Sunday, August 15, 2010

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വ്വം -1

പ്രഥമദൃഷ്ടിയുടെ രസതന്ത്രം
വിജു വി. നായര്‍

ഒരു ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചാല്‍ സാധാരണ സംഭവിക്കുന്നതെന്താണ്? പ്രോസിക്യൂഷന്‍ അഥവാ വാദിയായ സ്‌റ്റേറ്റ് പ്രസ്തുത ജാമ്യം നല്‍കാതിരിക്കാന്‍ വേണ്ട വാദമുന്നയിക്കും -തെളിവുകള്‍ സഹിതം. പ്രതിഭാഗം തെളിവുകള്‍ നിരത്തി അത് ഖണ്ഡിക്കും. ഇതിലേതാണോ കോടതിക്ക് ബോധ്യപ്പെടുക, അതനുസരിച്ച് ജാമ്യം അനുവദിക്കയോ നിഷേധിക്കയോ ചെയ്യും. രണ്ടായാലും കേസില്‍പ്പെട്ടയാള്‍ പ്രതിയായിത്തന്നെ വിചാരണ നടക്കും. ഇതാണ് ഭരണഘടനാനുസൃതമായ നാട്ടുനടപ്പ്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നതെന്താണ്?

ബംഗളൂരു സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീര്‍ എന്ന ദുരൂഹ കഥാപാത്രത്തെ വെച്ച് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച സുദീര്‍ഘ നാടകത്തിനിടയില്‍ ഒരു സുപ്രഭാതത്തില്‍ മഅ്ദനി 31ാം പ്രതിയാക്കപ്പെടുന്നു. കുറ്റം: ഗൂഢാലോചന. സമാനമായ നാടകവും പ്രതിചേര്‍ക്കലുമാണ് മുമ്പ് കോയമ്പത്തൂര്‍കേസിലും അരങ്ങേറിയതെന്നിരിക്കെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മഅ്ദനി മുന്‍കൂര്‍ ജാമ്യം തേടുന്നു. അത് നിരാകരിച്ച രണ്ടു കോടതികളും പറയുന്നു, ആയതിന് പ്രഥമദൃഷ്ട്യാ ന്യായങ്ങളുണ്ടെന്ന്. എന്നുവെച്ചാല്‍ പ്രഥമദൃഷ്ടിക്കുതന്നെ സത്യമെന്നു തോന്നിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയതെന്നല്ലേ അര്‍ഥം? എങ്കില്‍ ആ തെളിവുകള്‍ നമുക്കുമൊന്നു നോക്കാം.
ഗൂഢാലോചനയില്‍ മഅ്ദനിക്കു പങ്കുണ്ടെന്നതിന് പ്രോസിക്യൂഷന്‍ നിരത്തുന്ന പ്രധാന തെളിവുകളെല്ലാം സാക്ഷിമൊഴികളാണ്. അതില്‍ മുഖ്യമായ ഒന്നാണ് ചേരാനല്ലൂര്‍ സ്വദേശി മജീദിന്റെ മൊഴി. താന്‍ പഴയൊരു പി.ഡി.പി പ്രവര്‍ത്തകനാണെന്നും മഅ്ദനിയുടെ വീട്ടില്‍ വലിയ സ്വാതന്ത്ര്യമുള്ളയാളാണെന്നും പറഞ്ഞിട്ട്, ഒരു ദിവസം താനവിടെ ചെല്ലുമ്പോള്‍ തടിയന്റവിട നസീറിനോട് ബംഗളൂരുവില്‍ ബോംബ് വെക്കണമെന്ന് മഅ്ദനി പറയുന്നതു കേട്ടു എന്നാണ് മജീദിന്റെ മൊഴി. 2009 ഡിസംബര്‍ 11 ന് കണ്ണൂരില്‍ വെച്ചാണ് ബംഗളൂരു സ്‌ഫോടനക്കേസിന്റെ മുഖ്യ അന്വേഷകനായി ഓംകാരയ്യ ഈ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

2009 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശില്‍നിന്ന് നസീറിനെ പൊക്കിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഭാഷ്യം. അഞ്ചാംതീയതി ആളെ ബംഗളൂരു പൊലീസിന് കൈമാറുന്നു. എട്ടിന് ബംഗളൂരുവിലെത്തിക്കുന്നു. നസീര്‍ നല്‍കിയ വിവരപ്രകാരമാണത്രേ മജീദിന്റെ മൊഴി എടുക്കുന്നത്. വെറും മൂന്നു ദിവസത്തിനകം. ഈ മൊഴി കിട്ടിയിട്ടും മഅ്ദനിയെ പ്രതിയാക്കുന്നില്ല. ആറു മാസത്തിനുശേഷമാണ് പ്രതിപ്പട്ടികയില്‍ പേര് മുളക്കുന്നത്. അതുപോകട്ടെ. 51ാം സാക്ഷിയായ ഇപ്പറയുന്ന മജീദ് ദീര്‍ഘകാലമായി മാരകരോഗിയാണ്. 2009 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ തൃപ്പുരിത്തുറ ഹോമിയോ മെഡിക്കല്‍കോളജില്‍ അഡ്മിറ്റായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോമാ സ്‌റ്റേജിലായ മജീദ് അവിടെ കിടന്ന് ഡിസംബര്‍ 16 ന് മരിക്കുകയും ചെയ്തു. ഇങ്ങനെ കോമാ സ്‌റ്റേജില്‍ കിടക്കുന്നതിനിടെ 11ാം തീയതി 300 കിലോമീറ്റര്‍ വടക്ക് കണ്ണൂരില്‍ ചെന്ന് മൊഴി കൊടുത്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചത്. എതിര്‍വാദങ്ങളോ ആശുപത്രി രേഖകളോ പ്രസക്തമല്ല. കോമാ സ്‌റ്റേജിലുള്ള ഒരുവന്‍ ചെന്ന് മൊഴികൊടുത്തെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ അത് പ്രഥമദൃഷ്ട്യാ തെളിവാകുന്നു.

അടുത്തമൊഴി ജോസ് വര്‍ഗീസ് എന്ന കൊച്ചിക്കാരന്‍ വക. കോയമ്പത്തൂരില്‍നിന്ന് ജയില്‍മോചിതനായശേഷം മഅദ്‌നി കുറച്ചുകാലം കൊച്ചിയിലൊരു വാടകവീട്ടില്‍ താമസിച്ചിരുന്നു. വീട്ടുടമസ്ഥയുടെ ബന്ധുവായ ജോസായിരുന്നു വീടിന്റെ നോട്ടക്കാരന്‍. വാടക വാങ്ങാനായി ഒന്നരക്കൊല്ലം മുമ്പ് താന്‍ മഅ്ദനിയുടെ വീട്ടില്‍ചെന്നപ്പോള്‍ അവിടുത്തെ കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമൊത്ത് സംസാരിച്ചിരിക്കുന്ന മഅ്ദനിയെ കണ്ടെന്നും, 'ബംഗളൂരു സ്‌ഫോടനം' എന്ന് മഅ്ദനി പറയുന്നത് കേട്ടെന്നുമാണ് ജോസ് 2010 ജൂണ്‍ നാലിന് നല്‍കിയ 'മൊഴി'. മൂന്ന് കാര്യങ്ങളാണിവിടെ ശ്രദ്ധേയം. ഒന്ന്, മൊഴിപ്രകാരമുള്ള സന്ദര്‍ശനം നടക്കുന്നതിന് ആറു മാസംമുമ്പേ മഅ്ദനി മേപ്പടി വാടകവീടൊഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മാറിക്കഴിഞ്ഞിരുന്നു. രണ്ട്, വാടക ആരുടെയും കൈവശം പണമായി കൊടുത്തയക്കുകയല്ല, വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടില്‍ (എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വൈറ്റില ശാഖ) മാസാമാസം നിക്ഷേപിക്കുകയായിരുന്നു ധാരണപ്രകാരമുള്ള പതിവ്. മൂന്ന്, ജയില്‍മോചിതനായ ശേഷം മഅ്ദനി കേരള സര്‍ക്കാറിന്റെ ബി-കാറ്റഗറി സുരക്ഷാവലയത്തില്‍ കഴിയുന്നയാളാണ്. എന്നുവെച്ചാല്‍ കേരള പൊലീസ് നിയോഗിച്ച നാല് ഹോംഗാര്‍ഡുകളുടെയും രണ്ട് പി.എസ്.ഓമാരുടെയും 24 മണിക്കൂര്‍ ബന്തവസ്സില്‍. വീട്ടിലേക്ക് ആരു വന്നാലും ഹോംഗാര്‍ഡുകള്‍ കാര്യം തിരക്കിയിട്ട് മേലുദ്യോഗസ്ഥനായ പി.എസ്.ഓയെ വിവരമറിയിക്കും. അയാള്‍ മഅ്ദനിയുടെ സെക്രട്ടറിയോട് പറയും. ഇങ്ങനെ കര്‍ശനനിരീക്ഷണവും പരിശോധനയും കടന്നേ ആര്‍ക്കും മഅ്ദനിയെ സന്ദര്‍ശിക്കാന്‍ കഴിയൂ. എന്നിരിക്കെയാണ്, കിടപ്പുമുറിയില്‍ തടിയന്റവിട നസീറുമായി വെടിപറഞ്ഞിരിക്കുകയും അങ്ങനെ ഇരുന്നെന്ന് കരുതിയാല്‍ത്തന്നെ, തികച്ചും അന്യനായ ജോസിനെപ്പോലൊരാള്‍ അവരുടെ സ്വകാര്യം കേള്‍ക്കത്തക്ക വിധത്തല്‍ ബെഡ്‌റൂമില്‍ എത്തുകയും ചെയ്യുക! നേരാണ്, ഇത്തരം വിശദാംശങ്ങളൊന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി അറിയണമെന്നില്ല. എന്നാല്‍, താന്‍ പറഞ്ഞിട്ടേയില്ലാത്ത കാര്യങ്ങള്‍വെച്ച് കൃത്രിമമൊഴിയുണ്ടാക്കി കോടതിയിലെത്തിച്ചതിന് മുഖ്യ അന്വേഷണോദ്യോഗസ്ഥന്‍ ഓംകാരയ്യക്കെതിരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സാക്ഷാല്‍ ജോസ് വര്‍ഗീസ് കേസ് ഫയല്‍ ചെയ്തിട്ടുള്ള വസ്തുതയോ? ക്ഷമിക്കണം, അതും ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് പ്രസക്തമല്ല.

അടുത്ത തെളിവ്, മഅ്ദനിയുടെ പാളയത്തില്‍നിന്നു തന്നെയാണ് -സഹോദരന്‍ ജമാല്‍ മുഹമ്മദിന്റെ മൊഴി. ബംഗളൂരു സ്‌ഫോടനം കഴിഞ്ഞയുടനെ നസീറിനും മറ്റും കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരി അഗതിമന്ദിരത്തില്‍ ഒളിച്ചുകഴിയാനുള്ള സൗകര്യമൊരുക്കണമെന്ന് മഅ്ദനി തന്നോട് ഫോണില്‍ വിളിച്ചുപറഞ്ഞെന്നും അതനുസരിച്ച് അഭയം കൊടുത്തുവെന്നുമാണ് ജമാലിന്റെ 'മൊഴി'. ഇങ്ങനെ വിളിച്ചുപറയാന്‍ കാരണമോ? ജമാലാണ് അഗതിമന്ദിരത്തിന്റെ സൂക്ഷിപ്പുകാരനും അവിടുത്തെ വിദ്യാലയത്തിലെ അധ്യാപകനും. പ്രഥമ ദൃഷ്ട്യാ തന്നെ തെളിവായില്ലേ? എങ്കില്‍ കഥാബാക്കി കൂടി അറിയുക. ജമാല്‍ അധ്യാപകനാണ്-അന്‍വാര്‍ശ്ശേരിയിലല്ല; കരുനാഗപ്പള്ളിയിലെ ഒരു എയ്ഡഡ് സ്‌കൂളില്‍. അയാള്‍ക്ക് ഇങ്ങനെയൊരു മൊഴിയെന്നല്ല, മൊഴി കൊടുക്കാനെത്തുക എന്നാവശ്യപ്പെടുന്ന ഒരു കേവല വാറണ്ടുപോലും കിട്ടിയിട്ടില്ല. പ്രോസിക്യൂഷന്‍ മൊഴിയില്‍ പറയുന്ന ഫോണ്‍ നമ്പറും ജമാലിന്റെയല്ല. ഇങ്ങനെ താന്‍ അറിയാതൊരു കൃത്രിമമൊഴി തന്റെ പേരിലിറക്കിയതിന് ജമാലും കൊടുത്തിട്ടുണ്ട് ശാസ്താകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ്. അങ്ങനെ ബംഗളൂരു കേസന്വേഷകര്‍ക്കെതിരെ കൃത്രിമത്വത്തിനുള്ള കേസുകെട്ട് രണ്ടാകുന്നു. പക്ഷേ, സാമാന്യ പ്രഥമദൃഷ്ടിക്ക് അതൊന്നും വിഷയീഭവിക്കുന്നില്ല.

ഇനിയാണ് പ്രോസിക്യൂഷന്റെ തിരക്കഥയിലെ തുറുപ്പ്-കുടക് എപ്പിസോഡ്. ധാരാളം മലയാളികളുള്ള കര്‍ണാടകത്തിലെ കുടകില്‍ ഒരു രാത്രി ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന് ഒരു കാലില്ലാത്ത ഒരാളിറങ്ങുന്നു. ഉടനെ തടിയന്റവിട നസീര്‍ പറയുന്നു, അത് കേരളത്തില്‍നിന്നുള്ള മഅ്ദനിയാണ്. ഈ മൊഴി കൊടുത്തിരിക്കുന്നത് കുടക് സ്വദേശിയായ ഒരു ലത്തീഫ് -52ാം സാക്ഷി. കേരളപൊലീസിന്റെ 24 മണിക്കൂര്‍ സംരക്ഷണത്തിലുള്ള ഒരാള്‍ അവരുടെ കണ്ണുവെട്ടിച്ച് കുടകിലേക്ക് മുങ്ങിയെങ്കില്‍ ഈ മുങ്ങല്‍കാലയളവിലെ പൊലീസ് ടൂര്‍ഡയറി പരിശോധിക്കേണ്ടതല്ലേ? കേരളപൊലീസിനോട് തിരക്കേണ്ടതല്ലേ? അതോ, ഇനി അവരുംകൂടി അറിഞ്ഞുകൊണ്ടുള്ള രഹസ്യയാത്രയായിരുന്നോ ഇത്? ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിയില്‍ അത്തരം സംശയങ്ങള്‍ക്കൊന്നും ഇടമില്ല, 52ാം സാക്ഷി പറഞ്ഞു അതുകൊണ്ട് അങ്ങട് വിശ്വസിക്ക തന്നെ.

ഇനിയുമുണ്ട് പ്രഥമ ദൃഷ്ടിയില്‍ ദൃഷ്ടിദോഷമേല്‍ക്കാത്ത ഊളത്തരങ്ങള്‍ അനവധി. ഉദാഹരണമായി, തടിയന്റവിട നസീറിനെ ഭീകരപ്രവര്‍ത്തനത്തിലേക്ക് പ്രചോദിപ്പിച്ചത് 1990ല്‍ ബാബരിമസ്ജിദ്, ഗോധ്ര സംഭവങ്ങള്‍ക്കുമേല്‍ മഅ്ദനി നടത്തിയ പ്രസംഗങ്ങളാണത്രേ. ഇതില്‍ ഗോധ്ര സംഭവം 2001ലല്ലേ, അപ്പോള്‍ പ്രതി ജയിലിലല്ലേ എന്നൊന്നും ചോദിക്കരുത്-പ്രഥമദൃഷ്ടിക്ക് കണ്ണു തട്ടും. അതേപോലെയാണ് നസീറിന് മഅ്ദനി മൂന്ന് പുസ്തകങ്ങള്‍ കൊടുത്ത കഥയും. രാജ്യത്തെവിടെയും നിരോധിച്ചിട്ടില്ലെന്ന് തന്നെയല്ല. ഒരുമാതിരി കച്ചോടമുള്ള പുസ്തകക്കടയിലൊക്കെ ഇപ്പോഴും വാങ്ങാന്‍ കിട്ടുന്ന ആ പുസ്തകങ്ങളാണ് ഗൂഢാലോചനയിലെ മറ്റൊരു പ്രോസിക്യൂഷന്‍ കണ്ണി. കര്‍ണാടക ഹൈകോടതിയുടെ വിളിപ്പാടകലെ മാത്രമുള്ള സ്ട്രാന്‍ഡ് ബുക്‌സില്‍ ഫോണ്‍ ചെയ്താല്‍ ജഡ്ജിയുടെ വീട്ടിലെത്തും സംഗതി. പക്ഷേ, പ്രഥമദൃഷ്ടിക്ക് അമ്മാതിരി മെനക്കേടുകളുടെ ആവശ്യമില്ല.

ഓപറേഷന്‍ മഅ്ദനി: രണ്ടാം പര്‍വം-2

സാമാന്യബുദ്ധിയും നീതിന്യായ ബുദ്ധിയും
വിജു വി. നായര്‍

മരിച്ചുപോയ മജീദിന്റെ എപ്പിസോഡ് ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് അന്നേരമത്ര മനസ്സിലാവില്ലെന്നു വെക്കാം. എന്നാല്‍, ശിഷ്ടം തെളിവുകളില്‍ രണ്ടു സാക്ഷികള്‍ അന്വേഷകര്‍ക്കെതിരെ കൊടുത്ത കോടതിക്കേസുകള്‍ തൊട്ട് കേരളപൊലീസിന്റെ ടൂര്‍ഡയറി വരെ നോക്കാന്‍ ഒരു നീതിന്യായ കോടതിക്ക് ബാധ്യതയുണ്ട്. അതൊക്കെ സമര്‍പ്പിച്ചിട്ടും പ്രഥമദൃഷ്ടിക്ക് ബോധിച്ചത് പ്രോസിക്യൂഷന്റെ കൃത്രിമങ്ങള്‍ മാത്രമാണ്. സാമാന്യബുദ്ധിക്ക് തോന്നുന്ന സംശയങ്ങള്‍ പോലും നീതിന്യായബുദ്ധിക്ക് തരിമ്പുമില്ല. ഇതെന്താ ഇങ്ങനെ എന്ന് സന്ദേഹിക്കുന്ന പാവം സാമാന്യബുദ്ധിക്കാര്‍ക്കായി ബംഗളൂരു ഫാസ്റ്റ്ട്രാക് കോടതി വക നീതിസാരത്തിന്റെ ഒരു സാമ്പ്ള്‍ തരാം. മുന്‍കൂര്‍ ഹരജി തള്ളി ബഹുമാന്യകോടതി പലതും പറഞ്ഞ കൂട്ടത്തില്‍ പ്രതിയെ പരാമര്‍ശിച്ചതിങ്ങനെ: 'കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഒരു കാലു നഷ്ടപ്പെട്ടയാള്‍'. മഅ്ദനിക്ക് കാല്‍ നഷ്ടപ്പെട്ടത് ഏത് സംഭവത്തിലാണെന്ന് മേപ്പടി കോടതിക്ക് അറിയില്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനത്തിലാണത് നഷ്ടപ്പെട്ടതെന്ന് ഓപണ്‍കോര്‍ട്ടില്‍ അങ്ങ് തട്ടിവിടണമെങ്കില്‍, കോടതിയുടെ അറിവും മനോഗതിയും എത്തരത്തിലുള്ളതാണെന്ന് കാണാന്‍ നമുക്കും പ്രഥമദൃഷ്ടി ധാരാളം മതിയാകും. ഇതേ മനോഗതിയുടെ പ്രതിഫലനങ്ങളായിരുന്നില്ലേ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുണ്ടായ ഓരോ നടപടിയുമെന്ന് സംശയിച്ചാല്‍ പൗരാവലിയുടെ പ്രഥമദൃഷ്ടിയെ കുറ്റപ്പെടുത്താന്‍ പറ്റുമോ? കാരണം, ഫാസ്റ്റ്ട്രാക് കോടതിയില്‍ പലവട്ടമാണ് ഹരജി നീട്ടിവെച്ചത്. ഹൈകോടതിയില്‍ മൂന്നുവട്ടവും. എല്ലാ നീട്ടിവെപ്പിനും ഒരേ കാരണം -പ്രോസിക്യൂഷന്‍ സ്വന്തം വാദഗതി യഥാസമയം അവതരിപ്പിക്കാതെ ഉഴപ്പുന്നു. അവര്‍ പറയുമ്പോലെ അത്ര കടുത്ത പ്രതിയാണെങ്കില്‍ ആദ്യവട്ടമേ വ്യക്തമായ തെളിവും വാദഗതിയും കോടതിയില്‍ അവതരിപ്പിക്കാമല്ലോ. അതു ചെയ്യാതെ തീര്‍പ്പു നീട്ടിക്കുന്ന പ്രോസിക്യൂഷനെ ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് ഒരു സംശയവുമില്ല. അതേ സമയം, ഈ നാടകത്തില്‍ ഇരയായിക്കൊണ്ടിരിക്കുന്ന പ്രതിയെ പ്രഥമദൃഷ്ട്യാതന്നെ സംശയം ഗാരണ്ടി. ഇവിടെ വെച്ചാണ് ഭരണഘടനയുടെ 29ാം വകുപ്പ് അതിന്റെ നടത്തിപ്പുകാരുടെ കൈയാല്‍ കൊല ചെയ്യപ്പെടുന്നത്. പ്രതി എന്ന നിലയില്‍ ഏത് പൗരനും അര്‍ഹതയുള്ള നിഷ്പക്ഷ പരിഗണനയുടെ മഹത്തായ നീതിവാക്യം. കഴിഞ്ഞ ഒന്നര ദശകമായി ഇന്ത്യന്‍ നീതിന്യായപ്രക്രിയകളില്‍ ഈ കൊലപാതകം പച്ചയായും പരസ്യമായും നടക്കുന്നു എന്നു പറയേണ്ടിവരുന്നതില്‍ ഒരു പൗരനെന്ന നിലയില്‍ ഖേദമല്ല, നിര്‍വ്യാജമായ ലജ്ജയാണ് വരുന്നത്. പ്രോസിക്യൂഷന്‍ അഥവാ സ്‌റ്റേറ്റ് തിമിര്‍ത്താടുന്ന ഊളന്‍ നാടകങ്ങള്‍ക്ക് ജുഡീഷ്യറി ഇരയാകുന്നതോ അതോ കക്ഷി ചേര്‍ക്കപ്പെടുന്നതോ? എക്‌സ്ട്രാ-ജുഡീഷ്യല്‍ കളികള്‍ പല പ്രധാന കേസുകളിലും അരങ്ങേറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജനാധിപത്യത്തില്‍ പൗരസമൂഹത്തിന് വകുപ്പില്ല. കോടതിയലക്ഷ്യം എന്ന ഇണ്ടാസുമായി ദന്തഗോപുരങ്ങള്‍ ഗര്‍ജിക്കും. അവരുടെ ചിഞ്ചില സേവക്കാര്‍ കോറസ് പാടും.കോടതികള്‍ അലക്ഷ്യമായി പെരുമാറുന്നതിനെ എങ്ങനെ നേരിടുമെന്ന ചോദ്യം ഈ കൊട്ടിഘോഷത്തില്‍ മുങ്ങി മരിക്കും. അല്ലെങ്കില്‍ തന്നെ ഒരു ഫാസ്റ്റ്ട്രാക്ക് കോടതിക്ക് എങ്ങനെ ഉദാസീനമായി തട്ടിവിടാന്‍ കഴിയുന്നു, കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കാലുപോയ മഅ്ദനിയെന്ന്?

വിചിത്രമാണിവിടെ ഈ പൗരന്റെ തലേലെഴുത്ത്. പ്രഥമദൃഷ്ടിയുടെ നിസ്സംശയ നിര്‍ണയത്താല്‍ ജാമ്യം പോലുമില്ലാതെ ഒമ്പതരക്കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവ്. ഒടുവില്‍ നിരുപാധികം വിട്ടയക്കപ്പെട്ടപ്പോള്‍ ആരും തിരക്കിയില്ല, ഇത്രയും കാലം വെറുതെ തടവിലിട്ടതിന്റെ പ്രായശ്ചിത്തം. ഇരയും ചോദിച്ചില്ല, സ്‌റ്റേറ്റ് കമാന്ന് മിണ്ടിയതുമില്ല. സത്യത്തില്‍, കോയമ്പത്തൂര്‍ പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്‌റ്റേറ്റ് കുടുങ്ങിപ്പോയേനേ. കാരണം, കഴിഞ്ഞ ഒന്നര ദശകത്തില്‍ ഇമ്മാതിരി 'പ്രഥമദൃഷ്ടി' സൂത്രവേലകളാല്‍ ജീവിതം തുലഞ്ഞതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ആയിരങ്ങളുണ്ടിവിടെ. മാത്രമല്ല, സ്‌റ്റേറ്റിന് പൗരന്മാരെ ഇങ്ങനെ തോന്ന്യാസം കൈകാര്യം ചെയ്ത് തലയൂരിപ്പോകാന്‍ ഭാവിയില്‍ കഴിയാതെ വരും. എന്നാല്‍, ഇരകളാരും അതിന് തുനിയാറില്ല. സ്‌റ്റേറ്റിന്റെ ശത്രുതയും പുതിയ ഭീഷണികളും ഒഴിവാക്കാന്‍. ഇതേ ഗതികേടിനെയാണ് സ്‌റ്റേറ്റ് വസൂലാക്കി വിരാജിക്കുന്നതും.

മഅ്ദനിയെ ബംഗളൂരു കേസില്‍ കുടുക്കുന്ന നാടകം തന്നെ മികച്ച ഉദാഹരണം. കോയമ്പത്തൂര്‍ കേസില്‍ നിന്നു മുക്തനായതുമുതല്‍ കേന്ദ്ര ഇന്റലിജന്‍സ് ഈ പ്രശസ്ത ഇരയെ ഉന്നമിടുന്നുണ്ടായിരുന്നു. സൂഫിയാ മഅ്ദനിയെ ലക്ഷ്യമിട്ടുള്ള നാടന്‍ കേസും അതിന്മേലുണ്ടാക്കിയ മാധ്യമക്കസര്‍ത്തുകളും നടക്കുമ്പോള്‍ യഥാര്‍ഥ ടാര്‍ഗറ്റ് മഅ്ദനിയാണെന്ന് ഇതേ പേജില്‍ 'ഓപറേഷന്‍ മഅ്ദനി' എന്ന ലേഖനത്തില്‍ മാസങ്ങള്‍ മുമ്പേ സവിസ്തരം ചൂണ്ടിക്കാണിച്ചിരുന്നു. അന്നേ തടിയന്റവിട നസീര്‍ കസ്റ്റഡിയിലുണ്ട്. ബംഗളൂരു കേസ് സജീവവുമാണ്. ആന്റി ടെററിസ്റ്റ് സംഘം തൊട്ട് എന്‍.ഐ.എ വരെ മഅ്ദനിയെ പലവുരു ചോദ്യം ചെയ്തതുമാണ്. പക്ഷേ, ആരും പ്രതിയാക്കിയില്ല. ആറുമാസം കഴിഞ്ഞ് പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ 31ാം പ്രതിയാക്കപ്പെടുന്നു. ഇനി കസ്റ്റഡിയിലെടുക്കണം. കേരളത്തില്‍ വന്ന് കസ്റ്റഡിയിലെടുക്കാന്‍ ചില വൈക്ലബ്യങ്ങള്‍. വിശേഷിച്ചും, മതിയായ തെളിവുകളുടെ അഭാവത്തില്‍. പകരം കോടതിയില്‍ കീഴടങ്ങുക എന്ന അടവിനാണ് ആദ്യം തുനിഞ്ഞത്. കോടതിയെക്കൊണ്ട് വാറണ്ട് പുറപ്പെടുവിക്കുക, ജാമ്യം നിഷേധിക്കപ്പെടുകയും കീഴടങ്ങാന്‍ കോടതി കല്‍പിക്കുകയും ചെയ്താല്‍ അവിടെവെച്ച് റിമാന്‍ഡില്‍ ആളെ കൈപ്പറ്റാം. പിന്നെ സൗകര്യം പോലെ 'തെളിവുകള്‍' ചമക്കാം. ഇതാണ് നമ്മുടെ രഹസ്യപ്പൊലീസിന്‍ൈറ ചിരകാലമായുള്ള തിരക്കഥാ ലൈന്‍. പിശകില്ലാത്തൊരു തിരക്കഥ ചമക്കാന്‍ സമയമെടുക്കും. അത് കേസിന്റെ മുനയൊടിക്കും. അതുകൊണ്ട്, തിരക്കഥക്ക് വിപുലമായ ഒരു ഔട്ട്‌ലൈന്‍ മാത്രമിട്ട്, നിശ്ചയിച്ച പ്രതികളെ അകത്താക്കുക. അതിനുപറ്റിയ കോലാഹലം മാധ്യമങ്ങള്‍ മുഖേന സജ്ജീകരിക്കുക. അങ്ങനെ 'തീയില്ലാതെ പുകയുണ്ടാവുമോ' എന്ന സംശയം ജനിപ്പിച്ച് പൊതുജനത്തെ വരുതിയിലാക്കുക. പിന്നീട് ഒരുക്കുന്ന 'തെളിവു'കള്‍ക്ക് നേരുമായി പുലബന്ധമെങ്കിലുമുണ്ടോ എന്നതൊക്കെ പോയിട്ട്, ഒന്നാം ക്ലാസ് ഊളത്തരം കാട്ടിയാല്‍പ്പോലും ഒരു കുഞ്ഞും ചോദിക്കില്ല. അതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഭംഗിയായി അനുവര്‍ത്തിക്കുന്നത്. ആദ്യമേ തന്നെ പലസംഘങ്ങളുടെ ചോദ്യംചെയ്യലും പബ്ലിസിറ്റി മേളത്തോടെയുള്ള വരത്തുപോക്കും. പിന്നീട് മഅ്ദനി പ്രതിയാകുമെന്ന് കേരളത്തില്‍ പൊലീസിന്റെ സ്‌റ്റെനോപ്പണി ചെയ്യുന്ന പത്രങ്ങളും ചാനലുകളും വഴി വിളംബരം. ബംഗളൂരു വിവരമെന്ന പേരിലുള്ള ഈ വൃത്താന്തവിന്യാസത്തിന്റെ ഉറവിടം കൊച്ചിയും അവിടുത്തെ കമീഷണറേറ്റുമാണെന്ന വസ്തുത വേറെ. കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ ജഗപൊകയും അതിനുള്ള കോടിയേരിയുടെ മറുവെടിയും ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ചേരാനല്ലൂര്‍ക്കാരന്‍ മജീദ് തൊട്ട് മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ വരെയുള്ളവരെ കൃത്രിമ സാക്ഷിയാക്കിക്കൊടുത്തതിന്റെ ക്രെഡിറ്റ് ബംഗളൂരുവിലെ മലയാളി പൊലീസുകാര്‍ക്ക് തങ്ങളുടെ കേരള സഹജീവികളുമായുള്ള ബന്ധത്തിന് ഇപ്പറഞ്ഞ രണ്ട് മന്ത്രിമാരും കൊടുക്കുന്നില്ല. കൊച്ചി കമീഷണര്‍ മനോജ് എബ്രഹാമിന്റെ ബാച്ച്‌മേറ്റും ചങ്ങാതിയുമാണ് ബംഗളൂരുവിലെ കേസിന്റെ തലതൊട്ടപ്പന്‍ അലോക്കുമാര്‍ ഐ.പി.എസ് എന്നതും അരമനരഹസ്യം.

അതെന്തായാലും പ്രചാരണഘോഷശേഷം പ്രതിയാക്കപ്പെടുന്ന ആരെയും പ്രതിചേര്‍ക്കാനുള്ള ഈസി റൂട്ടാണ് ഗൂഢാലോചനക്കുറ്റം. മറ്റേതെങ്കിലും പ്രതിയെക്കൊണ്ട് പേരു പറയിച്ചാല്‍ മതി. ഇനി ആ പ്രതി അങ്ങനെ പേരു പറഞ്ഞിട്ടുണ്ടോ എന്നൊന്നും വിചാരണക്കുമുമ്പ് ഒരു കുഞ്ഞിനും കണ്ടുപിടിക്കാനുമാവില്ല. ഈ ഗൂഢതക്ക് പറ്റിയ സ്രോതസ്സിനെത്തന്നെ ഇവിടെ കിട്ടുന്നു -തടിയന്റവിട നസീര്‍. അയാള്‍ പറഞ്ഞു, ചൂണ്ടി, തൊട്ടുകാണിച്ചു ഇത്യാദി വേഷംകെട്ടലുകളെ സത്യദര്‍ശനമായി പ്രചരിപ്പിക്കലാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. ആരാണീ നസീര്‍? ഐ.ബി. ഭാഷ്യപ്രകാരം തന്നെ 'ലശ്കര്‍ ഭീകരന്‍'! ആ കീര്‍ത്തിമുദ്രയോടെ കസ്റ്റഡിയില്‍ സുരക്ഷിതനായ വാഴുന്ന ഒരുവനെവെച്ച് ആരെയും ഗൂഢാലോചനയിലെ പങ്കാളിയായി ചിത്രീകരിക്കാം. പിണറായി തൊട്ട് ഉമ്മന്‍ചാണ്ടി വരെ ആരെയും. പക്ഷേ, ആയതിനൊരു 'ക്രെഡിബിലിറ്റി' വേണം -തങ്ങളുടെ ടാര്‍ഗറ്റിനെ നേരത്തേ നിശ്ചയിച്ച സ്ഥിതിക്ക്, അതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കോടതിയടക്കം പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ പറ്റിയ പശ്ചാത്തലം വിളമ്പണം. മഅദ്‌നിയുടെ കോയമ്പത്തൂര്‍ എപ്പിസോഡിന്റെ നിജാവസ്ഥയൊക്കെ എത്രപേര്‍ക്കറിയാം? സംശയഗ്രസ്തമായ ഒഴുക്കന്‍ കഥകളായിട്ടാണ് കഴിഞ്ഞുപോയ കേസുകളുടെ പൊതുപ്രചാരണം. പോരെങ്കില്‍, ഭീകരപ്രവര്‍ത്തനത്തിനും അതുസംബന്ധിച്ച കേസുകള്‍ക്കും സ്‌റ്റേറ്റിന് സൗകര്യപ്രദമായ ഒരിമ്യൂണിറ്റിയും കൈവശമുണ്ട്‌രാജ്യരക്ഷക്കുവേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന്. ഈ ഘടകങ്ങളെല്ലാം ചേരുമ്പോള്‍ നീതിപീഠങ്ങളിലിരിക്കുന്ന കറുത്ത കുപ്പായക്കാരും സാദാ മനുഷ്യരെപ്പോലെ പ്രമഥദൃഷ്ടിയുടെ ഇരകളായിപ്പോകുന്നെങ്കില്‍ അദ്ഭുതമുണ്ടോ?
ഓപറേഷന്‍ മഅ്ദനി അവസാനിക്കുന്നില്ല. ഇനി സുപ്രീംകോടതിയുടെ 'പ്രഥമദൃഷ്ടി'ക്കായി കാത്തിരിക്കാം.

നിയമവും നീതിയും രണ്ടു വഴിക്ക്

വിജു വി . നായര്‍

ഏതു ഘര്‍ഷണഘട്ടവും മനുഷ്യന് നല്‍കുക പുതിയ സാധ്യതകള്‍ കൂടിയാണ്. എന്നു കരുതി ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മിക്കവയും പെരുമാറിക്കൊള്ളണമെന്നില്ല. പലപ്പോഴും ഘര്‍ഷണത്തില്‍ നിന്നു തലയൂരാന്‍ പതിവുചിന്തകളില്‍ അഭയം തേടുകയാണ് ഭൂരിപക്ഷത്തിന്റെയും രീതി. എന്നാല്‍, അത്തരം ക്ലീഷേകളെ ചോദ്യംചെയ്താല്‍ കുറേക്കൂടി അര്‍ഥവത്തായ മുന്നേറ്റത്തിന് വഴിതുറക്കും. അതൊക്കെ ഘര്‍ഷണസന്ദര്‍ഭം ഉയര്‍ന്ന സംവാദത്തിന്റെ മാറ്റനുസരിച്ചിരിക്കും; അതിലേര്‍പ്പെടുന്നവരുടെ മനോനിലയനുസരിച്ചും. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിനെച്ചൊല്ലിയുണ്ടായ പുതിയ പുകിലെടുക്കുക.

ബംഗളൂരു സ്‌ഫോടനക്കേസില്‍ നാടകീയമായി പ്രതിചേര്‍ക്കപ്പെടുകയും രണ്ടു കോടതികള്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണല്ലോ കോടതി വാറന്റുമായി ബംഗളൂരു പൊലീസ് കേരളത്തിലെത്തുന്നത്. അറസ്റ്റ്‌വരിക്കാന്‍ പ്രതി നേരത്തേതന്നെ സന്നദ്ധത പ്രകടിപ്പിച്ചതാണ്. പൊലീസ്‌സംഘത്തിന്റെ വരവറിഞ്ഞപ്പോള്‍ അതാവര്‍ത്തിക്കുകയും സ്വന്തം അനുയായികളോട് പ്രതിബന്ധമുണ്ടാക്കരുതെന്ന് വിലക്കുകയും ചെയ്തു. കേരള പൊലീസിന്റെ ചില സാങ്കേതികതടസ്സങ്ങള്‍മൂലം (രാഷ്ട്രപതിയുടെ സന്ദര്‍ശനം, സ്വാതന്ത്ര്യദിനസുരക്ഷ ഇത്യാദി) അറസ്റ്റ് അല്‍പം വൈകി. പോരെങ്കില്‍, മഅ്ദനി കഴിയുന്ന അന്‍വാര്‍ശ്ശേരിയില്‍ അനുയായികളുടെയും ബന്ധുമിത്രാദികളുടെയും തള്ളിക്കയറ്റവും. ഉടനെ കേരളത്തില്‍ അത് രാഷ്ട്രീയ ചര്‍ച്ചയാകുന്നു. അറസ്റ്റ് തടയുന്നു എന്ന മട്ടിലായി പൊതുകച്ചേരി. കച്ചേരിയില്‍ പങ്കെടുത്ത രാഷ്ട്രീയക്കാരെല്ലാം ചിരപുരാതന നന്മയില്‍ ഗോപാലന്‍ ലൈനെടുക്കുന്നു-'നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ'. ഇതുകേട്ടാല്‍ തോന്നും ആരോ ഇവിടെ ആ വഴി മുടക്കുന്നെന്ന്. ഈ ക്ലീഷേ ഡയലോഗ് തന്നെയാണ് ഇവിടെ അര്‍ഥവത്തായ ചോദ്യം നമുക്ക് സമ്മാനിക്കുന്നത്.

നിയമം, നിയമത്തിന്റെ വഴിക്കുപോകുന്നതല്ലേ ഇവിടെ ശരിയായ പ്രശ്‌നം? അഥവാ നിയമം പോകേണ്ടത് നിയമത്തിന്റെ വഴിക്കാണോ, അതോ നീതിയുടേയോ? നിയമം സമം നീതി എന്ന അബദ്ധവിചാരമല്ലേ ഇമ്മാതിരി പൊള്ളവാക്കുകള്‍ തട്ടിവിടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്? ഏതു നിയമവും ലംഘിക്കപ്പെടാനുള്ളതാണ്-അതിന്റെ പോക്ക് നീതിയുടെ വഴിക്കല്ലെന്നു വരുമ്പോള്‍. പ്രശസ്തമായ ഉദാഹരണം രാഷ്ട്രപിതാവിന്റെ സ്വന്തം ഉപ്പുസത്യഗ്രഹവും സിവില്‍ നിയമലംഘന പ്രസ്ഥാനവും. മേധാപട്കര്‍ തൊട്ട് ചെങ്ങറക്കാര്‍വരെ ചെയ്തതും മറ്റൊന്നല്ല. കാരണം, ബന്ധപ്പെട്ട പ്രമേയങ്ങളിലെ നിയമങ്ങള്‍ നീതിയല്ല ആ മനുഷ്യര്‍ക്കാര്‍ക്കും നല്‍കിയത്.

ഇന്ത്യയിലെ ക്രിമിനല്‍നിയമങ്ങളും നടപടിച്ചട്ടങ്ങളും കോളനിക്കാരെ വായടപ്പിച്ചു ഭരിക്കാന്‍ സായ്പുണ്ടാക്കിയ സജ്ജീകരണമാണെന്നും ആയതിന് കാര്യമായ ഭേദഗതിയൊന്നും ഇന്നോളമുണ്ടായിട്ടില്ലെന്നും നമുക്കറിയാം. സ്വതന്ത്രരാഷ്ട്രമായ മുറക്ക് ഇന്നാടിനു ചേര്‍ന്ന ഒരു നിയമ സംഹിതയുണ്ടാക്കാനുള്ള മെനക്കേടൊഴിവാക്കിയതിന്റെ ചേതം! പിന്നീടുണ്ടായ ഭേദഗതികളാകട്ടെ, മിക്കതും കോളനിനിയമങ്ങള്‍ക്കു പുതിയ കാലത്ത് മൂര്‍ച്ചകൂട്ടാനുള്ള ഭരണകൂട ഉപായങ്ങളായിരുന്നു എന്നറിയാന്‍ സാമാന്യബുദ്ധി ധാരാളം മതി. മഅ്ദനി പ്രതിയാക്കപ്പെട്ടിരിക്കുന്ന പുതിയ നിയമം തന്നെ നോക്കുക-അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ഭേദഗതിച്ചട്ടം -2008. അങ്ങനെയൊരു ചട്ടം നേരത്തേയുണ്ട്. അതിനു ഭേദഗതി വരുത്തിയതിന്റെ ചേതോവികാരം മനസ്സിലാക്കാന്‍ ലളിതമായ ഒരു വസ്തുത മതി-സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥനും രാജ്യത്ത് ആരെയും വെറും സംശയത്തിന്റെ പേരില്‍ പ്രതിയാക്കാം. എന്നിട്ടോ? 150 ദിവസം ജാമ്യമില്ലാതെ കസ്റ്റഡിയില്‍ വെക്കാം. പ്രതി ജാമ്യത്തിനപേക്ഷിച്ചാല്‍ കോടതിയും വെട്ടിലാവും. കാരണം, ഒരു കോടതിയുടെയും അനുമതി കൂടാതെ ഇപ്പറഞ്ഞ 150 ദിവസം അകത്തിടാന്‍ പൊലീസുകാരന് നിയമപരമായി അധികാരമുണ്ട്. സാധാരണഗതിയില്‍ ഒരാളെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന മുറക്ക് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാം. തുടര്‍ന്നും കസ്റ്റഡി വേണമെന്നുണ്ടെങ്കില്‍ 15ാംപക്കം വീണ്ടും കോടതിയെ സമീപിക്കണം. ഇതൊക്കെ വ്യവസ്ഥ ചെയ്തിട്ടുള്ളത് കുറ്റവാളിയെന്ന് സ്ഥാപിക്കപ്പെടും വരെ പ്രതിക്കുള്ള നീതികൂടി പരിഗണിച്ചിട്ടാണ്. അങ്ങനെയൊരു നീതിയെ നിസ്സാരമായി റദ്ദാക്കുന്ന പണിയാണ് പുതിയ ഭേദഗതി വഴി ഭരണകൂടം ചെയ്തുവെച്ചിരിക്കുന്നത്. അപ്പോള്‍ നിയമം ആരുടെ വഴിക്കാകുന്നു? ഇനി, കേസെല്ലാം തീര്‍ന്ന് പ്രതി നിരപരാധിയാണെന്നു കണ്ട് വിട്ടയക്കപ്പെട്ടാല്‍ നിയമം പോയത് ഏതു വഴിക്കായിരുന്നു എന്നാവും മാന്യ വഴികാട്ടികള്‍ പറയുക?

എല്ലാ നിയമങ്ങള്‍ക്കും ഇങ്ങനൊരു പോക്കിനുള്ള വ്യക്തമായ സാധ്യതയുണ്ട്. ആ വഴിപിഴപ്പിനെ ചെറുക്കാനുള്ളതാണ് കോടതിയുടെ നീതി ബോധം. അതിനുള്ള കൗശലപൂര്‍വമായ പാര കൂടിയാണ് അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് ഭേദഗതിച്ചട്ടം പോലുള്ള കരിനിയമങ്ങള്‍.
മഅ്ദനിയുടെ അറസ്റ്റ് പുകിലിനിടക്ക് ആര്‍. ബാലകൃഷ്ണപിള്ള പറയുന്നത് കേട്ടു, അറസ്റ്റ് വൈകിക്കുന്നത് മഅ്ദനിക്കു തന്നെ ദോഷമാവുമെന്ന്. ഭാവിയില്‍ ജാമ്യം തേടുമ്പോള്‍ ഇപ്പോഴത്തെ അറസ്റ്റ്പുകില്‍ ഉന്നയിച്ച് പ്രോസിക്യൂഷന്‍ വാദിച്ചാല്‍ കോടതി അതു സ്വീകരിക്കാനിടയാകും എന്നാണ് അദ്ദേഹത്തിന്റെ സദുപദേശം. കോടതി അങ്ങനെ കരുതും എന്നു പറഞ്ഞാല്‍ അര്‍ഥമെന്താണ്? 150 ദിവസം കഴിഞ്ഞാലും ജാമ്യം കൊടുക്കാതിരിക്കാന്‍ കോടതിയും പ്രേരിതമാകുമെന്ന്. നിയമം അപ്പോള്‍ നിയമത്തിന്റെ വഴിക്കു പോലുമല്ല, സാഹചര്യസമ്മര്‍ദത്തിന്റെ മുറക്കാണു നീങ്ങുക എന്നല്ലേ വരുന്നത്? അഥവാ സാഹചര്യസമ്മര്‍ദങ്ങള്‍ക്കു മുന്‍തൂക്കം കിട്ടുകയും നീതിയുടെ വഴി തടയപ്പെടുകയും ചെയ്യുമെന്നു സാരം.

അന്‍വാര്‍ശ്ശേരിയിലെ മനുഷ്യര്‍ പ്രതിഷേധിക്കുന്നതും ഇതേ സാഹചര്യസമ്മര്‍ദം മൂലമാണെങ്കിലോ? ഒന്നാമത്, ഇതേമാതിരി നിയമത്തിന്റെ വഴിക്ക് മഅ്ദനിയെ വിട്ടതിന്റെ ഫലമായുള്ള കോയമ്പത്തൂര്‍ അനുഭവം അവരുടെ മുന്നിലുണ്ട്. ആദ്യം ചോദ്യംചെയ്യാന്‍, പിന്നെ സാക്ഷിയാക്കാന്‍ എന്നൊക്കെ പറഞ്ഞ് നിയമംവന്നു വിളിച്ചുകൊണ്ടുപോയി. എന്നിട്ടോ? പ്രതിപ്പട്ടികയുടെ വാലറ്റത്തു കൊളുത്തി, വൈകാതെ മുന്തിയ പ്രതിയാക്കി, ഒടുവില്‍ മുഖ്യ ആസൂത്രകനായി സ്ഥാനക്കയറ്റവും കിട്ടി. വധശിക്ഷ കിട്ടാനുള്ള യോഗ്യതയും ഭൂലോക ഭീകരനെന്ന ദേശീയകീര്‍ത്തിയും. അരമിനിറ്റ് ജാമ്യം പോയിട്ട് പരോള്‍ പോലുമില്ലാതെ ഒമ്പതരക്കൊല്ലം അഴിയെണ്ണിച്ചു. എന്നുെവച്ചാല്‍ ഏകദേശം ജീവപര്യന്തം തടവ്. ഇതിനിടെ പലതരം രോഗങ്ങള്‍. ചികില്‍സകൊടുക്കാന്‍ സുപ്രീംകോടതി കല്‍പിച്ചിട്ടും ഒരുതുടം കുഴമ്പുമായി ഒരു ലോക്കല്‍വൈദ്യനെ വിട്ട് കോടതി കല്‍പനയെ കൊഞ്ഞനംകുത്തിയ വിധമാണ് നിയമം മുന്നേറ്റിയത്. എല്ലാം കഴിഞ്ഞ് ആളെ നിരുപാധികം വിട്ടയക്കുന്നു. ഹൈകോടതി അത് ശരിയുംവെക്കുന്നു. നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ എന്ന് അക്കാലമത്രയും പറഞ്ഞവരാണ് ഇന്നും അതേ പല്ലവിയിറക്കുന്നത്. അന്ന് പ്രോസിക്യൂഷന്‍ നാടകങ്ങളില്‍ നിലംതല്ലി വീണ കോടതിക്കു പിഴച്ചെന്നു പറയാന്‍ ഈ മഹാന്മാര്‍ക്കാര്‍ക്കും ആമ്പിയറില്ല. കോടതിപ്പേടി എന്നു കരുതി അതുവിടാം. പക്ഷേ, പൊലീസിനും പ്രോസിക്യൂഷനും പിഴച്ചെന്നു പറയാത്തതോ? എങ്കില്‍, ആ കക്ഷികളെ ശിക്ഷിക്കണ്ടേ? ഇതിന് അവരുടെ ന്യായവാദങ്ങള്‍ അനുസരിച്ചുതന്നെ രണ്ടു വകുപ്പുണ്ട്. ഒന്ന്, കേസ് തെളിയിക്കാന്‍ കഴിയാത്തതിന്. രണ്ട്, കൃത്രിമങ്ങള്‍ ചമച്ചതിന്. കുറഞ്ഞപക്ഷം അവരെ അന്വേഷണവിധേയരാക്കേണ്ടതല്ലേ? നാട്ടുകാര്‍ അതാവശ്യപ്പെടുന്നില്ലെന്നതുപോകട്ടെ, സാക്ഷാല്‍ കോടതി കമാന്നു മിണ്ടുന്നുണ്ടോ? ആവേശപൂര്‍വം സ്വന്തം വഴിക്കുപോയ നിയമം എന്തുപറയുന്നു?

ഇതാണ് നിയമത്തെ അതിന്റെ വഴിക്കു വിടുക എന്ന പൊള്ളവാക്കിന്റെ ആപത്ത്. നിയമം പോകുന്നത് നീതിയുടെ വഴിക്കാണോ എന്നു നോക്കേണ്ടത് കോടതി മാത്രമല്ല, പൗരാവലിയുമാണ്. നിയമം എന്നത് നീതിയല്ല. ഒരു നിയമവും നീതിയെ പെറ്റുകൊള്ളുമെന്നതിന് ഗാരണ്ടിയുമില്ല. കാരണം, നീതി നടത്തിപ്പിനുള്ള ഒരുപകരണം മാത്രമാണ് നിയമം. സ്‌ക്രൂ ഡ്രൈവര്‍ ആണി മുറുക്കാനും അഴിക്കാനും ഉപയോഗിക്കാം, ആളെ കൊല്ലാനും. ഉപകരണത്തെ ഉപകരണത്തിന്റെ വഴിക്കു വിടുക എന്നത് ആപത്കരമായ അസംബന്ധമാകുന്നു.
ഇത്തരം ഒരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വെറും മൂന്നുകൊല്ലത്തിനകം സമാനമായ ഒരു ഭരണകൂടമുറ അരങ്ങേറുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് ന്യായമായും ഈ ഉപകരണ സിദ്ധാന്തത്തെ സംശയിക്കാം. അവര്‍ സംശയിക്കുന്നത് നിയമത്തെപ്പോലുമല്ല, ഇന്നാട്ടിലെ നീതിയെയാണ്. നീതിയെപ്പറ്റി ജനങ്ങള്‍ക്ക് സന്ദേഹമുണ്ടാകുമ്പോള്‍ ഏതു കൊടികെട്ടിയ നീതിന്യായ വ്യവസ്ഥിതിയും നിരര്‍ഥകമാകുന്നു. ഈ കാതല്‍ പ്രശ്‌നം കാണാന്‍ നിയമത്തിന്റെ സ്തുതിപാഠകര്‍ക്കു കഴിയില്ല. നീതിബോധത്തിനാണ് അത് കഴിയുക. ആരത് സംഭാവന ചെയ്യുമെന്നതാണ് ചോദ്യം.
സാധാരണ മനുഷ്യര്‍ക്കുവേണ്ടി നീതിബോധം പ്രകടിപ്പിക്കാന്‍ വേഷംകെട്ടി നടക്കുന്നവരാണല്ലോ രാഷ്ട്രീയക്കാര്‍. സ്‌റ്റേറ്റിന്റെ ഉപകരണമായ നിയമത്തെ നീതി വഴിക്കല്ലാതെ സ്വന്തം വഴിക്കുവിടുന്നത് സത്യത്തില്‍ ഇതേ രാഷ്ട്രീയക്കാര്‍തന്നെയല്ലേ? അതറിയാന്‍ നിയമം വെച്ചു കളിക്കുന്ന സ്‌റ്റേറ്റിന്റെ രണ്ടു ചട്ടുകങ്ങളെ അറിയണം-പൊലീസും രഹസ്യപ്പൊലീസും. ഇതില്‍ പൊലീസിന്റെ ഉപകരണ പ്രയോഗത്തെ പിടിക്കാന്‍ പൗരന് വകുപ്പുകളുണ്ട്. എന്നാല്‍, രണ്ടാംകൂട്ടരുടെയോ? ആര്‍ക്കാണവര്‍ നിയമപരമായി ഉത്തരവാദപ്പെട്ടിരിക്കുന്നത്?
കേന്ദ്രത്തിലെ ഇന്റലിജന്‍സ്‌വിഭാഗങ്ങളും സംസ്ഥാനങ്ങളിലെ സ്‌പെഷല്‍ ബ്രാഞ്ചുമാണ് ഈ നിരുത്തരവാദ റാക്കറ്റുകള്‍. ഒരുമാതിരി വകതിരിവുള്ള രാഷ്ട്രങ്ങളിലൊക്കെ ഇത്തരം രഹസ്യപൊലീസുകാര്‍ അവിടങ്ങളിലെ ജനസഭകള്‍ക്ക് നേരിട്ട് വിധേയരാണ്. പ്രശസ്ത ഉദാഹരണം അമേരിക്ക. സി.ഐ.എ തൊട്ട് എഫ്.ബി.ഐ വരെ യു.എസ് കോണ്‍ഗ്രസിന് നിയമപരമായിത്തന്നെ ഉത്തരവാദികളാണ്. ഇവിടെയോ? കേരളത്തിലെ സ്‌പെഷല്‍ബ്രാഞ്ചുകാരെ നിയമസഭക്കോ കേന്ദ്ര ഇന്റലിജന്‍സ്ബ്യൂറോയെ നമ്മുടെ പാര്‍ലമെന്റിനോ തൊടാനൊക്കില്ല. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരു ജനാധിപത്യ റിപ്പബ്ലിക്കില്‍ നാളിതുവരെ ഒരൊറ്റ ജനപ്രതിനിധിയും ഈ ചാരപ്പടയെ നിയമവിധേയരാക്കണമെന്ന് കമാന്നു ശബ്ദിച്ച ചരിത്രമില്ല. ഗുരുതരമായ ഈ ജനവിരുദ്ധതക്ക് മറക്കുട പിടിച്ചുകൊടുക്കുന്ന രാഷ്ട്രീയക്കാരാണ് നിയമത്തിന്റെ വഴിക്കഥ പറയുന്നത്. എന്താണിതിന്റെ പ്രായോഗിക ദുരന്തമെന്നു നോക്കാം.

രഹസ്യപ്പൊലീസുണ്ടാക്കുന്ന കേസുകളില്‍, അവരുടെ നിയമത്തിന്റെ ഉപയോഗശൈലികൊണ്ട് പൗരന് എന്തു സംഭവിച്ചാലും ഒരുദ്യോഗസ്ഥനും ഉത്തരവാദിത്തമില്ല. എന്തു കൃത്രിമം കാണിച്ചാലും ആരെ എങ്ങനെ ദ്രോഹിച്ചാലും ചോദ്യവുമില്ല, ഉത്തരവുമില്ല. നിയമം ഇവിടെ നിസ്സാരമായി തൃണവത്കരിക്കപ്പെടുന്നു. അല്ലെങ്കില്‍പ്പിന്നെ ഇരകള്‍ നഷ്ടപരിഹാരം തേടണം. അപ്പോഴും സ്‌റ്റേറ്റ് എന്ന ഭംഗിവാക്കിനുള്ളില്‍ ഈ വ്യക്തികള്‍ സംരക്ഷിക്കപ്പെടുന്നു. ഉദാഹരണം നമ്പിനാരായണന്റെ കേസ്. ഐ.എസ്.ആര്‍.ഒ ചാരക്കേസെന്നും പറഞ്ഞ് ഇന്റലിജന്‍സ്ബ്യൂറോയും മാധ്യമങ്ങളുംകൂടി കളിച്ച നാടകം ഒടുവില്‍ ഐ.ബിയും സി.ബി.ഐയും തമ്മിലുള്ള മ്ലേച്ഛ വിഴുപ്പലക്കലായി പരിണമിച്ചിട്ടും ഒരുത്തനും തൊപ്പി പോയില്ല. നിരപരാധിയായ നമ്പിനാരായണന് 10 ലക്ഷം നഷ്ടപരിഹാരം വിധിച്ചിട്ടും, ഈ ഹീന നാടകമാടിയ ഒരുദ്യോഗസ്ഥനും നയാപൈസയുടെ നഷ്ടമില്ല.
മഅ്ദനിയുടെ കാര്യത്തില്‍ ഈ ഹീനത തനിയാവര്‍ത്തനം ചെയ്യുകയാണെന്ന് പ്രോസിക്യൂഷന്‍ ഇതുവരെ അവതരിപ്പിച്ച നാടകാങ്കം കൊണ്ടുതന്നെ വ്യക്തമാണ് (തെളിവുകളുടെ കഥ ഈ പേജില്‍ മുമ്പെഴുതിയിരുന്നു). ഇത്ര കൂളായി ഒരാളെ വേട്ടയാടാന്‍ കഴിയുന്നതിന് അടിസ്ഥാന കാരണം രണ്ടാണ്. ഒന്ന്, നമ്മുടെ രഹസ്യപ്പൊലീസിന്റെ മേല്‍പറഞ്ഞ അക്കൗണ്ടബിലിറ്റിയില്ലായ്മ. രണ്ട്, ഇത്തരക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന കരിനിയമങ്ങള്‍. ഇതില്‍ ആദ്യത്തേതിനെ ഒരിക്കലും ചോദ്യം ചെയ്യാതെയും രണ്ടാമത്തേതിനെ പാര്‍ലമെന്റില്‍ കൈയടിച്ചു പാസാക്കിക്കൊടുത്തും നാട്ടില്‍ വിലസുന്ന രാഷ്ട്രീയവര്‍ഗമാണ് നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്ന ഊളത്തരം പറയുന്നത്. നീതിയുടെ വഴിക്കുപോകാത്ത നിയമങ്ങളുടെ ആവശ്യം മനുഷ്യര്‍ക്കല്ല, സ്‌റ്റേറ്റിനാണ്. ഇപ്പോള്‍ മനസ്സിലായില്ലേ, ഈ കപടവാചകമടിക്കാര്‍ യഥാര്‍ഥത്തില്‍ എന്തിന്റെ പക്ഷമാണെന്ന്? മാന്യ വഴികാട്ടികളുടെ വിടുവായ്ക്ക് അങ്ങനെയൊരു ഗൂഢാര്‍ഥം കൂടിയുണ്ട്.