Monday, August 22, 2011
മഅദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍
2010 ആഗസ്റ്റില്‍, തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഅ്ദനിയുമായി ഞാന്‍ സംസാരിച്ചത്. അന്‍വാര്‍ശ്ശേരിയിലെ അദ്ദേഹത്തിന്‍െറ സ്ഥാപനത്തിന്‍െറ അതിഥി മുറിയില്‍ അന്ന് അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായിരുന്നു. അനിതരസാധാരണമായ മനോദാര്‍ഢ്യവും ആത്മനിയന്ത്രണവും പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വന്‍ ഗൂഢസംഘത്തോട് തനിച്ച് പൊരുതേണ്ടി വരുന്ന പോരാളിയുടെ സംഘര്‍ഷങ്ങള്‍ ആ മുഖത്തുണ്ടായിരുന്നു. സന്ദിഗ്ധതകള്‍ക്കും ഉദ്വേഗങ്ങള്‍ക്കുമൊടുവില്‍, ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ച അതിനാടകീയതകള്‍ക്ക് വിരാമമിട്ട് സൂപ്രണ്ട് അര്‍ഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആഗസ്റ്റ് 17ന് ഉച്ചക്ക് 1.10ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി. ഈ സമയത്തിന് ഒരു പ്രാധാന്യമുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമപാലക സംവിധാനവും കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന ‘കോഓഡിനേഷന്‍’ മനസ്സിലാക്കാന്‍ ഇത് ശ്രദ്ധിച്ചാല്‍ മതി. അതായത്, മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് അതേദിവസം ഉച്ചക്ക് രണ്ടിന്. പക്ഷേ, അതിന്‍െറ മുക്കാല്‍ മണിക്കൂര്‍ മുമ്പ് സര്‍വായുധ വിഭൂഷിതരായ പൊലീസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ രണ്ടുമണിക്ക് ചേര്‍ന്ന സുപ്രീം കോടതി അറസ്റ്റ് നടന്നു കഴിഞ്ഞിരിക്കെ ജാമ്യാപേക്ഷക്ക് പ്രസക്തിയില്ളെന്ന കിടിലന്‍ വിധി പ്രസ്താവിക്കുന്നു! എങ്ങനെയുണ്ട്; നീതിയുടെ ദേവത? അതായത്, ഒരു കൂട്ടര്‍ക്ക് ആദ്യമേ ഇല നിഷേധിക്കുക. ഇലയില്ലാത്തവര്‍ക്ക് ഊണില്ളെന്ന സമഗ്രമായൊരു നിയമം പിന്നീട് പാസാക്കുക. അതാണ് നമ്മുടെ നീതിനിര്‍വഹണവും മഹത്തായ ജനാധിപത്യവും.
2011 ആഗസ്റ്റ് 17ന്, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം ഏതാനും സുഹൃത്തുക്കളോടൊപ്പം ഈ ലേഖകന്‍ അദ്ദേഹത്തെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ചെന്നുകണ്ടു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കണ്ടതിനേക്കാള്‍ സുസ്മേരവദനനാണ് അദ്ദേഹമിപ്പോള്‍. ശരീരം ശോഷിച്ചിട്ടുണ്ടെങ്കിലും മുഖത്ത് സംഘര്‍ഷങ്ങളില്ല. ആഹ്ളാദവും വിശ്വാസത്തിന്‍െറ തിളക്കവും ആ കണ്ണുകളില്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാം. ‘നോമ്പ് എങ്ങനെയുണ്ട്? ഞാന്‍ ചോദിച്ചു. ‘റമദാന്‍ ആചരിക്കാന്‍ ഏറ്റവും നല്ലത് ജയില്‍ തന്നെയാണ്’ -അദ്ദേഹം പറഞ്ഞു. ആരോഗ്യം, കേസ്, ജയിലിലെ അനുഭവങ്ങള്‍...അങ്ങനെ ധാരാളം ഞങ്ങള്‍ സംസാരിച്ചു. ഭാവിയെക്കുറിച്ച് എന്തു തോന്നുന്നുവെന്നതിന്, ‘ലാ തഖ്നുതൂ മിന്‍ റഹ്മത്തില്ലാഹ്’ എന്ന ഖുര്‍ആന്‍ വാക്യമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത് -അല്ലാഹുവിന്‍െറ കാരുണ്യത്തിന്‍െറ കാര്യത്തില്‍ നിങ്ങള്‍ നിരാശരാവേണ്ടതില്ല.മഅ്ദനിയെ അറസ്റ്റ് ചെയ്തവര്‍ അദ്ദേഹത്തെ തളര്‍ത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. കാരണം അദ്ദേഹം തരിമ്പും തളര്‍ന്നിട്ടില്ല. തളര്‍ന്നു കുഴഞ്ഞു വീണുപോവാന്‍ മാത്രം കാരണങ്ങള്‍ അദ്ദേഹത്തിനുണ്ട്. നീണ്ട ഒമ്പതര വര്‍ഷത്തെ പീഡനപൂര്‍ണമായ കോയമ്പത്തൂര്‍ ജയില്‍വാസം, അതിന് ശേഷം വന്നുകിട്ടിയ കുടുംബ ജീവിതം ആസ്വദിച്ചു തുടങ്ങവേ ഭാര്യയെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു. കോയമ്പത്തൂര്‍ ജയില്‍വാസക്കാലത്ത് കേസുമായി നടക്കാന്‍ ബാപ്പയുണ്ടായിരുന്നു. പക്ഷേ, രണ്ടാം അറസ്റ്റിന്‍െറ സമയമാവുമ്പോഴേക്ക് അദ്ദേഹം ഹൃദയം തകര്‍ന്ന് തളര്‍ന്നുവീണ് വീല്‍ ചെയറില്‍ ആയിക്കഴിഞ്ഞു. രണ്ട് മക്കള്‍, ദീര്‍ഘ കാലത്തെ കാത്തിരിപ്പിന് ശേഷം കൊതിച്ചു കിട്ടിയ ബാപ്പയെ വീണ്ടും ‘മഹത്തായ നീതിദേവത’ കൊണ്ടുപോയതിന്‍െറ ആഘാതത്തില്‍ പഠനത്തില്‍ ഏകാഗ്രത കിട്ടാതെ, ഉറക്കത്തിലും ഉണര്‍വിലും ഞെട്ടിയെഴുന്നേല്‍ക്കുന്ന അവസ്ഥയില്‍ കഴിയുന്നു. മഅ്ദനി സ്വയം തന്നെയും രോഗിയും വികലാംഗനുമാണ്. കേസിന്‍െറ സങ്കീര്‍ണ വഴികളെയും കെട്ടുപിണച്ചിലുകളെയും കുറിച്ചാലോചിച്ചാല്‍ തന്നെ തലകറങ്ങിപ്പോകും. ഒരര്‍ഥത്തില്‍ ബോധക്ഷയം വന്നുപോകാവുന്ന അവസ്ഥ. പക്ഷേ, സത്യം, അദ്ദേഹത്തിന്‍െറ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല. നിശ്ചയദാര്‍ഢ്യത്തിന്‍െറ കരിവീട്ടിക്കാതല്‍ അദ്ദേഹത്തില്‍ നിങ്ങള്‍ക്ക് തൊട്ടനുഭവിക്കാന്‍ കഴിയും.
മഅ്ദനി വികലാംഗനാണെന്ന് പറയുമ്പോള്‍, അദ്ദേഹം ജന്മനാ വികലാംഗനാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അങ്ങനെയല്ല. 1992 ആഗസ്റ്റ് ആറിന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ് അദ്ദേഹത്തിന്‍െറ ഒരു കാല്‍ തകര്‍ക്കുകയായിരുന്നു. ‘ഒറ്റക്കാലന്‍ മഅ്ദനീ മറ്റേക്കാലും സൂക്ഷിച്ചോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍.എസ്.എസുകാര്‍ കല്ലാച്ചി അങ്ങാടിയിലൂടെ പ്രകടനം വിളിച്ചുപോകുന്നത് സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കണ്ടുനിന്നതിന്‍െറ ഓര്‍മ ഇപ്പോഴുമുണ്ട്. തന്‍െറ കാല് തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മഅ്ദനി പക്ഷേ, മാപ്പുനല്‍കി. അവര്‍ക്കെതിരെ വാദിക്കാനോ സാക്ഷി പറയാനോ ഒന്നും മഅ്ദനി സന്നദ്ധമായില്ല. കോടതി അവരെ വെറുതെ വിട്ടു. ഒരുപക്ഷേ, കേരളത്തിലെ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തിലെ അപൂര്‍വമായ അനുഭവമായിരുന്നു അത്. തന്‍െറ കാല് അറുത്തെടുത്തവര്‍ക്ക് മാപ്പ് നല്‍കിയ മഅ്ദനിയെ മനസ്സിലാക്കാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസിന് അദ്ദേഹത്തിന്‍െറ പച്ചമാംസത്തോട് എന്നും ആര്‍ത്തിയുണ്ടായിരുന്നു. കാന്തഹാര്‍ വിമാന റാഞ്ചികളുടെ ഉപാധികളില്‍ മഅ്ദനിയുടെ മോചനവുമുണ്ടെന്ന് വരെ തട്ടിവിട്ടവരാണവര്‍. എന്നുവെച്ചാല്‍, അദ്ദേഹത്തിന്‍െറ പിന്നാലെ കൂടി അവര്‍ എന്നും ആ ചോരക്ക് കൊതിച്ചിട്ടുണ്ട്. പക്ഷേ, ദുരിതങ്ങളുടെ ഈ മഹാസമുദ്രത്തില്‍ നമ്മുടെ സഹജീവിയെ നീന്താനയച്ചുകൊണ്ട് നാം മലയാളികള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? മഅ്ദനിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്ന രക്തം കിനിയുന്ന പീഡന പര്‍വങ്ങള്‍ നമ്മെ സായുജ്യം കൊള്ളിക്കുന്നുവെന്ന് വന്നാല്‍ നാം എന്തുമാത്രം മനോരോഗികളാണ്? എന്തുകൊണ്ട് നമുക്കിടയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ സമ്പൂര്‍ണമായും കെട്ടിച്ചമച്ച കേസിന്‍െറ പേരില്‍ യാതനകള്‍ പേറുമ്പോള്‍ അതിനെതിരെ ഒരു ചെറുവിരല്‍ ഈ സംസ്ഥാനത്ത് നിന്നുണ്ടാകുന്നില്ല. നാം വീമ്പുപറയുന്ന പ്രബുദ്ധതയും പുരോഗമനപരതയും മനുഷ്യാവകാശബോധവുമൊക്കെ എവിടെ?
‘നിയമം നിയത്തിന്‍െറ വഴിക്ക് പോവട്ട’ എന്ന വലിയ സിദ്ധാന്തമാണ് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം നമ്മളില്‍ പലരും പറയാറുള്ളത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട്, കോടതി വധശിക്ഷക്ക് വിധിച്ച വ്യക്തിയായിരുന്നു എസ്.എ.ആര്‍. ഗീലാനി എന്ന ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍. അദ്ദേഹത്തിന്‍െറ മോചനത്തിന് വേണ്ടി കേരളത്തിന് പുറത്തുയര്‍ന്നുവന്ന വിപുലമായ കാമ്പയിനുകള്‍ നാം ഓര്‍ക്കുക. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്‍െറ വിവിധ രംഗങ്ങളില്‍ പെട്ടവര്‍ നിയമം നിയമത്തിന്‍െറ വഴിക്ക് പോയപ്പോള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ആള്‍ക്കു വേണ്ടി രംഗത്തുവന്നു. എസ്.എ.ആര്‍. ഗീലാനി ഇന്ന് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തിന്‍െറ അധ്യക്ഷനാണ്. ബിനായക് സെന്നിനെതിരെയും ദേശദ്രോഹവുമായി ബന്ധപ്പെട്ട ചാര്‍ജുകളായിരുന്നു ചുമത്തപ്പെട്ടിരുന്നത്. ‘ദേശദ്രോഹി’യായ അദ്ദേഹത്തിന് വേണ്ടിയും കാമ്പയിന്‍ നടത്താന്‍ ‘നിരക്ഷര’രായ ഉത്തരേന്ത്യക്കാര്‍ രംഗത്തുവന്നു. പക്ഷേ, നമ്മുടെ ഈ കേരളത്തില്‍ മഅ്ദനി പോവട്ടെ, മഅ്ദനി കേസിന്‍െറ ദുരൂഹവഴികളെക്കുറിച്ച് റിപ്പോര്‍ട്ടെഴുതിയ പത്രപ്രവര്‍ത്തക വേട്ടയാടപ്പെട്ടപ്പോള്‍ പോലും അത് വലിയ ചലനമുണ്ടാക്കിയില്ല. മഅ്ദനി, ഗീലാനിയെയും ബിനായക് സെന്നിനെയും പോലെ ശിക്ഷ വിധിക്കപ്പെട്ട പ്രതിയല്ല. വിചാരണത്തടവുകാരന്‍ മാത്രമാണ്. മുമ്പ് അദ്ദേഹത്തിന്‍െറ കേസില്‍ വിധി തീര്‍പ്പുണ്ടായപ്പോഴാവട്ടെ, അദ്ദേഹത്തെ നിരപരാധിയായി വിട്ടയച്ചതാണുതാനും. അങ്ങനെയൊരു മനുഷ്യനും കുടുംബവും അനന്തമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ നാം ഒരു സാഡിസ്റ്റ് മനസ്സോടെ അതെല്ലാം കണ്ടാസ്വദിക്കുന്നു. എന്നിട്ട് പ്രബുദ്ധരുടെ സംസ്ഥാനമെന്ന് വീമ്പുപറഞ്ഞിരിക്കുന്നു.
മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതിന്‍െറ പ്രത്യേകതയും ഇതു തന്നെയാണ്. കേരളത്തിലെ പുരോഗമനോന്മുഖ ഇടതുപക്ഷ സമൂഹം തള്ളിക്കളഞ്ഞ അദ്ദേഹത്തിന്‍െറ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കേരളത്തിന് പുറത്തുനിന്ന് മനുഷ്യാവകാശ സമൂഹം രംഗത്തുവരുന്നുവെന്നതാണ് മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള പ്രത്യേകത. അരുണാ റോയ്, കവിതാ ശ്രീവാസ്തവ, ഡോ. ബിനായക് സെന്‍, ആനന്ദ് പട്വര്‍ധന്‍ തുടങ്ങിയ പ്രഗല്ഭരായ ദേശീയ വ്യക്തിത്വങ്ങള്‍ ഒപ്പിട്ട് രണ്ടാഴ്ച മുമ്പ് ദല്‍ഹിയില്‍നിന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന അതിന്‍െറ വലിയൊരു സൂചകമാണ്. കിഴവന്‍ വര്‍ത്തമാനങ്ങളും ഞൊണ്ടി ന്യായങ്ങളുമായി ധീരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ മലയാളി ‘പ്രബുദ്ധത’ മടിച്ചു നില്‍ക്കുമ്പോഴാണ് നമ്മുടെ നാട്ടുകാരന് വേണ്ടി പുറംനാട്ടുകാര്‍ അവരുടെ ശബ്ദം കേള്‍പ്പിച്ചു തുടങ്ങുന്നത്. സംശയരഹിതമായും, കോയമ്പത്തൂരില്‍ സംഭവിച്ചത് പോലെത്തന്നെ, മഅ്ദനി ബംഗളൂരുവില്‍ നിന്നും നിരപരാധിയായി തിരിച്ചുവരും. വിചാരണ തീരുംവരേക്ക് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ച് ഇല്ലാതാക്കാം എന്ന് മാത്രമാണ് ഭരണകൂടം ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹം തിരിച്ചുവരുമ്പോള്‍ നാം മലയാളികള്‍ പിന്നെയും പ്രബുദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും.
സി. ദാവൂദ്
നമ്മുടെ പത്രമാപ്പീസുകളില്‍ എത്ര ബ്രെയ്‌വിക്മാരുണ്ട്
മലയാളത്തിലെ ആദ്യത്തെ ദിനപത്രം, സാക്ഷര കേരളത്തിന്റെ ആദ്യാക്ഷരം എന്നിവയാണ് ദീപികയുടെ പരസ്യ വാചകങ്ങള്‍. മാധ്യമ വിദ്യാര്‍ഥികള്‍ അതിനാല്‍ തന്നെ ഏറെ ഗൗരവത്തിലെടുക്കേണ്ട പത്രം. പ്രസ്തുത പത്രത്തില്‍, 2011 ജനുവരി 13-ന് ഒന്നാം പേജില്‍ മുഖ്യതലക്കെട്ടായി വന്ന വാര്‍ത്തയാകട്ടെ, പുതിയ കാലത്ത് മാധ്യമ പഠനങ്ങള്‍ക്ക് ആമുഖമാകാവുന്ന ഒരു ഉരുപ്പടിയാണ്. വാര്‍ത്താ തലക്കെട്ട് ഇങ്ങനെ: 'റിയാസ് ഭട്കല്‍ വെടിയേറ്റ് മരിച്ചെന്ന് പ്രചാരണം'. കണ്ണൂര്‍ ഡേറ്റ്‌ലൈനില്‍ പി. ജയകൃഷ്ണന്‍ എന്നയാളാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സ്വാഭാവികമായും പാനൂരിലോ കൂത്തുപറമ്പിലോ കണ്ണൂരിലെ അതുപോലുള്ള മറ്റേതെങ്കിലും യുദ്ധമുന്നണിയിലോ ഒരാള്‍കൂടി കൊല്ലപ്പെട്ടുവെന്നേ വായനക്കാര്‍ ഒറ്റനോട്ടത്തില്‍ കരുതുകയുള്ളൂ. പക്ഷേ, വാര്‍ത്തയിലേക്കിറങ്ങുമ്പോള്‍ നാം ശരിക്കും അമ്പരന്നു പോവും. കാരണം, കണ്ണൂരിലല്ല, അങ്ങ് കറാച്ചിയിലാണ് കൊല നടന്നിരിക്കുന്നത്! കറാച്ചിയില്‍ നടന്ന കൊല കണ്ണൂരിലെ ബ്യൂറോവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന ലേഖകന്റെ അതിമിടുക്കില്‍ നാം അന്തം വിട്ടു നില്‍ക്കെയാണ് വാര്‍ത്തയിലെ രണ്ടാം ഖണ്ഡം. അതിങ്ങനെ: 'അധോലോക നേതാവായ ഛോട്ടാരാജനാണ് കറാച്ചിയില്‍ റിയാസ് ഭട്കല്‍ വെടിയേറ്റ് മരിച്ചതായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ ഇന്ത്യയിലെ അന്വേഷണ വിഭാഗങ്ങളോ വാര്‍ത്താ ഏജന്‍സികളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല...'
സി. ദാവൂദ്
Sunday, January 16, 2011
ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍
സി. ദാവൂദ്
അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ 'ഇന്‍വെസ്റ്റിഗേറ്റിവു'കള്‍ വീശിത്തുടങ്ങി.
മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ 'ദ് ഹിന്ദു' മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ 'ദ് പയനിയര്‍' വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹുജി', ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. 'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും 'കോപ്പി എഡിറ്റര്‍മാര്‍' അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു.
അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.അങ്ങനെ 'ഹുജി ബന്ധ'മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും 'ദേശീയബോധ'മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും 'തീവ്രവാദ'ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും 'ഇന്‍വെസ്റ്റിഗേഷന്‍' ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്?
അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-'മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു'; അത്ര മാത്രം.ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി.
ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം.
അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു.
ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത.
സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. 'മാധ്യമം' ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്.
സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല.
ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല. മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍.
നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്!
Tuesday, November 23, 2010
വിശപ്പുള്ളവനായിരിക്കുക.വിഡ്ഢിയായിരിക്കുക
| ||
''ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എനിക്ക് സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യം പറഞ്ഞാല്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തയാളല്ല ഞാന്‍. നിങ്ങളോട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട മൂന്നു കഥകള്‍ ഞാനിപ്പോള്‍ പറയാം. വലിയ കാര്യമൊന്നുമല്ലെങ്കിലും അതില്‍ എന്നിലെ ഞാന്‍ ഉണ്ട്, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്. അത് ഇവിടെ പറയട്ടെ. ഞാന്‍ പഠിച്ചിരുന്ന റീഡ് കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന് ആ കഥ തുടങ്ങുന്നു. എന്തിന് ഉപേക്ഷിച്ചു എന്ന് നിങ്ങളുടെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ ജനിക്കുന്നതിന് മുമ്പുള്ള ഒരു കാലമാണ് മറുപടി തരിക. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കവെയാണ് എന്റെ അമ്മ ഗര്‍ഭിണിയാവുന്നത്. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന് അമ്മ അന്വേഷിച്ചു. കോളേജ് ബിരുദധാരിയായ ആരെങ്കിലും എന്നെ ദത്തെടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും. അമ്മയുടെ അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ തന്നെ എന്നെ ദത്തെടുക്കാന്‍ ഒരു അഡ്വക്കേറ്റും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ ഭൂമിയിലേക്ക് കാലനക്കിയപ്പോള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് വേണ്ടതെന്ന് പറഞ്ഞ് ദത്തെടുക്കുന്നതില്‍ നിന്നും അവര്‍ പിന്മാറി. ദത്തെടുക്കല്‍വെയ്റ്റിങ്ങ് ലിസ്റ്റില്‍ അടുത്ത നമ്പറിലുണ്ടായിരുന്ന ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത പുരുഷന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഭാര്യ കോളേജില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നും എന്റെ അമ്മ പിന്നീടാണ് മനസ്സിലാക്കുന്നത്. ഫൈനല്‍ എഗ്രിമെന്റില്‍ ഒപ്പിടാന്‍ അമ്മ തയ്യാറായില്ല. എന്നെ കോളേജിലയയ്ക്കുമെന്ന് ഉറപ്പ് നല്കിയതിന് ശേഷമാണ് അമ്മ ഒപ്പിട്ടതും എന്നെ കൈമാറിയതും. ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം ഞാന്‍ കോളേജില്‍ പോവുക തന്നെയുണ്ടായി. അത് നിങ്ങള്‍ പഠിക്കുന്ന ഈ സ്റ്റാന്‍ഫോര്‍ഡിലേത് പോലെ ഏറെ ചെലവേറിയതായിരുന്നു. പാവങ്ങളായ എന്റെ മാതാപിതാക്കള്‍ അവരുടെ വരുമാനം മുഴുവനും എന്റെ കോളേജ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയായിരുന്നു. ആറ് മാസത്തിനകം എനിക്കതിലെ കഥയില്ലായ്മ ബോധ്യമായി. ഈ ജീവിതം കൊണ്ട് എന്താണ് ചെയ്യുകയെന്ന് എനിക്കറിയില്ലായിരുന്നു.കോളേജ് വിദ്യാഭ്യാസം കൃത്യമായ ഒരു വഴി തീര്‍ക്കുമെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം കലാലയജീവിതം ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എനിക്ക് തോന്നി. സംഘര്‍ഷഭരിതമായിരുന്നെങ്കിലും ഞാന്‍ അങ്ങനെത്തന്നെ ചെയ്തു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അത് എന്ന് എനിക്ക് മനസ്സിലാകുന്നു. ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോഴാണ് നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്. ഇനി രണ്ടാമത്തെ കഥ(?) പറയാം. അത് കഥ പ്രണയത്തിന്റേയും നഷ്ടപ്പെടലിന്റേയുമാണ്. ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു. എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ അവസരം ലഭിച്ചു. ഇരുപത് വയസ്സായിരിക്കുമ്പോഴാണ്, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗ്യാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്. ഞങ്ങളുടെ കഠിനപരിശ്രമം, പത്ത് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഡോളറിന്റെ ആസ്തിയുള്ള 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയായി വളര്‍ന്നു. ഞങ്ങളുടെ വമ്പന്‍കണ്ടെത്തലായ മക്കിന്‍ടോഷ് പുറത്ത് വന്നത് എനിക്ക് 29 വയസ്സുള്ളപ്പോഴാണ്. ആ നേരം എന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. നിങ്ങള്‍ സ്ഥാപിച്ച നിങ്ങളുടെ സ്വന്തം കമ്പനിയില്‍ നിന്ന് നിങ്ങളെ എങ്ങനെയാണ് പുറത്താക്കുക? അങ്ങനെ മുപ്പതാം വയസ്സില്‍ എനിക്കുണ്ടായിരുന്നതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു.മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന് എനിക്ക് അപകര്‍ഷത അനുഭവപ്പെട്ടു. മല്‍സരത്തില്‍ നിന്ന് തിരിഞ്ഞോടിയതായി എനിക്ക് തോന്നി. കുറച്ച് കാലത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് യാതൊരു പിടിയുമില്ലായിരുന്നു. പിന്നെപ്പിന്നെ ഇഷ്ടകാര്യങ്ങളിലേക്ക് ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന് ഞാന്‍ എന്നെ മുറുക്കിക്കെട്ടി. ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്ഥാനത്ത് തുടക്കക്കാരന്റെ വിനയം കൈ വന്നത് പുതിയ വഴികളിലേക്ക് എന്നെ കൊണ്ട് പോയി. പിന്നെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്സ്റ്റ്(Next) എന്ന ഒരു കമ്പനിയും പിക്‌സര്‍ (Pixar) എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത് ഞാന്‍ ലൗറിനേയില്‍ അനുരക്തനായി. അവളെന്റെ ജീവിതസഖിയായി. ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ഫിലിം 'ടോയ് സ്‌റ്റോറി' പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്റ്റുഡിയോ ആണത്. സംഭവങ്ങള്‍ മാറിമറിയുന്നു. 'നെക്സ്റ്റ്' ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു. ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത്. ഞാന്‍ മുന്നോട്ടു പോയത് എനിക്കിഷ്ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്. ഒരാള്‍ക്ക് എന്ത് ചെയ്യുന്നതിലാണ് താല്‍പ്പര്യം എന്ന് കണ്ടെത്തുന്നതിലും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് പ്രധാനം. നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം. നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണെന്ന് കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്. എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്. കഴിഞ്ഞ 33 വര്‍ഷമായി ദിവസെന കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്:'ഇന്ന് എന്റെ ജീവിതത്തിന്റെ അവസാനദിവസമാണെങ്കില്‍ ഇന്ന് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക?' കുറേ ദിവസം തുടര്‍ച്ചയായി 'അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ് പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. കാരണം മരണത്തിന് മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ് നഷ്ടബോധത്തിന്റെ കെണിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്നത്, നിങ്ങള്‍ നഗ്‌നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു കൊല്ലം മുമ്പ് എനിക്ക് അര്‍ബ്ബുദമുണ്ടെന്ന് കണ്ടു പിടിച്ചു. പാന്‍ക്രിയാറ്റിക്ക്ക്യാന്‍സര്‍. പാന്‍ക്രിയാസ് എന്താണെന്ന് എനിക്കറിഞ്ഞ് കൂടായിരുന്നു. അത് ചികിത്സിച്ച് ഭേദപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് ആറുമാസത്തെ ആയുസ്സ് മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ എന്നോട് വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കി തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരണത്തിന് തയ്യാറെടുത്തു കൊള്ളൂ എന്നതിന് പകരമുള്ള ഡോക്ടര്‍മാരുടെ ഭാഷയാണത്. അതിനര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്നാണ്. ഒരു തരത്തിലുള്ള വിടവാങ്ങല്‍ തന്നെ. ഒരു ദിവസം മുഴുവനിരുന്ന് ഞാന്‍ എന്റെ രോഗവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു. വൈകുന്നേരം എന്നെ ബയോപ്‌സിക്ക് കൊണ്ടു പോയി. എന്‍ഡോസ്‌ക്കോപ്പ് തൊണ്ടയിലൂടെ കടത്തി വയറ്റിലൂടെ കുടലിലെത്തിച്ച് ഒരു സൂചി കൊണ്ട് പാന്‍ക്രിയാസിലെ മുഴയില്‍ നിന്നും കുറെ കോശങ്ങള്‍ എടുത്തു. എനിക്ക് ഉറങ്ങാനായി മരുന്ന് തന്നിരുന്നു. ഭാര്യ അടുത്തുണ്ടായിരുന്നു. എന്റെ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ കരയാന്‍ തുടങ്ങി. ശസ്ത്രക്രിയ കൊണ്ട് ഭേദപ്പെടുത്താവുന്ന അപൂര്‍വ്വതരം ക്യാന്‍സറാണ് അതെന്ന് കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീരായിരുന്നൂ അത്. എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്തനായി. മരണം ഏറ്റവും അടുത്ത് വന്ന് നിന്ന സന്ദര്‍ഭമായിരുന്നു അത്. ഇത് പോലെ ഇനി കുറേ വര്‍ഷത്തേക്ക് മരണത്തെ അടുത്തറിയാനിടയില്ലയെന്ന് എനിക്ക് തോന്നുന്നു. അത് അതിജീവിച്ചതുകൊണ്ട് മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും. സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്. അവരുടെ ശബ്ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാതെ പോകരുത്. ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗ് എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്. സ്റ്റേവാര്‍ട്ട് ബ്രാന്‍ഡ് എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് മെന്‍ലോ പാര്‍ക്കില്‍ നിന്ന് ഇറക്കിയ പുസ്തകമായിരുന്നൂ അത്. കംപ്യൂട്ടറും ഡെസ്‌ക്ടോപ്പ് പബ്ലിഷിങ്ങും ഒന്നുമില്ലാത്ത 1960-കളുടെ അവസാനം, ടൈപ്പ് റൈറ്ററും കത്രികയും സിസ്സേഴ്‌സും പോളറോയ്ഡ് ക്യാമറയും മാത്രം ഉപയോഗിച്ച് പുറത്തിറക്കിയ കാറ്റലോഗ്. ഗൂഗിളിന്റെ പേരുപോലും കേള്‍ക്കാത്ത കാലത്ത് ഗൂഗിളിനെ പോലെ ചിട്ടയില്‍ ക്രോഡീകരിച്ച് പേപ്പര്‍ബാക്കില്‍ മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുറത്തിറങ്ങിയിരുന്ന പുസ്തകം. സ്റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ ഒരു പാട് ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1970-ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത് കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന് നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ് കൊടുത്തിരുന്നത്. താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക. അവസാനിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത് അതായിരുന്നു. ഞാന്‍ സ്വയം ആഗ്രഹിക്കുന്നതും അതാണ്. പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക് അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്ഢിയായിരിക്കുക.' courtesy : Mathrubhumi' |
Sunday, August 15, 2010
ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വ്വം -1
വിജു വി. നായര്‍
ഒരു ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചാല്‍ സാധാരണ സംഭവിക്കുന്നതെന്താണ്? പ്രോസിക്യൂഷന്‍ അഥവാ വാദിയായ സ്‌റ്റേറ്റ് പ്രസ്തുത ജാമ്യം നല്‍കാതിരിക്കാന്‍ വേണ്ട വാദമുന്നയിക്കും -തെളിവുകള്‍ സഹിതം. പ്രതിഭാഗം തെളിവുകള്‍ നിരത്തി അത് ഖണ്ഡിക്കും. ഇതിലേതാണോ കോടതിക്ക് ബോധ്യപ്പെടുക, അതനുസരിച്ച് ജാമ്യം അനുവദിക്കയോ നിഷേധിക്കയോ ചെയ്യും. രണ്ടായാലും കേസില്‍പ്പെട്ടയാള്‍ പ്രതിയായിത്തന്നെ വിചാരണ നടക്കും. ഇതാണ് ഭരണഘടനാനുസൃതമായ നാട്ടുനടപ്പ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നതെന്താണ്?
ബംഗളൂരു സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീര്‍ എന്ന ദുരൂഹ കഥാപാത്രത്തെ വെച്ച് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച സുദീര്‍ഘ നാടകത്തിനിടയില്‍ ഒരു സുപ്രഭാതത്തില്‍ മഅ്ദനി 31ാം പ്രതിയാക്കപ്പെടുന്നു. കുറ്റം: ഗൂഢാലോചന. സമാനമായ നാടകവും പ്രതിചേര്‍ക്കലുമാണ് മുമ്പ് കോയമ്പത്തൂര്‍കേസിലും അരങ്ങേറിയതെന്നിരിക്കെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മഅ്ദനി മുന്‍കൂര്‍ ജാമ്യം തേടുന്നു. അത് നിരാകരിച്ച രണ്ടു കോടതികളും പറയുന്നു, ആയതിന് പ്രഥമദൃഷ്ട്യാ ന്യായങ്ങളുണ്ടെന്ന്. എന്നുവെച്ചാല്‍ പ്രഥമദൃഷ്ടിക്കുതന്നെ സത്യമെന്നു തോന്നിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയതെന്നല്ലേ അര്‍ഥം? എങ്കില്‍ ആ തെളിവുകള്‍ നമുക്കുമൊന്നു നോക്കാം.
ഗൂഢാലോചനയില്‍ മഅ്ദനിക്കു പങ്കുണ്ടെന്നതിന് പ്രോസിക്യൂഷന്‍ നിരത്തുന്ന പ്രധാന തെളിവുകളെല്ലാം സാക്ഷിമൊഴികളാണ്. അതില്‍ മുഖ്യമായ ഒന്നാണ് ചേരാനല്ലൂര്‍ സ്വദേശി മജീദിന്റെ മൊഴി. താന്‍ പഴയൊരു പി.ഡി.പി പ്രവര്‍ത്തകനാണെന്നും മഅ്ദനിയുടെ വീട്ടില്‍ വലിയ സ്വാതന്ത്ര്യമുള്ളയാളാണെന്നും പറഞ്ഞിട്ട്, ഒരു ദിവസം താനവിടെ ചെല്ലുമ്പോള്‍ തടിയന്റവിട നസീറിനോട് ബംഗളൂരുവില്‍ ബോംബ് വെക്കണമെന്ന് മഅ്ദനി പറയുന്നതു കേട്ടു എന്നാണ് മജീദിന്റെ മൊഴി. 2009 ഡിസംബര്‍ 11 ന് കണ്ണൂരില്‍ വെച്ചാണ് ബംഗളൂരു സ്‌ഫോടനക്കേസിന്റെ മുഖ്യ അന്വേഷകനായി ഓംകാരയ്യ ഈ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
2009 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശില്‍നിന്ന് നസീറിനെ പൊക്കിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഭാഷ്യം. അഞ്ചാംതീയതി ആളെ ബംഗളൂരു പൊലീസിന് കൈമാറുന്നു. എട്ടിന് ബംഗളൂരുവിലെത്തിക്കുന്നു. നസീര്‍ നല്‍കിയ വിവരപ്രകാരമാണത്രേ മജീദിന്റെ മൊഴി എടുക്കുന്നത്. വെറും മൂന്നു ദിവസത്തിനകം. ഈ മൊഴി കിട്ടിയിട്ടും മഅ്ദനിയെ പ്രതിയാക്കുന്നില്ല. ആറു മാസത്തിനുശേഷമാണ് പ്രതിപ്പട്ടികയില്‍ പേര് മുളക്കുന്നത്. അതുപോകട്ടെ. 51ാം സാക്ഷിയായ ഇപ്പറയുന്ന മജീദ് ദീര്‍ഘകാലമായി മാരകരോഗിയാണ്. 2009 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ തൃപ്പുരിത്തുറ ഹോമിയോ മെഡിക്കല്‍കോളജില്‍ അഡ്മിറ്റായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോമാ സ്‌റ്റേജിലായ മജീദ് അവിടെ കിടന്ന് ഡിസംബര്‍ 16 ന് മരിക്കുകയും ചെയ്തു. ഇങ്ങനെ കോമാ സ്‌റ്റേജില്‍ കിടക്കുന്നതിനിടെ 11ാം തീയതി 300 കിലോമീറ്റര്‍ വടക്ക് കണ്ണൂരില്‍ ചെന്ന് മൊഴി കൊടുത്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചത്. എതിര്‍വാദങ്ങളോ ആശുപത്രി രേഖകളോ പ്രസക്തമല്ല. കോമാ സ്‌റ്റേജിലുള്ള ഒരുവന്‍ ചെന്ന് മൊഴികൊടുത്തെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ അത് പ്രഥമദൃഷ്ട്യാ തെളിവാകുന്നു.
അടുത്തമൊഴി ജോസ് വര്‍ഗീസ് എന്ന കൊച്ചിക്കാരന്‍ വക. കോയമ്പത്തൂരില്‍നിന്ന് ജയില്‍മോചിതനായശേഷം മഅദ്‌നി കുറച്ചുകാലം കൊച്ചിയിലൊരു വാടകവീട്ടില്‍ താമസിച്ചിരുന്നു. വീട്ടുടമസ്ഥയുടെ ബന്ധുവായ ജോസായിരുന്നു വീടിന്റെ നോട്ടക്കാരന്‍. വാടക വാങ്ങാനായി ഒന്നരക്കൊല്ലം മുമ്പ് താന്‍ മഅ്ദനിയുടെ വീട്ടില്‍ചെന്നപ്പോള്‍ അവിടുത്തെ കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമൊത്ത് സംസാരിച്ചിരിക്കുന്ന മഅ്ദനിയെ കണ്ടെന്നും, 'ബംഗളൂരു സ്‌ഫോടനം' എന്ന് മഅ്ദനി പറയുന്നത് കേട്ടെന്നുമാണ് ജോസ് 2010 ജൂണ്‍ നാലിന് നല്‍കിയ 'മൊഴി'. മൂന്ന് കാര്യങ്ങളാണിവിടെ ശ്രദ്ധേയം. ഒന്ന്, മൊഴിപ്രകാരമുള്ള സന്ദര്‍ശനം നടക്കുന്നതിന് ആറു മാസംമുമ്പേ മഅ്ദനി മേപ്പടി വാടകവീടൊഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മാറിക്കഴിഞ്ഞിരുന്നു. രണ്ട്, വാടക ആരുടെയും കൈവശം പണമായി കൊടുത്തയക്കുകയല്ല, വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടില്‍ (എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വൈറ്റില ശാഖ) മാസാമാസം നിക്ഷേപിക്കുകയായിരുന്നു ധാരണപ്രകാരമുള്ള പതിവ്. മൂന്ന്, ജയില്‍മോചിതനായ ശേഷം മഅ്ദനി കേരള സര്‍ക്കാറിന്റെ ബി-കാറ്റഗറി സുരക്ഷാവലയത്തില്‍ കഴിയുന്നയാളാണ്. എന്നുവെച്ചാല്‍ കേരള പൊലീസ് നിയോഗിച്ച നാല് ഹോംഗാര്‍ഡുകളുടെയും രണ്ട് പി.എസ്.ഓമാരുടെയും 24 മണിക്കൂര്‍ ബന്തവസ്സില്‍. വീട്ടിലേക്ക് ആരു വന്നാലും ഹോംഗാര്‍ഡുകള്‍ കാര്യം തിരക്കിയിട്ട് മേലുദ്യോഗസ്ഥനായ പി.എസ്.ഓയെ വിവരമറിയിക്കും. അയാള്‍ മഅ്ദനിയുടെ സെക്രട്ടറിയോട് പറയും. ഇങ്ങനെ കര്‍ശനനിരീക്ഷണവും പരിശോധനയും കടന്നേ ആര്‍ക്കും മഅ്ദനിയെ സന്ദര്‍ശിക്കാന്‍ കഴിയൂ. എന്നിരിക്കെയാണ്, കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമായി വെടിപറഞ്ഞിരിക്കുകയും അങ്ങനെ ഇരുന്നെന്ന് കരുതിയാല്‍ത്തന്നെ, തികച്ചും അന്യനായ ജോസിനെപ്പോലൊരാള്‍ അവരുടെ സ്വകാര്യം കേള്‍ക്കത്തക്ക വിധത്തല്‍ ബെഡ്‌റൂമില്‍ എത്തുകയും ചെയ്യുക! നേരാണ്, ഇത്തരം വിശദാംശങ്ങളൊന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി അറിയണമെന്നില്ല. എന്നാല്‍, താന്‍ പറഞ്ഞിട്ടേയില്ലാത്ത കാര്യങ്ങള്‍വെച്ച് കൃത്രിമമൊഴിയുണ്ടാക്കി കോടതിയിലെത്തിച്ചതിന് മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ ഓംകാരയ്യക്കെതിരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സാക്ഷാല്‍ ജോസ് വര്‍ഗീസ് കേസ് ഫയല്‍ ചെയ്തിട്ടുള്ള വസ്തുതയോ? ക്ഷമിക്കണം, അതും ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് പ്രസക്തമല്ല.
അടുത്ത തെളിവ്, മഅ്ദനിയുടെ പാളയത്തില്‍നിന്നു തന്നെയാണ് -സഹോദരന്‍ ജമാല്‍ മുഹമ്മദിന്റെ മൊഴി. ബംഗളൂരു സ്‌ഫോടനം കഴിഞ്ഞയുടനെ നസീറിനും മറ്റും കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരി അഗതിമന്ദിരത്തില്‍ ഒളിച്ചുകഴിയാനുള്ള സൗകര്യമൊരുക്കണമെന്ന് മഅ്ദനി തന്നോട് ഫോണില്‍ വിളിച്ചുപറഞ്ഞെന്നും അതനുസരിച്ച് അഭയം കൊടുത്തുവെന്നുമാണ് ജമാലിന്റെ 'മൊഴി'. ഇങ്ങനെ വിളിച്ചുപറയാന്‍ കാരണമോ? ജമാലാണ് അഗതിമന്ദിരത്തിന്റെ സൂക്ഷിപ്പുകാരനും അവിടുത്തെ വിദ്യാലയത്തിലെ അധ്യാപകനും. പ്രഥമ ദൃഷ്ട്യാ തന്നെ തെളിവായില്ലേ? എങ്കില്‍ കഥാബാക്കി കൂടി അറിയുക. ജമാല്‍ അധ്യാപകനാണ്-അന്‍വാര്‍ശ്ശേരിയിലല്ല; കരുനാഗപ്പള്ളിയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍. അയാള്‍ക്ക് ഇങ്ങനെയൊരു മൊഴിയെന്നല്ല, മൊഴി കൊടുക്കാനെത്തുക എന്നാവശ്യപ്പെടുന്ന ഒരു കേവല വാറണ്ടുപോലും കിട്ടിയിട്ടില്ല. പ്രോസിക്യൂഷന്‍ മൊഴിയില്‍ പറയുന്ന ഫോണ്‍ നമ്പറും ജമാലിന്റെയല്ല. ഇങ്ങനെ താന്‍ അറിയാതൊരു കൃത്രിമമൊഴി തന്റെ പേരിലിറക്കിയതിന് ജമാലും കൊടുത്തിട്ടുണ്ട് ശാസ്താകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ്. അങ്ങനെ ബംഗളൂരു കേസന്വേഷകര്‍ക്കെതിരെ കൃത്രിമത്വത്തിനുള്ള കേസുകെട്ട് രണ്ടാകുന്നു. പക്ഷേ, സാമാന്യ പ്രഥമദൃഷ്ടിക്ക് അതൊന്നും വിഷയീഭവിക്കുന്നില്ല.
ഇനിയാണ് പ്രോസിക്യൂഷന്റെ തിരക്കഥയിലെ തുറുപ്പ്-കുടക് എപ്പിസോഡ്. ധാരാളം മലയാളികളുള്ള കര്‍ണാടകത്തിലെ കുടകില്‍ ഒരു രാത്രി ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന് ഒരു കാലില്ലാത്ത ഒരാളിറങ്ങുന്നു. ഉടനെ തടിയന്റവിട നസീര്‍ പറയുന്നു, അത് കേരളത്തില്‍നിന്നുള്ള മഅ്ദനിയാണ്. ഈ മൊഴി കൊടുത്തിരിക്കുന്നത് കുടക് സ്വദേശിയായ ഒരു ലത്തീഫ് -52ാം സാക്ഷി. കേരളപൊലീസിന്റെ 24 മണിക്കൂര്‍ സംരക്ഷണത്തിലുള്ള ഒരാള്‍ അവരുടെ കണ്ണുവെട്ടിച്ച് കുടകിലേക്ക് മുങ്ങിയെങ്കില്‍ ഈ മുങ്ങല്‍കാലയളവിലെ പൊലീസ് ടൂര്‍ഡയറി പരിശോധിക്കേണ്ടതല്ലേ? കേരളപൊലീസിനോട് തിരക്കേണ്ടതല്ലേ? അതോ, ഇനി അവരുംകൂടി അറിഞ്ഞുകൊണ്ടുള്ള രഹസ്യയാത്രയായിരുന്നോ ഇത്? ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിയില്‍ അത്തരം സംശയങ്ങള്‍ക്കൊന്നും ഇടമില്ല, 52ാം സാക്ഷി പറഞ്ഞു അതുകൊണ്ട് അങ്ങട് വിശ്വസിക്ക തന്നെ.
ഇനിയുമുണ്ട് പ്രഥമ ദൃഷ്ടിയില്‍ ദൃഷ്ടിദോഷമേല്‍ക്കാത്ത ഊളത്തരങ്ങള്‍ അനവധി. ഉദാഹരണമായി, തടിയന്റവിട നസീറിനെ ഭീകരപ്രവര്‍ത്തനത്തിലേക്ക് പ്രചോദിപ്പിച്ചത് 1990ല്‍ ബാബരിമസ്ജിദ്, ഗോധ്ര സംഭവങ്ങള്‍ക്കുമേല്‍ മഅ്ദനി നടത്തിയ പ്രസംഗങ്ങളാണത്രേ. ഇതില്‍ ഗോധ്ര സംഭവം 2001ലല്ലേ, അപ്പോള്‍ പ്രതി ജയിലിലല്ലേ എന്നൊന്നും ചോദിക്കരുത്-പ്രഥമദൃഷ്ടിക്ക് കണ്ണു തട്ടും. അതേപോലെയാണ് നസീറിന് മഅ്ദനി മൂന്ന് പുസ്തകങ്ങള്‍ കൊടുത്ത കഥയും. രാജ്യത്തെവിടെയും നിരോധിച്ചിട്ടില്ലെന്ന് തന്നെയല്ല. ഒരുമാതിരി കച്ചോടമുള്ള പുസ്തകക്കടയിലൊക്കെ ഇപ്പോഴും വാങ്ങാന്‍ കിട്ടുന്ന ആ പുസ്തകങ്ങളാണ് ഗൂഢാലോചനയിലെ മറ്റൊരു പ്രോസിക്യൂഷന്‍ കണ്ണി. കര്‍ണാടക ഹൈകോടതിയുടെ വിളിപ്പാടകലെ മാത്രമുള്ള സ്ട്രാന്‍ഡ് ബുക്‌സില്‍ ഫോണ്‍ ചെയ്താല്‍ ജഡ്ജിയുടെ വീട്ടിലെത്തും സംഗതി. പക്ഷേ, പ്രഥമദൃഷ്ടിക്ക് അമ്മാതിരി മെനക്കേടുകളുടെ ആവശ്യമില്ല.
ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വം-2
വിജു വി. നായര്‍
മരിച്ചുപോയ മജീദിന്റെ എപ്പിസോഡ് ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് അന്നേരമത്ര മനസ്സിലാവില്ലെന്നു വെക്കാം. എന്നാല്‍, ശിഷ്ടം തെളിവുകളില്‍ രണ്ടു സാക്ഷികള്‍ അന്വേഷകര്‍ക്കെതിരെ കൊടുത്ത കോടതിക്കേസുകള്‍ തൊട്ട് കേരളപൊലീസിന്റെ ടൂര്‍ഡയറി വരെ നോക്കാന്‍ ഒരു നീതിന്യായ കോടതിക്ക് ബാധ്യതയുണ്ട്. അതൊക്കെ സമര്‍പ്പിച്ചിട്ടും പ്രഥമദൃഷ്ടിക്ക് ബോധിച്ചത് പ്രോസിക്യൂഷന്റെ കൃത്രിമങ്ങള്‍ മാത്രമാണ്. സാമാന്യബുദ്ധിക്ക് തോന്നുന്ന സംശയങ്ങള്‍ പോലും നീതിന്യായബുദ്ധിക്ക് തരിമ്പുമില്ല. ഇതെന്താ ഇങ്ങനെ എന്ന് സന്ദേഹിക്കുന്ന പാവം സാമാന്യബുദ്ധിക്കാര്‍ക്കായി ബംഗളൂരു ഫാസ്റ്റ്ട്രാക് കോടതി വക നീതിസാരത്തിന്റെ ഒരു സാമ്പ്ള്‍ തരാം. മുന്‍കൂര്‍ ഹരജി തള്ളി ബഹുമാന്യകോടതി പലതും പറഞ്ഞ കൂട്ടത്തില്‍ പ്രതിയെ പരാമര്‍ശിച്ചതിങ്ങനെ: 'കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഒരു കാലു നഷ്ടപ്പെട്ടയാള്‍'. മഅ്ദനിക്ക് കാല്‍ നഷ്ടപ്പെട്ടത് ഏത് സംഭവത്തിലാണെന്ന് മേപ്പടി കോടതിക്ക് അറിയില്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനത്തിലാണത് നഷ്ടപ്പെട്ടതെന്ന് ഓപണ്‍കോര്‍ട്ടില്‍ അങ്ങ് തട്ടിവിടണമെങ്കില്‍, കോടതിയുടെ അറിവും മനോഗതിയും എത്തരത്തിലുള്ളതാണെന്ന് കാണാന്‍ നമുക്കും പ്രഥമദൃഷ്ടി ധാരാളം മതിയാകും. ഇതേ മനോഗതിയുടെ പ്രതിഫലനങ്ങളായിരുന്നില്ലേ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുണ്ടായ ഓരോ നടപടിയുമെന്ന് സംശയിച്ചാല്‍ പൗരാവലിയുടെ പ്രഥമദൃഷ്ടിയെ കുറ്റപ്പെടുത്താന്‍ പറ്റുമോ? കാരണം, ഫാസ്റ്റ്ട്രാക് കോടതിയില്‍ പലവട്ടമാണ് ഹരജി നീട്ടിവെച്ചത്. ഹൈകോടതിയില്‍ മൂന്നുവട്ടവും. എല്ലാ നീട്ടിവെപ്പിനും ഒരേ കാരണം -പ്രോസിക്യൂഷന്‍ സ്വന്തം വാദഗതി യഥാസമയം അവതരിപ്പിക്കാതെ ഉഴപ്പുന്നു. അവര്‍ പറയുമ്പോലെ അത്ര കടുത്ത പ്രതിയാണെങ്കില്‍ ആദ്യവട്ടമേ വ്യക്തമായ തെളിവും വാദഗതിയും കോടതിയില്‍ അവതരിപ്പിക്കാമല്ലോ. അതു ചെയ്യാതെ തീര്‍പ്പു നീട്ടിക്കുന്ന പ്രോസിക്യൂഷനെ ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് ഒരു സംശയവുമില്ല. അതേ സമയം, ഈ നാടകത്തില്‍ ഇരയായിക്കൊണ്ടിരിക്കുന്ന പ്രതിയെ പ്രഥമദൃഷ്ട്യാതന്നെ സംശയം ഗാരണ്ടി. ഇവിടെ വെച്ചാണ് ഭരണഘടനയുടെ 29ാം വകുപ്പ് അതിന്റെ നടത്തിപ്പുകാരുടെ കൈയാല്‍ കൊല ചെയ്യപ്പെടുന്നത്. പ്രതി എന്ന നിലയില്‍ ഏത് പൗരനും അര്‍ഹതയുള്ള നിഷ്പക്ഷ പരിഗണനയുടെ മഹത്തായ നീതിവാക്യം. കഴിഞ്ഞ ഒന്നര ദശകമായി ഇന്ത്യന്‍ നീതിന്യായപ്രക്രിയകളില്‍ ഈ കൊലപാതകം പച്ചയായും പരസ്യമായും നടക്കുന്നു എന്നു പറയേണ്ടിവരുന്നതില്‍ ഒരു പൗരനെന്ന നിലയില്‍ ഖേദമല്ല, നിര്‍വ്യാജമായ ലജ്ജയാണ് വരുന്നത്. പ്രോസിക്യൂഷന്‍ അഥവാ സ്‌റ്റേറ്റ് തിമിര്‍ത്താടുന്ന ഊളന്‍ നാടകങ്ങള്‍ക്ക് ജുഡീഷ്യറി ഇരയാകുന്നതോ അതോ കക്ഷി ചേര്‍ക്കപ്പെടുന്നതോ? എക്‌സ്ട്രാ-ജുഡീഷ്യല്‍ കളികള്‍ പല പ്രധാന കേസുകളിലും അരങ്ങേറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജനാധിപത്യത്തില്‍ പൗരസമൂഹത്തിന് വകുപ്പില്ല. കോടതിയലക്ഷ്യം എന്ന ഇണ്ടാസുമായി ദന്തഗോപുരങ്ങള്‍ ഗര്‍ജിക്കും. അവരുടെ ചിഞ്ചില സേവക്കാര്‍ കോറസ് പാടും.കോടതികള്‍ അലക്ഷ്യമായി പെരുമാറുന്നതിനെ എങ്ങനെ നേരിടുമെന്ന ചോദ്യം ഈ കൊട്ടിഘോഷത്തില്‍ മുങ്ങി മരിക്കും. അല്ലെങ്കില്‍ തന്നെ ഒരു ഫാസ്റ്റ്ട്രാക്ക് കോടതിക്ക് എങ്ങനെ ഉദാസീനമായി തട്ടിവിടാന്‍ കഴിയുന്നു, കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കാലുപോയ മഅ്ദനിയെന്ന്?
വിചിത്രമാണിവിടെ ഈ പൗരന്റെ തലേലെഴുത്ത്. പ്രഥമദൃഷ്ടിയുടെ നിസ്സംശയ നിര്‍ണയത്താല്‍ ജാമ്യം പോലുമില്ലാതെ ഒമ്പതരക്കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവ്. ഒടുവില്‍ നിരുപാധികം വിട്ടയക്കപ്പെട്ടപ്പോള്‍ ആരും തിരക്കിയില്ല, ഇത്രയും കാലം വെറുതെ തടവിലിട്ടതിന്റെ പ്രായശ്ചിത്തം. ഇരയും ചോദിച്ചില്ല, സ്‌റ്റേറ്റ് കമാന്ന് മിണ്ടിയതുമില്ല. സത്യത്തില്‍, കോയമ്പത്തൂര്‍ പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്‌റ്റേറ്റ് കുടുങ്ങിപ്പോയേനേ. കാരണം, കഴിഞ്ഞ ഒന്നര ദശകത്തില്‍ ഇമ്മാതിരി 'പ്രഥമദൃഷ്ടി' സൂത്രവേലകളാല്‍ ജീവിതം തുലഞ്ഞതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ആയിരങ്ങളുണ്ടിവിടെ. മാത്രമല്ല, സ്‌റ്റേറ്റിന് പൗരന്മാരെ ഇങ്ങനെ തോന്ന്യാസം കൈകാര്യം ചെയ്ത് തലയൂരിപ്പോകാന്‍ ഭാവിയില്‍ കഴിയാതെ വരും. എന്നാല്‍, ഇരകളാരും അതിന് തുനിയാറില്ല. സ്‌റ്റേറ്റിന്റെ ശത്രുതയും പുതിയ ഭീഷണികളും ഒഴിവാക്കാന്‍. ഇതേ ഗതികേടിനെയാണ് സ്‌റ്റേറ്റ് വസൂലാക്കി വിരാജിക്കുന്നതും.
മഅ്ദനിയെ ബംഗളൂരു കേസില്‍ കുടുക്കുന്ന നാടകം തന്നെ മികച്ച ഉദാഹരണം. കോയമ്പത്തൂര്‍ കേസില്‍ നിന്നു മുക്തനായതുമുതല്‍ കേന്ദ്ര ഇന്റലിജന്‍സ് ഈ പ്രശസ്ത ഇരയെ ഉന്നമിടുന്നുണ്ടായിരുന്നു. സൂഫിയാ മഅ്ദനിയെ ലക്ഷ്യമിട്ടുള്ള നാടന്‍ കേസും അതിന്മേലുണ്ടാക്കിയ മാധ്യമക്കസര്‍ത്തുകളും നടക്കുമ്പോള്‍ യഥാര്‍ഥ ടാര്‍ഗറ്റ് മഅ്ദനിയാണെന്ന് ഇതേ പേജില്‍ 'ഓപറേഷന്‍ മഅ്ദനി' എന്ന ലേഖനത്തില്‍ മാസങ്ങള്‍ മുമ്പേ സവിസ്തരം ചൂണ്ടിക്കാണിച്ചിരുന്നു. അന്നേ തടിയന്റവിട നസീര്‍ കസ്റ്റഡിയിലുണ്ട്. ബംഗളൂരു കേസ് സജീവവുമാണ്. ആന്റി ടെററിസ്റ്റ് സംഘം തൊട്ട് എന്‍.ഐ.എ വരെ മഅ്ദനിയെ പലവുരു ചോദ്യം ചെയ്തതുമാണ്. പക്ഷേ, ആരും പ്രതിയാക്കിയില്ല. ആറുമാസം കഴിഞ്ഞ് പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ 31ാം പ്രതിയാക്കപ്പെടുന്നു. ഇനി കസ്റ്റഡിയിലെടുക്കണം. കേരളത്തില്‍ വന്ന് കസ്റ്റഡിയിലെടുക്കാന്‍ ചില വൈക്ലബ്യങ്ങള്‍. വിശേഷിച്ചും, മതിയായ തെളിവുകളുടെ അഭാവത്തില്‍. പകരം കോടതിയില്‍ കീഴടങ്ങുക എന്ന അടവിനാണ് ആദ്യം തുനിഞ്ഞത്. കോടതിയെക്കൊണ്ട് വാറണ്ട് പുറപ്പെടുവിക്കുക, ജാമ്യം നിഷേധിക്കപ്പെടുകയും കീഴടങ്ങാന്‍ കോടതി കല്‍പിക്കുകയും ചെയ്താല്‍ അവിടെവെച്ച് റിമാന്‍ഡില്‍ ആളെ കൈപ്പറ്റാം. പിന്നെ സൗകര്യം പോലെ 'തെളിവുകള്‍' ചമക്കാം. ഇതാണ് നമ്മുടെ രഹസ്യപ്പൊലീസിന്‍ൈറ ചിരകാലമായുള്ള തിരക്കഥാ ലൈന്‍. പിശകില്ലാത്തൊരു തിരക്കഥ ചമക്കാന്‍ സമയമെടുക്കും. അത് കേസിന്റെ മുനയൊടിക്കും. അതുകൊണ്ട്, തിരക്കഥക്ക് വിപുലമായ ഒരു ഔട്ട്‌ലൈന്‍ മാത്രമിട്ട്, നിശ്ചയിച്ച പ്രതികളെ അകത്താക്കുക. അതിനുപറ്റിയ കോലാഹലം മാധ്യമങ്ങള്‍ മുഖേന സജ്ജീകരിക്കുക. അങ്ങനെ 'തീയില്ലാതെ പുകയുണ്ടാവുമോ' എന്ന സംശയം ജനിപ്പിച്ച് പൊതുജനത്തെ വരുതിയിലാക്കുക. പിന്നീട് ഒരുക്കുന്ന 'തെളിവു'കള്‍ക്ക് നേരുമായി പുലബന്ധമെങ്കിലുമുണ്ടോ എന്നതൊക്കെ പോയിട്ട്, ഒന്നാം ക്ലാസ് ഊളത്തരം കാട്ടിയാല്‍പ്പോലും ഒരു കുഞ്ഞും ചോദിക്കില്ല. അതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഭംഗിയായി അനുവര്‍ത്തിക്കുന്നത്. ആദ്യമേ തന്നെ പലസംഘങ്ങളുടെ ചോദ്യംചെയ്യലും പബ്ലിസിറ്റി മേളത്തോടെയുള്ള വരത്തുപോക്കും. പിന്നീട് മഅ്ദനി പ്രതിയാകുമെന്ന് കേരളത്തില്‍ പൊലീസിന്റെ സ്‌റ്റെനോപ്പണി ചെയ്യുന്ന പത്രങ്ങളും ചാനലുകളും വഴി വിളംബരം. ബംഗളൂരു വിവരമെന്ന പേരിലുള്ള ഈ വൃത്താന്തവിന്യാസത്തിന്റെ ഉറവിടം കൊച്ചിയും അവിടുത്തെ കമീഷണറേറ്റുമാണെന്ന വസ്തുത വേറെ. കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ ജഗപൊകയും അതിനുള്ള കോടിയേരിയുടെ മറുവെടിയും ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ചേരാനല്ലൂര്‍ക്കാരന്‍ മജീദ് തൊട്ട് മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ വരെയുള്ളവരെ കൃത്രിമ സാക്ഷിയാക്കിക്കൊടുത്തതിന്റെ ക്രെഡിറ്റ് ബംഗളൂരുവിലെ മലയാളി പൊലീസുകാര്‍ക്ക് തങ്ങളുടെ കേരള സഹജീവികളുമായുള്ള ബന്ധത്തിന് ഇപ്പറഞ്ഞ രണ്ട് മന്ത്രിമാരും കൊടുക്കുന്നില്ല. കൊച്ചി കമീഷണര്‍ മനോജ് എബ്രഹാമിന്റെ ബാച്ച്‌മേറ്റും ചങ്ങാതിയുമാണ് ബംഗളൂരുവിലെ കേസിന്റെ തലതൊട്ടപ്പന്‍ അലോക്കുമാര്‍ ഐ.പി.എസ് എന്നതും അരമനരഹസ്യം.
അതെന്തായാലും പ്രചാരണഘോഷശേഷം പ്രതിയാക്കപ്പെടുന്ന ആരെയും പ്രതിചേര്‍ക്കാനുള്ള ഈസി റൂട്ടാണ് ഗൂഢാലോചനക്കുറ്റം. മറ്റേതെങ്കിലും പ്രതിയെക്കൊണ്ട് പേരു പറയിച്ചാല്‍ മതി. ഇനി ആ പ്രതി അങ്ങനെ പേരു പറഞ്ഞിട്ടുണ്ടോ എന്നൊന്നും വിചാരണക്കുമുമ്പ് ഒരു കുഞ്ഞിനും കണ്ടുപിടിക്കാനുമാവില്ല. ഈ ഗൂഢതക്ക് പറ്റിയ സ്രോതസ്സിനെത്തന്നെ ഇവിടെ കിട്ടുന്നു -തടിയന്റവിട നസീര്‍. അയാള്‍ പറഞ്ഞു, ചൂണ്ടി, തൊട്ടുകാണിച്ചു ഇത്യാദി വേഷംകെട്ടലുകളെ സത്യദര്‍ശനമായി പ്രചരിപ്പിക്കലാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. ആരാണീ നസീര്‍? ഐ.ബി. ഭാഷ്യപ്രകാരം തന്നെ 'ലശ്കര്‍ ഭീകരന്‍'! ആ കീര്‍ത്തിമുദ്രയോടെ കസ്റ്റഡിയില്‍ സുരക്ഷിതനായ വാഴുന്ന ഒരുവനെവെച്ച് ആരെയും ഗൂഢാലോചനയിലെ പങ്കാളിയായി ചിത്രീകരിക്കാം. പിണറായി തൊട്ട് ഉമ്മന്‍ചാണ്ടി വരെ ആരെയും. പക്ഷേ, ആയതിനൊരു 'ക്രെഡിബിലിറ്റി' വേണം -തങ്ങളുടെ ടാര്‍ഗറ്റിനെ നേരത്തേ നിശ്ചയിച്ച സ്ഥിതിക്ക്, അതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കോടതിയടക്കം പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ പറ്റിയ പശ്ചാത്തലം വിളമ്പണം. മഅദ്‌നിയുടെ കോയമ്പത്തൂര്‍ എപ്പിസോഡിന്റെ നിജാവസ്ഥയൊക്കെ എത്രപേര്‍ക്കറിയാം? സംശയഗ്രസ്തമായ ഒഴുക്കന്‍ കഥകളായിട്ടാണ് കഴിഞ്ഞുപോയ കേസുകളുടെ പൊതുപ്രചാരണം. പോരെങ്കില്‍, ഭീകരപ്രവര്‍ത്തനത്തിനും അതുസംബന്ധിച്ച കേസുകള്‍ക്കും സ്‌റ്റേറ്റിന് സൗകര്യപ്രദമായ ഒരിമ്യൂണിറ്റിയും കൈവശമുണ്ട്‌രാജ്യരക്ഷക്കുവേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന്. ഈ ഘടകങ്ങളെല്ലാം ചേരുമ്പോള്‍ നീതിപീഠങ്ങളിലിരിക്കുന്ന കറുത്ത കുപ്പായക്കാരും സാദാ മനുഷ്യരെപ്പോലെ പ്രമഥദൃഷ്ടിയുടെ ഇരകളായിപ്പോകുന്നെങ്കില്‍ അദ്ഭുതമുണ്ടോ?
ഓപറേഷന്‍ മഅ്ദനി അവസാനിക്കുന്നില്ല. ഇനി സുപ്രീംകോടതിയുടെ 'പ്രഥമദൃഷ്ടി'ക്കായി കാത്തിരിക്കാം.
നിയമവും നീതിയും രണ്ടു വഴിക്ക്
ഏതു ഘര്‍ഷണഘട്ടവും മനുഷ്യന് നല്‍കുക പുതിയ സാധ്യതകള്‍ കൂടിയാണ്. എന്നു കരുതി ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മിക്കവയും പെരുമാറിക്കൊള്ളണമെന്നില്ല. പലപ്പോഴും ഘര്‍ഷണത്തില്‍ നിന്നു തലയൂരാന്‍ പതിവുചിന്തകളില്‍ അഭയം തേടുകയാണ് ഭൂരിപക്ഷത്തിന്റെയും രീതി. എന്നാല്‍, അത്തരം ക്ലീഷേകളെ ചോദ്യംചെയ്താല്‍ കുറേക്കൂടി അര്‍ഥവത്തായ മുന്നേറ്റത്തിന് വഴിതുറക്കും. അതൊക്കെ ഘര്‍ഷണസന്ദര്‍ഭം ഉയര്‍ന്ന സംവാദത്തിന്റെ മാറ്റനുസരിച്ചിരിക്കും; അതിലേര്‍പ്പെടുന്നവരുടെ മനോനിലയനുസരിച്ചും. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിനെച്ചൊല്ലിയുണ്ടായ പുതിയ പുകിലെടുക്കുക.
ബംഗളൂരു സ്‌ഫോടനക്കേസില്‍ നാടകീയമായി പ്രതിചേര്‍ക്കപ്പെടുകയും രണ്ടു കോടതികള്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണല്ലോ കോടതി വാറന്റുമായി ബംഗളൂരു പൊലീസ് കേരളത്തിലെത്തുന്നത്. അറസ്റ്റ്‌വരിക്കാന്‍ പ്രതി നേരത്തേതന്നെ സന്നദ്ധത പ്രകടിപ്പിച്ചതാണ്. പൊലീസ്‌സംഘത്തിന്റെ വരവറിഞ്ഞപ്പോള്‍ അതാവര്‍ത്തിക്കുകയും സ്വന്തം അനുയായികളോട് പ്രതിബന്ധമുണ്ടാക്കരുതെന്ന് വിലക്കുകയും ചെയ്തു. കേരള പൊലീസിന്റെ ചില സാങ്കേതികതടസ്സങ്ങള്‍മൂലം (രാഷ്ട്രപതിയുടെ സന്ദര്‍ശനം, സ്വാതന്ത്ര്യദിനസുരക്ഷ ഇത്യാദി) അറസ്റ്റ് അല്‍പം വൈകി. പോരെങ്കില്‍, മഅ്ദനി കഴിയുന്ന അന്‍വാര്‍ശ്ശേരിയില്‍ അനുയായികളുടെയും ബന്ധുമിത്രാദികളുടെയും തള്ളിക്കയറ്റവും. ഉടനെ കേരളത്തില്‍ അത് രാഷ്ട്രീയ ചര്‍ച്ചയാകുന്നു. അറസ്റ്റ് തടയുന്നു എന്ന മട്ടിലായി പൊതുകച്ചേരി. കച്ചേരിയില്‍ പങ്കെടുത്ത രാഷ്ട്രീയക്കാരെല്ലാം ചിരപുരാതന നന്മയില്‍ ഗോപാലന്‍ ലൈനെടുക്കുന്നു-'നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ'. ഇതുകേട്ടാല്‍ തോന്നും ആരോ ഇവിടെ ആ വഴി മുടക്കുന്നെന്ന്. ഈ ക്ലീഷേ ഡയലോഗ് തന്നെയാണ് ഇവിടെ അര്‍ഥവത്തായ ചോദ്യം നമുക്ക് സമ്മാനിക്കുന്നത്.
നിയമം, നിയമത്തിന്റെ വഴിക്കുപോകുന്നതല്ലേ ഇവിടെ ശരിയായ പ്രശ്‌നം? അഥവാ നിയമം പോകേണ്ടത് നിയമത്തിന്റെ വഴിക്കാണോ, അതോ നീതിയുടേയോ? നിയമം സമം നീതി എന്ന അബദ്ധവിചാരമല്ലേ ഇമ്മാതിരി പൊള്ളവാക്കുകള്‍ തട്ടിവിടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്? ഏതു നിയമവും ലംഘിക്കപ്പെടാനുള്ളതാണ്-അതിന്റെ പോക്ക് നീതിയുടെ വഴിക്കല്ലെന്നു വരുമ്പോള്‍. പ്രശസ്തമായ ഉദാഹരണം രാഷ്ട്രപിതാവിന്റെ സ്വന്തം ഉപ്പുസത്യഗ്രഹവും സിവില്‍ നിയമലംഘന പ്രസ്ഥാനവും. മേധാപട്കര്‍ തൊട്ട് ചെങ്ങറക്കാര്‍വരെ ചെയ്തതും മറ്റൊന്നല്ല. കാരണം, ബന്ധപ്പെട്ട പ്രമേയങ്ങളിലെ നിയമങ്ങള്‍ നീതിയല്ല ആ മനുഷ്യര്‍ക്കാര്‍ക്കും നല്‍കിയത്.
ഇന്ത്യയിലെ ക്രിമിനല്‍നിയമങ്ങളും നടപടിച്ചട്ടങ്ങളും കോളനിക്കാരെ വായടപ്പിച്ചു ഭരിക്കാന്‍ സായ്പുണ്ടാക്കിയ സജ്ജീകരണമാണെന്നും ആയതിന് കാര്യമായ ഭേദഗതിയൊന്നും ഇന്നോളമുണ്ടായിട്ടില്ലെന്നും നമുക്കറിയാം. സ്വതന്ത്രരാഷ്ട്രമായ മുറക്ക് ഇന്നാടിനു ചേര്‍ന്ന ഒരു നിയമ സംഹിതയുണ്ടാക്കാനുള്ള മെനക്കേടൊഴിവാക്കിയതിന്റെ ചേതം! പിന്നീടുണ്ടായ ഭേദഗതികളാകട്ടെ, മിക്കതും കോളനിനിയമങ്ങള്‍ക്കു പുതിയ കാലത്ത് മൂര്‍ച്ചകൂട്ടാനുള്ള ഭരണകൂട ഉപായങ്ങളായിരുന്നു എന്നറിയാന്‍ സാമാന്യബുദ്ധി ധാരാളം മതി. മഅ്ദനി പ്രതിയാക്കപ്പെട്ടിരിക്കുന്ന പുതിയ നിയമം തന്നെ നോക്കുക-അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ഭേദഗതിച്ചട്ടം -2008. അങ്ങനെയൊരു ചട്ടം നേരത്തേയുണ്ട്. അതിനു ഭേദഗതി വരുത്തിയതിന്റെ ചേതോവികാരം മനസ്സിലാക്കാന്‍ ലളിതമായ ഒരു വസ്തുത മതി-സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥനും രാജ്യത്ത് ആരെയും വെറും സംശയത്തിന്റെ പേരില്‍ പ്രതിയാക്കാം. എന്നിട്ടോ? 150 ദിവസം ജാമ്യമില്ലാതെ കസ്റ്റഡിയില്‍ വെക്കാം. പ്രതി ജാമ്യത്തിനപേക്ഷിച്ചാല്‍ കോടതിയും വെട്ടിലാവും. കാരണം, ഒരു കോടതിയുടെയും അനുമതി കൂടാതെ ഇപ്പറഞ്ഞ 150 ദിവസം അകത്തിടാന്‍ പൊലീസുകാരന് നിയമപരമായി അധികാരമുണ്ട്. സാധാരണഗതിയില്‍ ഒരാളെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന മുറക്ക് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാം. തുടര്‍ന്നും കസ്റ്റഡി വേണമെന്നുണ്ടെങ്കില്‍ 15ാംപക്കം വീണ്ടും കോടതിയെ സമീപിക്കണം. ഇതൊക്കെ വ്യവസ്ഥ ചെയ്തിട്ടുള്ളത് കുറ്റവാളിയെന്ന് സ്ഥാപിക്കപ്പെടും വരെ പ്രതിക്കുള്ള നീതികൂടി പരിഗണിച്ചിട്ടാണ്. അങ്ങനെയൊരു നീതിയെ നിസ്സാരമായി റദ്ദാക്കുന്ന പണിയാണ് പുതിയ ഭേദഗതി വഴി ഭരണകൂടം ചെയ്തുവെച്ചിരിക്കുന്നത്. അപ്പോള്‍ നിയമം ആരുടെ വഴിക്കാകുന്നു? ഇനി, കേസെല്ലാം തീര്‍ന്ന് പ്രതി നിരപരാധിയാണെന്നു കണ്ട് വിട്ടയക്കപ്പെട്ടാല്‍ നിയമം പോയത് ഏതു വഴിക്കായിരുന്നു എന്നാവും മാന്യ വഴികാട്ടികള്‍ പറയുക?
എല്ലാ നിയമങ്ങള്‍ക്കും ഇങ്ങനൊരു പോക്കിനുള്ള വ്യക്തമായ സാധ്യതയുണ്ട്. ആ വഴിപിഴപ്പിനെ ചെറുക്കാനുള്ളതാണ് കോടതിയുടെ നീതി ബോധം. അതിനുള്ള കൗശലപൂര്‍വമായ പാര കൂടിയാണ് അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് ഭേദഗതിച്ചട്ടം പോലുള്ള കരിനിയമങ്ങള്‍.
മഅ്ദനിയുടെ അറസ്റ്റ് പുകിലിനിടക്ക് ആര്‍. ബാലകൃഷ്ണപിള്ള പറയുന്നത് കേട്ടു, അറസ്റ്റ് വൈകിക്കുന്നത് മഅ്ദനിക്കു തന്നെ ദോഷമാവുമെന്ന്. ഭാവിയില്‍ ജാമ്യം തേടുമ്പോള്‍ ഇപ്പോഴത്തെ അറസ്റ്റ്പുകില്‍ ഉന്നയിച്ച് പ്രോസിക്യൂഷന്‍ വാദിച്ചാല്‍ കോടതി അതു സ്വീകരിക്കാനിടയാകും എന്നാണ് അദ്ദേഹത്തിന്റെ സദുപദേശം. കോടതി അങ്ങനെ കരുതും എന്നു പറഞ്ഞാല്‍ അര്‍ഥമെന്താണ്? 150 ദിവസം കഴിഞ്ഞാലും ജാമ്യം കൊടുക്കാതിരിക്കാന്‍ കോടതിയും പ്രേരിതമാകുമെന്ന്. നിയമം അപ്പോള്‍ നിയമത്തിന്റെ വഴിക്കു പോലുമല്ല, സാഹചര്യസമ്മര്‍ദത്തിന്റെ മുറക്കാണു നീങ്ങുക എന്നല്ലേ വരുന്നത്? അഥവാ സാഹചര്യസമ്മര്‍ദങ്ങള്‍ക്കു മുന്‍തൂക്കം കിട്ടുകയും നീതിയുടെ വഴി തടയപ്പെടുകയും ചെയ്യുമെന്നു സാരം.
അന്‍വാര്‍ശ്ശേരിയിലെ മനുഷ്യര്‍ പ്രതിഷേധിക്കുന്നതും ഇതേ സാഹചര്യസമ്മര്‍ദം മൂലമാണെങ്കിലോ? ഒന്നാമത്, ഇതേമാതിരി നിയമത്തിന്റെ വഴിക്ക് മഅ്ദനിയെ വിട്ടതിന്റെ ഫലമായുള്ള കോയമ്പത്തൂര്‍ അനുഭവം അവരുടെ മുന്നിലുണ്ട്. ആദ്യം ചോദ്യംചെയ്യാന്‍, പിന്നെ സാക്ഷിയാക്കാന്‍ എന്നൊക്കെ പറഞ്ഞ് നിയമംവന്നു വിളിച്ചുകൊണ്ടുപോയി. എന്നിട്ടോ? പ്രതിപ്പട്ടികയുടെ വാലറ്റത്തു കൊളുത്തി, വൈകാതെ മുന്തിയ പ്രതിയാക്കി, ഒടുവില്‍ മുഖ്യ ആസൂത്രകനായി സ്ഥാനക്കയറ്റവും കിട്ടി. വധശിക്ഷ കിട്ടാനുള്ള യോഗ്യതയും ഭൂലോക ഭീകരനെന്ന ദേശീയകീര്‍ത്തിയും. അരമിനിറ്റ് ജാമ്യം പോയിട്ട് പരോള്‍ പോലുമില്ലാതെ ഒമ്പതരക്കൊല്ലം അഴിയെണ്ണിച്ചു. എന്നുെവച്ചാല്‍ ഏകദേശം ജീവപര്യന്തം തടവ്. ഇതിനിടെ പലതരം രോഗങ്ങള്‍. ചികില്‍സകൊടുക്കാന്‍ സുപ്രീംകോടതി കല്‍പിച്ചിട്ടും ഒരുതുടം കുഴമ്പുമായി ഒരു ലോക്കല്‍വൈദ്യനെ വിട്ട് കോടതി കല്‍പനയെ കൊഞ്ഞനംകുത്തിയ വിധമാണ് നിയമം മുന്നേറ്റിയത്. എല്ലാം കഴിഞ്ഞ് ആളെ നിരുപാധികം വിട്ടയക്കുന്നു. ഹൈകോടതി അത് ശരിയുംവെക്കുന്നു. നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ എന്ന് അക്കാലമത്രയും പറഞ്ഞവരാണ് ഇന്നും അതേ പല്ലവിയിറക്കുന്നത്. അന്ന് പ്രോസിക്യൂഷന്‍ നാടകങ്ങളില്‍ നിലംതല്ലി വീണ കോടതിക്കു പിഴച്ചെന്നു പറയാന്‍ ഈ മഹാന്മാര്‍ക്കാര്‍ക്കും ആമ്പിയറില്ല. കോടതിപ്പേടി എന്നു കരുതി അതുവിടാം. പക്ഷേ, പൊലീസിനും പ്രോസിക്യൂഷനും പിഴച്ചെന്നു പറയാത്തതോ? എങ്കില്‍, ആ കക്ഷികളെ ശിക്ഷിക്കണ്ടേ? ഇതിന് അവരുടെ ന്യായവാദങ്ങള്‍ അനുസരിച്ചുതന്നെ രണ്ടു വകുപ്പുണ്ട്. ഒന്ന്, കേസ് തെളിയിക്കാന്‍ കഴിയാത്തതിന്. രണ്ട്, കൃത്രിമങ്ങള്‍ ചമച്ചതിന്. കുറഞ്ഞപക്ഷം അവരെ അന്വേഷണവിധേയരാക്കേണ്ടതല്ലേ? നാട്ടുകാര്‍ അതാവശ്യപ്പെടുന്നില്ലെന്നതുപോകട്ടെ, സാക്ഷാല്‍ കോടതി കമാന്നു മിണ്ടുന്നുണ്ടോ? ആവേശപൂര്‍വം സ്വന്തം വഴിക്കുപോയ നിയമം എന്തുപറയുന്നു?
ഇതാണ് നിയമത്തെ അതിന്റെ വഴിക്കു വിടുക എന്ന പൊള്ളവാക്കിന്റെ ആപത്ത്. നിയമം പോകുന്നത് നീതിയുടെ വഴിക്കാണോ എന്നു നോക്കേണ്ടത് കോടതി മാത്രമല്ല, പൗരാവലിയുമാണ്. നിയമം എന്നത് നീതിയല്ല. ഒരു നിയമവും നീതിയെ പെറ്റുകൊള്ളുമെന്നതിന് ഗാരണ്ടിയുമില്ല. കാരണം, നീതി നടത്തിപ്പിനുള്ള ഒരുപകരണം മാത്രമാണ് നിയമം. സ്‌ക്രൂ ഡ്രൈവര്‍ ആണി മുറുക്കാനും അഴിക്കാനും ഉപയോഗിക്കാം, ആളെ കൊല്ലാനും. ഉപകരണത്തെ ഉപകരണത്തിന്റെ വഴിക്കു വിടുക എന്നത് ആപത്കരമായ അസംബന്ധമാകുന്നു.
ഇത്തരം ഒരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വെറും മൂന്നുകൊല്ലത്തിനകം സമാനമായ ഒരു ഭരണകൂടമുറ അരങ്ങേറുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് ന്യായമായും ഈ ഉപകരണ സിദ്ധാന്തത്തെ സംശയിക്കാം. അവര്‍ സംശയിക്കുന്നത് നിയമത്തെപ്പോലുമല്ല, ഇന്നാട്ടിലെ നീതിയെയാണ്. നീതിയെപ്പറ്റി ജനങ്ങള്‍ക്ക് സന്ദേഹമുണ്ടാകുമ്പോള്‍ ഏതു കൊടികെട്ടിയ നീതിന്യായ വ്യവസ്ഥിതിയും നിരര്‍ഥകമാകുന്നു. ഈ കാതല്‍ പ്രശ്‌നം കാണാന്‍ നിയമത്തിന്റെ സ്തുതിപാഠകര്‍ക്കു കഴിയില്ല. നീതിബോധത്തിനാണ് അത് കഴിയുക. ആരത് സംഭാവന ചെയ്യുമെന്നതാണ് ചോദ്യം.
സാധാരണ മനുഷ്യര്‍ക്കുവേണ്ടി നീതിബോധം പ്രകടിപ്പിക്കാന്‍ വേഷംകെട്ടി നടക്കുന്നവരാണല്ലോ രാഷ്ട്രീയക്കാര്‍. സ്‌റ്റേറ്റിന്റെ ഉപകരണമായ നിയമത്തെ നീതി വഴിക്കല്ലാതെ സ്വന്തം വഴിക്കുവിടുന്നത് സത്യത്തില്‍ ഇതേ രാഷ്ട്രീയക്കാര്‍തന്നെയല്ലേ? അതറിയാന്‍ നിയമം വെച്ചു കളിക്കുന്ന സ്‌റ്റേറ്റിന്റെ രണ്ടു ചട്ടുകങ്ങളെ അറിയണം-പൊലീസും രഹസ്യപ്പൊലീസും. ഇതില്‍ പൊലീസിന്റെ ഉപകരണ പ്രയോഗത്തെ പിടിക്കാന്‍ പൗരന് വകുപ്പുകളുണ്ട്. എന്നാല്‍, രണ്ടാംകൂട്ടരുടെയോ? ആര്‍ക്കാണവര്‍ നിയമപരമായി ഉത്തരവാദപ്പെട്ടിരിക്കുന്നത്?
കേന്ദ്രത്തിലെ ഇന്റലിജന്‍സ്‌വിഭാഗങ്ങളും സംസ്ഥാനങ്ങളിലെ സ്‌പെഷല്‍ ബ്രാഞ്ചുമാണ് ഈ നിരുത്തരവാദ റാക്കറ്റുകള്‍. ഒരുമാതിരി വകതിരിവുള്ള രാഷ്ട്രങ്ങളിലൊക്കെ ഇത്തരം രഹസ്യപൊലീസുകാര്‍ അവിടങ്ങളിലെ ജനസഭകള്‍ക്ക് നേരിട്ട് വിധേയരാണ്. പ്രശസ്ത ഉദാഹരണം അമേരിക്ക. സി.ഐ.എ തൊട്ട് എഫ്.ബി.ഐ വരെ യു.എസ് കോണ്‍ഗ്രസിന് നിയമപരമായിത്തന്നെ ഉത്തരവാദികളാണ്. ഇവിടെയോ? കേരളത്തിലെ സ്‌പെഷല്‍ബ്രാഞ്ചുകാരെ നിയമസഭക്കോ കേന്ദ്ര ഇന്റലിജന്‍സ്ബ്യൂറോയെ നമ്മുടെ പാര്‍ലമെന്റിനോ തൊടാനൊക്കില്ല. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരു ജനാധിപത്യ റിപ്പബ്ലിക്കില്‍ നാളിതുവരെ ഒരൊറ്റ ജനപ്രതിനിധിയും ഈ ചാരപ്പടയെ നിയമവിധേയരാക്കണമെന്ന് കമാന്നു ശബ്ദിച്ച ചരിത്രമില്ല. ഗുരുതരമായ ഈ ജനവിരുദ്ധതക്ക് മറക്കുട പിടിച്ചുകൊടുക്കുന്ന രാഷ്ട്രീയക്കാരാണ് നിയമത്തിന്റെ വഴിക്കഥ പറയുന്നത്. എന്താണിതിന്റെ പ്രായോഗിക ദുരന്തമെന്നു നോക്കാം.
രഹസ്യപ്പൊലീസുണ്ടാക്കുന്ന കേസുകളില്‍, അവരുടെ നിയമത്തിന്റെ ഉപയോഗശൈലികൊണ്ട് പൗരന് എന്തു സംഭവിച്ചാലും ഒരുദ്യോഗസ്ഥനും ഉത്തരവാദിത്തമില്ല. എന്തു കൃത്രിമം കാണിച്ചാലും ആരെ എങ്ങനെ ദ്രോഹിച്ചാലും ചോദ്യവുമില്ല, ഉത്തരവുമില്ല. നിയമം ഇവിടെ നിസ്സാരമായി തൃണവത്കരിക്കപ്പെടുന്നു. അല്ലെങ്കില്‍പ്പിന്നെ ഇരകള്‍ നഷ്ടപരിഹാരം തേടണം. അപ്പോഴും സ്‌റ്റേറ്റ് എന്ന ഭംഗിവാക്കിനുള്ളില്‍ ഈ വ്യക്തികള്‍ സംരക്ഷിക്കപ്പെടുന്നു. ഉദാഹരണം നമ്പിനാരായണന്റെ കേസ്. ഐ.എസ്.ആര്‍.ഒ ചാരക്കേസെന്നും പറഞ്ഞ് ഇന്റലിജന്‍സ്ബ്യൂറോയും മാധ്യമങ്ങളുംകൂടി കളിച്ച നാടകം ഒടുവില്‍ ഐ.ബിയും സി.ബി.ഐയും തമ്മിലുള്ള മ്ലേച്ഛ വിഴുപ്പലക്കലായി പരിണമിച്ചിട്ടും ഒരുത്തനും തൊപ്പി പോയില്ല. നിരപരാധിയായ നമ്പിനാരായണന് 10 ലക്ഷം നഷ്ടപരിഹാരം വിധിച്ചിട്ടും, ഈ ഹീന നാടകമാടിയ ഒരുദ്യോഗസ്ഥനും നയാപൈസയുടെ നഷ്ടമില്ല.
മഅ്ദനിയുടെ കാര്യത്തില്‍ ഈ ഹീനത തനിയാവര്‍ത്തനം ചെയ്യുകയാണെന്ന് പ്രോസിക്യൂഷന്‍ ഇതുവരെ അവതരിപ്പിച്ച നാടകാങ്കം കൊണ്ടുതന്നെ വ്യക്തമാണ് (തെളിവുകളുടെ കഥ ഈ പേജില്‍ മുമ്പെഴുതിയിരുന്നു). ഇത്ര കൂളായി ഒരാളെ വേട്ടയാടാന്‍ കഴിയുന്നതിന് അടിസ്ഥാന കാരണം രണ്ടാണ്. ഒന്ന്, നമ്മുടെ രഹസ്യപ്പൊലീസിന്റെ മേല്‍പറഞ്ഞ അക്കൗണ്ടബിലിറ്റിയില്ലായ്മ. രണ്ട്, ഇത്തരക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന കരിനിയമങ്ങള്‍. ഇതില്‍ ആദ്യത്തേതിനെ ഒരിക്കലും ചോദ്യം ചെയ്യാതെയും രണ്ടാമത്തേതിനെ പാര്‍ലമെന്റില്‍ കൈയടിച്ചു പാസാക്കിക്കൊടുത്തും നാട്ടില്‍ വിലസുന്ന രാഷ്ട്രീയവര്‍ഗമാണ് നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്ന ഊളത്തരം പറയുന്നത്. നീതിയുടെ വഴിക്കുപോകാത്ത നിയമങ്ങളുടെ ആവശ്യം മനുഷ്യര്‍ക്കല്ല, സ്‌റ്റേറ്റിനാണ്. ഇപ്പോള്‍ മനസ്സിലായില്ലേ, ഈ കപടവാചകമടിക്കാര്‍ യഥാര്‍ഥത്തില്‍ എന്തിന്റെ പക്ഷമാണെന്ന്? മാന്യ വഴികാട്ടികളുടെ വിടുവായ്ക്ക് അങ്ങനെയൊരു ഗൂഢാര്‍ഥം കൂടിയുണ്ട്.