Tuesday, March 31, 2009

സയണിസ്റ്റ് ദാസ്യത്തോട് ശശി തരൂരിന്റെ നിലപാടെന്ത്?

സയണിസ്റ്റ് ദാസ്യത്തോട് ശശി തരൂരിന്റെ നിലപാടറിയാന്‍ ചില ചോദ്യങ്ങള്‍ .
എ.ആര്‍ മാധ്യമത്തില്‍ എഴുതിയ ലേഖനം


പതിനഞ്ചാം ലോക്സഭാതെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ പോവുന്ന ആയിരക്കണക്കിന് സ്ഥാനാര്‍ഥികളില്‍ പരമയോഗ്യന്‍ ആരെന്ന് ചോദിച്ചാല്‍ കിട്ടാവുന്ന പേരുകളിലൊന്ന് നിശ്ചയമായും തിരുവനന്തപുരത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയ മലയാളിയായ ശശി തരൂരിന്റേതായിരിക്കും. അമേരിക്കയിലെ പ്രശസ്തമായ ടഫ്റ്റ്സ് യൂനിവേഴ്സിറ്റിയിലെ ഫുക്വര്‍ സ്കൂള്‍ ഓഫ് ലാ ആന്റ് ഡിപ്ലോമസിയില്‍നിന്ന് പി.എച്ച്.ഡി എടുത്ത അസാധാരണ പ്രതിഭാശാലി. ദീര്‍ഘകാലം ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്ത നയതന്ത്ര വിദഗ്ധന്‍. മികച്ച എഴുത്തുകാരന്‍. ഒരൊറ്റത്തവണയേ അദ്ദേഹത്തെ നേരില്‍ കേള്‍ക്കാന്‍ അവസരമുണ്ടായുള്ളൂ. 2009 ഫെബ്രുവരി മൂന്നിന് കോഴിക്കോട്ട് 'മാധ്യമം' വിചാരവേദി സംഘടിപ്പിച്ച കെ.എ. കൊടുങ്ങല്ലൂര്‍ അനുസ്മരണപരിപാടിയില്‍ മുഖ്യാതിഥിയായി. ശശി തരൂര്‍ ഫലസ്തീന്‍ പ്രശ്നത്തെക്കുറിച്ച് നടത്തിയ പ്രഭാഷണമായിരുന്നു അത്. മുപ്പതു മിനിറ്റില്‍ ഇത്ര സമര്‍ഥമായും സമഗ്രമായും വിഷയം അവതരിപ്പിക്കാന്‍ മിടുക്കരായ ഏറെപേരില്ലെന്നുറപ്പ്. നടക്കാന്‍ പോവുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പോ നിയമസഭാതെരഞ്ഞെടുപ്പോ അല്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. അതില്‍ മല്‍സരിക്കേണ്ടതും ജയിക്കേണ്ടതും ലോകവിവരവും അഭിപ്രായഭദ്രതയും വിശാല കാഴ്ചപ്പാടുമുള്ള യോഗ്യരാണ്. ആണ്‍, പെണ്‍, ജാതി, സമുദായ, പ്രാദേശിക ഗ്രൂപ്പ് സമവാക്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കുറ്റിച്ചൂലുകളല്ല. അങ്ങനെ നോക്കുമ്പോള്‍ ശശി തരൂര്‍ ഇറക്കുമതി സ്ഥാനാര്‍ഥിയാണെന്ന പരാതിക്ക് അടിസ്ഥാനമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു ഡിപ്ലോമാറ്റിനെ മല്‍സരിപ്പിക്കാന്‍ അവസരമുണ്ടായതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. ശരിയായ പാര്‍ലമെന്ററി ജനാധിപത്യകാഴ്ചപ്പാടില്‍ ഇത്തരം വ്യക്തിത്വങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുക്കുകകൂടി വേണം. പക്ഷേ, സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുപോലും എതിരില്ലാതെ ഒരിക്കലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെന്നോര്‍ത്താല്‍ ശശി തരൂരും ഖിന്നനാവേണ്ട കാര്യമില്ല. ഒരുവേള അക്കാര്യത്തില്‍ അദ്ദേഹം ദുഃഖിതനുമല്ല.

എന്നാല്‍, അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. തന്റെ സ്വന്തം നാട്ടില്‍ മലയാളികള്‍ക്കിടയില്‍ ഫലസ്തീനെച്ചൊല്ലി താന്‍ വിമര്‍ശിക്കപ്പെടുന്നത് ശശിക്ക് താങ്ങാനാവുന്നില്ല ( ഫലസ്തീന്‍ രാഷ്ട്രം എന്റെ സ്വപ്നം^'മാധ്യമം' 2009 മാര്‍ച്ച് 28). നിയതവും പ്രതിരോധിക്കാന്‍ കഴിയുന്ന അതിര്‍ത്തികളുള്ളതും സഹവര്‍ത്തിത്വമുള്ളതുമായ ഒരു രാജ്യത്തെയാണ് ഞാന്‍ ശക്തിയായി അനുകൂലിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുന്ന ശശി പരേതനായ ഫലസ്തീന്‍ വിമോചനപ്പോരാളി യാസിര്‍ അറഫാത്തുമായും മറ്റു പി.എല്‍.ഒ വക്താക്കളുമായുള്ള സുഹൃദ്ബന്ധം അനുസ്മരിക്കുന്നുമുണ്ട്. വെസ്റ്റ്ബാങ്ക് അതോറിറ്റിയും ഗാസയും തമ്മിലെ വിള്ളലില്‍ അസ്വസ്ഥനുമാണ് അദ്ദേഹം. ശശി തരൂരിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം ഫലസ്തീന്‍ രാഷ്ട്രരൂപവത്കരണത്തെ അനുകൂലിക്കുന്ന സമാധാനപ്രിയന്‍ തന്നെയാവട്ടെ. പക്ഷേ, വിശദീകരണം മുഴുവന്‍ ശ്രദ്ധാപൂര്‍വം വായിച്ചശേഷവും അവശേഷിക്കുന്ന മര്‍മസ്പര്‍ശിയായ സംശയങ്ങള്‍ക്ക് അത് മറുപടിയാവുന്നില്ല. അതാകട്ടെ, ഫലസ്തീനുമായല്ല, ഇസ്രായേലുമായി ബന്ധപ്പെട്ടതാണ്. ആ സംശയങ്ങള്‍ ചുവടെ ഒതുക്കിപ്പറയട്ടെ.

ഒന്ന്: റോമാ സാമ്രാജ്യത്തിന്റെ കോളനിയായിരുന്ന ഫലസ്തീന്‍ ക്രിസ്തുവര്‍ഷം 636ല്‍ ഖലീഫ ഉമറിന്റെ കീഴിലെ ഇസ്ലാമികസാമ്രാജ്യം മോചിപ്പിച്ചശേഷം അറബികളായ മുസ്ലിം, ക്രൈസ്തവ, യഹൂദ കുടുംബങ്ങള്‍ അവിടെ സമാധാനപരമായ സഹവര്‍ത്തിത്വത്തോടെ കഴിയുകയായിരുന്നു. പില്‍ക്കാലത്ത് കുരിശുയുദ്ധങ്ങള്‍ക്കൊടുവില്‍ ക്രൈസ്തവ യൂറോപ്യന്‍രാജാക്കന്മാര്‍ക്ക് ഫലസ്തീന്‍ കീഴടക്കാന്‍ സാധിച്ചെങ്കിലും ക്രി.വ.1142ല്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി തിരിച്ചുപിടിച്ചതു മുതല്‍ അത് മുസ്ലിംഭരണത്തിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നിലവില്‍വന്ന സയണിസ്റ്റ് പ്രസ്ഥാനം ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ തണലില്‍ ആരംഭിച്ച ജൂത ജന്മഗേഹ വാദമാണ് ഹിറ്റ്ലറുടെ നാസി ജര്‍മനി ആട്ടിപ്പുറത്താക്കിയ ജൂതരെയും ലോകത്തെങ്ങുമുള്ള ജൂതരെയും ഇറക്കുമതി ചെയ്ത് 1948ല്‍ ബലപ്രയോഗത്തിലൂടെ ഇസ്രായേല്‍ രാഷ്ട്രസ്വപ്നത്തെ സാക്ഷാത്കരിച്ചതെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂരിന് നന്നായറിയാം. അന്ന് അന്യായമായി പുറന്തള്ളപ്പെട്ട ഫലസ്തീന്‍ജനതയില്‍ സിംഹഭാഗവും ഇന്നും അഭയാര്‍ഥികളായി കഴിയുന്നു എന്ന സത്യവും അദ്ദേഹത്തിന് ബോധ്യമുള്ളതാണ്. എന്നിരിക്കെ ഇസ്രായേല്‍ രാഷ്ട്രസൃഷ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്താണ്, അത് ശരിയോ തെറ്റോ?

രണ്ട്: ഒരിക്കലും അതിര്‍ത്തികള്‍ നിര്‍ണയിക്കാതിരുന്ന ഇസ്രായേല്‍ 1967 ജൂണിലെ യുദ്ധത്തോടെ ഈജിപ്തില്‍നിന്ന് ഗാസയും സിറിയയില്‍നിന്ന് ജൂലാന്‍കുന്നുകളും ജോര്‍ദാനില്‍നിന്ന് വെസ്റ്റ്ബാങ്കും പിടിച്ചെടുത്ത് ജൂതരാഷ്ട്രത്തിന്റെ ഭാഗമാക്കിയ നടപടിയെപ്പറ്റി എന്തു പറയുന്നു? അധിനിവിഷ്ട പ്രദേശങ്ങള്‍ വിട്ടൊഴിയണമെന്ന 242ാം നമ്പര്‍ യു.എന്‍ പ്രമേയം ഇന്നേവരെ നടപ്പാക്കാതിരുന്ന ഇസ്രായേലിന്റെ നടപടിയെ അപലപിക്കാന്‍ തയാറാണോ?

മൂന്ന്: 1993ലെ അറഫാത്ത്^ ഇസ്രായേല്‍ ഓസ്ലോ കരാര്‍പ്രകാരം വെസ്റ്റ്ബാങ്കിലെ ഏതാനും കിലോമീറ്റര്‍ സ്ഥലവും ഗാസയും ചേര്‍ത്തു രൂപവത്കരിക്കേണ്ട ഫലസ്തീനെ പോലും ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രമായി അംഗീകരിക്കാന്‍ തയാറില്ലാത്ത ഇസ്രായേലിന്റെ നിലപാടിനെ എങ്ങനെ കാണുന്നു?

നാല് : ചരിത്രത്തില്‍ ഇന്നേവരെ ഇസ്രായേലിനോടൊപ്പം നിന്ന് ആ രാജ്യത്തിന്റെ എല്ലാ ആക്രമണങ്ങളെയും വെള്ളപൂശുകയും അതിനെ ആയുധമണിയിക്കുകയും വെടിനിര്‍ത്തലിനും സമാധാന പുനഃസ്ഥാപനത്തിനുമുള്ള രക്ഷാസമിതി പ്രമേയങ്ങളെ മുഴുക്കെ വീറ്റോ ചെയ്യുകയും ചെയ്ത അമേരിക്കയുടെ നടപടികളെ എപ്പോഴെങ്കിലും ശശി എതിര്‍ത്തിട്ടുണ്ടോ? ഇന്നും അമേരിക്കയുടെ ഇസ്രായേല്‍പക്ഷപാതത്തെ അസന്ദിഗ്ധമായി അപലപിക്കാന്‍ തയാറുണ്ടോ?

അഞ്ച്: 'സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഒരെഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും എഴുതിയ ലേഖനങ്ങള്‍ വളച്ചൊടിച്ച് എന്നെ ഇസ്രായേല്‍ പക്ഷപാതിയും ഫലസ്തീന്‍ വിരുദ്ധനുമാക്കി തീര്‍ക്കാനുള്ള ശ്രമം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന് നിരക്കുന്നതല്ല'. ശശി തരൂരിന്റെ ഈ പരിദേവനത്തെ മുഖവിലക്കെടുക്കാം. എങ്കില്‍ 2009 ജനുവരി 23ന് ഇസ്രായേലി പത്രമായ 'ഹാരെറ്റ്സി'ലും ജനുവരി 19ന് 'ദ ആസ്ത്രേലിയന്‍' എന്ന പത്രത്തിലും എഴുതിയ ലേഖനങ്ങളില്‍ ഇസ്രായേലിന്റെ ഗാസാ ആക്രമണങ്ങളെ താന്‍ മുക്തകണ്ഠം വാഴ്ത്തുകയും ഇന്ത്യക്കതില്‍ അസൂയ തോന്നുന്നു എന്നുതന്നെ തുറന്നടിക്കുകയും ചെയ്തു എന്ന ആരോപണത്തെ ശശി തരൂര്‍ നിഷേധിക്കുമോ? ഗാസയില്‍ നിരപരാധികളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേരെ ഇസ്രായേല്‍ നടത്തിയ മൃഗീയാക്രമണങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം? ഗാസക്ക് വെള്ളവും വൈദ്യുതിയും ആഹാരവസ്തുക്കളും നിഷേധിച്ച് ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഭീകരമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമോ? ഫലസ്തീനിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഹമാസ് സര്‍ക്കാറുമായി സംഭാഷണമേ സാധ്യമല്ലെന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും പിടിവാശി നീതീകരിക്കത്തക്കതാണോ?

ആറ്: അയല്‍രാജ്യങ്ങളുടെ ഭൂമി അന്യായമായി കൈവശം വെക്കുകയും ഇറാഖിന്റെ ആണവനിലയങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയും പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ ശാശ്വതമായി നിലനിര്‍ത്തുകയും ചെയ്ത ഇസ്രായേല്‍ ലോകസമാധാനത്തിന് ഭീഷണിയായി തുടരുന്നേടത്തോളം കാലം അതുമായി ഉറ്റ സൌഹൃദവും സഖ്യവും സ്ഥാപിച്ച് 10000 കോടി രൂപയുടെ ആയുധകരാര്‍ ഒപ്പുവെക്കുകയും ഭീകര ചാരസംഘടനയായ മൊസാദിനെ രാജ്യത്ത് കുടിയിരുത്തുകയും ചെയ്യുന്ന മന്‍മോഹന്‍ സര്‍ക്കാറിന്റെ നിലപാടിനെ തരൂര്‍ എങ്ങനെ കാണുന്നു? ആ നയം കൂടുതല്‍ ഊര്‍ജസ്വലമായി തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും മീതെയുള്ള ഏതോ 'ഹൈയസ്റ്റ് ശക്തികള്‍' തരൂരിനെ മല്‍സരരംഗത്തിറക്കിയതെന്ന ധാരണ തിരുത്തപ്പെടേണ്ടതാണോ?

ചുരുക്കത്തില്‍ യാസിര്‍ അറഫാത്ത് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ന്യൂദല്‍ഹിയില്‍ ക്ഷണിച്ചുവരുത്തി നല്ല വാക്കുകള്‍ പറഞ്ഞു സല്‍ക്കരിച്ചുവിടുന്നതിലെ സൌഹൃദമല്ല പ്രശ്നത്തിന്റെ മര്‍മം. നിസ്സഹായരും ഗതികെട്ടവരുമായ ഫലസ്തീന്‍ നേതൃത്വത്തിന് ലഭിക്കുന്നത് കപട പുഞ്ചിരിയാണെങ്കില്‍ പോലും നിരാകരിക്കാനാവാത്തതാണ് സാഹചര്യം. അതേസമയം, മാനവികതക്കും സമാധാനത്തിനും അഹിംസക്കും എന്തെങ്കിലും അര്‍ഥം ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഇന്ത്യ കല്‍പിക്കുന്നുണ്ടെങ്കില്‍ ഏറ്റവും അപകടകരമായ സാമ്രാജ്യത്വ സയണിസ്റ്റ് ദാസ്യം അവസാനിപ്പിക്കണമെന്നതാണ് ഈ രാജ്യത്തെ മനുഷ്യ സ്നേഹികളും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ പണ്ഡിതനും പ്രത്യുല്‍പന്നമതിയുമായ ശശിതരൂര്‍ എവിടെനില്‍ക്കുന്നു എന്ന് ജനങ്ങളോട് തുറന്നു പറയേണ്ടതാണ് സന്ദര്‍ഭം.

മാധ്യമം ലേഖനം

Thursday, March 26, 2009

മതേതരത്വത്തിന്റെ പേരിലെ സവര്‍ണ വര്‍ഗീയ(കേ)കളികള്‍

കേരള രാഷ്ട്രീയത്തിലെ സവര്‍ണ വര്‍ഗീയ കളികളെ കുറിച്ച ഒരു അടി പൊളി ലേഖനം
. പലരും പറയാന്‍ മടിക്കുന്നത് ശ്രീമാന് ദാവൂദ് പറയുന്നു എന്ന് മാത്രം. ഭാഷ ഇത്തിരി കട്ടി കൂടിയതാനെങ്കിലും, കാര്യ പ്രസക്തമാണ് .


മതേതരത്വത്തിന്റെ പേരിലെ സവര്‍ണ വര്‍ഗീയ(കേ)കളികള്‍

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദക്കൊടുങ്കാറ്റുകള്‍ ഇക്കുറിയും ഉയര്‍ന്നുകഴിഞ്ഞു. ഇത്തവണ വിവാദ വിനോദവ്യവസായത്തിലെ മുഖ്യ ഇനം വര്‍ഗീയതയും തീവ്രവാദവുമാണ്. മതേതര ബുദ്ധിജീവികളും മാധ്യമങ്ങളും വലതുപക്ഷ പ്രസ്ഥാനങ്ങളുമാണ് ഈ വിവാദങ്ങളെ പൊലിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട രണ്ട് വാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.

1. തെരഞ്ഞെടുപ്പില്‍ മതസാമുദായിക ശക്തികള്‍ കവിഞ്ഞ തോതിലുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്യന്തം അപകടകരമാണിത്. ഇടതു^വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ പരസ്പരം മല്‍സരിക്കുകയാണ്. സ്വയം പ്രഖ്യാപിത മതേതര കാവല്‍ഭടന്മാരായ ബുദ്ധിജീവികളാണ് ഈ വാദം പ്രധാനമായും ഉന്നയിക്കുന്നത്.

2. ഇടതുപക്ഷം അബ്ദുന്നാസിര്‍ മഅ്ദനിയെന്ന കൊടും ഭീകരനുമായി പക്ഷം ചേര്‍ന്നിരിക്കുന്നു. മാര്‍ക്സിസം മഅ്ദനിസത്തിന് വഴിമാറിയിരിക്കുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിംലീഗ് എന്നീ വലതുപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ഇടതുപക്ഷത്തെ വിമതരുമാണ് ഈ ആശയത്തിന്റെ മുഖ്യപ്രചാരകര്‍.
ഈ ആരോപണങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്കും അവ ഉയര്‍ന്നുവരാനിടയായ പ്രത്യയശാസ്ത്ര അബോധത്തിലേക്കും ശ്രദ്ധ തിരിക്കാനാണ് ഈ കുറിപ്പ്.

1. തെരഞ്ഞെടുപ്പില്‍ മത^സാമുദായിക ശക്തികള്‍ ഇടപെടുന്നുവെന്നാണ് ബുദ്ധിജീവി ശിങ്കങ്ങളുടെ പ്രധാന പരാതി.
പൊതുതെരഞ്ഞെടുപ്പ് നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രക്രിയയാണ്. എല്ലാവര്‍ക്കും സാമൂഹികനിര്‍മിതിയില്‍ അവരുടെ പങ്കാളിത്തം നല്‍കുന്നതിനാണ് ജനാധിപത്യം എന്നു പറയുന്നത്. മതവും ജാതിയും നമ്മുടെ സമൂഹത്തിലെ അനിവാര്യവും അവിഭാജ്യവുമായ ഘടകമാണ്. മതസമൂഹങ്ങള്‍ അന്യഗ്രഹങ്ങളിലല്ല; ഈ നാട്ടില്‍ തന്നെ ജീവിക്കുന്നവരാണ്. ഈ നാട്ടിലെ ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍, അഭിപ്രായം പറയാന്‍, സ്വാധീനിക്കാന്‍ ഇവിടെ ജീവിക്കുന്ന മതസമൂഹങ്ങള്‍ക്ക് പാടില്ല എന്ന് പറയുന്നത് അതിനാല്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. ഞങ്ങള്‍ മതേതര ബുദ്ധിജീവികള്‍ക്കേ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ പാടുള്ളൂ, മറ്റാരും പാടില്ല എന്നത് മതേതര ഫ്യൂഡലിസത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ആഗ്രഹം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ ടോം വടക്കന്‍ മല്‍സരിക്കാന്‍ പാടില്ല എന്ന് സുകുമാര്‍ അഴീക്കോടിന് അഭിപ്രായം പറയാമെങ്കില്‍ അതേ പോലുള്ള അഭിപ്രായങ്ങള്‍ പറയാന്‍ ഫാദര്‍ മാര്‍ വര്‍ക്കി വിതയത്തിലിനും കാന്തപുരം മുസ്ലിയാര്‍ക്കും എല്ലാം സ്വാതന്ത്യ്രമുണ്ട്. ഇത് അനുവദിച്ചുകൊടുക്കുകയാണ് സാമാന്യ ജനാധിപത്യബോധമുള്ളവര്‍ ചെയ്യേണ്ടത്.

മതസമുദായങ്ങളുടെ തെരഞ്ഞെടുപ്പിലെ ഇടപെടല്‍ പുതിയ കാര്യമൊന്നുമല്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രമായി ഇമ്മാതിരി ബഹളവും പൊല്ലാപ്പും എന്ന് ആലോചിക്കാവുന്നതാണ്. അതിന്റെ കാരണം വളരെ വ്യക്തം. നേരത്തെ സവര്‍ണ ആഢ്യവിഭാഗങ്ങളായ നായന്മാരും സുറിയാനി ക്രിസ്ത്യാനികളും മാത്രമായിരുന്നു ജനാധിപത്യപ്രക്രിയയില്‍ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്തു കൊണ്ടിരുന്നത്. പ്രസ്തുത സമുദായസംഘടനകളും സഭകളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സ്വാധീനിച്ച് ആവശ്യങ്ങള്‍ വിദഗ്ധമായി നേടിയെടുത്തു കൊണ്ടിരുന്നു. അടുത്ത കാലത്തായി ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ ബഹുസ്വരവും സര്‍ഗാത്മകവുമായി. കാലങ്ങളായി ഈ മേഖലയില്‍ കുത്തക നിലനിര്‍ത്തിയിരുന്ന സവര്‍ണസംഘടനകളോട് മത്സരിച്ച് മുസ്ലിംസംഘടനകളും ദലിത് പിന്നാക്കഗ്രൂപ്പുകളും തെരഞ്ഞെടുപ്പില്‍ പങ്കാളിത്തത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കേരള പുലയര്‍ മഹാസഭയും എസ്.എന്‍.ഡി.പിയും ജമാഅത്തെ ഇസ്ലാമിയും പി.ഡി.പിയും എല്ലാം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വാക്കുകള്‍ ഗൌരവത്തില്‍ ഉന്നയിക്കാന്‍ തുടങ്ങി. അങ്ങനെ ചരിത്രപരമായി നിശãബ്ദരാക്കപ്പെട്ടവര്‍ ശബ്ദിച്ചുതുടങ്ങുകയും അവരുടെ ശബ്ദം ചെറിയ തോതിലെങ്കിലും പൊതുസമൂഹം/രാഷ്ട്രീയസമൂഹം കേട്ടേ മതിയാവൂ എന്ന അവസ്ഥ വന്നുചേരുകയും ചെയ്തു. സവര്‍ണ ആഢ്യബോധത്തിന്റെ കൊടിവാഹകരായ കേരളത്തിലെ മതേതര ബുദ്ധിജീവിസമൂഹത്തിന് ചൊറിച്ചിലുണ്ടാക്കാന്‍ ഇതില്‍പരം മറ്റെന്തു വേണം? ശരീഅത്ത് വിവാദകാലം മുതല്‍ സവര്‍ണ പ്രത്യയശാസ്ത്രത്തെ അബോധമായി സ്വീകരിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള ബുദ്ധിജീവികളാണ് പുതിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നും ശ്രദ്ധിക്കുക.

2. മഅ്ദനിയുമായി ബന്ധപ്പെട്ടുയരുന്ന ബഹളങ്ങളുടെയും പ്രത്യയശാസ്ത്ര അബോധം ഇതേ സവര്‍ണ വര്‍ഗീയ കാഴ്ചപ്പാടു തന്നെയാണ്. ഭീകരനെന്ന് ആരോപിക്കപ്പെട്ട് ദീര്‍ഘമായ പത്തുവര്‍ഷക്കാലം നരകയാതനയുടെ തടവറ തീണ്ടിയവനാണ് മഅ്ദനി. സമ്പൂര്‍ണമായി കുറ്റവിമുക്തനാക്കപ്പെട്ടാണ് അദ്ദേഹം തടവറ വിടുന്നത്. അന്യായമായി അദ്ദേഹത്തിന്റെ ആയുസ്സില്‍നിന്ന് പത്തുവര്‍ഷം കവര്‍ന്നെടുത്തതിന് നമ്മുടെ രാഷ്ട്രീയ നീതിന്യായവ്യവസ്ഥ മാപ്പ് പറയേണ്ടതുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ, അദ്ദേഹംതന്നെ കുറ്റവിചാരണ നടത്തിയ ഭൂതകാലത്തെ വെച്ച് വര്‍ത്തമാനകാലത്തും വേട്ടയാടാനാണ് വലതുപക്ഷവും ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന് സ്വയം തെറ്റിദ്ധരിച്ച സവര്‍ണ പ്രത്യയശാസ്ത്ര പ്രചാരകരും ഇപ്പോള്‍ ശ്രമിക്കുന്നത്. സി.പി.എമ്മിനെ അടിക്കാനുള്ള വടി എന്ന നിലക്കാണ് കോണ്‍ഗ്രസ്^ബി.ജെ.പി^മുസ്ലിംലീഗ് കൂട്ടുകെട്ട് ഇതിനെ കാണുന്നത്. എന്നാല്‍ അടിയുറച്ചുപോയ സവര്‍ണ അബോധം തന്നെയാണ് ഈ വിവാദത്തില്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും തോള്‍ചേരാന്‍ വിമത ഇടതു ബുദ്ധിജീവികളെ പ്രേരിപ്പിക്കുന്നത്.

ലോകത്തെ സര്‍ഗാത്മകതയുള്ള ഏത് രാഷ്ട്രീയക്കാരനും അതിതീക്ഷ്ണമായ ഒരു തീവ്രവാദ ഭൂതകാലമുണ്ട്. എന്നല്ല, അവരുടെ തീവ്രവാദങ്ങളാണ് സമൂഹത്തിന്റെ സന്ധിബന്ധങ്ങളില്‍ പുതിയ രക്തപ്രവാഹങ്ങള്‍ സൃഷ്ടിച്ചത്. വി.എസ്.അച്യുതാനന്ദനും ജ്യോതിബസുവിനുമെല്ലാം ഇങ്ങനെയൊരു ഭൂതമുണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് മൊത്തത്തില്‍ തന്നെയും അതുണ്ട്. അത് തള്ളിപ്പറയേണ്ട ഒരു കാര്യമേ അല്ല. തീവ്രവാദികളെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാക്കുകയാണ് ഉത്തരവാദ ബോധമുള്ള രാഷ്ട്രീയസംവിധാനങ്ങളുടെ കടമ. ഓസ്ലോ കരാര്‍ ഫലസ്തീന്‍ തീവ്രവാദത്തെ ജനാധിപത്യപ്രക്രിയയില്‍ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. ശ്രീലങ്കയില്‍, അയര്‍ലണ്ടില്‍ എല്ലാം അത് നടന്നിട്ടുണ്ട്. കൊസോവയുടെ ഇന്നത്തെ പ്രസിഡന്റ് ഹാശിം താഷി രണ്ട് വര്‍ഷം മുമ്പ് വരെ തികവൊത്തൊരു സായുധ തീവ്രവാദിയായിരുന്നു. നേപ്പാളിലെ പ്രചണ്ഡ നമ്മുടെ അയല്‍പക്കത്തെത്തന്നെ ഉദാഹരണം. തീവ്രവാദികള്‍ രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാവുമ്പോള്‍ സ്വാഗതം ചെയ്യുന്നതിന് പകരം അവരെയും ഒപ്പം സ്റ്റേജില്‍ കയറുന്നവരെയും വിരട്ടുന്നത് ജനാധിപത്യവിദ്യാഭ്യാസം തരിമ്പും ഇല്ലാത്തതുകൊണ്ടാണ്.

പി.ഡി.പിയുടെ കാര്യത്തില്‍ ഇതിനുപുറമെ മറ്റൊരു പ്രധാനഘടകവും പ്രവര്‍ത്തിക്കുന്നുണ്ട്. അത് നേരത്തെപ്പറഞ്ഞ സവര്‍ണ മുഖ്യധാരാ കാഴ്ചപ്പാടു തന്നെയാണ്. ബി.ജെ.പിയോടൊപ്പം അധികാരത്തില്‍ പങ്കാളിയാവുകയും മന്ത്രിയാവുകയും ചെയ്ത പി.സി തോമസ് ഒരു നാള്‍ സൂര്യനുദിച്ചപ്പോള്‍ ഇടതുമുന്നണിയില്‍ കയറിവന്നതില്‍ ഇവിടെയാരും വേവലാതിപ്പെട്ടിട്ടില്ല. അയാള്‍ മഅ്ദനിയെപ്പോലെ പിണറായിയോടൊപ്പം സ്റ്റേജില്‍ ഇരിക്കുക മാത്രമല്ല, എ.കെ.ജി സെന്ററില്‍ നടക്കുന്ന എല്ലാ എല്‍.ഡി.എഫ് യോഗത്തിലും ഇടതുപക്ഷത്തിന്റെ സമുന്നത നേതാക്കളോടൊപ്പം കൂടെയിരിക്കുന്നയാളാണ്. അത് ആര്‍ക്കും പ്രശ്നമല്ല^ കാരണം വ്യക്തം. അദ്ദേഹം സവര്‍ണക്രിസ്ത്യാനിയാണ്. അതിനാല്‍തന്നെ ഭൂതകാലവും വര്‍ത്തമാനവും ശുദ്ധവും സംസ്കൃതചിത്തവുമായിരിക്കും. എന്നാല്‍ മഅ്ദനി അതല്ല; മുസ്ലിംകളുടെയും ദലിതരുടെയും പ്രതിനിധിയാണ്. അത് സഹിക്കാന്‍ ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും കഴിയില്ല. മഅ്ദനി മാത്രമല്ല, പഴയ ബി.ജെ.പി തീപ്പൊരികളായ രാമന്‍ പിള്ളയും ഉമാ ഉണ്ണിയും ഇടതുവേദികളില്‍ പുതുതായി കയറിയിട്ടുണ്ട്. മതേതര ശിങ്കങ്ങള്‍ക്കും കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊന്നും ഇത് പ്രശ്നമല്ല. പുതിയ വിവാദവ്യവസായത്തിലെ അസംസ്കൃത വസ്തു മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ ഈ സവര്‍ണ വര്‍ഗീയത തന്നെയാണെന്നാണ് ഇത് കാണിക്കുന്നത്.

എണ്‍പതുകളിലെ ശരീഅത്ത് വിവാദം കേരളത്തിലെ ഹൈന്ദവവോട്ടുകള്‍ സി.പി.എമ്മിന് ഏകീകരിച്ച് സമാഹരിക്കുക എന്ന ഇ.എം.എസ് കൌശലത്തിന്റെ ഭാഗമായിരുന്നു. അന്ന് ഇ.എം.എസ് പയറ്റിയ അതേ തന്ത്രമാണ് ഇന്ന് അപകടകരമായ രീതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലതുപക്ഷം പയറ്റിനോക്കുന്നത്. പക്ഷേ, സാമൂഹികബന്ധങ്ങളിലും സന്തുലനത്തിലും അന്നത്തേതില്‍ വ്യത്യസ്തമായ അവസ്ഥയാണ് ഇന്നുള്ളതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അതിനാല്‍ തന്നെ അവരുടെ ഈ തന്ത്രം വിലപ്പോവാനും പോവുന്നില്ല.

ഈ വിവാദകാലത്ത് ഏറ്റവും അപകടകരമായ റോള്‍ ഏറ്റെടുക്കുന്നത് മുസ്ലിംലീഗാണ് എന്ന് അതിന്റെ നേതാക്കള്‍ തിരിച്ചറിഞ്ഞാല്‍ അത് എത്രയും നല്ലത്. സവര്‍ണ ആഢ്യബോധത്തിന്റെ താല്‍ക്കാലികതലോടല്‍ ലഭിക്കാന്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെത്തന്നെയാണ് അവര്‍ ഒറ്റിക്കൊടുക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കണം. ഇടതുപക്ഷത്തിന് വൈകിയേ ബുദ്ധിയുദിക്കൂ എന്ന് പറയാറുണ്ട്. ലീഗുകാര്‍ക്ക് ബുദ്ധി ഉദിക്കാറേ ഇല്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്.

സി. ദാവൂദ് എഴുതിയ ലേഖനം