Sunday, August 15, 2010

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വ്വം -1

പ്രഥമദൃഷ്ടിയുടെ രസതന്ത്രം
വിജു വി. നായര്‍

ഒരു ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചാല്‍ സാധാരണ സംഭവിക്കുന്നതെന്താണ്? പ്രോസിക്യൂഷന്‍ അഥവാ വാദിയായ സ്‌റ്റേറ്റ് പ്രസ്തുത ജാമ്യം നല്‍കാതിരിക്കാന്‍ വേണ്ട വാദമുന്നയിക്കും -തെളിവുകള്‍ സഹിതം. പ്രതിഭാഗം തെളിവുകള്‍ നിരത്തി അത് ഖണ്ഡിക്കും. ഇതിലേതാണോ കോടതിക്ക് ബോധ്യപ്പെടുക, അതനുസരിച്ച് ജാമ്യം അനുവദിക്കയോ നിഷേധിക്കയോ ചെയ്യും. രണ്ടായാലും കേസില്‍പ്പെട്ടയാള്‍ പ്രതിയായിത്തന്നെ വിചാരണ നടക്കും. ഇതാണ് ഭരണഘടനാനുസൃതമായ നാട്ടുനടപ്പ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നതെന്താണ്?

ബംഗളൂരു സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീര്‍ എന്ന ദുരൂഹ കഥാപാത്രത്തെ വെച്ച് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച സുദീര്‍ഘ നാടകത്തിനിടയില്‍ ഒരു സുപ്രഭാതത്തില്‍ മഅ്ദനി 31ാം പ്രതിയാക്കപ്പെടുന്നു. കുറ്റം: ഗൂഢാലോചന. സമാനമായ നാടകവും പ്രതിചേര്‍ക്കലുമാണ് മുമ്പ് കോയമ്പത്തൂര്‍കേസിലും അരങ്ങേറിയതെന്നിരിക്കെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മഅ്ദനി മുന്‍കൂര്‍ ജാമ്യം തേടുന്നു. അത് നിരാകരിച്ച രണ്ടു കോടതികളും പറയുന്നു, ആയതിന് പ്രഥമദൃഷ്ട്യാ ന്യായങ്ങളുണ്ടെന്ന്. എന്നുവെച്ചാല്‍ പ്രഥമദൃഷ്ടിക്കുതന്നെ സത്യമെന്നു തോന്നിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയതെന്നല്ലേ അര്‍ഥം? എങ്കില്‍ ആ തെളിവുകള്‍ നമുക്കുമൊന്നു നോക്കാം.
ഗൂഢാലോചനയില്‍ മഅ്ദനിക്കു പങ്കുണ്ടെന്നതിന് പ്രോസിക്യൂഷന്‍ നിരത്തുന്ന പ്രധാന തെളിവുകളെല്ലാം സാക്ഷിമൊഴികളാണ്. അതില്‍ മുഖ്യമായ ഒന്നാണ് ചേരാനല്ലൂര്‍ സ്വദേശി മജീദിന്റെ മൊഴി. താന്‍ പഴയൊരു പി.ഡി.പി പ്രവര്‍ത്തകനാണെന്നും മഅ്ദനിയുടെ വീട്ടില്‍ വലിയ സ്വാതന്ത്ര്യമുള്ളയാളാണെന്നും പറഞ്ഞിട്ട്, ഒരു ദിവസം താനവിടെ ചെല്ലുമ്പോള്‍ തടിയന്റവിട നസീറിനോട് ബംഗളൂരുവില്‍ ബോംബ് വെക്കണമെന്ന് മഅ്ദനി പറയുന്നതു കേട്ടു എന്നാണ് മജീദിന്റെ മൊഴി. 2009 ഡിസംബര്‍ 11 ന് കണ്ണൂരില്‍ വെച്ചാണ് ബംഗളൂരു സ്‌ഫോടനക്കേസിന്റെ മുഖ്യ അന്വേഷകനായി ഓംകാരയ്യ ഈ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

2009 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശില്‍നിന്ന് നസീറിനെ പൊക്കിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഭാഷ്യം. അഞ്ചാംതീയതി ആളെ ബംഗളൂരു പൊലീസിന് കൈമാറുന്നു. എട്ടിന് ബംഗളൂരുവിലെത്തിക്കുന്നു. നസീര്‍ നല്‍കിയ വിവരപ്രകാരമാണത്രേ മജീദിന്റെ മൊഴി എടുക്കുന്നത്. വെറും മൂന്നു ദിവസത്തിനകം. ഈ മൊഴി കിട്ടിയിട്ടും മഅ്ദനിയെ പ്രതിയാക്കുന്നില്ല. ആറു മാസത്തിനുശേഷമാണ് പ്രതിപ്പട്ടികയില്‍ പേര് മുളക്കുന്നത്. അതുപോകട്ടെ. 51ാം സാക്ഷിയായ ഇപ്പറയുന്ന മജീദ് ദീര്‍ഘകാലമായി മാരകരോഗിയാണ്. 2009 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ തൃപ്പുരിത്തുറ ഹോമിയോ മെഡിക്കല്‍കോളജില്‍ അഡ്മിറ്റായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോമാ സ്‌റ്റേജിലായ മജീദ് അവിടെ കിടന്ന് ഡിസംബര്‍ 16 ന് മരിക്കുകയും ചെയ്തു. ഇങ്ങനെ കോമാ സ്‌റ്റേജില്‍ കിടക്കുന്നതിനിടെ 11ാം തീയതി 300 കിലോമീറ്റര്‍ വടക്ക് കണ്ണൂരില്‍ ചെന്ന് മൊഴി കൊടുത്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചത്. എതിര്‍വാദങ്ങളോ ആശുപത്രി രേഖകളോ പ്രസക്തമല്ല. കോമാ സ്‌റ്റേജിലുള്ള ഒരുവന്‍ ചെന്ന് മൊഴികൊടുത്തെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ അത് പ്രഥമദൃഷ്ട്യാ തെളിവാകുന്നു.

അടുത്തമൊഴി ജോസ് വര്‍ഗീസ് എന്ന കൊച്ചിക്കാരന്‍ വക. കോയമ്പത്തൂരില്‍നിന്ന് ജയില്‍മോചിതനായശേഷം മഅദ്‌നി കുറച്ചുകാലം കൊച്ചിയിലൊരു വാടകവീട്ടില്‍ താമസിച്ചിരുന്നു. വീട്ടുടമസ്ഥയുടെ ബന്ധുവായ ജോസായിരുന്നു വീടിന്റെ നോട്ടക്കാരന്‍. വാടക വാങ്ങാനായി ഒന്നരക്കൊല്ലം മുമ്പ് താന്‍ മഅ്ദനിയുടെ വീട്ടില്‍ചെന്നപ്പോള്‍ അവിടുത്തെ കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമൊത്ത് സംസാരിച്ചിരിക്കുന്ന മഅ്ദനിയെ കണ്ടെന്നും, 'ബംഗളൂരു സ്‌ഫോടനം' എന്ന് മഅ്ദനി പറയുന്നത് കേട്ടെന്നുമാണ് ജോസ് 2010 ജൂണ്‍ നാലിന് നല്‍കിയ 'മൊഴി'. മൂന്ന് കാര്യങ്ങളാണിവിടെ ശ്രദ്ധേയം. ഒന്ന്, മൊഴിപ്രകാരമുള്ള സന്ദര്‍ശനം നടക്കുന്നതിന് ആറു മാസംമുമ്പേ മഅ്ദനി മേപ്പടി വാടകവീടൊഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മാറിക്കഴിഞ്ഞിരുന്നു. രണ്ട്, വാടക ആരുടെയും കൈവശം പണമായി കൊടുത്തയക്കുകയല്ല, വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടില്‍ (എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വൈറ്റില ശാഖ) മാസാമാസം നിക്ഷേപിക്കുകയായിരുന്നു ധാരണപ്രകാരമുള്ള പതിവ്. മൂന്ന്, ജയില്‍മോചിതനായ ശേഷം മഅ്ദനി കേരള സര്‍ക്കാറിന്റെ ബി-കാറ്റഗറി സുരക്ഷാവലയത്തില്‍ കഴിയുന്നയാളാണ്. എന്നുവെച്ചാല്‍ കേരള പൊലീസ് നിയോഗിച്ച നാല് ഹോംഗാര്‍ഡുകളുടെയും രണ്ട് പി.എസ്.ഓമാരുടെയും 24 മണിക്കൂര്‍ ബന്തവസ്സില്‍. വീട്ടിലേക്ക് ആരു വന്നാലും ഹോംഗാര്‍ഡുകള്‍ കാര്യം തിരക്കിയിട്ട് മേലുദ്യോഗസ്ഥനായ പി.എസ്.ഓയെ വിവരമറിയിക്കും. അയാള്‍ മഅ്ദനിയുടെ സെക്രട്ടറിയോട് പറയും. ഇങ്ങനെ കര്‍ശനനിരീക്ഷണവും പരിശോധനയും കടന്നേ ആര്‍ക്കും മഅ്ദനിയെ സന്ദര്‍ശിക്കാന്‍ കഴിയൂ. എന്നിരിക്കെയാണ്, കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമായി വെടിപറഞ്ഞിരിക്കുകയും അങ്ങനെ ഇരുന്നെന്ന് കരുതിയാല്‍ത്തന്നെ, തികച്ചും അന്യനായ ജോസിനെപ്പോലൊരാള്‍ അവരുടെ സ്വകാര്യം കേള്‍ക്കത്തക്ക വിധത്തല്‍ ബെഡ്‌റൂമില്‍ എത്തുകയും ചെയ്യുക! നേരാണ്, ഇത്തരം വിശദാംശങ്ങളൊന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി അറിയണമെന്നില്ല. എന്നാല്‍, താന്‍ പറഞ്ഞിട്ടേയില്ലാത്ത കാര്യങ്ങള്‍വെച്ച് കൃത്രിമമൊഴിയുണ്ടാക്കി കോടതിയിലെത്തിച്ചതിന് മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ ഓംകാരയ്യക്കെതിരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സാക്ഷാല്‍ ജോസ് വര്‍ഗീസ് കേസ് ഫയല്‍ ചെയ്തിട്ടുള്ള വസ്തുതയോ? ക്ഷമിക്കണം, അതും ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് പ്രസക്തമല്ല.

അടുത്ത തെളിവ്, മഅ്ദനിയുടെ പാളയത്തില്‍നിന്നു തന്നെയാണ് -സഹോദരന്‍ ജമാല്‍ മുഹമ്മദിന്റെ മൊഴി. ബംഗളൂരു സ്‌ഫോടനം കഴിഞ്ഞയുടനെ നസീറിനും മറ്റും കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരി അഗതിമന്ദിരത്തില്‍ ഒളിച്ചുകഴിയാനുള്ള സൗകര്യമൊരുക്കണമെന്ന് മഅ്ദനി തന്നോട് ഫോണില്‍ വിളിച്ചുപറഞ്ഞെന്നും അതനുസരിച്ച് അഭയം കൊടുത്തുവെന്നുമാണ് ജമാലിന്റെ 'മൊഴി'. ഇങ്ങനെ വിളിച്ചുപറയാന്‍ കാരണമോ? ജമാലാണ് അഗതിമന്ദിരത്തിന്റെ സൂക്ഷിപ്പുകാരനും അവിടുത്തെ വിദ്യാലയത്തിലെ അധ്യാപകനും. പ്രഥമ ദൃഷ്ട്യാ തന്നെ തെളിവായില്ലേ? എങ്കില്‍ കഥാബാക്കി കൂടി അറിയുക. ജമാല്‍ അധ്യാപകനാണ്-അന്‍വാര്‍ശ്ശേരിയിലല്ല; കരുനാഗപ്പള്ളിയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍. അയാള്‍ക്ക് ഇങ്ങനെയൊരു മൊഴിയെന്നല്ല, മൊഴി കൊടുക്കാനെത്തുക എന്നാവശ്യപ്പെടുന്ന ഒരു കേവല വാറണ്ടുപോലും കിട്ടിയിട്ടില്ല. പ്രോസിക്യൂഷന്‍ മൊഴിയില്‍ പറയുന്ന ഫോണ്‍ നമ്പറും ജമാലിന്റെയല്ല. ഇങ്ങനെ താന്‍ അറിയാതൊരു കൃത്രിമമൊഴി തന്റെ പേരിലിറക്കിയതിന് ജമാലും കൊടുത്തിട്ടുണ്ട് ശാസ്താകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ്. അങ്ങനെ ബംഗളൂരു കേസന്വേഷകര്‍ക്കെതിരെ കൃത്രിമത്വത്തിനുള്ള കേസുകെട്ട് രണ്ടാകുന്നു. പക്ഷേ, സാമാന്യ പ്രഥമദൃഷ്ടിക്ക് അതൊന്നും വിഷയീഭവിക്കുന്നില്ല.

ഇനിയാണ് പ്രോസിക്യൂഷന്റെ തിരക്കഥയിലെ തുറുപ്പ്-കുടക് എപ്പിസോഡ്. ധാരാളം മലയാളികളുള്ള കര്‍ണാടകത്തിലെ കുടകില്‍ ഒരു രാത്രി ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന് ഒരു കാലില്ലാത്ത ഒരാളിറങ്ങുന്നു. ഉടനെ തടിയന്റവിട നസീര്‍ പറയുന്നു, അത് കേരളത്തില്‍നിന്നുള്ള മഅ്ദനിയാണ്. ഈ മൊഴി കൊടുത്തിരിക്കുന്നത് കുടക് സ്വദേശിയായ ഒരു ലത്തീഫ് -52ാം സാക്ഷി. കേരളപൊലീസിന്റെ 24 മണിക്കൂര്‍ സംരക്ഷണത്തിലുള്ള ഒരാള്‍ അവരുടെ കണ്ണുവെട്ടിച്ച് കുടകിലേക്ക് മുങ്ങിയെങ്കില്‍ ഈ മുങ്ങല്‍കാലയളവിലെ പൊലീസ് ടൂര്‍ഡയറി പരിശോധിക്കേണ്ടതല്ലേ? കേരളപൊലീസിനോട് തിരക്കേണ്ടതല്ലേ? അതോ, ഇനി അവരുംകൂടി അറിഞ്ഞുകൊണ്ടുള്ള രഹസ്യയാത്രയായിരുന്നോ ഇത്? ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിയില്‍ അത്തരം സംശയങ്ങള്‍ക്കൊന്നും ഇടമില്ല, 52ാം സാക്ഷി പറഞ്ഞു അതുകൊണ്ട് അങ്ങട് വിശ്വസിക്ക തന്നെ.

ഇനിയുമുണ്ട് പ്രഥമ ദൃഷ്ടിയില്‍ ദൃഷ്ടിദോഷമേല്‍ക്കാത്ത ഊളത്തരങ്ങള്‍ അനവധി. ഉദാഹരണമായി, തടിയന്റവിട നസീറിനെ ഭീകരപ്രവര്‍ത്തനത്തിലേക്ക് പ്രചോദിപ്പിച്ചത് 1990ല്‍ ബാബരിമസ്ജിദ്, ഗോധ്ര സംഭവങ്ങള്‍ക്കുമേല്‍ മഅ്ദനി നടത്തിയ പ്രസംഗങ്ങളാണത്രേ. ഇതില്‍ ഗോധ്ര സംഭവം 2001ലല്ലേ, അപ്പോള്‍ പ്രതി ജയിലിലല്ലേ എന്നൊന്നും ചോദിക്കരുത്-പ്രഥമദൃഷ്ടിക്ക് കണ്ണു തട്ടും. അതേപോലെയാണ് നസീറിന് മഅ്ദനി മൂന്ന് പുസ്തകങ്ങള്‍ കൊടുത്ത കഥയും. രാജ്യത്തെവിടെയും നിരോധിച്ചിട്ടില്ലെന്ന് തന്നെയല്ല. ഒരുമാതിരി കച്ചോടമുള്ള പുസ്തകക്കടയിലൊക്കെ ഇപ്പോഴും വാങ്ങാന്‍ കിട്ടുന്ന ആ പുസ്തകങ്ങളാണ് ഗൂഢാലോചനയിലെ മറ്റൊരു പ്രോസിക്യൂഷന്‍ കണ്ണി. കര്‍ണാടക ഹൈകോടതിയുടെ വിളിപ്പാടകലെ മാത്രമുള്ള സ്ട്രാന്‍ഡ് ബുക്‌സില്‍ ഫോണ്‍ ചെയ്താല്‍ ജഡ്ജിയുടെ വീട്ടിലെത്തും സംഗതി. പക്ഷേ, പ്രഥമദൃഷ്ടിക്ക് അമ്മാതിരി മെനക്കേടുകളുടെ ആവശ്യമില്ല.

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വം-2

സാമാന്യബുദ്ധിയും നീതിന്യായ ബുദ്ധിയും
വിജു വി. നായര്‍

മരിച്ചുപോയ മജീദിന്റെ എപ്പിസോഡ് ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് അന്നേരമത്ര മനസ്സിലാവില്ലെന്നു വെക്കാം. എന്നാല്‍, ശിഷ്ടം തെളിവുകളില്‍ രണ്ടു സാക്ഷികള്‍ അന്വേഷകര്‍ക്കെതിരെ കൊടുത്ത കോടതിക്കേസുകള്‍ തൊട്ട് കേരളപൊലീസിന്റെ ടൂര്‍ഡയറി വരെ നോക്കാന്‍ ഒരു നീതിന്യായ കോടതിക്ക് ബാധ്യതയുണ്ട്. അതൊക്കെ സമര്‍പ്പിച്ചിട്ടും പ്രഥമദൃഷ്ടിക്ക് ബോധിച്ചത് പ്രോസിക്യൂഷന്റെ കൃത്രിമങ്ങള്‍ മാത്രമാണ്. സാമാന്യബുദ്ധിക്ക് തോന്നുന്ന സംശയങ്ങള്‍ പോലും നീതിന്യായബുദ്ധിക്ക് തരിമ്പുമില്ല. ഇതെന്താ ഇങ്ങനെ എന്ന് സന്ദേഹിക്കുന്ന പാവം സാമാന്യബുദ്ധിക്കാര്‍ക്കായി ബംഗളൂരു ഫാസ്റ്റ്ട്രാക് കോടതി വക നീതിസാരത്തിന്റെ ഒരു സാമ്പ്ള്‍ തരാം. മുന്‍കൂര്‍ ഹരജി തള്ളി ബഹുമാന്യകോടതി പലതും പറഞ്ഞ കൂട്ടത്തില്‍ പ്രതിയെ പരാമര്‍ശിച്ചതിങ്ങനെ: 'കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഒരു കാലു നഷ്ടപ്പെട്ടയാള്‍'. മഅ്ദനിക്ക് കാല്‍ നഷ്ടപ്പെട്ടത് ഏത് സംഭവത്തിലാണെന്ന് മേപ്പടി കോടതിക്ക് അറിയില്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനത്തിലാണത് നഷ്ടപ്പെട്ടതെന്ന് ഓപണ്‍കോര്‍ട്ടില്‍ അങ്ങ് തട്ടിവിടണമെങ്കില്‍, കോടതിയുടെ അറിവും മനോഗതിയും എത്തരത്തിലുള്ളതാണെന്ന് കാണാന്‍ നമുക്കും പ്രഥമദൃഷ്ടി ധാരാളം മതിയാകും. ഇതേ മനോഗതിയുടെ പ്രതിഫലനങ്ങളായിരുന്നില്ലേ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുണ്ടായ ഓരോ നടപടിയുമെന്ന് സംശയിച്ചാല്‍ പൗരാവലിയുടെ പ്രഥമദൃഷ്ടിയെ കുറ്റപ്പെടുത്താന്‍ പറ്റുമോ? കാരണം, ഫാസ്റ്റ്ട്രാക് കോടതിയില്‍ പലവട്ടമാണ് ഹരജി നീട്ടിവെച്ചത്. ഹൈകോടതിയില്‍ മൂന്നുവട്ടവും. എല്ലാ നീട്ടിവെപ്പിനും ഒരേ കാരണം -പ്രോസിക്യൂഷന്‍ സ്വന്തം വാദഗതി യഥാസമയം അവതരിപ്പിക്കാതെ ഉഴപ്പുന്നു. അവര്‍ പറയുമ്പോലെ അത്ര കടുത്ത പ്രതിയാണെങ്കില്‍ ആദ്യവട്ടമേ വ്യക്തമായ തെളിവും വാദഗതിയും കോടതിയില്‍ അവതരിപ്പിക്കാമല്ലോ. അതു ചെയ്യാതെ തീര്‍പ്പു നീട്ടിക്കുന്ന പ്രോസിക്യൂഷനെ ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് ഒരു സംശയവുമില്ല. അതേ സമയം, ഈ നാടകത്തില്‍ ഇരയായിക്കൊണ്ടിരിക്കുന്ന പ്രതിയെ പ്രഥമദൃഷ്ട്യാതന്നെ സംശയം ഗാരണ്ടി. ഇവിടെ വെച്ചാണ് ഭരണഘടനയുടെ 29ാം വകുപ്പ് അതിന്റെ നടത്തിപ്പുകാരുടെ കൈയാല്‍ കൊല ചെയ്യപ്പെടുന്നത്. പ്രതി എന്ന നിലയില്‍ ഏത് പൗരനും അര്‍ഹതയുള്ള നിഷ്പക്ഷ പരിഗണനയുടെ മഹത്തായ നീതിവാക്യം. കഴിഞ്ഞ ഒന്നര ദശകമായി ഇന്ത്യന്‍ നീതിന്യായപ്രക്രിയകളില്‍ ഈ കൊലപാതകം പച്ചയായും പരസ്യമായും നടക്കുന്നു എന്നു പറയേണ്ടിവരുന്നതില്‍ ഒരു പൗരനെന്ന നിലയില്‍ ഖേദമല്ല, നിര്‍വ്യാജമായ ലജ്ജയാണ് വരുന്നത്. പ്രോസിക്യൂഷന്‍ അഥവാ സ്‌റ്റേറ്റ് തിമിര്‍ത്താടുന്ന ഊളന്‍ നാടകങ്ങള്‍ക്ക് ജുഡീഷ്യറി ഇരയാകുന്നതോ അതോ കക്ഷി ചേര്‍ക്കപ്പെടുന്നതോ? എക്‌സ്ട്രാ-ജുഡീഷ്യല്‍ കളികള്‍ പല പ്രധാന കേസുകളിലും അരങ്ങേറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജനാധിപത്യത്തില്‍ പൗരസമൂഹത്തിന് വകുപ്പില്ല. കോടതിയലക്ഷ്യം എന്ന ഇണ്ടാസുമായി ദന്തഗോപുരങ്ങള്‍ ഗര്‍ജിക്കും. അവരുടെ ചിഞ്ചില സേവക്കാര്‍ കോറസ് പാടും.കോടതികള്‍ അലക്ഷ്യമായി പെരുമാറുന്നതിനെ എങ്ങനെ നേരിടുമെന്ന ചോദ്യം ഈ കൊട്ടിഘോഷത്തില്‍ മുങ്ങി മരിക്കും. അല്ലെങ്കില്‍ തന്നെ ഒരു ഫാസ്റ്റ്ട്രാക്ക് കോടതിക്ക് എങ്ങനെ ഉദാസീനമായി തട്ടിവിടാന്‍ കഴിയുന്നു, കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കാലുപോയ മഅ്ദനിയെന്ന്?

വിചിത്രമാണിവിടെ ഈ പൗരന്റെ തലേലെഴുത്ത്. പ്രഥമദൃഷ്ടിയുടെ നിസ്സംശയ നിര്‍ണയത്താല്‍ ജാമ്യം പോലുമില്ലാതെ ഒമ്പതരക്കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവ്. ഒടുവില്‍ നിരുപാധികം വിട്ടയക്കപ്പെട്ടപ്പോള്‍ ആരും തിരക്കിയില്ല, ഇത്രയും കാലം വെറുതെ തടവിലിട്ടതിന്റെ പ്രായശ്ചിത്തം. ഇരയും ചോദിച്ചില്ല, സ്‌റ്റേറ്റ് കമാന്ന് മിണ്ടിയതുമില്ല. സത്യത്തില്‍, കോയമ്പത്തൂര്‍ പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്‌റ്റേറ്റ് കുടുങ്ങിപ്പോയേനേ. കാരണം, കഴിഞ്ഞ ഒന്നര ദശകത്തില്‍ ഇമ്മാതിരി 'പ്രഥമദൃഷ്ടി' സൂത്രവേലകളാല്‍ ജീവിതം തുലഞ്ഞതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ആയിരങ്ങളുണ്ടിവിടെ. മാത്രമല്ല, സ്‌റ്റേറ്റിന് പൗരന്മാരെ ഇങ്ങനെ തോന്ന്യാസം കൈകാര്യം ചെയ്ത് തലയൂരിപ്പോകാന്‍ ഭാവിയില്‍ കഴിയാതെ വരും. എന്നാല്‍, ഇരകളാരും അതിന് തുനിയാറില്ല. സ്‌റ്റേറ്റിന്റെ ശത്രുതയും പുതിയ ഭീഷണികളും ഒഴിവാക്കാന്‍. ഇതേ ഗതികേടിനെയാണ് സ്‌റ്റേറ്റ് വസൂലാക്കി വിരാജിക്കുന്നതും.

മഅ്ദനിയെ ബംഗളൂരു കേസില്‍ കുടുക്കുന്ന നാടകം തന്നെ മികച്ച ഉദാഹരണം. കോയമ്പത്തൂര്‍ കേസില്‍ നിന്നു മുക്തനായതുമുതല്‍ കേന്ദ്ര ഇന്റലിജന്‍സ് ഈ പ്രശസ്ത ഇരയെ ഉന്നമിടുന്നുണ്ടായിരുന്നു. സൂഫിയാ മഅ്ദനിയെ ലക്ഷ്യമിട്ടുള്ള നാടന്‍ കേസും അതിന്മേലുണ്ടാക്കിയ മാധ്യമക്കസര്‍ത്തുകളും നടക്കുമ്പോള്‍ യഥാര്‍ഥ ടാര്‍ഗറ്റ് മഅ്ദനിയാണെന്ന് ഇതേ പേജില്‍ 'ഓപറേഷന്‍ മഅ്ദനി' എന്ന ലേഖനത്തില്‍ മാസങ്ങള്‍ മുമ്പേ സവിസ്തരം ചൂണ്ടിക്കാണിച്ചിരുന്നു. അന്നേ തടിയന്റവിട നസീര്‍ കസ്റ്റഡിയിലുണ്ട്. ബംഗളൂരു കേസ് സജീവവുമാണ്. ആന്റി ടെററിസ്റ്റ് സംഘം തൊട്ട് എന്‍.ഐ.എ വരെ മഅ്ദനിയെ പലവുരു ചോദ്യം ചെയ്തതുമാണ്. പക്ഷേ, ആരും പ്രതിയാക്കിയില്ല. ആറുമാസം കഴിഞ്ഞ് പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ 31ാം പ്രതിയാക്കപ്പെടുന്നു. ഇനി കസ്റ്റഡിയിലെടുക്കണം. കേരളത്തില്‍ വന്ന് കസ്റ്റഡിയിലെടുക്കാന്‍ ചില വൈക്ലബ്യങ്ങള്‍. വിശേഷിച്ചും, മതിയായ തെളിവുകളുടെ അഭാവത്തില്‍. പകരം കോടതിയില്‍ കീഴടങ്ങുക എന്ന അടവിനാണ് ആദ്യം തുനിഞ്ഞത്. കോടതിയെക്കൊണ്ട് വാറണ്ട് പുറപ്പെടുവിക്കുക, ജാമ്യം നിഷേധിക്കപ്പെടുകയും കീഴടങ്ങാന്‍ കോടതി കല്‍പിക്കുകയും ചെയ്താല്‍ അവിടെവെച്ച് റിമാന്‍ഡില്‍ ആളെ കൈപ്പറ്റാം. പിന്നെ സൗകര്യം പോലെ 'തെളിവുകള്‍' ചമക്കാം. ഇതാണ് നമ്മുടെ രഹസ്യപ്പൊലീസിന്‍ൈറ ചിരകാലമായുള്ള തിരക്കഥാ ലൈന്‍. പിശകില്ലാത്തൊരു തിരക്കഥ ചമക്കാന്‍ സമയമെടുക്കും. അത് കേസിന്റെ മുനയൊടിക്കും. അതുകൊണ്ട്, തിരക്കഥക്ക് വിപുലമായ ഒരു ഔട്ട്‌ലൈന്‍ മാത്രമിട്ട്, നിശ്ചയിച്ച പ്രതികളെ അകത്താക്കുക. അതിനുപറ്റിയ കോലാഹലം മാധ്യമങ്ങള്‍ മുഖേന സജ്ജീകരിക്കുക. അങ്ങനെ 'തീയില്ലാതെ പുകയുണ്ടാവുമോ' എന്ന സംശയം ജനിപ്പിച്ച് പൊതുജനത്തെ വരുതിയിലാക്കുക. പിന്നീട് ഒരുക്കുന്ന 'തെളിവു'കള്‍ക്ക് നേരുമായി പുലബന്ധമെങ്കിലുമുണ്ടോ എന്നതൊക്കെ പോയിട്ട്, ഒന്നാം ക്ലാസ് ഊളത്തരം കാട്ടിയാല്‍പ്പോലും ഒരു കുഞ്ഞും ചോദിക്കില്ല. അതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഭംഗിയായി അനുവര്‍ത്തിക്കുന്നത്. ആദ്യമേ തന്നെ പലസംഘങ്ങളുടെ ചോദ്യംചെയ്യലും പബ്ലിസിറ്റി മേളത്തോടെയുള്ള വരത്തുപോക്കും. പിന്നീട് മഅ്ദനി പ്രതിയാകുമെന്ന് കേരളത്തില്‍ പൊലീസിന്റെ സ്‌റ്റെനോപ്പണി ചെയ്യുന്ന പത്രങ്ങളും ചാനലുകളും വഴി വിളംബരം. ബംഗളൂരു വിവരമെന്ന പേരിലുള്ള ഈ വൃത്താന്തവിന്യാസത്തിന്റെ ഉറവിടം കൊച്ചിയും അവിടുത്തെ കമീഷണറേറ്റുമാണെന്ന വസ്തുത വേറെ. കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ ജഗപൊകയും അതിനുള്ള കോടിയേരിയുടെ മറുവെടിയും ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ചേരാനല്ലൂര്‍ക്കാരന്‍ മജീദ് തൊട്ട് മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ വരെയുള്ളവരെ കൃത്രിമ സാക്ഷിയാക്കിക്കൊടുത്തതിന്റെ ക്രെഡിറ്റ് ബംഗളൂരുവിലെ മലയാളി പൊലീസുകാര്‍ക്ക് തങ്ങളുടെ കേരള സഹജീവികളുമായുള്ള ബന്ധത്തിന് ഇപ്പറഞ്ഞ രണ്ട് മന്ത്രിമാരും കൊടുക്കുന്നില്ല. കൊച്ചി കമീഷണര്‍ മനോജ് എബ്രഹാമിന്റെ ബാച്ച്‌മേറ്റും ചങ്ങാതിയുമാണ് ബംഗളൂരുവിലെ കേസിന്റെ തലതൊട്ടപ്പന്‍ അലോക്കുമാര്‍ ഐ.പി.എസ് എന്നതും അരമനരഹസ്യം.

അതെന്തായാലും പ്രചാരണഘോഷശേഷം പ്രതിയാക്കപ്പെടുന്ന ആരെയും പ്രതിചേര്‍ക്കാനുള്ള ഈസി റൂട്ടാണ് ഗൂഢാലോചനക്കുറ്റം. മറ്റേതെങ്കിലും പ്രതിയെക്കൊണ്ട് പേരു പറയിച്ചാല്‍ മതി. ഇനി ആ പ്രതി അങ്ങനെ പേരു പറഞ്ഞിട്ടുണ്ടോ എന്നൊന്നും വിചാരണക്കുമുമ്പ് ഒരു കുഞ്ഞിനും കണ്ടുപിടിക്കാനുമാവില്ല. ഈ ഗൂഢതക്ക് പറ്റിയ സ്രോതസ്സിനെത്തന്നെ ഇവിടെ കിട്ടുന്നു -തടിയന്റവിട നസീര്‍. അയാള്‍ പറഞ്ഞു, ചൂണ്ടി, തൊട്ടുകാണിച്ചു ഇത്യാദി വേഷംകെട്ടലുകളെ സത്യദര്‍ശനമായി പ്രചരിപ്പിക്കലാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. ആരാണീ നസീര്‍? ഐ.ബി. ഭാഷ്യപ്രകാരം തന്നെ 'ലശ്കര്‍ ഭീകരന്‍'! ആ കീര്‍ത്തിമുദ്രയോടെ കസ്റ്റഡിയില്‍ സുരക്ഷിതനായ വാഴുന്ന ഒരുവനെവെച്ച് ആരെയും ഗൂഢാലോചനയിലെ പങ്കാളിയായി ചിത്രീകരിക്കാം. പിണറായി തൊട്ട് ഉമ്മന്‍ചാണ്ടി വരെ ആരെയും. പക്ഷേ, ആയതിനൊരു 'ക്രെഡിബിലിറ്റി' വേണം -തങ്ങളുടെ ടാര്‍ഗറ്റിനെ നേരത്തേ നിശ്ചയിച്ച സ്ഥിതിക്ക്, അതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കോടതിയടക്കം പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ പറ്റിയ പശ്ചാത്തലം വിളമ്പണം. മഅദ്‌നിയുടെ കോയമ്പത്തൂര്‍ എപ്പിസോഡിന്റെ നിജാവസ്ഥയൊക്കെ എത്രപേര്‍ക്കറിയാം? സംശയഗ്രസ്തമായ ഒഴുക്കന്‍ കഥകളായിട്ടാണ് കഴിഞ്ഞുപോയ കേസുകളുടെ പൊതുപ്രചാരണം. പോരെങ്കില്‍, ഭീകരപ്രവര്‍ത്തനത്തിനും അതുസംബന്ധിച്ച കേസുകള്‍ക്കും സ്‌റ്റേറ്റിന് സൗകര്യപ്രദമായ ഒരിമ്യൂണിറ്റിയും കൈവശമുണ്ട്‌രാജ്യരക്ഷക്കുവേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന്. ഈ ഘടകങ്ങളെല്ലാം ചേരുമ്പോള്‍ നീതിപീഠങ്ങളിലിരിക്കുന്ന കറുത്ത കുപ്പായക്കാരും സാദാ മനുഷ്യരെപ്പോലെ പ്രമഥദൃഷ്ടിയുടെ ഇരകളായിപ്പോകുന്നെങ്കില്‍ അദ്ഭുതമുണ്ടോ?
ഓപറേഷന്‍ മഅ്ദനി അവസാനിക്കുന്നില്ല. ഇനി സുപ്രീംകോടതിയുടെ 'പ്രഥമദൃഷ്ടി'ക്കായി കാത്തിരിക്കാം.

നിയമവും നീതിയും രണ്ടു വഴിക്ക്

വിജു വി . നായര്‍

ഏതു ഘര്‍ഷണഘട്ടവും മനുഷ്യന് നല്‍കുക പുതിയ സാധ്യതകള്‍ കൂടിയാണ്. എന്നു കരുതി ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മിക്കവയും പെരുമാറിക്കൊള്ളണമെന്നില്ല. പലപ്പോഴും ഘര്‍ഷണത്തില്‍ നിന്നു തലയൂരാന്‍ പതിവുചിന്തകളില്‍ അഭയം തേടുകയാണ് ഭൂരിപക്ഷത്തിന്റെയും രീതി. എന്നാല്‍, അത്തരം ക്ലീഷേകളെ ചോദ്യംചെയ്താല്‍ കുറേക്കൂടി അര്‍ഥവത്തായ മുന്നേറ്റത്തിന് വഴിതുറക്കും. അതൊക്കെ ഘര്‍ഷണസന്ദര്‍ഭം ഉയര്‍ന്ന സംവാദത്തിന്റെ മാറ്റനുസരിച്ചിരിക്കും; അതിലേര്‍പ്പെടുന്നവരുടെ മനോനിലയനുസരിച്ചും. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിനെച്ചൊല്ലിയുണ്ടായ പുതിയ പുകിലെടുക്കുക.

ബംഗളൂരു സ്‌ഫോടനക്കേസില്‍ നാടകീയമായി പ്രതിചേര്‍ക്കപ്പെടുകയും രണ്ടു കോടതികള്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണല്ലോ കോടതി വാറന്റുമായി ബംഗളൂരു പൊലീസ് കേരളത്തിലെത്തുന്നത്. അറസ്റ്റ്‌വരിക്കാന്‍ പ്രതി നേരത്തേതന്നെ സന്നദ്ധത പ്രകടിപ്പിച്ചതാണ്. പൊലീസ്‌സംഘത്തിന്റെ വരവറിഞ്ഞപ്പോള്‍ അതാവര്‍ത്തിക്കുകയും സ്വന്തം അനുയായികളോട് പ്രതിബന്ധമുണ്ടാക്കരുതെന്ന് വിലക്കുകയും ചെയ്തു. കേരള പൊലീസിന്റെ ചില സാങ്കേതികതടസ്സങ്ങള്‍മൂലം (രാഷ്ട്രപതിയുടെ സന്ദര്‍ശനം, സ്വാതന്ത്ര്യദിനസുരക്ഷ ഇത്യാദി) അറസ്റ്റ് അല്‍പം വൈകി. പോരെങ്കില്‍, മഅ്ദനി കഴിയുന്ന അന്‍വാര്‍ശ്ശേരിയില്‍ അനുയായികളുടെയും ബന്ധുമിത്രാദികളുടെയും തള്ളിക്കയറ്റവും. ഉടനെ കേരളത്തില്‍ അത് രാഷ്ട്രീയ ചര്‍ച്ചയാകുന്നു. അറസ്റ്റ് തടയുന്നു എന്ന മട്ടിലായി പൊതുകച്ചേരി. കച്ചേരിയില്‍ പങ്കെടുത്ത രാഷ്ട്രീയക്കാരെല്ലാം ചിരപുരാതന നന്മയില്‍ ഗോപാലന്‍ ലൈനെടുക്കുന്നു-'നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ'. ഇതുകേട്ടാല്‍ തോന്നും ആരോ ഇവിടെ ആ വഴി മുടക്കുന്നെന്ന്. ഈ ക്ലീഷേ ഡയലോഗ് തന്നെയാണ് ഇവിടെ അര്‍ഥവത്തായ ചോദ്യം നമുക്ക് സമ്മാനിക്കുന്നത്.

നിയമം, നിയമത്തിന്റെ വഴിക്കുപോകുന്നതല്ലേ ഇവിടെ ശരിയായ പ്രശ്‌നം? അഥവാ നിയമം പോകേണ്ടത് നിയമത്തിന്റെ വഴിക്കാണോ, അതോ നീതിയുടേയോ? നിയമം സമം നീതി എന്ന അബദ്ധവിചാരമല്ലേ ഇമ്മാതിരി പൊള്ളവാക്കുകള്‍ തട്ടിവിടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്? ഏതു നിയമവും ലംഘിക്കപ്പെടാനുള്ളതാണ്-അതിന്റെ പോക്ക് നീതിയുടെ വഴിക്കല്ലെന്നു വരുമ്പോള്‍. പ്രശസ്തമായ ഉദാഹരണം രാഷ്ട്രപിതാവിന്റെ സ്വന്തം ഉപ്പുസത്യഗ്രഹവും സിവില്‍ നിയമലംഘന പ്രസ്ഥാനവും. മേധാപട്കര്‍ തൊട്ട് ചെങ്ങറക്കാര്‍വരെ ചെയ്തതും മറ്റൊന്നല്ല. കാരണം, ബന്ധപ്പെട്ട പ്രമേയങ്ങളിലെ നിയമങ്ങള്‍ നീതിയല്ല ആ മനുഷ്യര്‍ക്കാര്‍ക്കും നല്‍കിയത്.

ഇന്ത്യയിലെ ക്രിമിനല്‍നിയമങ്ങളും നടപടിച്ചട്ടങ്ങളും കോളനിക്കാരെ വായടപ്പിച്ചു ഭരിക്കാന്‍ സായ്പുണ്ടാക്കിയ സജ്ജീകരണമാണെന്നും ആയതിന് കാര്യമായ ഭേദഗതിയൊന്നും ഇന്നോളമുണ്ടായിട്ടില്ലെന്നും നമുക്കറിയാം. സ്വതന്ത്രരാഷ്ട്രമായ മുറക്ക് ഇന്നാടിനു ചേര്‍ന്ന ഒരു നിയമ സംഹിതയുണ്ടാക്കാനുള്ള മെനക്കേടൊഴിവാക്കിയതിന്റെ ചേതം! പിന്നീടുണ്ടായ ഭേദഗതികളാകട്ടെ, മിക്കതും കോളനിനിയമങ്ങള്‍ക്കു പുതിയ കാലത്ത് മൂര്‍ച്ചകൂട്ടാനുള്ള ഭരണകൂട ഉപായങ്ങളായിരുന്നു എന്നറിയാന്‍ സാമാന്യബുദ്ധി ധാരാളം മതി. മഅ്ദനി പ്രതിയാക്കപ്പെട്ടിരിക്കുന്ന പുതിയ നിയമം തന്നെ നോക്കുക-അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ഭേദഗതിച്ചട്ടം -2008. അങ്ങനെയൊരു ചട്ടം നേരത്തേയുണ്ട്. അതിനു ഭേദഗതി വരുത്തിയതിന്റെ ചേതോവികാരം മനസ്സിലാക്കാന്‍ ലളിതമായ ഒരു വസ്തുത മതി-സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥനും രാജ്യത്ത് ആരെയും വെറും സംശയത്തിന്റെ പേരില്‍ പ്രതിയാക്കാം. എന്നിട്ടോ? 150 ദിവസം ജാമ്യമില്ലാതെ കസ്റ്റഡിയില്‍ വെക്കാം. പ്രതി ജാമ്യത്തിനപേക്ഷിച്ചാല്‍ കോടതിയും വെട്ടിലാവും. കാരണം, ഒരു കോടതിയുടെയും അനുമതി കൂടാതെ ഇപ്പറഞ്ഞ 150 ദിവസം അകത്തിടാന്‍ പൊലീസുകാരന് നിയമപരമായി അധികാരമുണ്ട്. സാധാരണഗതിയില്‍ ഒരാളെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന മുറക്ക് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാം. തുടര്‍ന്നും കസ്റ്റഡി വേണമെന്നുണ്ടെങ്കില്‍ 15ാംപക്കം വീണ്ടും കോടതിയെ സമീപിക്കണം. ഇതൊക്കെ വ്യവസ്ഥ ചെയ്തിട്ടുള്ളത് കുറ്റവാളിയെന്ന് സ്ഥാപിക്കപ്പെടും വരെ പ്രതിക്കുള്ള നീതികൂടി പരിഗണിച്ചിട്ടാണ്. അങ്ങനെയൊരു നീതിയെ നിസ്സാരമായി റദ്ദാക്കുന്ന പണിയാണ് പുതിയ ഭേദഗതി വഴി ഭരണകൂടം ചെയ്തുവെച്ചിരിക്കുന്നത്. അപ്പോള്‍ നിയമം ആരുടെ വഴിക്കാകുന്നു? ഇനി, കേസെല്ലാം തീര്‍ന്ന് പ്രതി നിരപരാധിയാണെന്നു കണ്ട് വിട്ടയക്കപ്പെട്ടാല്‍ നിയമം പോയത് ഏതു വഴിക്കായിരുന്നു എന്നാവും മാന്യ വഴികാട്ടികള്‍ പറയുക?

എല്ലാ നിയമങ്ങള്‍ക്കും ഇങ്ങനൊരു പോക്കിനുള്ള വ്യക്തമായ സാധ്യതയുണ്ട്. ആ വഴിപിഴപ്പിനെ ചെറുക്കാനുള്ളതാണ് കോടതിയുടെ നീതി ബോധം. അതിനുള്ള കൗശലപൂര്‍വമായ പാര കൂടിയാണ് അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് ഭേദഗതിച്ചട്ടം പോലുള്ള കരിനിയമങ്ങള്‍.
മഅ്ദനിയുടെ അറസ്റ്റ് പുകിലിനിടക്ക് ആര്‍. ബാലകൃഷ്ണപിള്ള പറയുന്നത് കേട്ടു, അറസ്റ്റ് വൈകിക്കുന്നത് മഅ്ദനിക്കു തന്നെ ദോഷമാവുമെന്ന്. ഭാവിയില്‍ ജാമ്യം തേടുമ്പോള്‍ ഇപ്പോഴത്തെ അറസ്റ്റ്പുകില്‍ ഉന്നയിച്ച് പ്രോസിക്യൂഷന്‍ വാദിച്ചാല്‍ കോടതി അതു സ്വീകരിക്കാനിടയാകും എന്നാണ് അദ്ദേഹത്തിന്റെ സദുപദേശം. കോടതി അങ്ങനെ കരുതും എന്നു പറഞ്ഞാല്‍ അര്‍ഥമെന്താണ്? 150 ദിവസം കഴിഞ്ഞാലും ജാമ്യം കൊടുക്കാതിരിക്കാന്‍ കോടതിയും പ്രേരിതമാകുമെന്ന്. നിയമം അപ്പോള്‍ നിയമത്തിന്റെ വഴിക്കു പോലുമല്ല, സാഹചര്യസമ്മര്‍ദത്തിന്റെ മുറക്കാണു നീങ്ങുക എന്നല്ലേ വരുന്നത്? അഥവാ സാഹചര്യസമ്മര്‍ദങ്ങള്‍ക്കു മുന്‍തൂക്കം കിട്ടുകയും നീതിയുടെ വഴി തടയപ്പെടുകയും ചെയ്യുമെന്നു സാരം.

അന്‍വാര്‍ശ്ശേരിയിലെ മനുഷ്യര്‍ പ്രതിഷേധിക്കുന്നതും ഇതേ സാഹചര്യസമ്മര്‍ദം മൂലമാണെങ്കിലോ? ഒന്നാമത്, ഇതേമാതിരി നിയമത്തിന്റെ വഴിക്ക് മഅ്ദനിയെ വിട്ടതിന്റെ ഫലമായുള്ള കോയമ്പത്തൂര്‍ അനുഭവം അവരുടെ മുന്നിലുണ്ട്. ആദ്യം ചോദ്യംചെയ്യാന്‍, പിന്നെ സാക്ഷിയാക്കാന്‍ എന്നൊക്കെ പറഞ്ഞ് നിയമംവന്നു വിളിച്ചുകൊണ്ടുപോയി. എന്നിട്ടോ? പ്രതിപ്പട്ടികയുടെ വാലറ്റത്തു കൊളുത്തി, വൈകാതെ മുന്തിയ പ്രതിയാക്കി, ഒടുവില്‍ മുഖ്യ ആസൂത്രകനായി സ്ഥാനക്കയറ്റവും കിട്ടി. വധശിക്ഷ കിട്ടാനുള്ള യോഗ്യതയും ഭൂലോക ഭീകരനെന്ന ദേശീയകീര്‍ത്തിയും. അരമിനിറ്റ് ജാമ്യം പോയിട്ട് പരോള്‍ പോലുമില്ലാതെ ഒമ്പതരക്കൊല്ലം അഴിയെണ്ണിച്ചു. എന്നുെവച്ചാല്‍ ഏകദേശം ജീവപര്യന്തം തടവ്. ഇതിനിടെ പലതരം രോഗങ്ങള്‍. ചികില്‍സകൊടുക്കാന്‍ സുപ്രീംകോടതി കല്‍പിച്ചിട്ടും ഒരുതുടം കുഴമ്പുമായി ഒരു ലോക്കല്‍വൈദ്യനെ വിട്ട് കോടതി കല്‍പനയെ കൊഞ്ഞനംകുത്തിയ വിധമാണ് നിയമം മുന്നേറ്റിയത്. എല്ലാം കഴിഞ്ഞ് ആളെ നിരുപാധികം വിട്ടയക്കുന്നു. ഹൈകോടതി അത് ശരിയുംവെക്കുന്നു. നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ എന്ന് അക്കാലമത്രയും പറഞ്ഞവരാണ് ഇന്നും അതേ പല്ലവിയിറക്കുന്നത്. അന്ന് പ്രോസിക്യൂഷന്‍ നാടകങ്ങളില്‍ നിലംതല്ലി വീണ കോടതിക്കു പിഴച്ചെന്നു പറയാന്‍ ഈ മഹാന്മാര്‍ക്കാര്‍ക്കും ആമ്പിയറില്ല. കോടതിപ്പേടി എന്നു കരുതി അതുവിടാം. പക്ഷേ, പൊലീസിനും പ്രോസിക്യൂഷനും പിഴച്ചെന്നു പറയാത്തതോ? എങ്കില്‍, ആ കക്ഷികളെ ശിക്ഷിക്കണ്ടേ? ഇതിന് അവരുടെ ന്യായവാദങ്ങള്‍ അനുസരിച്ചുതന്നെ രണ്ടു വകുപ്പുണ്ട്. ഒന്ന്, കേസ് തെളിയിക്കാന്‍ കഴിയാത്തതിന്. രണ്ട്, കൃത്രിമങ്ങള്‍ ചമച്ചതിന്. കുറഞ്ഞപക്ഷം അവരെ അന്വേഷണവിധേയരാക്കേണ്ടതല്ലേ? നാട്ടുകാര്‍ അതാവശ്യപ്പെടുന്നില്ലെന്നതുപോകട്ടെ, സാക്ഷാല്‍ കോടതി കമാന്നു മിണ്ടുന്നുണ്ടോ? ആവേശപൂര്‍വം സ്വന്തം വഴിക്കുപോയ നിയമം എന്തുപറയുന്നു?

ഇതാണ് നിയമത്തെ അതിന്റെ വഴിക്കു വിടുക എന്ന പൊള്ളവാക്കിന്റെ ആപത്ത്. നിയമം പോകുന്നത് നീതിയുടെ വഴിക്കാണോ എന്നു നോക്കേണ്ടത് കോടതി മാത്രമല്ല, പൗരാവലിയുമാണ്. നിയമം എന്നത് നീതിയല്ല. ഒരു നിയമവും നീതിയെ പെറ്റുകൊള്ളുമെന്നതിന് ഗാരണ്ടിയുമില്ല. കാരണം, നീതി നടത്തിപ്പിനുള്ള ഒരുപകരണം മാത്രമാണ് നിയമം. സ്‌ക്രൂ ഡ്രൈവര്‍ ആണി മുറുക്കാനും അഴിക്കാനും ഉപയോഗിക്കാം, ആളെ കൊല്ലാനും. ഉപകരണത്തെ ഉപകരണത്തിന്റെ വഴിക്കു വിടുക എന്നത് ആപത്കരമായ അസംബന്ധമാകുന്നു.
ഇത്തരം ഒരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വെറും മൂന്നുകൊല്ലത്തിനകം സമാനമായ ഒരു ഭരണകൂടമുറ അരങ്ങേറുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് ന്യായമായും ഈ ഉപകരണ സിദ്ധാന്തത്തെ സംശയിക്കാം. അവര്‍ സംശയിക്കുന്നത് നിയമത്തെപ്പോലുമല്ല, ഇന്നാട്ടിലെ നീതിയെയാണ്. നീതിയെപ്പറ്റി ജനങ്ങള്‍ക്ക് സന്ദേഹമുണ്ടാകുമ്പോള്‍ ഏതു കൊടികെട്ടിയ നീതിന്യായ വ്യവസ്ഥിതിയും നിരര്‍ഥകമാകുന്നു. ഈ കാതല്‍ പ്രശ്‌നം കാണാന്‍ നിയമത്തിന്റെ സ്തുതിപാഠകര്‍ക്കു കഴിയില്ല. നീതിബോധത്തിനാണ് അത് കഴിയുക. ആരത് സംഭാവന ചെയ്യുമെന്നതാണ് ചോദ്യം.
സാധാരണ മനുഷ്യര്‍ക്കുവേണ്ടി നീതിബോധം പ്രകടിപ്പിക്കാന്‍ വേഷംകെട്ടി നടക്കുന്നവരാണല്ലോ രാഷ്ട്രീയക്കാര്‍. സ്‌റ്റേറ്റിന്റെ ഉപകരണമായ നിയമത്തെ നീതി വഴിക്കല്ലാതെ സ്വന്തം വഴിക്കുവിടുന്നത് സത്യത്തില്‍ ഇതേ രാഷ്ട്രീയക്കാര്‍തന്നെയല്ലേ? അതറിയാന്‍ നിയമം വെച്ചു കളിക്കുന്ന സ്‌റ്റേറ്റിന്റെ രണ്ടു ചട്ടുകങ്ങളെ അറിയണം-പൊലീസും രഹസ്യപ്പൊലീസും. ഇതില്‍ പൊലീസിന്റെ ഉപകരണ പ്രയോഗത്തെ പിടിക്കാന്‍ പൗരന് വകുപ്പുകളുണ്ട്. എന്നാല്‍, രണ്ടാംകൂട്ടരുടെയോ? ആര്‍ക്കാണവര്‍ നിയമപരമായി ഉത്തരവാദപ്പെട്ടിരിക്കുന്നത്?
കേന്ദ്രത്തിലെ ഇന്റലിജന്‍സ്‌വിഭാഗങ്ങളും സംസ്ഥാനങ്ങളിലെ സ്‌പെഷല്‍ ബ്രാഞ്ചുമാണ് ഈ നിരുത്തരവാദ റാക്കറ്റുകള്‍. ഒരുമാതിരി വകതിരിവുള്ള രാഷ്ട്രങ്ങളിലൊക്കെ ഇത്തരം രഹസ്യപൊലീസുകാര്‍ അവിടങ്ങളിലെ ജനസഭകള്‍ക്ക് നേരിട്ട് വിധേയരാണ്. പ്രശസ്ത ഉദാഹരണം അമേരിക്ക. സി.ഐ.എ തൊട്ട് എഫ്.ബി.ഐ വരെ യു.എസ് കോണ്‍ഗ്രസിന് നിയമപരമായിത്തന്നെ ഉത്തരവാദികളാണ്. ഇവിടെയോ? കേരളത്തിലെ സ്‌പെഷല്‍ബ്രാഞ്ചുകാരെ നിയമസഭക്കോ കേന്ദ്ര ഇന്റലിജന്‍സ്ബ്യൂറോയെ നമ്മുടെ പാര്‍ലമെന്റിനോ തൊടാനൊക്കില്ല. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരു ജനാധിപത്യ റിപ്പബ്ലിക്കില്‍ നാളിതുവരെ ഒരൊറ്റ ജനപ്രതിനിധിയും ഈ ചാരപ്പടയെ നിയമവിധേയരാക്കണമെന്ന് കമാന്നു ശബ്ദിച്ച ചരിത്രമില്ല. ഗുരുതരമായ ഈ ജനവിരുദ്ധതക്ക് മറക്കുട പിടിച്ചുകൊടുക്കുന്ന രാഷ്ട്രീയക്കാരാണ് നിയമത്തിന്റെ വഴിക്കഥ പറയുന്നത്. എന്താണിതിന്റെ പ്രായോഗിക ദുരന്തമെന്നു നോക്കാം.

രഹസ്യപ്പൊലീസുണ്ടാക്കുന്ന കേസുകളില്‍, അവരുടെ നിയമത്തിന്റെ ഉപയോഗശൈലികൊണ്ട് പൗരന് എന്തു സംഭവിച്ചാലും ഒരുദ്യോഗസ്ഥനും ഉത്തരവാദിത്തമില്ല. എന്തു കൃത്രിമം കാണിച്ചാലും ആരെ എങ്ങനെ ദ്രോഹിച്ചാലും ചോദ്യവുമില്ല, ഉത്തരവുമില്ല. നിയമം ഇവിടെ നിസ്സാരമായി തൃണവത്കരിക്കപ്പെടുന്നു. അല്ലെങ്കില്‍പ്പിന്നെ ഇരകള്‍ നഷ്ടപരിഹാരം തേടണം. അപ്പോഴും സ്‌റ്റേറ്റ് എന്ന ഭംഗിവാക്കിനുള്ളില്‍ ഈ വ്യക്തികള്‍ സംരക്ഷിക്കപ്പെടുന്നു. ഉദാഹരണം നമ്പിനാരായണന്റെ കേസ്. ഐ.എസ്.ആര്‍.ഒ ചാരക്കേസെന്നും പറഞ്ഞ് ഇന്റലിജന്‍സ്ബ്യൂറോയും മാധ്യമങ്ങളുംകൂടി കളിച്ച നാടകം ഒടുവില്‍ ഐ.ബിയും സി.ബി.ഐയും തമ്മിലുള്ള മ്ലേച്ഛ വിഴുപ്പലക്കലായി പരിണമിച്ചിട്ടും ഒരുത്തനും തൊപ്പി പോയില്ല. നിരപരാധിയായ നമ്പിനാരായണന് 10 ലക്ഷം നഷ്ടപരിഹാരം വിധിച്ചിട്ടും, ഈ ഹീന നാടകമാടിയ ഒരുദ്യോഗസ്ഥനും നയാപൈസയുടെ നഷ്ടമില്ല.
മഅ്ദനിയുടെ കാര്യത്തില്‍ ഈ ഹീനത തനിയാവര്‍ത്തനം ചെയ്യുകയാണെന്ന് പ്രോസിക്യൂഷന്‍ ഇതുവരെ അവതരിപ്പിച്ച നാടകാങ്കം കൊണ്ടുതന്നെ വ്യക്തമാണ് (തെളിവുകളുടെ കഥ ഈ പേജില്‍ മുമ്പെഴുതിയിരുന്നു). ഇത്ര കൂളായി ഒരാളെ വേട്ടയാടാന്‍ കഴിയുന്നതിന് അടിസ്ഥാന കാരണം രണ്ടാണ്. ഒന്ന്, നമ്മുടെ രഹസ്യപ്പൊലീസിന്റെ മേല്‍പറഞ്ഞ അക്കൗണ്ടബിലിറ്റിയില്ലായ്മ. രണ്ട്, ഇത്തരക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന കരിനിയമങ്ങള്‍. ഇതില്‍ ആദ്യത്തേതിനെ ഒരിക്കലും ചോദ്യം ചെയ്യാതെയും രണ്ടാമത്തേതിനെ പാര്‍ലമെന്റില്‍ കൈയടിച്ചു പാസാക്കിക്കൊടുത്തും നാട്ടില്‍ വിലസുന്ന രാഷ്ട്രീയവര്‍ഗമാണ് നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്ന ഊളത്തരം പറയുന്നത്. നീതിയുടെ വഴിക്കുപോകാത്ത നിയമങ്ങളുടെ ആവശ്യം മനുഷ്യര്‍ക്കല്ല, സ്‌റ്റേറ്റിനാണ്. ഇപ്പോള്‍ മനസ്സിലായില്ലേ, ഈ കപടവാചകമടിക്കാര്‍ യഥാര്‍ഥത്തില്‍ എന്തിന്റെ പക്ഷമാണെന്ന്? മാന്യ വഴികാട്ടികളുടെ വിടുവായ്ക്ക് അങ്ങനെയൊരു ഗൂഢാര്‍ഥം കൂടിയുണ്ട്.

Wednesday, July 28, 2010

കേരളത്തിലെ കൊലപാതക കണക്ക്

പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് നാസിറുദ്ദീന്‍ എളമരം എഴുതിയ കുറിപ്പില്‍ നിന്ന് :
.....
.....
.....

വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്: 1996 മുതല്‍ 2006 വരെ പത്തുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടന്ന 7139 രാഷ്ട്രീയ സംഘട്ടനങ്ങളില്‍ 6797 എണ്ണവും സി.പി.എം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. 3203 എണ്ണവുമായി ബി.ജെ.പി - ആര്‍.എസ്.എസ് സഖ്യം രണ്ടാം സ്ഥാനത്തുണ്ട്. 2561 എണ്ണവുമായി കോണ്‍ഗ്രസും 1717 എണ്ണവുമായി മുസ്‌ലിം ലീഗും തൊട്ടടുത്തുണ്ട്. സി.പി.എമ്മും ആര്‍.എസ്.എസ് - ബി.ജെ.പി സഖ്യവും 2861 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. കൂടുതല്‍ അസൂയാര്‍ഹമായ വിധം മുന്നിലാണ് സി.പി.എമ്മും സംഘ്പരിവാറും മല്‍സരിച്ച് നടത്തിയിട്ടുള്ള 'മിതവാദവും സമാധാനപരവുമായ' കൊലപാതകങ്ങള്‍. ഈ കാലയളവില്‍ ശിക്ഷ അനുഭവിച്ച 292 പേരില്‍ 175 പേര്‍ സി.പി.എം പ്രവര്‍ത്തകരും 100 പേര്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ്. 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടത്തില്‍ പെടും. ഇതുവരെയോ ഇപ്പോഴോ ശിക്ഷ വിധിക്കപ്പെട്ട് കേരളത്തിലെ ജയിലിനുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏതെങ്കിലും പ്രവര്‍ത്തകനുണ്ടോ എന്ന് സംഘടനക്ക് ഭീകരമുദ്ര ചാര്‍ത്തുന്നവര്‍ അന്വേഷിച്ച് കണ്ടെത്തട്ടെ. വിവരം രഹസ്യമാക്കി വെക്കരുതെന്നാണ് ഞങ്ങളുടെ അപേക്ഷ.
....
....
....
കൂടുതല്‍ വായിക്കാന്‍ ഇവിടേ

കേരളത്തെ വീണ്ടെടുക്കുക

Wednesday, June 23, 2010

മൌദൂദി ചിരിക്കുന്നു

[ തേജസ്‌ ലേഖനം ]

സൈനികനടപടിയിലൂടെ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ അതിനെതിരേ നൈസാമിനെ അനുകൂലിക്കുന്ന മുസ്ലിംകള്‍ സായുധ ചെറുത്തുനില്‍പ്പിന് ഒരുക്കം കൂട്ടി. പ്രശ്നം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് മുസ്ലിംനേതൃത്വത്തിനു മൌദൂദി കത്തയച്ചു. ഇന്ത്യന്‍ മുസ്ലിംകള്‍ക്കു മൊത്തമായി തന്നെ ഭാവിയില്‍ സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ആധാരമാക്കാവുന്ന അസാധാരണമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും വിവേകവും ആ കത്തിലുടനീളമുണ്ടായിരുന്നു. 63 വര്‍ഷം മുമ്പാണ് മൌദൂദി ഈ കത്തെഴുതുന്നത്. ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പു പങ്കാളിത്തത്തിന്റെയും സര്‍ക്കാര്‍വകുപ്പ് ഉദ്യോഗങ്ങളില്‍നിന്നു മുസ്ലിംകളെ വിലക്കിയതിന്റെയും പ്രതിസ്ഥാനത്ത്, സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത വായനയിലൂടെ മൌദൂദിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ് സി, ഇ എന്നീ ഇനങ്ങളില്‍ ഈ കത്തില്‍ മൌദൂദി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അതില്‍ അസംബ്ളി- പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനെയും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെയും പറ്റിയാണ് അദ്ദേഹം പറയുന്നത്.

മൌദൂദി വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. പക്ഷേ, ജീവിച്ചിരുന്ന മൌദൂദിയേക്കാള്‍ ശക്തനാണ് മരിച്ച മൌദൂദിയെന്നു തോന്നുന്നു. മൌദൂദിയുടെ 'പ്രേതോപദ്രവ' ത്തില്‍ നിന്നു മുസ്ലിം മത-രാഷ്ട്രീയ സംഘടനകള്‍ മാത്രമല്ല, മാര്‍ക്സിസ്റുകളും മുക്തരല്ലാത്ത അവസ്ഥ തുടരുകയാണ്. ഇപ്പോള്‍ മാധ്യമവിപണിയിലെ ഏറ്റവും വിലയുള്ള ചരക്ക് കൂടിയാണ് മൌദൂദി; എത്ര ചര്‍വിതചര്‍വണം നടത്തിയാലും മടുക്കാത്ത ഒരു വിഷയം.
മുസ്ലിം ബുദ്ധിജീവികളെന്നും ഇസ്ലാമിക പരിഷ്കര്‍ത്താക്കളെന്നും സ്വയം അവകാശപ്പെടുന്ന മലയാളത്തിലെ രണ്ട് എഴുത്തുകാര്‍ ആനുകാലികങ്ങളില്‍ പതിറ്റാണ്ടുകളായി മൌദൂദിയെ എഴുതിക്കൊണ്ടിരിക്കുന്നു. എന്തോ ഒരു ആകര്‍ഷണവും സ്വാധീനവും മൌദൂദി ഇപ്പോഴും നിലനിര്‍ത്തുന്നു എന്നൊരു തോന്നലാണ് ഈ ലേഖനങ്ങള്‍ ഉളവാക്കുക. അതെന്താണെന്നായി ആലോചന. ഈ ആലോചന മുന്നേ പറഞ്ഞ രണ്ട് എഴുത്തുകാരുടെ തദ്വിഷകയകമായ വല്ല സമാഹാരവുമുണ്േടാ എന്ന അന്വേഷണത്തിലാണെത്തിച്ചത്. പക്ഷേ, അങ്ങനെയൊരു സമാഹാരവും കണ്െടത്താനായില്ല. അവരുടെ പഴയ ചില ലേഖനങ്ങള്‍ തേടിപ്പിടിച്ചു വായിക്കാനുള്ള ശ്രമമായി പിന്നെ. അപ്പോഴാണ് മനസ്സിലായത്, ഓരോ ലേഖനവും ഉള്ളടക്കത്തില്‍ പൂര്‍വ ലേഖനത്തിന്റെ ആവര്‍ത്തനമല്ലാതെ ഒന്നുമല്ലെന്ന്. വെറുതെയല്ല അവ സമാഹരിക്കപ്പെടാതെ പോയത്! ആരോഗ്യകരമായ ഒരു സംവാദത്തിലേക്കും അക്കാദമിക വിശകലനത്തിലേക്കും നയിക്കേണ്ട ഒരു വിഷയത്തിന്റെ സെന്‍സേഷനല്‍ തലത്തിലേക്കുള്ള പതനം ഒരുവേള മലയാളിയുടെ മാത്രം ഗതികേടായിരിക്കും.

മൌദൂദിയെ സ്വയം കണ്െടത്താനുള്ള ശ്രമത്തിന്റെ പശ്ചാത്തലം അതായിരുന്നു. പഴയ ഒരു സുഹൃത്തിനെയാണ് പെട്ടെന്ന് ഓര്‍ത്തത്. നിശ്ശബ്ദനും നല്ല വായനക്കാരനുമായ അയാളുടെ അടുത്തു വ്യത്യസ്ത വിഷയങ്ങളില്‍ റഫറന്‍സിന് ഉപകരിക്കുന്ന ഭേദപ്പെട്ട ഒരു ഗ്രന്ഥശേഖരമുണ്ട്. അയാളെ സമീപിച്ചപ്പോള്‍ ഒരു ചെറുചിരിയോടെ ആദ്യം ചോദിച്ചത് മൌദൂദിയും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധം അറിയാമോ എന്നായിരുന്നു. അല്‍പ്പം ഞെട്ടലോടെയാണ് ചോദ്യം കേട്ടത്. അപ്പോള്‍ ഷെല്‍ഫില്‍ നിന്നു മോയിന്‍ ശാകിറിന്റെ ഖിലാഫത്ത് റ്റു പാര്‍ടീഷന്‍ എന്ന പുസ്തകം വലിച്ചെടുത്തു മൌദൂദിയെ സംബന്ധിച്ച് അതില്‍ വന്ന ഒരു പരാമര്‍ശം കാണിച്ചുതന്നു. കബീര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന രണ്ടു സഹോദരന്‍മാരുടെ മാര്‍ക്സിസം സ്റഡി ക്ളാസില്‍ യുവാവായിരിക്കെ മൌദൂദി പതിവായി പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് മോയിന്‍ ശാകിര്‍ എഴുതിയിരിക്കുന്നത്. ഞാന്‍ മിഴിച്ചിരിക്കുന്നതു കണ്ടപ്പോള്‍ മറ്റൊരു കാര്യം കൂടി സുഹൃത്ത് അനാവരണം ചെയ്തു: അക്കാലത്തു കമ്മ്യൂണിസ്റ് മൌലാനയായി അറിയപ്പെട്ടിരുന്ന നിയാസ് ഫതേഹ്പുരിയുടെ കൂടെ പത്രപ്രവര്‍ത്തനം നടത്തിയ ചരിത്രവും മൌദൂദിക്കുണ്ട്. മൌദൂദി ഒരു കമ്മ്യൂണിസ്റായിരുന്നുവെന്നല്ല. എന്നാല്‍, ചുരുങ്ങിയത് താന്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ ചട്ടക്കൂട് നിര്‍മിക്കുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ഘടനയാണ് അദ്ദേഹം മാതൃകയാക്കിയതെന്നു കാണാന്‍ കഴിയും. കേഡര്‍ സ്വഭാവം, കൈവിടാത്ത അച്ചടക്കം, കര്‍ക്കശ നിബന്ധനകളോടെയുള്ള അംഗത്വം, കേന്ദ്രീകരണം എന്നിവയിലൊക്കെ പുലര്‍ത്തുന്ന സമാനത ഇരുപാര്‍ട്ടികളുടെയും സംഘടനാ സ്വഭാവം താരതമ്യം ചെയ്താല്‍ ബോധ്യമാവും. കമ്മ്യൂണിസ്റ് വിരുദ്ധന്‍ തന്നെയായിരുന്നു മൌദൂദി. പക്ഷേ, ആ എതിര്‍പ്പിലും ഒരു കുലീനതയുണ്ടായിരുന്നുവെന്നു സമ്മതിക്കാതെ തരമില്ല.

പാകിസ്താനില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെതിരേ ശബ്ദമുയര്‍ത്തിയ ഏക മൌലാന മൌദൂദിയായിരുന്നു. "അവരെ പ്രവര്‍ത്തിക്കാനനുവദിക്കുക. തുറന്ന മൈതാനിയില്‍ ഞങ്ങള്‍ അവരെ പരാജയപ്പെടുത്തിക്കാണിച്ചു തരാം'' എന്നാണ് ഭരണകൂടത്തോട് അദ്ദേഹം പറഞ്ഞത്. പാകിസ്താനിലെ ജനാധിപത്യ പോരാട്ട രാഷ്ട്രീയക്കൂട്ടായ്മകളുടെയെല്ലാം മുന്‍നിരയില്‍ മൌദൂദി ഉണ്ടായിരുന്നു. സ്ത്രീകളുടെ വിഷയത്തില്‍ അറുപിന്തിരിപ്പന്‍ കാഴ്ചപ്പാടായിരുന്നു മൌദൂദിയുടേത്. അയ്യൂബ്ഖാന്റെ ഭരണകാലത്തു പ്രതിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് ഫാത്തിമാ ജിന്നയെയായിരുന്നു. മൌദൂദി അപ്പോള്‍ ജയിലിലായിരുന്നു. ജയിലില്‍ നിന്നു പുറത്തുവന്ന ഉടന്‍ അദ്ദേഹം ആദ്യം ചെയ്തത് ഫാത്തിമ ജിന്നയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പട്ടാള ഏകാധിപത്യവും ജനാധിപത്യവും ഏറ്റുമുട്ടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ഗണനാക്രമത്തിന്റെ തിരിച്ചറിവാണ് ആ രാഷ്ട്രീയനിലപാടില്‍ പ്രതിഫലിക്കുന്നത്. അവിടെ സ്ത്രീയുടെ ഭരണനേതൃത്വത്തെ സംബന്ധിച്ചു തന്റെ പഴഞ്ചന്‍ കാഴ്ചപ്പാടില്‍ മുറുകെപ്പിടിച്ചു നിന്നില്ല എന്നതാണു ശ്രദ്ധേയം. പിന്നെ തന്റെ എല്ലാ കാഴ്ചപ്പാടുകളും പാര്‍ട്ടി അംഗങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും മൌദൂദിക്ക് ശാഠ്യമുണ്ടായിരുന്നില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കര്‍മശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും തനിക്കു സ്വന്തമായി അഭിപ്രായങ്ങളുണ്െടന്നും അതു പാര്‍ട്ടിയുടെ അഭിപ്രായമാവരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുഖാവരണം എന്ന അര്‍ഥത്തിലുള്ള മൌദൂദിയുടെ ഉത്തരേന്ത്യന്‍ പര്‍ദ്ദസങ്കല്‍പ്പം പിന്തുടര്‍ന്നവര്‍ അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനത്തില്‍ തന്നെ ഇന്ന് അധികമൊന്നും ഉണ്ടാവുമെന്നു തോന്നുന്നില്ല.

വ്യത്യസ്തനായൊരു മൌലാന
പരമ്പരാഗത ജനുസ്സില്‍പ്പെട്ട മതപണ്ഡിതനായിരുന്നില്ല മൌദൂദി. വെറുതെയല്ല ആദ്യകാലത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന മതപണ്ഡിതന്‍മാര്‍ പിന്നീടു രാജിവച്ചൊഴിഞ്ഞത്. പരമ്പരാഗത രീതിയില്‍ മതപഠനം നടത്തിയില്ല എന്നതാണ് അദ്ദേഹത്തിന്റെ വലിയൊരു ന്യൂനതയായി ആരോപിക്കപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ അതാണ് അദ്ദേഹത്തിന്റെ ഗുണം. ഏതു തലത്തിലുള്ളവരുമായും സംവദിക്കാനുള്ള ഒരു തുറസ്സ് അദ്ദേഹത്തിലുണ്ടായത് അതുകൊണ്ടാണ്. മൌലികവാദിയാണെങ്കിലും അതിര്‍ത്തിഗാന്ധിയും പാക് ഭരണകൂടത്തിന്റെ കണ്ണില്‍ വിഘടനവാദിയുമായ ഗഫാര്‍ഖാന്‍, അരാജകകവിയായ ജോശ് മലീഹാബാദി തുടങ്ങി പലരുമായും ജീവിതത്തിലുടനീളം ഉറ്റ സൌഹൃദം പുലര്‍ത്താന്‍ അദ്ദേഹത്തിനായത് അതുകൊണ്ടാണ്. വിഭജനത്തിന്റെ കലാപനാളുകളില്‍ തന്നെ ഡല്‍ഹിയിലേക്കു യാത്രയാക്കാന്‍ റെയില്‍വേ സ്റേഷനില്‍ മൌദൂദിയും അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനും മാത്രമാണുണ്ടായിരുന്നതെന്ന് അക്കാലത്തു നെഹ്റുവിന്റെ സുഹൃത്തും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന ജോഷ് തന്നെ പറഞ്ഞിട്ടുണ്ട്.

പുരോഗമന സാഹിത്യകാരനും പുകള്‍പെറ്റ ഉര്‍ദു കവിയുമായ ഫയിസ് അഹ്മദ് ഫയിസ് തന്റെ സ്ഥാപനത്തിലെ ബിരുദദാനച്ചടങ്ങിലെ മുഖ്യ പ്രഭാഷകനായി മൌദൂദിയെ ക്ഷണിച്ചതായി നാം കാണുന്നു. മൌദൂദി മതമൌലികവാദിയാവാം. എന്നാല്‍, മീഡിയയില്‍ കാണുന്നപോലെ മുരടനായ മതജന്മിയായിരുന്നില്ല. ചിശ്തി സൂഫീ പരമ്പരയിലാണ് മൌദൂദി ജനിച്ചത്. അജ്ഞരായ ജനങ്ങള്‍ക്കു മന്ത്രിച്ചവെള്ളം കൊടുത്തു മലപ്പുറത്തൊക്കെയുള്ള സയ്യിദന്‍മാരെ പോലെ സുഖസുന്ദരമായി അദ്ദേഹത്തിനും ജീവിക്കാമായിരുന്നു; അതിന്റെ രാഷ്ട്രീയ സൌകര്യങ്ങളും പ്രതാപവും ആസ്വദിക്കാമായിരുന്നു. തന്റെ സഹോദരന്‍ ഈ മന്ത്രപ്പണി ചെയ്തിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, അതൊന്നുമല്ല യഥാര്‍ഥ ദൌത്യം എന്നാണ് ഇക്കാര്യത്തില്‍ മൌദൂദി തന്റെ നിലപാടു വിശദീകരിക്കുന്നത്. യസീദിന്റെ ഏകാധിപത്യത്തിനെതിരില്‍ പൊരുതി വീരമൃത്യു വരിച്ച പ്രവാചകപൌത്രന്‍ ഹുസയ്നെ മൌദൂദി അനുസ്മരിക്കുന്നത് ഇസ്ലാമിന്റെ രക്തസാക്ഷിയെന്നല്ല, ജനാധിപത്യത്തിന്റെ രക്തസാക്ഷി എന്നാണ്. മൌദൂദിയെ ജനാധിപത്യത്തിന്റെ ആരാച്ചാരായി അവതരിപ്പിക്കുമ്പോള്‍ ഇതും നമ്മള്‍ കാണണം.

അത്രവേഗം ദഹിക്കുന്നതായിരുന്നില്ല നിറചിരിയോടെ ഉള്ളുതുറന്നുകൊണ്ടുള്ള സുഹൃത്തിന്റെ ഈ സംസാരം. മുസ്ലിംകളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തോടും ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പുരീതിയോടും നിഷേധാത്മക സമീപനം സ്വീകരിച്ച മൌദൂദി തന്നെയോ ഇതെന്ന എന്റെ സന്ദേഹത്തോടു സുഹൃത്ത് പ്രതികരിച്ചത് മൌദൂദി അര്‍ഹിക്കുന്ന വിമര്‍ശം മലയാളത്തില്‍ ഇനിയും ഉണ്ടായിട്ടു വേണമെന്നാണ്. അന്ധഹസ്തിന്യായത്തിലുള്ള മൌദൂദിയാണ് ഇപ്പോള്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നു പറഞ്ഞുകൊണ്ട് ഷെല്‍ഫില്‍ നിന്നു സുഹൃത്ത് മറ്റൊരു പുസ്തകം വലിച്ചെടുത്തു.

ഹൈദരാബാദിന്റെ പതനത്തെക്കുറിച്ച് മാസച്ചുസിറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ഉമര്‍ ഖാലിദിയും ടോക്കിയോ യൂനിവേഴ്സിറ്റിയിലെ ഡോ. മുഈനുദ്ദീന്‍ അഖീലും ചേര്‍ന്നെഴുതിയ പുസ്തകമായിരുന്നു അത്. ഹൈദരാബാദ് പോലിസ് ആക്ഷനും മൌദൂദിയും തമ്മിലെന്ത് എന്ന ചോദ്യത്തിന്, അതില്‍ കൊടുത്തിരിക്കുന്ന മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് ഖാസിം റിസ്വിക്ക് മൌദൂദി അയച്ച കത്ത് വായിച്ചുനോക്കുക എന്നായിരുന്നു മറുപടി.

1947 മാര്‍ച്ച് 25നാണ് ഈ കത്ത് എഴുതിയിട്ടുള്ളത്. സൈനികനടപടിയിലൂടെ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചപ്പോത്തന്നെ അതിനെതിരേ നൈസാമിനെ അനുകൂലിക്കുന്ന മുസ്ലിംകള്‍ സായുധ ചെറുത്തുനില്‍പ്പിന് ഒരുക്കം കൂട്ടിയിരുന്നു. ഹൈദരാബാദ് പ്രശ്നം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ അവിടത്തെ മുസ്ലിംകള്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന ഉപദേശമാണ് മുസ്ലിം നേതൃത്വത്തിനു മൌദൂദി അയച്ച കത്തിലെ ഉള്ളടക്കം. സാമ്പ്രദായിക മതനേതാവില്‍ നിന്നു വ്യതിരിക്തമാക്കുന്ന, അസാധാരണമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും രാജനൈതികമായ വിവേകവും പ്രതിഫലിപ്പിക്കുന്നു സുദീര്‍ഘമായ ആ കത്ത്. ഇന്ത്യന്‍ മുസ്ലിംകള്‍ക്കു മൊത്തമായി തന്നെ ഭാവിയില്‍ സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ആധാരമാക്കാവുന്ന അടിസ്ഥാന ബിന്ദുക്കള്‍ പ്രസ്തുത കത്തില്‍ വായിച്ചെടുക്കാനാവും. മൌദൂദിയുടെ ജന്മഗേഹമാണ് ഹൈദരാബാദ്. ആയുസ്സിന്റെ പകുതിയിലേറെ ഭാഗം അദ്ദേഹം കഴിച്ചുകൂട്ടിയത് അവിടെയാണ്. ആവശ്യപ്പെടാതെ ഇത്തരമൊരു ഉപദേശം നല്‍കുന്നത് ഹൈദരാബാദുമായുള്ള തന്റെ വ്യക്തിപരമായ ഈ ആത്മബന്ധത്തിന്റെയും ഇസ്ലാമികസാഹോദര്യത്തിന്റെയും താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നു കത്തിന്റെ ആമുഖത്തില്‍ മൌദൂദി വ്യക്തമാക്കുന്നുണ്ട്. തന്റെ നിര്‍ദേശങ്ങള്‍ ഉപരിപൂര്‍വമായി വായിച്ചുതള്ളാതെ ആലോചനാപൂര്‍വം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന മൌദൂദി, ധാര്‍മികമായ ഉത്തരവാദിത്തം നിര്‍വഹിച്ചു എന്ന മനശ്ശാന്തിക്കു കൂടിയാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ പ്രേരകമായതെന്നു കൂടി പറയുന്നു.

മൌദൂദിയെ തെറ്റായി വായിച്ചു ശീലിച്ചവര്‍ കരുതുക ഇന്ത്യന്‍ യൂനിയനെതിരേയുള്ള മുസ്ലിം ചെറുത്തുനില്‍പ്പിനു പിന്തുണ നല്‍കുന്നതായിരിക്കും ഈ കത്തെന്നാണ്. എന്നാല്‍, തികച്ചും വ്യത്യസ്തമായി സ്വതന്ത്ര നാട്ടുരാജ്യമായി നില്‍ക്കാതെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ യൂനിയനില്‍ ചേരാനാണ് മൌദൂദി ഹൈദരാബാദിലെ മുസ്ലിം നേതൃത്വത്തെ ഉപദേശിക്കുന്നത്. നൈസാം ഭരണകൂടത്തിന്റെ ദൌര്‍ബല്യങ്ങള്‍ കത്തില്‍ അദ്ദേഹം വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപരമായ കിടപ്പ്സ്വതന്ത്ര നാട്ടുരാജ്യപദവിയെ എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്നു ഹൈദരാബാദിന്റെ സാമൂഹിക-സാംസ്കാരികാവസ്ഥയും ജനസംഖ്യാഘടനയുമൊക്കെ വിസ്തരിച്ച്, അപഗ്രഥിച്ചുകൊണ്ടുള്ള ഈ കത്ത് മൌദൂദിയിലെ രാഷ്ട്രീയ അതികായനെ അനാവരണം ചെയ്യുന്നതാണ്. അതു പൂര്‍ണമായി പകര്‍ത്താന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. കത്തില്‍ മൌദൂദി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളുടെയും നിഗമനങ്ങളുടെയും സംക്ഷേപമാണ് ചുവടെ.
1. ഇന്ത്യയിലെയും ഹൈദരാബാദിലെയും രാഷ്ട്രീയ സ്ഥിതിഗതികള്‍ നിരീക്ഷിച്ചാല്‍ ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുന്നതിനെയോ അവിടെ ഉത്തരവാദ ഗവണ്‍മെന്റ് സ്ഥാപിക്കുന്നതിനേയൊ തടയാന്‍ നിങ്ങള്‍ക്ക് ഒരുവിധത്തിലും സാധിക്കുമെന്നു തോന്നുന്നില്ല. എന്തു തന്നെയായാലും അതു സംഭവിക്കുക തന്നെ ചെയ്യും. നിങ്ങളുടെ വിസമ്മതത്തിന് അതു തടയാനാവില്ല.
തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ മുസ്ലിംകളും സംസ്ഥാനവും ഒന്നിച്ചു തകരുകയായിരിക്കും ഫലം, ഇല്ലെങ്കില്‍ മുസ്ലിംകള്‍ മാത്രം തകരുകയും മുസ്ലിംകളെ ഉപയോഗിച്ചു സംസ്ഥാനം സ്വന്തം രക്ഷ കണ്െടത്തുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതിരിക്കുക എന്നതാണു യുക്തിയുടെ താല്‍പ്പര്യം. ഇന്ത്യന്‍ യൂനിയനില്‍ ചേരുകയും ഉത്തരവാദ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്യുന്നതു ചുരുങ്ങിയത് മുസ്ലിം താല്‍പ്പര്യങ്ങള്‍ക്കു ഹാനികരമാവാതിരിക്കുന്നതിനു പുറമെ തങ്ങളുടെ ഉദ്ദിഷ്ട ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കത്തക്കവിധം മുസ്ലിംകള്‍ക്കു സ്ഥാനങ്ങള്‍ ലഭ്യമാക്കുക കൂടി ചെയ്യുന്ന ഒരു ധാരണയിലെത്താന്‍ ശ്രമിക്കുക എന്നതാണു കരണീയമായിട്ടുള്ളത്.
2. ഏറ്റുമുട്ടുന്നതിനു പകരം ഹൈദരാബാദ് മുസ്ലിംകളുടെ സംഘടനയായ അന്‍ജുമന്‍ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സോപാധികം ഇന്ത്യന്‍ യൂനിയനില്‍ ചേരാനും സമ്പൂര്‍ണ ഉത്തരവാദ സര്‍ക്കാര്‍ സ്ഥാപിക്കാനും സന്തോഷപൂര്‍വം സമ്മതിക്കുകയാണെങ്കില്‍ ഈ ഘട്ടത്തില്‍ സ്റേറ്റ് കോണ്‍ഗ്രസ്സും ഇന്ത്യന്‍ യൂനിയനും അത്തരം ഉപാധികള്‍ അംഗീകരിക്കാനാണു സാധ്യത.
3. എന്റെ ദൃഷ്ടിയില്‍ ഇന്ത്യന്‍ യൂനിയനും സ്റേറ്റ് കോണ്‍ഗ്രസ്സും എളുപ്പം അംഗീകരിക്കാന്‍ സാധ്യതയുള്ള ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കു ഫലപ്രദമായ ഉപാധികള്‍ താഴെ പറയുന്നതാണ്:
എ. സകാത്ത് സംഭരണ - വിതരണം, വഖ്ഫ് നടത്തിപ്പ്, വഖ്ഫ് വരുമാനങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കല്‍, കുടുംബനിയമങ്ങള്‍, വ്യക്തിനിയമങ്ങള്‍ എന്നിവയ്ക്കു നിയമപരമായ ജുഡീഷ്യല്‍ അധികാരങ്ങള്‍ സ്റേറ്റിന്റെ ഭാവി ഭരണഘടനയില്‍ ഉറപ്പുവരുത്തുക (ഇത്തരം അവകാശങ്ങള്‍ മറ്റു വിഭാഗങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ അതിനെ എതിര്‍ക്കരുത്).

ബി. സ്വന്തം ചെലവില്‍ മതപാഠശാലകള്‍ സ്ഥാപിക്കാനും സ്വന്തം ചെലവില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മുസ്ലിം കുട്ടികള്‍ക്കു മതപഠന സംവിധാനമുണ്ടാക്കാനും അവകാശം നല്‍കുന്ന വകുപ്പു ഭരണഘടനയില്‍ ഉള്‍പ്പെടുത്തുക.
സി. സംസ്ഥാനത്തിനായി രൂപവല്‍ക്കരിക്കുന്ന അസംബ്ളിയിലേക്കോ പാര്‍ലമെന്റിലേക്കോ നടക്കുന്ന തിരഞ്ഞെടുപ്പു സംസ്ഥാനത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷത്തിനു പോലും പ്രാതിനിധ്യം ലഭിക്കുംവിധം നിര്‍ബന്ധമായും ആനുപാതിക പ്രാതിനിധ്യ രീതിയിലുള്ളതായിരിക്കുക.
ഡി. മുസ്ലിംകള്‍ക്കു നേരത്തേ നല്‍കപ്പെട്ട അവകാശങ്ങള്‍ ഹനിക്കാന്‍ കഴിയാത്തവിധം ഭരണഘടനാ ഭേദഗതികള്‍ തടയുന്ന വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുക. ഉദാഹരണത്തിന്, ഭരണഘടനാ ഭേദഗതിക്കു ഹിതപരിശോധന നടത്തുകയും എണ്‍പതോ എണ്‍പത്തഞ്ചോ ശതമാനം വോട്ട് ലഭിക്കുകയും വേണമെന്നു ഭരണഘടനയില്‍ വ്യവസ്ഥപ്പെടുത്താവുന്നതാണ്.

ഇ. സര്‍ക്കാര്‍ വകുപ്പുകളില്‍ മുസ്ലിംകളുടെ അനുപാതം അവരുടെ ജനസംഖ്യാനുപാതത്തില്‍ നിന്നു താഴെയാവാതിരിക്കാനും അവരുടെ നേരെ വിവേചനം കാണിക്കാതിരിക്കാനുമുള്ള ഉറപ്പുകള്‍ വ്യവസ്ഥ ചെയ്യുക. ഇതോടൊപ്പം മുസ്ലിം രാഷ്ട്രീയപ്പാര്‍ട്ടി മുസ്ലിംകളെ മാത്രം ആശ്രയിക്കാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ സമാഹരിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു പ്രവര്‍ത്തിക്കേണ്ടതാണ്.
63 വര്‍ഷം മുമ്പാണ് മൌദൂദി ഈ കത്തെഴുതുന്നത്. ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍വകുപ്പ് ഉദ്യോഗങ്ങളിലും മുസ്ലിം പങ്കാളിത്തത്തെ വിലക്കിയതിന് പ്രതിസ്ഥാനത്ത്, സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത വായനയിലൂടെ മൌദൂദിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ് സി, ഇ എന്നീ ഇനങ്ങളില്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അതില്‍ അസംബ്ളി-പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനെയും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെയും പറ്റിയാണ് അദ്ദേഹം പറയുന്നത്. അത്തരം ഒരു പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതു കേവലം സാമുദായിക പാര്‍ട്ടിയായി പരിമിതപ്പെടാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നു കൂടി അദ്ദേഹം പറയുന്നു. ആനുപാതിക പ്രാതിനിധ്യത്തെപ്പറ്റി പറയുമ്പോഴും ഏറ്റവും ചെറിയ ന്യൂനപക്ഷത്തിനു പോലും പ്രാതിനിധ്യം ലഭിക്കത്തക്ക വിധമായിരിക്കണം അതെന്നാണ് അദ്ദേഹം ഊന്നുന്നത്. ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലിം നിയമനം ഉറപ്പാക്കാനും മൌദൂദി ആവശ്യപ്പെടുന്നു.

പൊള്ളയായ കോലാഹലം
മൌദൂദിയെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞു എന്നാണ് ഇപ്പോള്‍ നടക്കുന്ന വലിയ ഒരു കോലാഹലം. ശരിയാണ്, മൌദൂദിയെ ജമാഅത്ത് പ്രവൃത്തിപഥത്തില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ, അത് ഇപ്പോഴല്ലെന്നു മാത്രം. ഇതിനു മുമ്പാണ്. ആറു പതിറ്റാണ്ടുകള്‍ പാഴാക്കി ഇപ്പോഴാണവര്‍ മൌദൂദിയിലേക്കു തിരിച്ചെത്തുന്നത് എന്നതല്ലേ യാഥാര്‍ഥ്യം? ഇന്ത്യാ വിഭജനവേളയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഒരു കര്‍മപരിപാടി നിശ്ചയിച്ചുകൊണ്ട് മദ്രാസില്‍ മൌദൂദി സുദീര്‍ഘമായൊരു പ്രസംഗം ചെയ്തിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ മുസ്ലിംകള്‍ നേരിടാന്‍ പോവുന്ന ഭീഷണികളും വെല്ലുവിളികളും ഈ പ്രസംഗത്തില്‍ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ദേശീയതയ്ക്കു പയ്യെപ്പയ്യെ ഹൈന്ദവ സാംസ്കാരിക ദേശീയതയുടെ നിറപ്പകര്‍ച്ച സംഭവിക്കുന്നത്, സോഷ്യലിസത്തിന്റെ മുന്നേറ്റം, പതനം, അക്കാലത്തു തന്നെ യുദ്ധങ്ങളില്‍ സൈനികസേവനമനുഷ്ഠിച്ചും വിദേശവരുമാനം സമ്പാദിച്ചും സുസ്ഥിതി പ്രാപിച്ച ചമറുകള്‍ തങ്ങളുടെ ആടയാഭരണങ്ങള്‍ അണിയുന്നു എന്നുപറഞ്ഞു ഗുജ്ജാര്‍, ജാട്ട് മേല്‍ജാതിക്കാര്‍ കലാപത്തിനിറങ്ങിയതു ചൂണ്ടിക്കാട്ടി സാമൂഹിക-സാമ്പത്തികരംഗങ്ങളില്‍ മേല്‍ത്തട്ടില്‍ പിറന്നുവീണ വരേണ്യവര്‍ഗം മേല്‍ക്കൈ നേടുന്നത്, ജാതിരാഷ്ട്രീയം വളര്‍ന്നു ഹിന്ദുത്വശക്തികള്‍ക്കിടയിലെ ആഭ്യന്തരവൈരുധ്യങ്ങള്‍ മൂര്‍ച്ഛിക്കുന്നത് തുടങ്ങി പ്രവചനാത്മകമായ നിരവധി നിഗമനങ്ങളിലൂടെ ഈ പ്രസംഗം കടന്നുപോവുന്നു. വര്‍ത്തമാന ഇന്ത്യയുടെ നേര്‍ ചിത്രമാണ് ഈ പ്രസംഗത്തില്‍ തെളിയുന്നത്.

ഒരിടത്ത് അദ്ദേഹം പറയുന്നു: "ഇസ്ലാമില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കും അതിനുവേണ്ടി പണിയെടുക്കുന്നവര്‍ക്കും ക്ഷേമവും ഐശ്വര്യവും ലഭിക്കുന്നതോ പോവട്ടെ, ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പോലും നന്നായി വിയര്‍ക്കേണ്ടിവരും. അവരുടെ ഇസ്ലാം ആഭിമുഖ്യത്തിനും ആത്മാഭിമാനബോധത്തിനും ക്ഷതമേറിക്കൊണ്ടിരിക്കും. ഇസ്ലാമിന്റെ അടയാളങ്ങള്‍ തുടച്ചുനീക്കപ്പെടുന്നതു മാത്രമല്ല, പരസ്യമായി അവഹേളിക്കപ്പെടുന്നതും അവര്‍ക്കു കാണേണ്ടിവരും. ഈ പരിതസ്ഥിതിയില്‍ അസാധാരണ ക്ഷമയും ഇച്ഛാശക്തിയും നല്ല വിവേകവും നയചാതുരിയും ഉള്ളവര്‍ക്കു മാത്രമേ ഇസ്ലാമിക പരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാവുകയുള്ളൂ.''

എന്തുകൊണ്ടു സര്‍ക്കാര്‍ ഉദ്യോഗങ്ങളോടു വൈമുഖ്യം പുലര്‍ത്തി എന്നതിന്റെ കാരണവും മദ്രാസ് പ്രസംഗം വ്യക്തമാക്കുന്നുണ്ട്: "പഴയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ വാശിപിടിക്കുന്നതു വിനാശകരമായിരിക്കും. കാരണം, തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള മുസ്ലിംകളുടെ ശ്രമം ഹിന്ദുക്കളുടെ വര്‍ഗീയ മുന്‍വിധികളെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയേയുള്ളൂ. അതിനാല്‍, സര്‍ക്കാരില്‍ നിന്നോ അധികാരകേന്ദ്രങ്ങളില്‍ നിന്നോ ഒരു സമുദായമെന്ന നിലയില്‍ ഒന്നും ലഭിക്കാനില്ല എന്ന കാര്യം മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായി ഒരു പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ നാം ശ്രമിക്കണം. അതുപോലെ ഹിന്ദുദേശീയവാദത്തോടു മല്‍സരിക്കുന്ന ഒരു മുസ്ലിം ദേശീയത ഇല്ലെന്ന കാര്യം സ്വന്തം മനോഭാവത്തിലൂടെ അവരെ ബോധ്യപ്പെടുത്താനും മുസ്ലിംകള്‍ക്കു കഴിയണം. അമുസ്ലിം ഭൂരിപക്ഷത്തിന് ഇസ്ലാമിന്റെ പേരിലുള്ള അത്യസാധാരണമായ മുന്‍വിധികള്‍ നീക്കാന്‍ അതു മാത്രമേ വഴിയുള്ളൂ.''
ഇന്ത്യയുടെ മണ്ണില്‍ ഒട്ടിനിന്നു പ്രവര്‍ത്തിക്കാനാണ് ഇന്ത്യയില്‍ അവശേഷിക്കാനിടയുള്ള മുസ്ലിംകളെ മദ്രാസ് പ്രഭാഷണത്തില്‍ മൌദൂദി ആഹ്വാനം ചെയ്യുന്നത്: "നമ്മുടെ സംഘടനയുടെ പ്രവര്‍ത്തനരംഗം ദൈവം നമ്മുടെ ശാന്തിക്കായി കനിഞ്ഞുനല്‍കിയ ഈ രാജ്യം തന്നെയാണ്. നാം ജനിച്ചുവളര്‍ന്ന മണ്ണുതന്നെയാണ് സ്വാഭാവികമായും നമ്മുടെ കര്‍മമണ്ഡലം. ഏതു ഭാഷയും ജീവിതരീതിയുമാണോ നാം നമ്മുടേതായി സ്വീകരിച്ചിരിക്കുന്നത്, ഏതു ജനവിഭാഗത്തിന്റെ മനോഘടനയുമായാണോ നാം താദാത്മ്യം പ്രാപിച്ചിരിക്കുന്നത്, ഏതു സമൂഹവുമായാണോ നമുക്കു ജന്മബന്ധമുള്ളത്, അവിടം തന്നെയാണ് നമ്മുടെ കര്‍മഭൂമി. പ്രവാചകന്‍മാര്‍ക്കു പോലും ദൈവം കര്‍മമണ്ഡലമായി നിശ്ചയിച്ചതു സ്വന്തം ദേശമാണ്.''

മൌലാനാ ആസാദിനെ ഒഴിച്ചുനിര്‍ത്തിയാല്‍ വിഭജനത്തിനെതിരേ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ മറ്റൊരു മുസ്ലിം നേതാവാണു മൌദൂദി. വസ്തുനിഷ്ഠമായ മൂന്നു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് മൌദൂദി വിഭജനത്തെ എതിര്‍ത്തതെന്നു സുദാനി പത്രപ്രവര്‍ത്തകനായ അഹ്മദ് ഉമറാബി ചൂണ്ടിക്കാണിക്കുന്നു: "ഒന്ന്, ചരിത്രപരം. ബ്രിട്ടീഷ് രാജിന്റെ ആഗമനം വരെ 18ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇന്ത്യ മുസ്ലിം ഭരണത്തിന്‍ കീഴിലായിരുന്നു. രണ്ട്, വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന ഒരു വ്യവസ്ഥ എന്ന നിലയ്ക്കു ഹിന്ദുമതത്തെക്കാളുപരി നിലനില്‍പ്പിനുള്ള ഘടകങ്ങള്‍ ഇസ്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. മൂന്ന്, നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ ഊന്നുന്ന ഇസ്ലാമിനു ഹൈന്ദവ ബഹുജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കും. വിശിഷ്യാ അവര്‍ണജാതികളെ. കാരണം, ജനനത്തിന്റെ അടിസ്ഥാനത്തില്‍ തട്ടുകളായി തിരിച്ചുകൊണ്ടുള്ള ജാതിയുടെ മേലെയാണ് ഹിന്ദുമതം നിലനില്‍ക്കുന്നത്. ചൊട്ടമുതല്‍ ചുടല വരെ അവര്‍ണന്‍ അവര്‍ണന്‍ തന്നെ. ഒരിക്കലും അവനു മേല്‍ജാതിയുടെ ശ്രേണിയിലെത്താനാവില്ല. വ്യത്യസ്തമാണ് ഇസ്ലാമിലെ സ്ഥിതി. ഇസ്ലാമില്‍ ശ്രേഷ്ഠതയുടെ മാനദണ്ഡം ജീവിതവിശുദ്ധിയും ധാര്‍മികമായ ഔന്നത്യവുമാണ്. മുസ്ലിംകള്‍ ഹിന്ദുക്കളോടൊപ്പം ഒരേ രാജ്യത്തുതന്നെ തുടരുകയാണെങ്കില്‍ ബഹുജനമധ്യേ സമാധാനപരമായ രൂപത്തില്‍ ക്രമപ്രവൃദ്ധമായി ഇസ്ലാം വ്യാപിക്കുമെന്ന് ഈ കോണിലൂടെ മൌദൂദി വിലയിരുത്തി.''

മുസ്്ലിം ഗ്രഹണകാലത്തെ തലപ്പാവു വച്ച കുശ്മാണ്ഡ ബുദ്ധികളില്‍നിന്നും കൂപമണ്ഡുകങ്ങളായ രാഷ്ട്രീയനേതൃത്വങ്ങളില്‍ നിന്നും എത്രയോ ഉയരത്തിലാണ് മൌദൂദി. അറുപതാണ്ടുകള്‍ ഉറങ്ങിത്തീര്‍ത്ത ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയിലെ റിപ് വാന്‍ വിങ്കിളുമാരെ പോലെ സ്വന്തം അഭിപ്രായങ്ങളുടെ തടവുകാരനുമായിരുന്നില്ല മൌദൂദി. മൌദൂദി അര്‍ഹിക്കുന്ന വിമര്‍ശനം ഇനിയും ഉണ്ടായിട്ടുവേണമെന്നത് എത്രയോ ശരി. 'മൌദൂദികള്‍' തന്നെയായിരുന്നു അതു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതിനുള്ള ആംപിയര്‍ അവരില്‍ നിന്നു പ്രതീക്ഷിക്കാന്‍ വയ്യ. കൊളോണിയല്‍ മതേതര യുക്തിയുടെ ചക്കില്‍ കറങ്ങുന്ന പതിവു മൌദൂദി വിമര്‍ശകരാവട്ടെ, വിമര്‍ശനമെന്ന പേരില്‍ വാചകക്കസര്‍ത്തു നടത്താനല്ലാതെ ഒരു സംവാദത്തിലേക്കു വരാനുള്ള ജനിതകഘടന നഷ്ടപ്പെട്ടവരുമാണ്. മുന്‍വിധികള്‍ മാറ്റി അക്കാദമിക താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി അത്തരമൊരു ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കുന്ന ബുദ്ധിജീവികളുടെ അഭാവം മലയാളത്തിന്റെ നിര്‍ഭാഗ്യമാണ്. അത്തരമൊരു ബുദ്ധിജീവി വരുന്നതു വരെ ജേണലിസ്റിക് ഗിമ്മിക്കുകള്‍ ഇനിയും തുടരും.

കടപ്പാടി : തേജസ്‌

Thursday, May 20, 2010

Wanted !!!

മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക്

പി.കെ. പ്രകാശ് [madhyamam daily]

മുസ്ലിംകള്‍ മാധ്യമസ്ഥാപനം ആരംഭിച്ചാല്‍ മുസ്ലിംവിഷയങ്ങള്‍ മാത്രം എഴുതണം. സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടരുത്. ഇടപെട്ടാല്‍ നിരുല്‍സാഹപ്പെടുത്തണം. പൊതു വ്യക്തിത്വങ്ങള്‍ ആ പ്രസിദ്ധീകരണവുമായി സഹകരിക്കരുത്^'സത്യം, സമത്വം, സ്വാതന്ത്യ്രം' നെറ്റിയിലൊട്ടിച്ച കേരളത്തിലെ പാരമ്പര്യപത്രമായ 'മാതൃഭൂമി'യുടെ ചിന്തന്‍ബൈഠക്കില്‍നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന തിട്ടൂരങ്ങളാണിത്.

ക്രിസ്ത്യന്‍ മിഷനറിമാരാണ് മലയാള പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിവിധ മത^ജാതി വിഭാഗങ്ങള്‍ പത്രങ്ങള്‍ തുടങ്ങി. ഓര്‍ത്തഡോക്സ് വിഭാഗവുമായി ബന്ധപ്പെട്ടാണ് 'മലയാള മനോരമ' ആരംഭിച്ചത്. കോണ്‍ഗ്രസ് അനുകൂലവും കമ്യൂണിസ്റ്റ് വിരുദ്ധവുമായി, മലബാര്‍ജില്ലയിലെ നായന്മാരുടെ പത്രമായാണ് 'മാതൃഭൂമി'യുടെ തുടക്കം (ഓണ്‍ലൈന്‍ വിജ്ഞാനകോശം 'വിക്കിപീഡിയ'). 'കേരളകൌമുദി' ഈഴവ വിഭാഗത്തിന്റെ പത്രമാണ്. ക്രിസ്ത്യാനിക്കും നായര്‍ക്കും ഈഴവനും പത്രം ആകാം. മുസ്ലിംകള്‍ക്ക് അത് പാടില്ല. മുസ്ലിം ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ പൊതുവ്യക്തിത്വങ്ങള്‍ ജോലിചെയ്യരുത്, എഴുതരുത്. ഈയിടെയായി 'മാതൃഭൂമി' മലയാളത്തിന്റെ പൊതുമണ്ഡലത്തില്‍ നടത്തുന്ന പ്രചാരണമാണിത് (ഇന്റലക്ച്വല്‍ ജിഹാദ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 മെയ് 16^22).

1921 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും എതിരെ നടന്ന മലബാര്‍സമരം മുതല്‍ ഇന്നുവരെ സാമൂഹികപ്രശ്നങ്ങളില്‍ സംഘ്പരിവാറിന്റെ പ്രച്ഛന്ന മുഖമായാണ് 'മാതൃഭൂമി' പ്രവര്‍ത്തിച്ചത്. മുസ്ലിം^ക്രൈസ്തവ^കമ്യൂണിസ്റ്റ് വിരുദ്ധതയാണ് എന്നും അതിനെ നയിച്ചത്. മലപ്പുറം ജില്ലാ രൂപവത്കരണസമയത്ത് 'മാതൃഭൂമി'യുടെ മുസ്ലിം വിരുദ്ധത ഉച്ചകോടിയിലെത്തി. ആര്‍.എസ്.എസിന്റെ നിലക്കല്‍ പ്രക്ഷോഭനാളുകളില്‍ ക്രിസ്ത്യന്‍വിരോധമായിരുന്നു മുഖമുദ്ര. തുടക്കം മുതല്‍ ഇന്നുവരെ കമ്യൂണിസ്റ്റ് വിരുദ്ധത പത്രത്തിന്റെ പ്രഖ്യാപിതനയമാണ്. ചില ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വഴി ഇങ്ങനെയൊന്നുമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ തട്ടിപ്പുകള്‍ മറക്കുന്നില്ല.

കേരള സമൂഹത്തില്‍ സംഘ്പരിവാറിന് വേണ്ടി 'മാതൃഭൂമി' നടത്തിയ കര്‍സേവയുടെ തെളിവാണ് ആര്‍.എസ്.എസിന്റെ കേരളചരിത്രവുമായി ബന്ധപ്പെട്ട് ഇറക്കിയ 'ദക്ഷ' എന്ന പ്രസിദ്ധീകരണം. കേരളത്തിലെ സംഘടനാവളര്‍ച്ചയെക്കുറിച്ച്  ആര്‍.എസ്.എസ് തയാറാക്കിയ  'ആര്‍.എസ്.എസ് ആന്‍ഡ് ഹിന്ദു നാഷനലിസം' എന്ന പഠനത്തില്‍ സംഘം മുഖപത്രമായ 'കേസരി'യേക്കാള്‍ 'മാതൃഭൂമി' ആര്‍.എസ്.എസിന് വേണ്ടി നടത്തിയ ഇടപെടലുകളാണ് എടുത്തുചേര്‍ത്തിരിക്കുന്നത്. 1959ലെ വിമോചനസമരം, 1968 ലെ തളിക്ഷേത്ര പ്രക്ഷോഭം, 1969 ലെ മലപ്പുറംജില്ലാ വിരുദ്ധസമരം, 1978 ലെ പാലുകാച്ചിമല സമരം, 1980^'81 ലെ ഇടത്സര്‍ക്കാര്‍ വിരുദ്ധസമരങ്ങള്‍, 1983ലെ നിലക്കല്‍പ്രക്ഷോഭം, 1986ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ നടത്തിയ സമരം എന്നിവയില്‍ 'മാതൃഭൂമി' വഹിച്ച പങ്ക് ഈ പഠനഗ്രന്ഥവും 'ദക്ഷ'യെന്ന ആര്‍.എസ്.എസ് സപ്ലിമെന്റും എടുത്തുകാട്ടുന്നു.

മലബാറിലെ ക്ഷേത്രങ്ങളെക്കുറിച്ച് 'മാതൃഭൂമി'യില്‍ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. അത് കേളപ്പനും സംഘ്പരിവാറും ഏറ്റെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് മലബാര്‍ ക്ഷേത്ര സംരക്ഷണസമിതിയും പിന്നീട് കേരള ക്ഷേത്രസംരക്ഷണ സമിതിയും രൂപവത്കരിച്ചത്^'മാതൃഭൂമി' അസി.എഡിറ്റര്‍ ആയിരുന്ന വി.എം. കൊറാത്ത് 'ദക്ഷ'യില്‍ വിവരിക്കുന്നു.  ദുര്‍ഗാഷ്ടമി ദിവസം അങ്ങാടിപ്പുറത്ത് ശിവലിംഗം പ്രത്യക്ഷപ്പെട്ടതും അതിനെതിരെ മുസ്ലിംകള്‍ രംഗത്ത് വന്നതും അത് ഒരു പ്രക്ഷോഭമായി 'മാതൃഭൂമി' വളര്‍ത്തിയെടുത്തതും വിവരിച്ച് തളിസമരത്തില്‍ പത്രം വഹിച്ച പങ്ക് അദ്ദേഹം വിശദീകരിക്കുന്നു. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്തായിരുന്നു അത്. ഇ.എം.എസ് കേളപ്പനെയും സംഘ്പരിവാറിനെയും കൊറാത്തിനെയും അപലപിച്ച് അങ്ങാടിപ്പുറത്ത് പ്രസംഗിച്ചു. ഇതിനെതിരെ ''ഈ കുരങ്ങുകളിപ്പിക്കല്‍ നിര്‍ത്തണം'' എന്ന മാതൃഭൂമി മുഖപ്രസംഗവും കൊറാത്ത് അനുസ്മരിക്കുന്നുണ്ട്.

'ദക്ഷ'യില്‍തന്നെ സംഘ്പരിവാറിന്റെ സാംസ്കാരികസംഘടനയായ 'തപസ്യ'യുടെ ചരിത്രമുണ്ട്. 1976ല്‍ കോഴിക്കോട്ടെ അളകാപുരിയില്‍ ആര്‍.എസ്.എസിന്റെ ഈ സാംസ്കാരികസംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് 'മാതൃഭൂമി'പത്രാധിപര്‍ കെ.പി കേശവമേനോന്‍ ആയിരുന്നു. വി.എം. കൊറാത്ത് ഉള്‍പ്പെടെയുള്ള 'മാതൃഭൂമി'യുടെ നിരവധി എഡിറ്റര്‍മാര്‍ ഇതിന്റെ മുന്‍നിര സംഘാടകരായിരുന്നു. ഇന്നും ഈ സംഘ്പരിവാര്‍ സംഘടനയുമായി യോജിച്ചാണ് 'മാതൃഭൂമി' എല്ലാ ജില്ലകളിലും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആദിവാസികള്‍ക്കിടയില്‍ ആര്‍.എസ്.എസ് സംഘടന കെട്ടിപ്പടുത്തത് 1979 ലാണ്. കേരള വനവാസി വികാസ കേന്ദ്രം എന്നാണ് അതിന്റെ പേര്. ആര്‍.എസ്.എസ് നേതാവ് ഭാസ്കര്‍ റാവുജി അട്ടപ്പാടിയിലെ ആദിവാസി മേഖല സന്ദര്‍ശിച്ചപ്പോള്‍ ആദിവാസി സംരക്ഷണത്തിന് ആര്‍.എസ്.എസ് വഹിക്കുന്ന ത്യാഗങ്ങള്‍ 'മാതൃഭൂമി'യില്‍ പ്രധാന വാര്‍ത്തയായി.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേരളം കണ്ട എക്കാലത്തെയും മികച്ച സ്വാതന്ത്യ്രസമര പ്രക്ഷോഭകനായ മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബ്  അല്‍അമീന്‍ പത്രം തുടങ്ങേണ്ടി വന്നതിനു പിന്നില്‍ മാതൃഭൂമിയുടെ മുസ്ലിംവിരുദ്ധതയുണ്ടായിരുന്നു. മാപ്പിളമാരുടെയും അവര്‍ണരുടെയും ശബ്ദമുയരണമെങ്കില്‍ മറ്റൊരു പത്രം വേണമെന്ന് അനുഭവത്തിലൂടെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പഠിപ്പിച്ചത് 'മാതൃഭൂമി'യാണ്. മാപ്പിള ഔട്ട്റേജസ് ആക്ട് എന്ന മലബാര്‍മുസ്ലിംകളെ ക്രിമിനല്‍ സമൂഹമായി മുദ്രകുത്തുന്ന നിയമത്തെ,  ആ നിയമമുപയോഗിച്ച് ബ്രിട്ടീഷുകാര്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങളെ അത് കണ്ടില്ലെന്ന് നടിച്ചു. 'അല്‍അമീനെ'തിരെ അക്കാലത്ത് തന്നെ മാതൃഭൂമി ഇന്ന് നടത്തുന്ന അതേ മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. 1939 സെപ്റ്റംബര്‍ 20 ന് അല്‍^അമീന്‍ സര്‍ക്കാര്‍ നിരോധിക്കുന്നത് വരെ 'മാതൃഭൂമി'യുടെ ഈ മുസ്ലിംമാധ്യമ വിരുദ്ധസമീപനം തുടര്‍ന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തെ മാപ്പിളസ്ഥാന്‍ എന്ന് വിളിച്ച് എതിര്‍പ്പിന് ആസൂത്രിതരൂപം കൊടുത്തത് 'മാതൃഭൂമി'യായിരുന്നു.

മലബാര്‍ കലാപസമയത്ത് സ്ഥാപക പത്രാധിപര്‍ കെ.പി കേശവമേനോന്‍ സ്വീകരിച്ച മുസ്ലിംവിരുദ്ധ നിലപാടിനോട് ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചെന്ന് 1946 ഒക്ടോബര്‍ 27ലെ മാതൃഭൂമിയില്‍ കേശവമേനോന്‍ തന്നെ എഴുതി. ''കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ഒരു വന്‍ജനക്കൂട്ടം കാത്തുനില്‍പ്പുണ്ടായിരുന്നു. എന്നെ എതിര്‍ക്കാന്‍ വന്നവരായിരുന്നു അധികവും. 'കേശവമേനോന്‍ ഗോ ബാക്ക്; മാതൃഭൂമി ദിനപത്രം നശിക്കട്ടെ' എന്ന മുദ്രാവാക്യം ജനക്കൂട്ടം ഉയര്‍ത്തി. സ്വീകരണക്കാര്‍ ഇട്ട മാല അവര്‍ പിടിച്ചുവലിച്ച് പൊട്ടിച്ചു. എന്റെ ഷര്‍ട്ട് വലിച്ചുകീറി ചെളിവാരിയെറിഞ്ഞു. ടൌണ്‍ഹാളിലും ജനങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. എനിക്ക് പ്രസംഗിക്കാനാകാതെ പിന്തിരിയേണ്ടി വന്നു. കാരണം എന്നെ തല്ലിക്കൊല്ലാന്‍ തയാറായിരുന്നു ജനങ്ങള്‍''.

ഇത് എന്തുകൊണ്ട് സംഭവിച്ചു? മലബാര്‍സമര കാലത്തും ഖിലാഫത്തുകാരെ പട്ടാളം വേട്ടയാടിയപ്പോഴും നിശബ്ദത പാലിക്കുകയും സമരത്തിനു ശേഷം ഖിലാഫത്തുകാരെയും മുസ്ലിംകളെയും വിമര്‍ശിക്കുകയും ചെയ്ത കേശവമേനോന് ജനം മാപ്പ് കൊടുത്തില്ല. പത്രത്തിലൂടെ പ്രകടിപ്പിച്ച മുസ്ലിംവിരോധവും ഹിന്ദുപക്ഷപാതവും മുസ്ലിംകള്‍ക്കെതിരെ ഗാന്ധിജിയെ തിരിച്ചുവിട്ടതും ജനങ്ങള്‍ക്ക് രസിച്ചില്ലെന്ന് തുറന്ന് പറഞ്ഞത് മലബാര്‍ സമരനായകനായിരുന്ന എം.പി നാരായണമേനോന്‍ തന്നെയായിരുന്നു. കെ.പി കേശവമേനോനെപ്പോലുള്ള ഹിന്ദു കോണ്‍ഗ്രസ് നേതാക്കള്‍ ഏറനാട്ടില്‍ പോകാന്‍ ഭയപ്പെട്ടത്, കുടിയാന്‍സമരങ്ങളില്‍ ജന്മിമാരുടെ ഭാഗം പത്രങ്ങളിലും കോടതികളിലും വാദിച്ചിരുന്നവര്‍ ഇവരായതു കൊണ്ട് ജനങ്ങള്‍ എതിരാണെന്ന് തിരിച്ചറിഞ്ഞതാണെന്നും എം.പി. നാരായണമേനോന്‍ തുറന്ന്പറഞ്ഞിട്ടുണ്ട്. സ്ഥാപക പത്രാധിപരുടെ ഈ മുസ്ലിം വിരുദ്ധതയും ഹിന്ദുത്വ അനുകൂലനിലപാടുമാണ് പിന്നീടും കേരളം കണ്ടത്. ആര്‍.എസ്.എസിന്റെ സാംസ്കാരിക സംഘടനയായ തപസ്യയുടെ സ്ഥാപക സമ്മേളനത്തില്‍ 'മാതൃഭൂമി' പത്രാധിപര്‍ അധ്യക്ഷത വഹിച്ചത് ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചതന്നെയാണ്.

''കേരളം മലയാളികളുടെ മാതൃഭൂമി'' എന്ന പുസ്തകത്തില്‍ ഇ.എം.എസ് എഴുതി : ''ഹിന്ദു^മുസ്ലിം ബഹുജനങ്ങളെ യോജിപ്പിക്കുന്ന സമരപരിപാടികളെയെല്ലാം അവര്‍ എതിര്‍ത്തു. മാത്രമല്ല, ദേശീയതയുടെ പേരില്‍ മുസ്ലിം ബഹുജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ഹിന്ദുസമുദായ മേധാവിത്വത്തെ ശക്തിപ്പെടുത്തുകയുമാണ് അവര്‍ ചെയ്തത്. കോണ്‍ഗ്രസ്നേതാക്കള്‍ ഹിന്ദുസമുദായവാദികളും മുസ്ലിംവിരോധികളുമായി പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസ്നേതൃത്വം ആകെ ബഹുജന സമരങ്ങളെ എതിര്‍ത്തതുമാണ് ലീഗിന്റെ വളര്‍ച്ചയെ ഈ വഴിക്ക് തിരിച്ച് വിട്ടത്''. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും വേണ്ടി മലബാര്‍സമരത്തെ ഒറ്റുകൊടുത്ത പത്രവും പത്രാധിപരും ദേശീയസമരത്തിന്റെ പത്രവും നേതാവുമായി സ്വയം പ്രഖ്യാപിക്കുന്നതാണ് പിന്നീട് കേരളം കണ്ടത്.

വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ ക്ഷേത്രപ്രക്ഷോഭം എന്നിവയുടെ നേതൃത്വം മാതൃഭൂമി അവകാശപ്പെടുന്നതും ഈ പശ്ചാത്തലത്തില്‍വേണം പരിശോധിക്കാന്‍. വൈക്കം ക്ഷേത്രപ്രക്ഷോഭത്തിന്റെ പിന്നിലെ കളികള്‍ പിന്നീട് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് തുറന്നെഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 'യങ ് ഇന്ത്യ' പത്രത്തിന്റെ എഡിറ്ററും വൈക്കം പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്തയാളുമാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. മഹാത്മാഗാന്ധിയും കേശവ മേനോനെപ്പോലുള്ള ഹിന്ദുനേതാക്കളും ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് ജോര്‍ജ് ജോസഫ് പിന്നീട് 'ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മറി'ല്‍ എഴുതി : ''വൈക്കം സത്യഗ്രഹത്തിന് ക്ഷേത്രപ്രവേശനവുമായി ബന്ധമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പൊതുവഴിയിലൂടെ നടക്കുന്നതില്‍ നിന്ന്, ആ വഴി ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് എന്ന കാരണം കൊണ്ടുമാത്രം അസ്പൃശ്യരെ തടയാന്‍ പാടുണ്ടോ എന്നതായിരുന്നു വിഷയം''. ജാതിചൂഷണവും പീഡനവും സഹിക്കാതെ ദലിത് വിഭാഗങ്ങള്‍ ക്രിസ്തു^ബുദ്ധ മതങ്ങളിലേക്ക് മാറുന്ന സാഹചര്യമായിരുന്നു അന്ന്. അത് തടയാനും ദലിതുകളെക്കൂടി ഹിന്ദുത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനും നടത്തിയ ബോധപൂര്‍വമായ ഇടപെടല്‍ കൂടിയായിരുന്നു അതെന്ന് ചരിത്രരേഖകള്‍ സഹിതം ജോര്‍ജ് ജോസഫ് തെളിയിച്ചു. ജോര്‍ജ് ജോസഫ് എഴുതിയ കത്തിന് മറുപടിയായി അംബേദ്കര്‍ അന്നെടുത്ത നിലപാടും ഇത് തെളിയിക്കുന്നു. ദലിതുകള്‍ ക്ഷേത്ര പ്രവേശനത്തിന് വെമ്പല്‍ കൊള്ളേണ്ടതില്ല. ഹിന്ദുക്കള്‍ അവരുടെ അഹങ്കാരം മൂലം ഒഴിവാക്കിയ ഇടങ്ങളിലേക്ക് പ്രവേശിക്കാന്‍ എന്തിന് അസ്പൃശ്യര്‍ ആവശ്യപ്പെടണം എന്നായിരുന്നു അംബേദ്കറുടെ ചോദ്യം. ദലിതുകളെ ഹിന്ദുദലിത് ആക്കി മാറ്റാന്‍ അവരെക്കൂടി ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചെടുക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഈ നടപടികളെയെല്ലാം സ്വന്തം വഞ്ചന മറച്ചുവെച്ച്, ചരിത്രത്തിന്റെയോ രേഖകളുടേയോ പിന്‍ബലമില്ലാതെ  അവകാശവാദങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുകയാണ് 'മാതൃഭൂമി'യും ശില്‍പികളും ചെയ്തത്.

ഇത് പിന്നീടും തുടര്‍ന്നു. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ 'മാതൃഭൂമി'യും ഹിന്ദുത്വശക്തികളും സടകുടഞ്ഞെഴുന്നേറ്റു. യൂനിവേഴ്സിറ്റിയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലാണെന്ന് ആരോപിച്ച് സമരവുമായി രംഗത്തിറങ്ങി. തമിഴ്നാട്ടുകാരനായ ഡോ. ഗനിയെ വൈസ് ചാന്‍സലറായി നിയമിച്ചപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്ത് വന്നു. ശരീഅത്ത് വിവാദ കാലത്ത് മാതൃഭൂമിയുടെ മുസ്ലിം വിരുദ്ധത അതിന്റെ പരകോടിയില്‍ എത്തി. ബാബരി മസ്ജിദിനെ തര്‍ക്കമന്ദിരമായി അവതരിപ്പിച്ചു. ഏറ്റവും അവസാനം ലൌ ജിഹാദും ഇന്റലക്ച്വല്‍ ജിഹാദും വഴി മുസ്ലിം സമുദായത്തിന് എതിരായി സംഘ്പരിവാര്‍ തലത്തില്‍ നിന്നുള്ള ആക്രമണത്തിനാണ് 'മാതൃഭൂമി' തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ ബിംബങ്ങളെയും 'മാതൃഭൂമി' എങ്ങനെയാണ് കൊണ്ടാടുന്നതെന്ന് തുറന്നെഴുതിയത് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്ററായ കമല്‍ റാം സജീവ് തന്നെ. 'ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും' എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതി : ''പ്രാദേശിക ക്ഷേത്രോല്‍സവങ്ങള്‍ക്കും അനന്തകോടി ആള്‍ദൈവങ്ങള്‍ക്കും വിശ്വാസ്യത തീര്‍ത്ത ഹിന്ദുത്വജേണലിസം യാതൊരു മൂല്യബോധവുമില്ലാതെ കേരള കമ്പോളം കീഴടക്കുന്ന കാഴ്ചയാണ് തൊണ്ണൂറുകളില്‍ കണ്ട് തുടങ്ങിയത്. അതിപ്പോഴും തുടരുന്നു. ഈ അധിനിവേശത്തിന്റെ ദുരവസ്ഥ ദുരൂഹമായ ഉള്‍പ്പിരിവുകളോടെ മലയാളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് ഒരു തിരിച്ച് പോക്കിന് തുടക്കമിട്ടിരിക്കുകയാണ്. ന്യൂസ് ഡസ്കുകളില്‍ പെരുകി വരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനവും അവര്‍ രൂപപ്പെടുത്തുന്ന ഓഫിസ് രാഷ്ട്രീയവും ഭയാനകമാണ്''.

ഇത് എഴുതിയ ആള്‍ തുടര്‍ന്ന് 'മാധ്യമം' പത്രത്തെക്കുറിച്ച് ഇങ്ങനെ എഴുതി : ''ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും പുതിയ പരിസരങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ഈ സന്ദര്‍ഭത്തില്‍ കേരളവും ചരിത്രത്തോട് മുഖം തിരിച്ച് നിന്നില്ല. 'മാധ്യമം' പോലൊരു പത്രം കേരളത്തില്‍ ചരിത്രപരമായ അനിവാര്യതയായിരുന്നു. ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയുടെ മര്‍മസ്ഥാനത്തേക്ക് കയറാന്‍ തുടങ്ങിയ ഇസ്ലാമികരാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കാനെത്തിയ 'മാധ്യമ'ത്തിന് അതേസമയത്ത് ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഇതര ചിന്താ പദ്ധതികളെയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഗരാഷ്ട്രീയം മാത്രമാണ് പുരോഗമനപരം എന്ന സൈദ്ധാന്തികബാധ്യതയില്‍ ഇടതുപക്ഷം അവഗണിച്ച പ്രാന്തവല്‍കൃതരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം 'മാധ്യമ'മാണ് മുഖ്യധാരയില്‍ സൃഷ്ടിച്ചത്. തീവ്രമായ സബാള്‍ട്ടണ്‍ യുക്തിക്ക് കേരളത്തിലെ മീഡിയയില്‍ ഇടം കിട്ടുന്നത് 'മാധ്യമ'ത്തിലൂടെയാണെന്ന് രണ്ട് ദശകം പൂര്‍ത്തീകരിക്കുന്ന ആ പത്രത്തിന്റെ ചരിത്രപരമായ സാന്നിധ്യം പരിശോധിച്ചാല്‍ മനസ്സിലാകും. പ്രചാര വിപ്ലവമല്ല, വാര്‍ത്താ ഉള്ളടക്കത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ 'മാധ്യമം' ദിനപത്രം അവതരിപ്പിച്ചു. ഒരു വാര്‍ത്തയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ ഈ മാറ്റം കൊണ്ടുചെന്നെത്തിച്ചു''. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്റര്‍ തന്നെ 'മാധ്യമ'ത്തെക്കുറിച്ച് എഴുതിയ വസ്തുതകളുടെ പേരില്‍ മാധ്യമം മാതൃഭൂമിയുടെ ആക്രമണത്തിന് ഇരയാകുന്നത് എന്തുകൊണ്ട്?
(തുടരും)
Madhyamam daily