ന് വിശ്വസിക്കാന്‍ ഭാവനാശക്തിയെ അസാമാന്യമായി വികസിപ്പിക്കേണ്ടിവരും.

ആര്‍ക്കും കൃത്യമായി ഒരു വിവരവുമില്ലാത്ത ഈ ദുരൂഹസംഭവങ്ങളില്‍ കയറിപ്പിടിച്ചാണ് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും കോളമിസ്റ്റുകളും ബുദ്ധിജീവികളുമൊക്കെ പ്രതിയോഗികളോട് കണക്ക് തീര്‍ത്തുകൊണ്ടിരിക്കുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തീവ്രവാദിസംഘടനകളുടെ പിന്തുണയും വോട്ടും സ്വീകരിച്ചതിന്റെ ഫലമാണ് കേരളം തീവ്രവാദികളുടെ പറുദീസയായി മാറിയതെന്നതില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും സംശയമേയില്ല. എന്‍.ഡി.എഫിനെ വളര്‍ത്തിയത് യു.ഡി.എഫാണെന്ന് തീര്‍ത്തുപറയാന്‍ ഇടതുമുന്നണിക്കും വേണ്ടത്ര ന്യായങ്ങളുണ്ട്. 2001ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തന്റെ പാര്‍ട്ടിയുടെ പിന്തുണ തേടിയ വസ്തുത മഅ്ദനിയും തെളിവുകളോടെ വെളിപ്പെടുത്തുന്നു. രാഷ്ട്രീയക്കാരുടെ ഈ ഗ്വാഗ്വാ വിളികള്‍ ഉള്ളുകള്ളികള്‍ അറിയുന്നവര്‍ക്ക് ചിരിക്കാനാണ് വകനല്‍കുക. ബേപ്പൂര്‍^വടകര മോഡലിലൂടെ ബി.ജെ.പിയുമായി യു.ഡി.എഫ് സ്ഥാപിച്ചിരുന്ന രഹസ്യബാന്ധവം കേരള രാഷ്ട്രീയചരിത്രത്തിന്റെ അനിഷേധ്യഭാഗമാണ്. മണ്‍മറഞ്ഞ ബി.ജെ.പി നേതാവ് കെ.ജി. മാരാരുടെ ജീവചരിത്രത്തില്‍ യു.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യകരാറിന്റെ വിശദാംശങ്ങള്‍ രേഖപ്പെട്ടുകിടക്കുന്നു. എന്‍.ഡി.എഫിനോട് ആരും പരസ്യമായി പിന്തുണ ആവശ്യപ്പെടാറില്ല. എന്‍.ഡി.എഫ് ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാറുമില്ല. എന്നാല്‍ എന്‍.ഡി.എഫ് നേതാക്കളുമായി രഹസ്യസമ്പര്‍ക്കം പുലര്‍ത്താറില്ലെന്ന് സത്യസന്ധമായി അവകാശപ്പെടാന്‍ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ ആവില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നരേന്ദ്രന്‍കമീഷന്‍ പാക്കേജ് പ്രഖ്യാപിക്കാനിരിക്കെ എന്‍.ഡി.എഫ് പ്രതിഷേധമാര്‍ച്ചിന് കോപ്പുകൂട്ടുകയായിരുന്നു. പാക്കേജ് പ്രഖ്യാപിക്കപ്പെട്ടു. മാര്‍ച്ച് എന്‍.ഡി.എഫ് പിന്‍വലിച്ചു. 'തേജസ്' ദിനപത്രം പ്രസിദ്ധീകരണവും ആരംഭിച്ചു. തിരശãീലക്കു പിന്നില്‍ കളിച്ചതാരെന്ന് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. മറുവശത്ത് തലശേരി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കോടിയേരി ബാലകൃഷ്ണന് എന്‍.ഡി.എഫിന്റെ പിന്തുണ ലഭിച്ചത് അദ്ദേഹം അറിയാതെയാണെന്ന് എങ്ങനെ വിശ്വസിക്കും? പുറത്തുപറയാന്‍ നേരമായിട്ടില്ലാത്ത ഇടപാടുകള്‍ വേറെയും നടന്നിട്ടുണ്ട്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അരങ്ങുതകര്‍ക്കുന്നത് കാണുമ്പോള്‍ ചിലത് ഓര്‍മിപ്പിക്കുന്നു എന്നേയുള്ളൂ.

അതേസമയം, ഇന്ത്യാ രാജ്യത്ത് ഇന്നേവരെ നടന്ന ഒരു കലാപത്തിലോ സ്ഫോടനത്തിലോ ഒരു പ്രവര്‍ത്തകന്‍പോലും ആരോപിതനായിട്ടില്ലെന്ന് ന്യായമായി അവകാശപ്പെടുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി. രണ്ടു തവണ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നിരോധിച്ചിരുന്നു. ആദ്യമായി 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസിനോടൊപ്പം തൂക്കമൊപ്പിക്കാന്‍ ഇന്ദിരാഗാന്ധിയും രണ്ടാമത് 1992 ഡിസംബറില്‍ ആര്‍.എസ്.സിനോടൊപ്പം നരസിംഹറാവു സര്‍ക്കാറും. 1977ലെ പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്തുകാര്‍കൂടി വോട്ട് ചെയ്ത് ഇന്ദിര മൂക്കുകുത്തി വീണപ്പോള്‍ അടിയന്തരാവസ്ഥ റദ്ദായി; നിരോധവും പിന്‍വലിക്കപ്പെട്ടു. 1992ലെ നിരോധത്തെ സുപ്രീംകോടതി തന്നെയാണ്, നിരോധത്തില്‍ ഒരു ന്യായവും ചൂണ്ടിക്കാട്ടാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അസാധുവാക്കിയത്. അബുല്‍ അഅ്ല മൌദൂദിയുടെ കൃതികള്‍ അന്നും ജമാഅത്തെ ഇസ്ലാമി കൊണ്ടുനടന്നിരുന്നു. പക്ഷേ, ഒന്നിലും ഇന്ത്യാ വിരോധത്തിന്റെയോ തീവ്രവാദത്തിന്റെയോ ഉദാഹരണങ്ങള്‍ കോടതിയില്‍ ഉന്നയിക്കപ്പെട്ടില്ല. 1986 മുതല്‍ക്കാണ് ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി സമ്മതിദാനാവകാശം വിനിയോഗിച്ചുതുടങ്ങിയത്. മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികളുടെ മൂല്യബോധമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് എന്നാണ് പ്രഖ്യാപിത നിലപാട്. ഫാഷിസ്റ്റുകള്‍ക്ക് ഒരു കാരണവശാലും വോട്ട് നല്‍കാറില്ല. ജമാഅത്തിന്റെ പിന്തുണ ചോദിച്ചവരിലും ലഭിച്ചവരിലും കോണ്‍ഗ്രസുകാരും മുസ്ലിംലീഗുകാരും കമ്യൂണിസ്റ്റുകാരുമുണ്ട്. ചിലരെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ണായക വോട്ടുകൊണ്ട് ജയിച്ച് കയറിയിട്ടുമുണ്ട്. പക്ഷേ, കേരളത്തിലെ നിലവിലെ കലുഷാന്തരീക്ഷത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മേലും ചളി തെറിപ്പിച്ചു തുടങ്ങിയിരിക്കുന്നു ചിലര്‍. തീവ്രവാദത്തിന്റെ നാരായ വേര് മൌദൂദിയുടെ ചിന്തകളിലും അതിനാല്‍ ജമാഅത്തെ ഇസ്ലാമിയിലും കണ്ടെത്തണമെന്നതാണ് ആരോപണത്തിന്റെ കാതല്‍. സ്വന്തം സംഘടനയെ പട്ടാള ഏകാധിപതി നിരോധിച്ചപ്പോള്‍ പോലും ഒളിപ്രവര്‍ത്തനം അനുവദിക്കാതിരുന്ന മൌദൂദി പാക്കിസ്ഥാനിലെ ജനാധിപത്യ പുനഃസ്ഥാപനപ്രസ്ഥാനങ്ങളില്‍ മരണംവരെയും സജീവമായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ലക്ഷ്യപ്രാപ്തിക്ക് ഹിംസാമാര്‍ഗങ്ങളെ പാടേ നിരാകരിക്കുന്നു. മൌദൂദിയുടെ ദൈവരാജ്യസങ്കല്‍പം വിമര്‍ശവിധേയമാകാം. അതിരുകളില്ലാത്ത മനുഷ്യാധിപത്യം ധാര്‍മിക തകര്‍ച്ചക്കും നീതിനിഷേധത്തിനും വഴിവെക്കുമെന്നാണ് ലോകചരിത്രാനുഭവങ്ങളിലൂടെ അദ്ദേഹം സമര്‍ഥിക്കുന്നത്. ഇതിനോടുള്ള എതിര്‍പ്പ് ബൌദ്ധികതലത്തിലും ആശയസമരത്തിലൂടെയുമാണ് നടക്കേണ്ടത്. ആര്യാടന്‍മാരും സമാനചിന്താഗതിക്കാരും പക്ഷേ, അതിനുള്ള ആത്മവിശ്വാസമോ സംയമനമോ പ്രകടിപ്പിക്കുന്നില്ല.

പകരം ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നും മലയാളത്തിലെ ഏറ്റവും വലിയ പ്രസാധനാലയമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ് അടച്ചുപൂട്ടണമെന്നുമാണ് ആര്യാടന്‍ ജൂനിയറിന്റെ ആവശ്യം. ചരിത്രത്തില്‍ ആദ്യമായി മലയാളത്തില്‍ ഒമ്പത് വാള്യങ്ങളുള്ള ബൃഹത്തായ ഇസ്ലാമിക വിജ്ഞാനകോശം പുറത്തിറക്കിയത് ഐ.പി.എച്ചാണ്. എം.എന്‍. കാരശേãരി വിവര്‍ത്തനം ചെയ്ത മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത', എന്‍.പി. മുഹമ്മദ് മൊഴിമാറ്റം നടത്തിയ അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ 'ഇസ്ലാം രാജമാര്‍ഗം' തുടങ്ങി ഒട്ടേറെ വിശ്വോത്തരരചനകള്‍ മലയാളത്തിന് സമ്മാനിച്ച ഐ.പി.എച്ച് പൂട്ടിയിടണമെന്ന് ആവശ്യപ്പെടുമ്പോള്‍ ജുഗുപ്സമായ അക്ഷരവിരോധമാണ് മറനീക്കി പുറത്തുവരുന്നത്. ആര്‍ജവമുണ്ടെങ്കില്‍ വേണ്ടത് നിരോധിക്കപ്പെടേണ്ട കൃതികളെക്കുറിച്ച് കാതലുള്ള വിമര്‍ശം പുറത്തിറക്കുകയായിരുന്നു. മതങ്ങള്‍ തമ്മിലെ സ്നേഹസംവാദവും മാനവികമൈത്രിയും ദുരിതബാധിതരുടെ പുനരധിവാസവും ജനകീയപ്രശ്നങ്ങളിലെ ഇടപെടലുകളും ജനസേവനവുമൊക്കെയാണ് വിശാല രാജ്യസ്നേഹത്തിന്റെ താല്‍പര്യമെന്ന് മനസ്സിലാക്കി ആ വഴിക്കു നീങ്ങുന്നത് തീവ്രവാദമാണെന്നാണ് ജമാഅത്തെ ഇസ്ലാമിയെ ഇവര്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. സാമ്രാജ്യത്വ ദാസ്യമോ 60 കോടിയുടെ ബോഫോഴ്സ് കോഴമുതല്‍ 60,000 കോടിയുടെ സ്പെക്ട്രം അഴിമതിവരെയുള്ള ഇടപാടുകളോ ദേശദ്രോഹ പട്ടികയില്‍ വരുന്നില്ലതാനും. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കണ്ണുംപൂട്ടി പിന്തുണക്കുന്നവര്‍ക്കുള്ളതാണ് മതേതരത്വത്തിന്റെ വീരമുദ്രകള്‍. വംശീയ ഉന്മൂലനത്തിന് ഇറങ്ങിത്തിരിച്ച ഫാഷിസ്റ്റുകളുമായി രഹസ്യബാന്ധവം സ്ഥാപിച്ചവരെ അലോസരപ്പെടുത്തുന്നത് പീഡിതന്യൂനപക്ഷത്തിന്റെ രോദനങ്ങള്‍ മാത്രം. മാലേഗാവ്സ്ഫോടനത്തിന്റെ പിന്നിലെ ഫാഷിസ്റ്റ് രസതന്ത്രം എന്നപോലെ മതേതര കാപട്യത്തിന്റെ മുഖംമൂടിയും അഴിഞ്ഞുവീഴുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്.

തീവ്രവാദത്തിനും ഭീകരതക്കും നേരെയുള്ള സമീപനം മുഖ്യധാര മുസ്ലിംസംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ ഏകകണ്ഠമായും അസന്ദിഗ്ധമായും വ്യക്തമാക്കിക്കഴിഞ്ഞു. പ്രഥമപരിഗണന രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും; പ്രശ്നപരിഹാരത്തിന് സമാധാനപരമായ പോരാട്ടം മാത്രം; ഒരു തരത്തിലുള്ള തീവ്രവാദത്തെയും പിന്തുണക്കുന്ന പ്രശ്നമേയില്ല; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന പക്ഷപാതരഹിതമായ നടപടിക്ക് പൂര്‍ണ പിന്തുണ; തീവ്രവാദ വിരുദ്ധ വേട്ടയുടെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടരുത്^ഇതാണ് പ്രഖ്യാപനത്തിന്റെ ചുരുക്കം. മുസ്ലിംകേരളം ഇതിലപ്പുറം എന്ത് വേണമെന്നാണ് ചോദ്യം.

Tuesday, November 4, 2008

മരണ സംഖ്യ കുറഞ്ഞു പോയതെന്തേ ?


കഷ്ടപ്പെട്ട് സ്ഫോടനം നടത്തിയിട്ട് ആകെ 30 ഓളം പേരെ മാത്രമെ കൊല്ലാന്‍ സാധിച്ചുള്ളൂ... മോശമായി പോയി.
സന്ന്യാസിനി നടത്തിയ സംഭാഷണം വായിക്കൂ.

ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി വരും. അപ്പോള്‍ ഭംഗി ആയി വായിക്കാം

ഇവര്‍ക്ക് വേണ്ടി ബീ ജെ പി യും ആര്‍ എസ് എസ് ഉം ശബ്ദമുയര്ത്തുന്നുണ്ട്. പിന്നണിയില്ലുള്ള സംഘ് പരിവാര്‍ ഉദ്യോഗസ്ഥരും കൂടി സഹകരിച്ചാല്‍ കാര്യം ശുഭം. കൂടുതല്‍ ആളുകളെ കൊല്ലാന്‍ ഇവര്ക്ക് ഇനിയും ജന്മം ബാക്കി.