Thursday, July 2, 2009

തെരുവില്‍ അലയല്‍ സമരം

തിരൂര്‍ : കേരളാ സര്‍ക്കാറിന്റെ മലബാറിനോടൂള്ള വിദ്യാഭ്യാസ അവഗണനയില്‍ പ്രതിഷേധിച്ച്‌ എസ്‌ തിരൂര്‍ മേഖല 'വിദ്യാര്‍ഥികളുടെ തെരുവില്‍ അലയല്‍ സമരം' നടത്തി. തെക്കന്‍ ജില്ലകളില്‍ ഈ അദ്ധ്യയന വര്‍ഷം പതിനായിരക്കണക്കിന്‌(ഒരു കണക്ക്‌ പ്രകാരം 80000ലധികം) പ്ലസ്‌ വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം 35000ലധികം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ തെരുവില്‍ അലയേണ്ട അവസ്ഥയാണ്‌. ഇതില്‍ പ്രതിഷേധിച്ചാണ്‌ ഡസ്കും ബെഞ്ചും തോളിലേറ്റി വിദ്യാര്‍ഥികള്‍ തിരൂര്‍ ടൗണിലൂടെ അലയല്‍ സമരം നടത്തിയത്‌.
കേരളത്തില്‍ വികസന കാര്യത്തില്‍ തെക്ക്‌-വടക്ക്‌, ജാതി-മത വിവേചനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നു എന്നത്‌ വസ്തുതയാണെങ്കിലും അതത്‌ സര്‍ക്കാറുകളുടെ കര്‍ണങ്ങളില്‍ അത്‌ പതിക്കാറില്ല. മാധ്യമങ്ങളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യപ്പെടാറുമില്ല. ഒരു നാടിന്റെ ഗതികേട്‌ എന്നല്ലാതെ എന്ത്‌ പറയാന്‍.

എസ് പ്രവര്‍ത്തകരെ...
അഭിവാദ്യങ്ങള്‍ .

Friday, June 5, 2009

മരണത്തിലും വിസ്മയിപ്പിച്ച അമ്മയുടെ ഓര്‍മയില്‍ നാലപ്പാട്ടെ കുടുംബം


വാക്കുകള്‍ കൊണ്ട് വിഭ്രാന്തികള്‍ സൃഷ്ടിച്ച മലയാളത്തിന്റെ എഴുത്തമ്മ, മക്കള്‍ക്കെന്നും വിസ്മയം പകര്‍ന്ന വിളക്കായിരുന്നു. മക്കളെ അതിരുകളില്ലാത്ത സ്വാതന്ത്യ്രം പഠിപ്പിച്ച അമ്മ. ആ അമ്മയുടെ മരണവും അവസാന യാത്രയും അവരെ വല്ലാതെ വിസ്മയിപ്പിച്ചു. അതിന്റെ വൈകാരികമായ ഓര്‍മകളിലാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ കൂട്ടിന് അമ്മയില്ലാത്ത ആദ്യരാത്രി അവര്‍ പിന്നിട്ടത്. അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കാനായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയെന്ന് കമല സുറയ്യയുടെ മൂത്ത മകന്‍ എം.ഡി നാലപ്പാടും ഭാര്യ ലക്ഷ്മിയും ഒരുപോലെ പറയുന്നു. 'മരിച്ചാല്‍ കേരളത്തില്‍ സംസ്കരിക്കുക, അത് ഇപ്പോള്‍ വിശ്വസിക്കുന്ന മതാചാര പ്രകാരമാവുക'. ഈ രണ്ട് വാക്കും ഞങ്ങള്‍ പാലിച്ചു. പള്ളിയില്‍ അടക്കരുത്, കേരളത്തില്‍ വേണ്ട, വിവാദങ്ങളുണ്ടാകും, വിമര്‍ശങ്ങള്‍ വരും എന്നൊക്കെ മരിച്ചപ്പോള്‍ പലരും ഫോണില്‍ വിളിച്ചു പറഞ്ഞു. ഉന്നത വ്യക്തികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും വരെ അത് പറഞ്ഞു. എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് എതിരു നില്‍ക്കാനാവില്ലെന്ന ഉറച്ച നിലപാടില്‍ നിന്ന് പിന്‍മാറിയില്ല. അതിന്റെ പേരില്‍ വരുന്ന വിവാദങ്ങള്‍ നേരിടാന്‍ തന്നെ തീരുമാനിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ വിവാദങ്ങളുമില്ല, ഫോണ്‍ വിളിച്ചവരുമില്ല. കേരളീയരും മുസ്ലിം സമൂഹവും ഞങ്ങള്‍ക്ക് വലിയ സ്വീകരണമാണ് നല്‍കിയത്. വയലാര്‍ രവി,ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ തുടങ്ങി അമ്മയുടെ പഴയ സംഘം മുഴുവന്‍ എത്തി. മന്ത്രി ബേബിയാണ് ഏറ്റവും സഹായമായത്. പൂനെയില്‍ രണ്ടുതവണ വന്നിരുന്നു. എന്നാല്‍ അമ്മക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന എ.കെ ആന്റണി മാത്രം വന്നില്ല. പല തവണ ആന്റണിയെ കാണണമെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം രണ്ടുതവണ അറിയിക്കുകയും ചെയ്തിരുന്നു. പൂനെയില്‍ വന്നിട്ടുപോലും കാണാനെത്തിയില്ല. അവസാന നാളില്‍ പലതവണ ആന്റണിയെ കാണണമെന്ന് അമ്മ പറഞ്ഞിരുന്നു. തിരക്കുകാരണമാകാം അദ്ദേഹത്തിന് വരാന്‍ കഴിയാതിരുന്നത്. എന്നാലും അമ്മയെ അത് ഏറെ വേദനിപ്പിച്ചു; ഞങ്ങളെയും. മുസ്ലിം സമൂഹത്തിന്റെ സമീപനവും വിസ്മയിപ്പിക്കുന്നതായിരുന്നു. അമ്മയെ ഒടുവില്‍ അവര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നായിരുന്നു കരുതിയത്. ചൊവ്വാഴ്ച രാവിലെ പാളയം ജുമാമസ്ജിദില്‍ കയറി അഞ്ചുമിനിട്ടിനകം ഞങ്ങളുടെ മനസ്സിലെ എല്ലാ ആധിയും ആശങ്കയും തീര്‍ന്നു. അവര്‍ക്കൊപ്പം ഞങ്ങള്‍ തന്നെയാണ് എല്ലാം ചെയ്തത്. അമ്മയെ അവസാനമായി കുളിപ്പിക്കാന്‍ ലക്ഷ്മിയും ജയസൂര്യയുടെ ഭാര്യ ദേവിയും അവരുടെ മക്കളുമുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളിലെല്ലാം മുഖ്യ പങ്കുവഹിച്ചത് ആദ്യത്തെ അനുഭവം തന്നെ. എന്നാല്‍ അന്യരുടെ ചടങ്ങായി അതൊട്ടും അനുഭവപ്പെട്ടില്ലെന്ന് നാലപ്പാട് പറയുന്നു: 'സഹാനുഭൂതിയും ദയയും കാരുണ്യവുമാണ് യഥാര്‍ഥ ദൈവ വിശ്വാസം. അതിലൊന്നില്ലാതായാല്‍ വിശ്വാസം നഷ്ടപ്പെടും. ചൊവ്വാഴ്ച കണ്ടത് ഇതു മൂന്നും മാത്രമാണ്'. ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു. ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഈ മൂന്ന് പ്രവചനങ്ങളും യാഥാര്‍ഥ്യമാകുന്നതെങ്ങനെയെന്ന് പാളയത്ത് നേരിട്ട് കണ്ടു. ഇതില്‍ ഞങ്ങളുടെ നിലപാടും അനുഭവവുമല്ല പ്രശ്നം. ഈ ചടങ്ങുകള്‍ ഒരുപാട് പേരുടെ കണ്ണുതുറപ്പിച്ചു. കേരളത്തിനത് വലിയ സന്ദേശമാണ് നല്‍കിയത്. എത്രയോ കടുത്ത യാഥാസ്ഥിതികര്‍ ഇത് കണ്ട് അത്ഭുതപ്പെട്ടു. മതങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം മേല്‍ നാം ചില ലേബല്‍ അടിച്ചുവച്ചിരിക്കുകയാണ്. അതനുസരിച്ചാണ് പിന്നീട് പ്രവര്‍ത്തിക്കുന്നത്. പാളയം പള്ളി മതമൌലികവാദികളുടെ കേന്ദ്രമാണ് എന്നുവരെ ഞായറാഴ്ച ചിലര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. മുസ്ലിംകളില്‍ തന്നെയുണ്ട് ഇത്തരം ലേബലുണ്ടാക്കുന്നവര്‍. ഇതെല്ലാം തെറ്റായിരുന്നെന്ന് ഇപ്പോള്‍ നേരിട്ടറിഞ്ഞു. ലേബലുകളിലല്ല വിശ്വസിക്കേണ്ടത്. എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തികഞ്ഞ സമാധാനവും സംതൃപ്തിയുമുണ്ട്. അമ്മയുടെ മരണം തന്നെ സവിശേഷമായിരുന്നു. അവസാന സമയത്തും അമ്മ വേദന അനുഭവിച്ചില്ല. ചോദിച്ചപ്പോള്‍ ചില വിഷമങ്ങളുണ്ടെന്ന് പറഞ്ഞു. അവരപ്പോള്‍ വലിയ ശാന്തത അനുഭവിച്ചിരുന്നു. പൊടുന്നനെയാണ് പള്‍സ് നിന്നത്. സാധാരണ അത് കുറഞ്ഞുകുറഞ്ഞു വരികയാണ് ചെയ്യുക. അമ്മക്ക് പെട്ടെന്ന് നിന്നു. ഇപ്പോള്‍ പലരും പുതിയ കഥകള്‍ മെനയുകയാണ്. മരിച്ചിട്ടും അമ്മയെക്കുറിച്ച കഥകള്‍ തീരുന്നില്ല. തിങ്കളാഴ്ച രാത്രി ഞങ്ങള്‍ രഹസ്യമായി പൂജ നടത്തിയെന്ന് വരെ പറഞ്ഞു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ പരസ്യമായി തന്നെ പൂജ ചെയ്യുമായിരുന്നു. കെട്ടുകഥകള്‍ സൃഷ്ടിച്ച വേദനയില്‍ നാലപ്പാട് പറഞ്ഞു.

Wednesday, June 3, 2009

ബി.ജെ.പി.യുടെ ദുഃഖം

ബി.ജെ.പി.യുടെ  ദുഃഖം 
[കെ വി എസ് മാതൃഭൂമിയില്‍ കുറച്ചു മുന്‍പ് എഴുതിയ ലേഖനം. വായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നി]
സംഘപരിവാറിന്റെ ശത്രു പുറത്തല്ല, ഉള്ളില്‍ തന്നെയാണ്‌. 
പരിവാറിന്റെ ജിഹ്വ ഏതാനും നാള്‍മുമ്പ്‌ പ്രാധാന്യത്തോടെ 
പ്രസിദ്ധീകരിച്ച ഒരു ലേഖനം തന്നെ അതിന്‌ സാക്ഷ്യപത്രം. 
ബി.ജെ.പിക്കാര്‍ക്ക്‌ സദാചാരമില്ലെന്നാണ്‌ ആര്‍.എസ്‌.എസ്‌. 
പ്രസിദ്ധീകരണം ബോധ്യപ്പെടുത്തിയത്‌ 

കേവീയെസ്‌ 

ബി. ജെ.പി കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പു പരാജയം കൂടി ഏറ്റുവാങ്ങിയിരിക്കുകയാണല്ലോ. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയപേക്ഷിച്ച്‌ ഇത്തവണ അവര്‍ക്ക്‌ നഷ്‌ടമായത്‌ അന്‍പതു ശതമാനം വോട്ടാണ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്‌ 12.06 ശതമാനം വോട്ടായിരുന്നെങ്കില്‍ 2009-ല്‍ അത്‌ വെറും 6.4 ശതമാനമായി ചുരുങ്ങി. ഏതാണ്ട്‌ പത്തു ലക്ഷം വോട്ടര്‍മാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ബി.ജെ.പിയെ ഉപേക്ഷിച്ചു എന്ന്‌ ചുരുക്കം. ഒരു പ്രസ്ഥാനം ഏതു വഴിക്കാണ്‌ നീങ്ങുന്നതെന്ന്‌ വ്യക്തമാക്കുന്നതാണ്‌ വോട്ടിന്റെ ഈ കണക്കുകള്‍. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ആര്‍.എസ്‌.എസ്‌. അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ ആര്‍.എസ്‌.എസ്‌. നേതാക്കള്‍ ചില മണ്ഡലങ്ങളില്‍ താമസിച്ച്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തു. അവസാനം തിരുവനന്തപുരം പോലുള്ള തങ്ങളുടെ പഴയ ശക്തികേന്ദ്രത്തില്‍ ബഹുജന്‍ സമാജ്‌ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു പിന്നില്‍ നാലാമതെത്തി നില്‍ക്കേണ്ട ഗതികേട്‌ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‌ വന്നുചേര്‍ന്നു ; 1984 ല്‍ ഇതേ മണ്ഡലത്തില്‍ പി.കേരളവര്‍മരാജയ്‌ക്ക്‌ ലഭിച്ച വോട്ടുപോലും ഇന്ന്‌ നേടാനായില്ല, കാല്‍ നൂറ്റാണ്ടു മുന്‍പുണ്ടായിരുന്ന പിന്തുണ ഇന്നില്ല എന്നര്‍ഥം. ഇത്‌ ബി.ജെ.പിക്ക്‌ മാത്രം സംഭവിച്ച പരാജയമോ തിരിച്ചടിയോ അല്ല എന്ന്‌ പറയേണ്ടി വരുന്നത്‌ അതുകൊണ്ടാണ്‌. സംഘപരിവാറിന്റെ തകര്‍ച്ചയുടെയും തളര്‍ച്ചയുടെയും ചിത്രമാണ്‌ ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്‌. 
1989 മുതല്‍ 2004 വരെ നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വോട്ട്‌ വര്‍ധിച്ചുകൊണ്ടേയിരുന്നു. 1984 ല്‍ ലഭിച്ച 1.76 ശതമാനം വോട്ട്‌ 1989 ല്‍ 4.51 ശതമാനമായും 1991-ല്‍ 4.61 ശതമാനമായും കൂടി. 1996-ല്‍ 5.18 ശ.മാ, 1998-ല്‍ 7.78 ശ.മാ 1999-ല്‍ 8.08 ശ.മാ 2004-ല്‍ 12.06 ശ.മാ എന്നിങ്ങനെയായിരുന്നു വോട്ടിന്റെ നില. അതാണ്‌ 2009-ല്‍ 6.43 ശതമാനമായി ചുരുങ്ങിയത്‌. 1998 ല്‍ ലഭിച്ച വോട്ടു പോലും 2009-ല്‍ കരസ്ഥമാക്കാന്‍ സാധിച്ചില്ല. 1998-ല്‍ ബി.ജെ.പിക്ക്‌ ഇവിടെ കിട്ടിയത്‌ 11.86 ലക്ഷം വോട്ടായിരുന്നു. അതാണ്‌ 2009-ല്‍ 10.3 ലക്ഷമായി കുറഞ്ഞത്‌. കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനം ഏതാണ്ട്‌ 12 വര്‍ഷം പിന്നിലേക്ക്‌ എത്തിപ്പെട്ടിരിക്കുന്നു എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. 
കേരളത്തിലെ ആര്‍.എസ്‌.എസ്‌. കുടുംബത്തില്‍ (സംഘപരിവാറില്‍) ഏതാണ്ട്‌ മൂന്നു ഡസന്‍ സംഘടനകളുണ്ട്‌. ബി.ജെ.പിയും ബി.എം.എസ്സും വി.എച്ച്‌.പിയും തുടങ്ങി ബാലഗോകുലം വരെ നീളുന്നതാണ്‌ ഈ പട്ടിക. ഹിന്ദു ഐക്യവേദിയും അതിലുണ്ട്‌. 56 ഹിന്ദു സംഘടനകളുടെ കൂട്ടായ്‌മയാണ്‌ ഈ ഐക്യവേദി എന്നാണ്‌ അവകാശവാദം. സംഘപരിവാറും ഈ ഐക്യവേദിയും ചേരുമ്പോള്‍ നൂറോളം സംഘടനകളാവും. അവര്‍ക്കെല്ലാം കൂടിയാണ്‌ പത്തുലക്ഷം വോട്ട്‌. എന്താണിതിന്‌ കാരണം ? കേരളസമൂഹത്തില്‍ സംഘപരിവാര്‍ ഇത്രമാത്രം വലിയ പ്രതിസന്ധിയിലകപ്പെടാനുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്‌ ? ഇതില്‍നിന്ന്‌ മോചനത്തിനുള്ള സാധ്യതകള്‍ കാണുന്നുണ്ടോ ? 
ഏതൊരു ബഹുജന പ്രസ്ഥാനത്തിനുമൊരു ജനകീയ മുഖം വേണമല്ലോ. കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യപ്രശ്‌നം ജനകീയ നേതാക്കളുടെ അഭാവമാണ്‌. അത്തരക്കാര്‍ ഇല്ലാഞ്ഞിട്ടല്ല. ഒ.രാജഗോപാലും പി.പി.മുകുന്ദനും സി.കെ.പത്മനാഭനുമൊക്കെയുള്ള ജനകീയാംഗീകാരം ചെറുതല്ലല്ലോ. പക്ഷേ, മുന്‍നിരയില്‍ നിന്നുകൊണ്ട്‌ ബി.ജെ.പിയെ നയിക്കാന്‍ അവരെ കാണുന്നില്ല. അവരെ അതിന്‌ അനുവദിക്കുന്നില്ല. ആര്‍.എസ്‌.എസ്‌. നേതൃത്വത്തിലെ ചിലരുടെ തലതിരിഞ്ഞ ചിന്തകളാണ്‌ അതിനു കാരണം. കുഞ്ഞാടുകളെ നേതാക്കളാക്കി ബി.ജെ.പിയെ ചൊല്‍പ്പടിക്കു നിര്‍ത്താനാണ്‌ അവരുടെ ശ്രമം. സ്വാഭാവികമായും ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റാന്‍ പുതിയ നേതാക്കള്‍ക്കാവാതെ വന്നു. 
പുതുരക്തത്തിന്റെ അഭാവമാണ്‌ ബി.ജെ.പിയും സംഘപരിവാറും അഭിമുഖീകരിക്കുന്ന മറ്റൊരു പ്രമുഖ പ്രശ്‌നം. അതിനിവിടെ ഒരു റിക്രൂട്ട്‌മെന്റ്‌ ചാനല്‍ ഇല്ലാതായിരിക്കുന്നു. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ എസ്‌.എഫ്‌.ഐയും കോണ്‍ഗ്രസ്സിന്‌ കെ.എസ്‌.യുവും മറ്റുമുള്ളതു പോലെ ഒന്നിവിടെ ബി.ജെ.പിക്കില്ല. എ.ബി.വി.പി. ഉണ്ട്‌ എന്നത്‌ ശരി ; പക്ഷേ, ദുര്‍ബലമാണ്‌. മാത്രമല്ല, അത്‌ ബി.ജെ.പിക്കൊപ്പമല്ലതാനും. വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്ന എ.ബി.വി.പിക്കാരില്‍ വളരെ ചെറിയൊരംശമേ സംഘപ്രസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുള്ളൂ. ബി.ജെ.പിയിലെത്തുന്നത്‌ വളരെ ചുരുക്കം പേരും. ആര്‍.എസ്‌.എസ്സിലൂടെയുള്ള റിക്രൂട്ട്‌മെന്റ്‌ മുമ്പ്‌ കാണാമായിരുന്നു. ഇന്ന്‌ അവരുടെ സ്ഥിതിയും ദയനീയമാണ്‌. സംഘശാഖകളുടെ എണ്ണവും അതിലെത്തുന്നവരുടെ എണ്ണവും നിലവാരവും മോശമായി. ഇന്നത്തെ യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ ആര്‍.എസ്‌.എസ്സിന്‌ കഴിയുന്നില്ലെന്നര്‍ഥം. അടിയന്തരാവസ്ഥയ്‌ക്ക്‌ശേഷം സംസ്ഥാനത്ത്‌ നടന്ന ആര്‍.എസ്‌.എസ്‌-മാര്‍ക്‌സിസ്റ്റ്‌ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണം സംഘപരിവാറിലേക്കുള്ള യുവസഖാക്കളുടെ ഒഴുക്കായിരുന്നുവല്ലോ. അടിയന്തരാവസ്ഥയില്‍ സി.പി.എം. സ്വീകരിച്ച നിലപാടില്‍ മനംനൊന്തവര്‍ ആര്‍.എസ്‌.എസ്സിലാണ്‌ പ്രതീക്ഷയര്‍പ്പിച്ചത്‌. ഇന്നിപ്പോള്‍ സി.പി.എമ്മിലുള്ള പ്രതിസന്ധി അന്നത്തേതിലും എത്രയോ വലുതാണ്‌. അവരുടെ അണികള്‍ക്ക്‌ വീര്‍പ്പുമുട്ടുകയാണ്‌. പക്ഷേ, അവരിലാരെങ്കിലും സംഘപ്രസ്ഥാനങ്ങളിലെത്തുന്നുണ്ടോ ? ആരെയും ആകര്‍ഷിക്കാന്‍ പരിവാറിനാവുന്നില്ല. 
1970-80 കാലത്ത്‌ കേരളത്തില്‍ സംഘപരിവാറിന്‌ മികച്ച നേതൃത്വമുണ്ടായിരുന്നു. കെ.ഭാസ്‌കര്‍റാവു, ടി.വി.അനന്തന്‍, ആര്‍.ഹരി, പി.മാധവ്‌ജി, പി.പരമേശ്വരന്‍ തുടങ്ങിയവര്‍. സംഘാടക മികവു മാത്രമല്ല അവര്‍ക്കുണ്ടായിരുന്നത്‌; ബൗദ്ധികതലത്തിലും അവര്‍ ഉന്നത നിലവാരം പുലര്‍ത്തി. ആര്‍.എസ്‌.എസ്സിനുമപ്പുറം അവര്‍ക്ക്‌ അംഗീകാരവും ലഭിച്ചു. ഇന്ന്‌ അങ്ങനെ ഒരാളെ അവരുടെ നേതൃത്വത്തില്‍ കാണാനേ കഴിയില്ല. നേതാക്കള്‍ക്കിന്ന്‌ നിലവാരമില്ല, വിശ്വാസ്യതയും കുറവ്‌. അതിന്റെ പ്രതിഫലനം സംഘടനയില്‍ ഉണ്ടാവാതിരിക്കില്ലല്ലോ. പ്രൊഫഷണലിസത്തിന്റെ അഭാവമാണ്‌ മറ്റൊന്ന്‌. ഇന്ന്‌ രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളുടെ മുഖമുദ്രയാവുന്നത്‌ പ്രൊഫഷണലിസമാണ്‌. കോണ്‍ഗ്രസ്സിലുണ്ടായിട്ടുള്ള മാറ്റം ശ്രദ്ധേയമല്ലേ. ദേശീയതലത്തില്‍ ബി.ജെ.പി. ഈ നിലയ്‌ക്ക്‌ കുറച്ചൊക്കെ നീങ്ങിയിരുന്നു. എന്നാലിവിടെ സംഘപരിവാറിന്‌ അതൊക്കെ വര്‍ജ്യമാണ്‌. വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും പരിവാര്‍ സംഘടനകളുടെ തലപ്പത്ത്‌ വിരളമായേ കാണാനാവുന്നുള്ളൂ. അത്തരക്കാരെ ആകര്‍ഷിക്കാനാവുന്നില്ല. സ്വയമേവ സംഘടനയിലെത്തുവരെ അംഗീകരിക്കാനും നിലനിര്‍ത്താനും ശ്രമവുമില്ല. ഇത്തരക്കാര്‍ വന്നാല്‍ തങ്ങള്‍ പുറത്തായാലോ എന്ന്‌ ഇന്നത്തെ നേതാക്കള്‍ ചിന്തിക്കുന്നുണ്ടാവണം. 
മനംമടുത്തും വിഷമിച്ചും പ്രവര്‍ത്തനത്തില്‍ നിന്ന്‌ മാറിനില്‍ക്കുന്നവര്‍ അനവധിയുണ്ട്‌. നേതാക്കളുടെ ഈഗോയും അല്‍പ്പത്തവും മൂലം മാറ്റിനിര്‍ത്തപ്പെട്ടവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാര്‍ പ്രസ്ഥാനത്തിന്‌ ഗുണമല്ലല്ലോ ചെയ്യുക. 
പ്രക്ഷോഭങ്ങള്‍ ഏതൊരു പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ കാരണമാവാറുണ്ട്‌. ബി.ജെ.പിയോ മറ്റ്‌ പരിവാര്‍ സംഘടനകളോ ശക്തമായ ഒരു സമരം ഇവിടെ സംഘടിപ്പിച്ച കാലം തന്നെ മറന്നു. അവരുടെ ഇഷ്‌ടവിഷയങ്ങളില്‍ പ്രശ്‌നങ്ങളില്ലാഞ്ഞിട്ടല്ല ; മറിച്ച്‌ വലിയ സമരത്തെക്കുറിച്ചൊന്നും ചിന്തിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ. മറ്റൊന്ന്‌ മതേതരത്വ പ്രശ്‌നമാണ്‌. ഇതരമതസ്ഥരോടുള്ള അസഹിഷ്‌ണുത ; തരംതാണ പദപ്രയോഗങ്ങള്‍. ഇതൊക്കെ സാധാരണ ഹിന്ദുവിന്റെ മനസ്സിനെയും സംഘപരിവാറില്‍ നിന്നുമകറ്റുന്നു, ഹിന്ദുവിന്റെ മനസ്സ്‌ എന്നും മതേതരമാണെന്ന വസ്‌തുത ഇക്കൂട്ടര്‍ വിസ്‌മരിക്കുന്നു. സംഘപരിവാറിന്റെ ശത്രു പുറത്തല്ല, ഉള്ളില്‍ തന്നെയാണ്‌. പരിവാറിന്റെ ജിഹ്വ ഏതാനും നാള്‍മുമ്പ്‌ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം തന്നെ അതിന്‌ സാക്ഷ്യപത്രം. ബി.ജെ.പിക്കാര്‍ക്ക്‌ സദാചാരമില്ലെന്നാണ്‌ ആര്‍.എസ്‌.എസ്‌. പ്രസിദ്ധീകരണം ബോധ്യപ്പെടുത്തിയത്‌. എം.ജി.എസ്‌. നാരായണന്‍േറതാണ്‌ ലേഖനം. അതില്‍ അദ്ദേഹം പറയുന്നു : 'ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ഹിന്ദുത്വ പ്രസ്ഥാനങ്ങളെ നയിക്കുന്നവര്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ ആന്തരമഹത്ത്വം മനസ്സിലാക്കാത്തവരും പ്രോത്സാഹിപ്പിക്കാത്തവരുമാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌...... യഥാര്‍ഥ ഹൈന്ദവ സംസ്‌കാരത്തിന്റെ പ്രാതിനിധ്യം ബി.ജെ.പിക്കുണ്ടെന്ന്‌ ഞാന്‍ കരുതുന്നില്ല. ബുദ്ധിപരവും സദാചാരപരവുമായ മേഖലകളില്‍ മറ്റ്‌ കക്ഷികളേക്കാള്‍ പിന്നിലാണ്‌ കേരളത്തിലെ ബി.ജെ.പിയുടെ സ്ഥാനം'. ബി.ജെപിക്കും ആര്‍.എസ്‌.എസ്സിനുമെതിരെ ഇത്രയും കടുത്ത ഒരാക്രമണത്തിന്‌ ആര്‍.എസ്‌.എസ്സിന്റെ വാരിക തന്നെ വേദിയൊരുക്കുമ്പോള്‍ ബി.ജെ.പിക്ക്‌ വോട്ട്‌ ലഭിക്കാത്തതില്‍ അതിശയിക്കാനുണ്ടോ ? 

കേവീയെസ്‌ (മാതൃഭൂമി പത്രം)

Monday, April 6, 2009

'വികസന വിരുദ്ധ' രാഷ്ട്രീയം വേണം

വളരെ ശ്രദ്ദേയമായ ഒരു ലേഖനം. മാതൃഭൂമിയുടെ താളുകളില്‍ വന്നത് ഇവിടെ കോപി ചെയ്യുന്നു.
നിങ്ങള്‍ വായിച്ചിരിക്കും. പിന്നെ എന്തിനാ പൊസ്ട്കളുടെ എണ്ണം കൂട്ടാനാണോ ചര്‍വിത ചര്‍വണം ചെയ്യുന്നത് എന്ന്‍ ചോദിച്ചാല്‍, ജീവിച്ചിരിക്കേണ്ട നല്ലൊരു ലേഖനം ആണ് ഇത് എന്ന്‍ തോന്നിയതിനാലാണ് എന്നാണെന്ടെ മറുപടി.

'വികസന വിരുദ്ധ' രാഷ്ട്രീയം വേണം

അഡ്വ. കാളീശ്വരം രാജ്‌ (
മാതൃഭൂമി പത്രം )


തി രഞ്ഞെടുപ്പ്‌ സംബന്ധിച്ച മാധ്യമസംവാദങ്ങളില്‍ സ്ഥാനാര്‍ഥികളും ജനങ്ങളും ഒരുപോലെ 'വികസന'ത്തിനു നിലവിളിക്കുന്ന കാഴ്‌ച ഭയാനകമാണ്‌. സ്‌മാര്‍ട്ട്‌സിറ്റിയും കണ്ണൂര്‍ വിമാനത്താവളവും ശബരി റെയില്‍വേയും മറ്റുമാണ്‌ മലയാളിയുടെ വികസന സ്വപ്‌നത്തിന്റെ അടയാളങ്ങള്‍. വനഭൂമികള്‍ നശിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും വയലുകള്‍ നികത്തിയും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ കുത്തിനിറച്ചും വായുവിലും വെള്ളത്തിലും വിഷം കലര്‍ത്തിയും നാം വികസനമെന്ന അന്ധവിശ്വാസത്തെ ആഘോഷിച്ചു.
ഇത്തരം വികസനത്തിന്‌ നടത്തുന്ന കുടിയിറക്കലുകളും അവയുണ്ടാക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ഇടതുവലതു മുന്നണികളെ അലോസരപ്പെടുത്തിയില്ല. ആവാസവ്യവസ്ഥകള്‍ നശിച്ചാലും 'വികസനം' അഭംഗുരം തുടരണം-വ്യവസ്ഥാപിത നേതൃത്വങ്ങളും അനുയായികളും പുലര്‍ത്തുന്ന സമീപനം ഇതാണ്‌. മഹാഭൂരിപക്ഷം ജനങ്ങളും ഈ വഴിക്കു ചിന്തിക്കുമ്പോള്‍ തിരഞ്ഞെടുപ്പുകള്‍ മറ്റൊരു ദുരന്തനാടകത്തിന്റെ ആവര്‍ത്തനമായിത്തീരുന്നു.
ഇതിനിടയിലാണ്‌ മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധിയായി മേരി ഫ്രാന്‍സിസും മുരിയാട്ടെ ഇഷ്‌ടികക്കളവികസനത്തിനെതിരെ പ്രതികരിച്ച കുഞ്ഞനും അതുപോലെ മറ്റു ചിലരും വിവിധ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചത്‌. നിലവിലുള്ള രാഷ്ട്രീയത്തിന്റെയും സാങ്കേതികവിദ്യയുടെയും വികസന സങ്കല്‍പ്പങ്ങളുടെയും നിയമസംഹിതകളുടെയും യുക്തിയെ, ധാര്‍മികതയെ വിനീതമായി, എന്നാല്‍ ആധികാരികമായി ചോദ്യം ചെയ്യുന്നതാണ്‌ ഈ സ്ഥാനാര്‍ഥിത്വങ്ങള്‍.
മൂലമ്പിള്ളിയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ട മേരി ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പ്‌ യോഗത്തില്‍ ഈ ലേഖകനും പങ്കെടുക്കുകയുണ്ടായി. 'വികസന'ത്തിന്‌ സ്വന്തം വീടുകളില്‍നിന്ന്‌ പോലീസിനാല്‍ അടിച്ചിറക്കപ്പെട്ടവരുടെ മനുഷ്യാവകാശപ്രശ്‌നങ്ങളാണ്‌ മേരി ഫ്രാന്‍സിസ്‌ ഈ തിരഞ്ഞെടുപ്പിലൂടെ ഉന്നയിക്കുന്നത്‌. തങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ ഇറക്കിയ ഉത്തരവുകളുമായി വന്നാണ്‌ ഉദ്യോഗസ്ഥര്‍ തങ്ങളെ കുടിയിറക്കിയതെന്നും ബലപ്രയോഗം നടത്തി ആ ഭരണകൂട നടപടിയിലൂടെ പാത്രങ്ങളും കുട്ടികളുടെ പുസ്‌തകങ്ങളും വലിച്ചെറിയപ്പെടുകയുണ്ടായെന്നും മേരി ഫ്രാന്‍സിസ്‌ പറഞ്ഞു.
2006 ല്‍ നാം ഒരു ദേശീയ പുനരധിവാസ പദ്ധതി രൂപകല്‌പന ചെയ്‌തു. അതുപക്ഷേ നടപ്പിലാക്കുവാന്‍ സര്‍ക്കാറിന്‌ കഴിഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ പുനരധിവാസത്തിനുള്ള അവകാശമുണ്ടെന്ന്‌ സുപ്രീം കോടതി നര്‍മദാ കേസില്‍ (2005) പറഞ്ഞു. സത്‌ലജ്‌ ജല്‍നിഗാമിന്റെ കേസിലും (2005) ഇതേ നിയമതത്ത്വം സൂചിപ്പിക്കപ്പെട്ടു. 'വികസന'ത്തിന്റെ പേരിലുള്ള ഭൂമിയേറ്റെടുക്കല്‍ പലപ്പോഴും നഗ്‌നനമായ മനുഷ്യാവകാശ ലംഘനങ്ങളായിത്തീരുന്നുവെന്ന്‌ ഇന്‍ഡോര്‍ വികാസ്‌ പ്രഥാകരണിന്റെ (2007) കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചു. ഏറ്റെടുത്ത ഭൂമിക്ക്‌ പ്രതിഫലമായി കിട്ടിയ നാമമാത്രമായ തുകപോലും നഷ്‌ടപരിഹാരത്തിനായുള്ള കേസിനുതന്നെ ചെലവാക്കേണ്ടിവന്ന സാധാരണക്കാരന്റെ അനുഭവമാണ്‌ മെഹബൂബിന്റെ കേസില്‍ (2009) സുപ്രീംകോടതിയുടെ മനഃസാക്ഷിയെ ഞെട്ടിച്ചത്‌.
കാലഹരണപ്പെട്ട ലാന്‍ഡ്‌ അക്വിസിഷന്‍ നിയമമാണ്‌ നമ്മുടേത്‌. അത്‌ നമ്മുടെ കക്ഷിരാഷ്ട്രീയം പോലെ കാലഹരണപ്പെട്ടിരിക്കുന്നു. 'പൊതുവായ ആവശ്യം' എന്ന ലേബലില്‍ നടക്കുന്ന ഭരണകൂടഭീകരതയ്‌ക്ക്‌ നിയമസാധുത നല്‍കുക എന്നത്‌ മാത്രമാണ്‌ ഇന്ന്‌ ഈ ഫ്യൂഡല്‍നിയമം നിര്‍വഹിക്കുന്ന ദൗത്യം. നിയമത്തിന്റെ 4-ാം വകുപ്പ്‌ പ്രകാരം, ആരുടെ ഭൂമിയും പൊതുവായ ആവശ്യത്തിന്‌ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന്‌ സര്‍ക്കാറിന്‌ തോന്നിയാല്‍, അക്വയര്‍ ചെയ്യാം. കാസര്‍കോട്‌ ജില്ലയില്‍ ബേക്കല്‍ ടൂറിസം വികസനത്തിന്‌ ഇങ്ങനെ അക്വയര്‍ ചെയ്യപ്പെട്ട കൃഷിഭൂമികളും പറമ്പുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്‍ പിന്നീട്‌ ഏല്‌പിച്ചുകൊടുത്തത്‌ വന്‍കിട ബാര്‍ഹോട്ടലുകള്‍ക്കും റിസോര്‍ട്ട്‌ സംരംഭകര്‍ക്കും ആയിരുന്നു. നാളിതുവരെ നാട്ടുകാര്‍ കൃഷിചെയ്‌ത്‌ ഉപജീവനം നടത്തിയ ഭൂമിയില്‍ സ്വിമ്മിങ്‌പൂളുകളും ബാര്‍ ഹോട്ടലുകളും വരുന്ന ഈ പ്രക്രിയയെ സാധൂകരിക്കുന്ന അക്വിസിഷന്‍ നിയമം നമ്മുടെ രാജ്യത്തിനും നിയമവ്യവസ്ഥയ്‌ക്കും അപമാനമാണ്‌.
നിയമത്തിന്റെ 4, 5, 6 വകുപ്പുകളില്‍ പറയുന്ന നടപടിക്രമങ്ങളൊന്നും തന്നെ അക്വിസിഷന്‍ എന്ന വ്യാജേന നടക്കുന്ന ഭരണകൂട ഭീകരതയുടെ കാഠിന്യം കുറയ്‌ക്കുന്നില്ല. 17-ാം വകുപ്പനുസരിച്ച്‌ 'അടിയന്തരാവശ്യ'ത്തിന്റെ പേരുപറഞ്ഞ്‌ ഭൂമിയേറ്റെടുത്താല്‍ ഭരണകൂടത്തിന്‌ കുറേക്കൂടി എളുപ്പമാണ്‌. 'നഷ്‌ടപരിഹാരം' എന്ന ഒറ്റമൂലിയിലൂടെ അക്വിസിഷന്‍ ഉയര്‍ത്തുന്ന മനുഷ്യാവകാശ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാമെന്ന വികലമായ കാഴ്‌ചപ്പാടാണ്‌ ഈ നിയമത്തിന്‍േറത്‌.
ഇത്‌ റദ്ദാക്കുവാന്‍ കാലമായിരിക്കുന്നു. പുതിയ അക്വിസിഷന്‍ നിയമത്തിന്‌ രൂപം നല്‍കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത്‌ 'വികസന'ത്തിന്‌ ഇരയാകുന്നവരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ്‌. അവരുടെ തൃപ്‌തികരവും സമഗ്രവുമായ പുനരധിവാസം നടത്തിക്കഴിഞ്ഞാല്‍ മാത്രമേ അക്വിസിഷന്‍ നടപടികള്‍ തുടങ്ങാന്‍ പോലും പാടുള്ളൂ എന്ന്‌ നിഷ്‌കര്‍ഷിക്കുന്ന വിധത്തിലാകണം. 21-ാം നൂറ്റാണ്ടിനും വരും നൂറ്റാണ്ടുകള്‍ക്കുമുള്ള ലാന്‍ഡ്‌ അക്വിസിഷന്‍ നിയമം.
വരും നൂറ്റാണ്ടുകള്‍ക്കുവേണ്ടിയുള്ള നിയമം പോലെ പ്രധാനമാണ്‌ വരുംകാലങ്ങള്‍ക്കായുള്ള രാഷ്ട്രീയവും. പരമ്പരാഗത രാഷ്ട്രീയം അവസാനിക്കുന്നിടത്താണ്‌ പരിസ്ഥിതി രാഷ്ട്രീയം ആരംഭിക്കുന്നത്‌. കേരളം പോലെ പാരിസ്ഥിതികമായി ദുര്‍ബലമായിക്കഴിഞ്ഞ പ്രദേശത്തിന്‌ ഇനിയും 'വികസിക്കാന്‍' സാധ്യമല്ല. പരിമിതമായ പ്രകൃതിയില്‍ അപരിമിതമായ വികസനവും അനന്തമായ വളര്‍ച്ചയും സാധ്യമല്ല. ഇനിയും നമുക്ക്‌ ഇടിച്ചുകളയാന്‍ കുന്നുകളില്ല; നികത്തുവാന്‍ വയലേലകളില്ല. നശിപ്പിക്കുവാന്‍ കാടുകളും ഇല്ല.
ബാക്കിയുള്ള ആവാസ വ്യവസ്ഥകളെയും ജൈവവ്യൂഹങ്ങളെയും പരിരക്ഷിക്കുക. കുറഞ്ഞ പ്രകൃതി ചൂഷണത്തിലൂടെ എങ്ങനെ കൂടുതല്‍ സന്തോഷവും സ്വാസ്ഥ്യവും നേടാന്‍ കഴിയും എന്നാലോചിക്കുക- ഇതെല്ലാമാണ്‌ വരാന്‍ പോകുന്ന കാലത്തിന്റെ രാഷ്ട്രീയ അജന്‍ഡകള്‍. ജര്‍മനിയിലെ ഗ്രീന്‍ പ്രസ്ഥാനക്കാര്‍ പറയുമായിരുന്നു. ''ഞങ്ങള്‍ ഇടത്തല്ല; വലത്തുമല്ല, മുന്‍പോട്ടു നീങ്ങുന്ന പക്ഷമാണ്‌'' എന്ന്‌. കാലഹരണപ്പെട്ട ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും പകരമായി ''ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുകയും'' ചെയ്യുന്ന ചെറുഗ്രൂപ്പുകള്‍ ഇനിയെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും ഇടപെടുകതന്നെ വേണം.
ഇത്‌ ഒരു ആഗ്രഹചിന്തയല്ല; മറിച്ച്‌ സംസ്ഥാനത്തിന്റെ അനിവാര്യതയാണ്‌. 'വികസന'ത്തിന്റെ ഇരകള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ പുതിയൊരു 'വിക്‌ടി മോളജി' സൃഷ്‌ടിച്ചിരിക്കുന്നു. 'വികസനം' പുതിയ പാരിസ്ഥിതിക ഇരകളെ ഉണ്ടാക്കിയിരിക്കുന്നു. ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമിടയില്‍ പാരിസ്ഥിതികമായ വര്‍ഗസമരങ്ങള്‍ അദൃശ്യമെങ്കിലും ശക്തമായി ഉരുത്തിരിഞ്ഞുവരുന്നു. അതുകൊണ്ട്‌ കുഞ്ഞനും മേരി ഫ്രാന്‍സിസും നാളെയുടെ രാഷ്ട്രീയത്തിന്റെ ചെറുതെങ്കിലും പ്രസക്തമായ സൂചനകളാകുന്നു.
മാതൃഭൂമിയില്‍ വന്ന ലേഖനം

Tuesday, March 31, 2009

സയണിസ്റ്റ് ദാസ്യത്തോട് ശശി തരൂരിന്റെ നിലപാടെന്ത്?

സയണിസ്റ്റ് ദാസ്യത്തോട് ശശി തരൂരിന്റെ നിലപാടറിയാന്‍ ചില ചോദ്യങ്ങള്‍ .
എ.ആര്‍ മാധ്യമത്തില്‍ എഴുതിയ ലേഖനം


പതിനഞ്ചാം ലോക്സഭാതെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ പോവുന്ന ആയിരക്കണക്കിന് സ്ഥാനാര്‍ഥികളില്‍ പരമയോഗ്യന്‍ ആരെന്ന് ചോദിച്ചാല്‍ കിട്ടാവുന്ന പേരുകളിലൊന്ന് നിശ്ചയമായും തിരുവനന്തപുരത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയ മലയാളിയായ ശശി തരൂരിന്റേതായിരിക്കും. അമേരിക്കയിലെ പ്രശസ്തമായ ടഫ്റ്റ്സ് യൂനിവേഴ്സിറ്റിയിലെ ഫുക്വര്‍ സ്കൂള്‍ ഓഫ് ലാ ആന്റ് ഡിപ്ലോമസിയില്‍നിന്ന് പി.എച്ച്.ഡി എടുത്ത അസാധാരണ പ്രതിഭാശാലി. ദീര്‍ഘകാലം ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്ത നയതന്ത്ര വിദഗ്ധന്‍. മികച്ച എഴുത്തുകാരന്‍. ഒരൊറ്റത്തവണയേ അദ്ദേഹത്തെ നേരില്‍ കേള്‍ക്കാന്‍ അവസരമുണ്ടായുള്ളൂ. 2009 ഫെബ്രുവരി മൂന്നിന് കോഴിക്കോട്ട് 'മാധ്യമം' വിചാരവേദി സംഘടിപ്പിച്ച കെ.എ. കൊടുങ്ങല്ലൂര്‍ അനുസ്മരണപരിപാടിയില്‍ മുഖ്യാതിഥിയായി. ശശി തരൂര്‍ ഫലസ്തീന്‍ പ്രശ്നത്തെക്കുറിച്ച് നടത്തിയ പ്രഭാഷണമായിരുന്നു അത്. മുപ്പതു മിനിറ്റില്‍ ഇത്ര സമര്‍ഥമായും സമഗ്രമായും വിഷയം അവതരിപ്പിക്കാന്‍ മിടുക്കരായ ഏറെപേരില്ലെന്നുറപ്പ്. നടക്കാന്‍ പോവുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പോ നിയമസഭാതെരഞ്ഞെടുപ്പോ അല്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. അതില്‍ മല്‍സരിക്കേണ്ടതും ജയിക്കേണ്ടതും ലോകവിവരവും അഭിപ്രായഭദ്രതയും വിശാല കാഴ്ചപ്പാടുമുള്ള യോഗ്യരാണ്. ആണ്‍, പെണ്‍, ജാതി, സമുദായ, പ്രാദേശിക ഗ്രൂപ്പ് സമവാക്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കുറ്റിച്ചൂലുകളല്ല. അങ്ങനെ നോക്കുമ്പോള്‍ ശശി തരൂര്‍ ഇറക്കുമതി സ്ഥാനാര്‍ഥിയാണെന്ന പരാതിക്ക് അടിസ്ഥാനമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു ഡിപ്ലോമാറ്റിനെ മല്‍സരിപ്പിക്കാന്‍ അവസരമുണ്ടായതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. ശരിയായ പാര്‍ലമെന്ററി ജനാധിപത്യകാഴ്ചപ്പാടില്‍ ഇത്തരം വ്യക്തിത്വങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുക്കുകകൂടി വേണം. പക്ഷേ, സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുപോലും എതിരില്ലാതെ ഒരിക്കലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെന്നോര്‍ത്താല്‍ ശശി തരൂരും ഖിന്നനാവേണ്ട കാര്യമില്ല. ഒരുവേള അക്കാര്യത്തില്‍ അദ്ദേഹം ദുഃഖിതനുമല്ല.

എന്നാല്‍, അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. തന്റെ സ്വന്തം നാട്ടില്‍ മലയാളികള്‍ക്കിടയില്‍ ഫലസ്തീനെച്ചൊല്ലി താന്‍ വിമര്‍ശിക്കപ്പെടുന്നത് ശശിക്ക് താങ്ങാനാവുന്നില്ല ( ഫലസ്തീന്‍ രാഷ്ട്രം എന്റെ സ്വപ്നം^'മാധ്യമം' 2009 മാര്‍ച്ച് 28). നിയതവും പ്രതിരോധിക്കാന്‍ കഴിയുന്ന അതിര്‍ത്തികളുള്ളതും സഹവര്‍ത്തിത്വമുള്ളതുമായ ഒരു രാജ്യത്തെയാണ് ഞാന്‍ ശക്തിയായി അനുകൂലിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുന്ന ശശി പരേതനായ ഫലസ്തീന്‍ വിമോചനപ്പോരാളി യാസിര്‍ അറഫാത്തുമായും മറ്റു പി.എല്‍.ഒ വക്താക്കളുമായുള്ള സുഹൃദ്ബന്ധം അനുസ്മരിക്കുന്നുമുണ്ട്. വെസ്റ്റ്ബാങ്ക് അതോറിറ്റിയും ഗാസയും തമ്മിലെ വിള്ളലില്‍ അസ്വസ്ഥനുമാണ് അദ്ദേഹം. ശശി തരൂരിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം ഫലസ്തീന്‍ രാഷ്ട്രരൂപവത്കരണത്തെ അനുകൂലിക്കുന്ന സമാധാനപ്രിയന്‍ തന്നെയാവട്ടെ. പക്ഷേ, വിശദീകരണം മുഴുവന്‍ ശ്രദ്ധാപൂര്‍വം വായിച്ചശേഷവും അവശേഷിക്കുന്ന മര്‍മസ്പര്‍ശിയായ സംശയങ്ങള്‍ക്ക് അത് മറുപടിയാവുന്നില്ല. അതാകട്ടെ, ഫലസ്തീനുമായല്ല, ഇസ്രായേലുമായി ബന്ധപ്പെട്ടതാണ്. ആ സംശയങ്ങള്‍ ചുവടെ ഒതുക്കിപ്പറയട്ടെ.

ഒന്ന്: റോമാ സാമ്രാജ്യത്തിന്റെ കോളനിയായിരുന്ന ഫലസ്തീന്‍ ക്രിസ്തുവര്‍ഷം 636ല്‍ ഖലീഫ ഉമറിന്റെ കീഴിലെ ഇസ്ലാമികസാമ്രാജ്യം മോചിപ്പിച്ചശേഷം അറബികളായ മുസ്ലിം, ക്രൈസ്തവ, യഹൂദ കുടുംബങ്ങള്‍ അവിടെ സമാധാനപരമായ സഹവര്‍ത്തിത്വത്തോടെ കഴിയുകയായിരുന്നു. പില്‍ക്കാലത്ത് കുരിശുയുദ്ധങ്ങള്‍ക്കൊടുവില്‍ ക്രൈസ്തവ യൂറോപ്യന്‍രാജാക്കന്മാര്‍ക്ക് ഫലസ്തീന്‍ കീഴടക്കാന്‍ സാധിച്ചെങ്കിലും ക്രി.വ.1142ല്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി തിരിച്ചുപിടിച്ചതു മുതല്‍ അത് മുസ്ലിംഭരണത്തിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നിലവില്‍വന്ന സയണിസ്റ്റ് പ്രസ്ഥാനം ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ തണലില്‍ ആരംഭിച്ച ജൂത ജന്മഗേഹ വാദമാണ് ഹിറ്റ്ലറുടെ നാസി ജര്‍മനി ആട്ടിപ്പുറത്താക്കിയ ജൂതരെയും ലോകത്തെങ്ങുമുള്ള ജൂതരെയും ഇറക്കുമതി ചെയ്ത് 1948ല്‍ ബലപ്രയോഗത്തിലൂടെ ഇസ്രായേല്‍ രാഷ്ട്രസ്വപ്നത്തെ സാക്ഷാത്കരിച്ചതെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂരിന് നന്നായറിയാം. അന്ന് അന്യായമായി പുറന്തള്ളപ്പെട്ട ഫലസ്തീന്‍ജനതയില്‍ സിംഹഭാഗവും ഇന്നും അഭയാര്‍ഥികളായി കഴിയുന്നു എന്ന സത്യവും അദ്ദേഹത്തിന് ബോധ്യമുള്ളതാണ്. എന്നിരിക്കെ ഇസ്രായേല്‍ രാഷ്ട്രസൃഷ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്താണ്, അത് ശരിയോ തെറ്റോ?

രണ്ട്: ഒരിക്കലും അതിര്‍ത്തികള്‍ നിര്‍ണയിക്കാതിരുന്ന ഇസ്രായേല്‍ 1967 ജൂണിലെ യുദ്ധത്തോടെ ഈജിപ്തില്‍നിന്ന് ഗാസയും സിറിയയില്‍നിന്ന് ജൂലാന്‍കുന്നുകളും ജോര്‍ദാനില്‍നിന്ന് വെസ്റ്റ്ബാങ്കും പിടിച്ചെടുത്ത് ജൂതരാഷ്ട്രത്തിന്റെ ഭാഗമാക്കിയ നടപടിയെപ്പറ്റി എന്തു പറയുന്നു? അധിനിവിഷ്ട പ്രദേശങ്ങള്‍ വിട്ടൊഴിയണമെന്ന 242ാം നമ്പര്‍ യു.എന്‍ പ്രമേയം ഇന്നേവരെ നടപ്പാക്കാതിരുന്ന ഇസ്രായേലിന്റെ നടപടിയെ അപലപിക്കാന്‍ തയാറാണോ?

മൂന്ന്: 1993ലെ അറഫാത്ത്^ ഇസ്രായേല്‍ ഓസ്ലോ കരാര്‍പ്രകാരം വെസ്റ്റ്ബാങ്കിലെ ഏതാനും കിലോമീറ്റര്‍ സ്ഥലവും ഗാസയും ചേര്‍ത്തു രൂപവത്കരിക്കേണ്ട ഫലസ്തീനെ പോലും ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രമായി അംഗീകരിക്കാന്‍ തയാറില്ലാത്ത ഇസ്രായേലിന്റെ നിലപാടിനെ എങ്ങനെ കാണുന്നു?

നാല് : ചരിത്രത്തില്‍ ഇന്നേവരെ ഇസ്രായേലിനോടൊപ്പം നിന്ന് ആ രാജ്യത്തിന്റെ എല്ലാ ആക്രമണങ്ങളെയും വെള്ളപൂശുകയും അതിനെ ആയുധമണിയിക്കുകയും വെടിനിര്‍ത്തലിനും സമാധാന പുനഃസ്ഥാപനത്തിനുമുള്ള രക്ഷാസമിതി പ്രമേയങ്ങളെ മുഴുക്കെ വീറ്റോ ചെയ്യുകയും ചെയ്ത അമേരിക്കയുടെ നടപടികളെ എപ്പോഴെങ്കിലും ശശി എതിര്‍ത്തിട്ടുണ്ടോ? ഇന്നും അമേരിക്കയുടെ ഇസ്രായേല്‍പക്ഷപാതത്തെ അസന്ദിഗ്ധമായി അപലപിക്കാന്‍ തയാറുണ്ടോ?

അഞ്ച്: 'സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഒരെഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും എഴുതിയ ലേഖനങ്ങള്‍ വളച്ചൊടിച്ച് എന്നെ ഇസ്രായേല്‍ പക്ഷപാതിയും ഫലസ്തീന്‍ വിരുദ്ധനുമാക്കി തീര്‍ക്കാനുള്ള ശ്രമം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന് നിരക്കുന്നതല്ല'. ശശി തരൂരിന്റെ ഈ പരിദേവനത്തെ മുഖവിലക്കെടുക്കാം. എങ്കില്‍ 2009 ജനുവരി 23ന് ഇസ്രായേലി പത്രമായ 'ഹാരെറ്റ്സി'ലും ജനുവരി 19ന് 'ദ ആസ്ത്രേലിയന്‍' എന്ന പത്രത്തിലും എഴുതിയ ലേഖനങ്ങളില്‍ ഇസ്രായേലിന്റെ ഗാസാ ആക്രമണങ്ങളെ താന്‍ മുക്തകണ്ഠം വാഴ്ത്തുകയും ഇന്ത്യക്കതില്‍ അസൂയ തോന്നുന്നു എന്നുതന്നെ തുറന്നടിക്കുകയും ചെയ്തു എന്ന ആരോപണത്തെ ശശി തരൂര്‍ നിഷേധിക്കുമോ? ഗാസയില്‍ നിരപരാധികളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേരെ ഇസ്രായേല്‍ നടത്തിയ മൃഗീയാക്രമണങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം? ഗാസക്ക് വെള്ളവും വൈദ്യുതിയും ആഹാരവസ്തുക്കളും നിഷേധിച്ച് ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഭീകരമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമോ? ഫലസ്തീനിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഹമാസ് സര്‍ക്കാറുമായി സംഭാഷണമേ സാധ്യമല്ലെന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും പിടിവാശി നീതീകരിക്കത്തക്കതാണോ?

ആറ്: അയല്‍രാജ്യങ്ങളുടെ ഭൂമി അന്യായമായി കൈവശം വെക്കുകയും ഇറാഖിന്റെ ആണവനിലയങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയും പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ ശാശ്വതമായി നിലനിര്‍ത്തുകയും ചെയ്ത ഇസ്രായേല്‍ ലോകസമാധാനത്തിന് ഭീഷണിയായി തുടരുന്നേടത്തോളം കാലം അതുമായി ഉറ്റ സൌഹൃദവും സഖ്യവും സ്ഥാപിച്ച് 10000 കോടി രൂപയുടെ ആയുധകരാര്‍ ഒപ്പുവെക്കുകയും ഭീകര ചാരസംഘടനയായ മൊസാദിനെ രാജ്യത്ത് കുടിയിരുത്തുകയും ചെയ്യുന്ന മന്‍മോഹന്‍ സര്‍ക്കാറിന്റെ നിലപാടിനെ തരൂര്‍ എങ്ങനെ കാണുന്നു? ആ നയം കൂടുതല്‍ ഊര്‍ജസ്വലമായി തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും മീതെയുള്ള ഏതോ 'ഹൈയസ്റ്റ് ശക്തികള്‍' തരൂരിനെ മല്‍സരരംഗത്തിറക്കിയതെന്ന ധാരണ തിരുത്തപ്പെടേണ്ടതാണോ?

ചുരുക്കത്തില്‍ യാസിര്‍ അറഫാത്ത് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ന്യൂദല്‍ഹിയില്‍ ക്ഷണിച്ചുവരുത്തി നല്ല വാക്കുകള്‍ പറഞ്ഞു സല്‍ക്കരിച്ചുവിടുന്നതിലെ സൌഹൃദമല്ല പ്രശ്നത്തിന്റെ മര്‍മം. നിസ്സഹായരും ഗതികെട്ടവരുമായ ഫലസ്തീന്‍ നേതൃത്വത്തിന് ലഭിക്കുന്നത് കപട പുഞ്ചിരിയാണെങ്കില്‍ പോലും നിരാകരിക്കാനാവാത്തതാണ് സാഹചര്യം. അതേസമയം, മാനവികതക്കും സമാധാനത്തിനും അഹിംസക്കും എന്തെങ്കിലും അര്‍ഥം ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഇന്ത്യ കല്‍പിക്കുന്നുണ്ടെങ്കില്‍ ഏറ്റവും അപകടകരമായ സാമ്രാജ്യത്വ സയണിസ്റ്റ് ദാസ്യം അവസാനിപ്പിക്കണമെന്നതാണ് ഈ രാജ്യത്തെ മനുഷ്യ സ്നേഹികളും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ പണ്ഡിതനും പ്രത്യുല്‍പന്നമതിയുമായ ശശിതരൂര്‍ എവിടെനില്‍ക്കുന്നു എന്ന് ജനങ്ങളോട് തുറന്നു പറയേണ്ടതാണ് സന്ദര്‍ഭം.

മാധ്യമം ലേഖനം

Thursday, March 26, 2009

മതേതരത്വത്തിന്റെ പേരിലെ സവര്‍ണ വര്‍ഗീയ(കേ)കളികള്‍

കേരള രാഷ്ട്രീയത്തിലെ സവര്‍ണ വര്‍ഗീയ കളികളെ കുറിച്ച ഒരു അടി പൊളി ലേഖനം
. പലരും പറയാന്‍ മടിക്കുന്നത് ശ്രീമാന് ദാവൂദ് പറയുന്നു എന്ന് മാത്രം. ഭാഷ ഇത്തിരി കട്ടി കൂടിയതാനെങ്കിലും, കാര്യ പ്രസക്തമാണ് .


മതേതരത്വത്തിന്റെ പേരിലെ സവര്‍ണ വര്‍ഗീയ(കേ)കളികള്‍

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദക്കൊടുങ്കാറ്റുകള്‍ ഇക്കുറിയും ഉയര്‍ന്നുകഴിഞ്ഞു. ഇത്തവണ വിവാദ വിനോദവ്യവസായത്തിലെ മുഖ്യ ഇനം വര്‍ഗീയതയും തീവ്രവാദവുമാണ്. മതേതര ബുദ്ധിജീവികളും മാധ്യമങ്ങളും വലതുപക്ഷ പ്രസ്ഥാനങ്ങളുമാണ് ഈ വിവാദങ്ങളെ പൊലിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട രണ്ട് വാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.

1. തെരഞ്ഞെടുപ്പില്‍ മതസാമുദായിക ശക്തികള്‍ കവിഞ്ഞ തോതിലുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്യന്തം അപകടകരമാണിത്. ഇടതു^വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ പരസ്പരം മല്‍സരിക്കുകയാണ്. സ്വയം പ്രഖ്യാപിത മതേതര കാവല്‍ഭടന്മാരായ ബുദ്ധിജീവികളാണ് ഈ വാദം പ്രധാനമായും ഉന്നയിക്കുന്നത്.

2. ഇടതുപക്ഷം അബ്ദുന്നാസിര്‍ മഅ്ദനിയെന്ന കൊടും ഭീകരനുമായി പക്ഷം ചേര്‍ന്നിരിക്കുന്നു. മാര്‍ക്സിസം മഅ്ദനിസത്തിന് വഴിമാറിയിരിക്കുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിംലീഗ് എന്നീ വലതുപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ഇടതുപക്ഷത്തെ വിമതരുമാണ് ഈ ആശയത്തിന്റെ മുഖ്യപ്രചാരകര്‍.
ഈ ആരോപണങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്കും അവ ഉയര്‍ന്നുവരാനിടയായ പ്രത്യയശാസ്ത്ര അബോധത്തിലേക്കും ശ്രദ്ധ തിരിക്കാനാണ് ഈ കുറിപ്പ്.

1. തെരഞ്ഞെടുപ്പില്‍ മത^സാമുദായിക ശക്തികള്‍ ഇടപെടുന്നുവെന്നാണ് ബുദ്ധിജീവി ശിങ്കങ്ങളുടെ പ്രധാന പരാതി.
പൊതുതെരഞ്ഞെടുപ്പ് നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രക്രിയയാണ്. എല്ലാവര്‍ക്കും സാമൂഹികനിര്‍മിതിയില്‍ അവരുടെ പങ്കാളിത്തം നല്‍കുന്നതിനാണ് ജനാധിപത്യം എന്നു പറയുന്നത്. മതവും ജാതിയും നമ്മുടെ സമൂഹത്തിലെ അനിവാര്യവും അവിഭാജ്യവുമായ ഘടകമാണ്. മതസമൂഹങ്ങള്‍ അന്യഗ്രഹങ്ങളിലല്ല; ഈ നാട്ടില്‍ തന്നെ ജീവിക്കുന്നവരാണ്. ഈ നാട്ടിലെ ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍, അഭിപ്രായം പറയാന്‍, സ്വാധീനിക്കാന്‍ ഇവിടെ ജീവിക്കുന്ന മതസമൂഹങ്ങള്‍ക്ക് പാടില്ല എന്ന് പറയുന്നത് അതിനാല്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. ഞങ്ങള്‍ മതേതര ബുദ്ധിജീവികള്‍ക്കേ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ പാടുള്ളൂ, മറ്റാരും പാടില്ല എന്നത് മതേതര ഫ്യൂഡലിസത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ആഗ്രഹം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ ടോം വടക്കന്‍ മല്‍സരിക്കാന്‍ പാടില്ല എന്ന് സുകുമാര്‍ അഴീക്കോടിന് അഭിപ്രായം പറയാമെങ്കില്‍ അതേ പോലുള്ള അഭിപ്രായങ്ങള്‍ പറയാന്‍ ഫാദര്‍ മാര്‍ വര്‍ക്കി വിതയത്തിലിനും കാന്തപുരം മുസ്ലിയാര്‍ക്കും എല്ലാം സ്വാതന്ത്യ്രമുണ്ട്. ഇത് അനുവദിച്ചുകൊടുക്കുകയാണ് സാമാന്യ ജനാധിപത്യബോധമുള്ളവര്‍ ചെയ്യേണ്ടത്.

മതസമുദായങ്ങളുടെ തെരഞ്ഞെടുപ്പിലെ ഇടപെടല്‍ പുതിയ കാര്യമൊന്നുമല്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രമായി ഇമ്മാതിരി ബഹളവും പൊല്ലാപ്പും എന്ന് ആലോചിക്കാവുന്നതാണ്. അതിന്റെ കാരണം വളരെ വ്യക്തം. നേരത്തെ സവര്‍ണ ആഢ്യവിഭാഗങ്ങളായ നായന്മാരും സുറിയാനി ക്രിസ്ത്യാനികളും മാത്രമായിരുന്നു ജനാധിപത്യപ്രക്രിയയില്‍ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്തു കൊണ്ടിരുന്നത്. പ്രസ്തുത സമുദായസംഘടനകളും സഭകളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സ്വാധീനിച്ച് ആവശ്യങ്ങള്‍ വിദഗ്ധമായി നേടിയെടുത്തു കൊണ്ടിരുന്നു. അടുത്ത കാലത്തായി ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ ബഹുസ്വരവും സര്‍ഗാത്മകവുമായി. കാലങ്ങളായി ഈ മേഖലയില്‍ കുത്തക നിലനിര്‍ത്തിയിരുന്ന സവര്‍ണസംഘടനകളോട് മത്സരിച്ച് മുസ്ലിംസംഘടനകളും ദലിത് പിന്നാക്കഗ്രൂപ്പുകളും തെരഞ്ഞെടുപ്പില്‍ പങ്കാളിത്തത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കേരള പുലയര്‍ മഹാസഭയും എസ്.എന്‍.ഡി.പിയും ജമാഅത്തെ ഇസ്ലാമിയും പി.ഡി.പിയും എല്ലാം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വാക്കുകള്‍ ഗൌരവത്തില്‍ ഉന്നയിക്കാന്‍ തുടങ്ങി. അങ്ങനെ ചരിത്രപരമായി നിശãബ്ദരാക്കപ്പെട്ടവര്‍ ശബ്ദിച്ചുതുടങ്ങുകയും അവരുടെ ശബ്ദം ചെറിയ തോതിലെങ്കിലും പൊതുസമൂഹം/രാഷ്ട്രീയസമൂഹം കേട്ടേ മതിയാവൂ എന്ന അവസ്ഥ വന്നുചേരുകയും ചെയ്തു. സവര്‍ണ ആഢ്യബോധത്തിന്റെ കൊടിവാഹകരായ കേരളത്തിലെ മതേതര ബുദ്ധിജീവിസമൂഹത്തിന് ചൊറിച്ചിലുണ്ടാക്കാന്‍ ഇതില്‍പരം മറ്റെന്തു വേണം? ശരീഅത്ത് വിവാദകാലം മുതല്‍ സവര്‍ണ പ്രത്യയശാസ്ത്രത്തെ അബോധമായി സ്വീകരിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള ബുദ്ധിജീവികളാണ് പുതിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നും ശ്രദ്ധിക്കുക.

2. മഅ്ദനിയുമായി ബന്ധപ്പെട്ടുയരുന്ന ബഹളങ്ങളുടെയും പ്രത്യയശാസ്ത്ര അബോധം ഇതേ സവര്‍ണ വര്‍ഗീയ കാഴ്ചപ്പാടു തന്നെയാണ്. ഭീകരനെന്ന് ആരോപിക്കപ്പെട്ട് ദീര്‍ഘമായ പത്തുവര്‍ഷക്കാലം നരകയാതനയുടെ തടവറ തീണ്ടിയവനാണ് മഅ്ദനി. സമ്പൂര്‍ണമായി കുറ്റവിമുക്തനാക്കപ്പെട്ടാണ് അദ്ദേഹം തടവറ വിടുന്നത്. അന്യായമായി അദ്ദേഹത്തിന്റെ ആയുസ്സില്‍നിന്ന് പത്തുവര്‍ഷം കവര്‍ന്നെടുത്തതിന് നമ്മുടെ രാഷ്ട്രീയ നീതിന്യായവ്യവസ്ഥ മാപ്പ് പറയേണ്ടതുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ, അദ്ദേഹംതന്നെ കുറ്റവിചാരണ നടത്തിയ ഭൂതകാലത്തെ വെച്ച് വര്‍ത്തമാനകാലത്തും വേട്ടയാടാനാണ് വലതുപക്ഷവും ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന് സ്വയം തെറ്റിദ്ധരിച്ച സവര്‍ണ പ്രത്യയശാസ്ത്ര പ്രചാരകരും ഇപ്പോള്‍ ശ്രമിക്കുന്നത്. സി.പി.എമ്മിനെ അടിക്കാനുള്ള വടി എന്ന നിലക്കാണ് കോണ്‍ഗ്രസ്^ബി.ജെ.പി^മുസ്ലിംലീഗ് കൂട്ടുകെട്ട് ഇതിനെ കാണുന്നത്. എന്നാല്‍ അടിയുറച്ചുപോയ സവര്‍ണ അബോധം തന്നെയാണ് ഈ വിവാദത്തില്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും തോള്‍ചേരാന്‍ വിമത ഇടതു ബുദ്ധിജീവികളെ പ്രേരിപ്പിക്കുന്നത്.

ലോകത്തെ സര്‍ഗാത്മകതയുള്ള ഏത് രാഷ്ട്രീയക്കാരനും അതിതീക്ഷ്ണമായ ഒരു തീവ്രവാദ ഭൂതകാലമുണ്ട്. എന്നല്ല, അവരുടെ തീവ്രവാദങ്ങളാണ് സമൂഹത്തിന്റെ സന്ധിബന്ധങ്ങളില്‍ പുതിയ രക്തപ്രവാഹങ്ങള്‍ സൃഷ്ടിച്ചത്. വി.എസ്.അച്യുതാനന്ദനും ജ്യോതിബസുവിനുമെല്ലാം ഇങ്ങനെയൊരു ഭൂതമുണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് മൊത്തത്തില്‍ തന്നെയും അതുണ്ട്. അത് തള്ളിപ്പറയേണ്ട ഒരു കാര്യമേ അല്ല. തീവ്രവാദികളെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാക്കുകയാണ് ഉത്തരവാദ ബോധമുള്ള രാഷ്ട്രീയസംവിധാനങ്ങളുടെ കടമ. ഓസ്ലോ കരാര്‍ ഫലസ്തീന്‍ തീവ്രവാദത്തെ ജനാധിപത്യപ്രക്രിയയില്‍ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. ശ്രീലങ്കയില്‍, അയര്‍ലണ്ടില്‍ എല്ലാം അത് നടന്നിട്ടുണ്ട്. കൊസോവയുടെ ഇന്നത്തെ പ്രസിഡന്റ് ഹാശിം താഷി രണ്ട് വര്‍ഷം മുമ്പ് വരെ തികവൊത്തൊരു സായുധ തീവ്രവാദിയായിരുന്നു. നേപ്പാളിലെ പ്രചണ്ഡ നമ്മുടെ അയല്‍പക്കത്തെത്തന്നെ ഉദാഹരണം. തീവ്രവാദികള്‍ രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാവുമ്പോള്‍ സ്വാഗതം ചെയ്യുന്നതിന് പകരം അവരെയും ഒപ്പം സ്റ്റേജില്‍ കയറുന്നവരെയും വിരട്ടുന്നത് ജനാധിപത്യവിദ്യാഭ്യാസം തരിമ്പും ഇല്ലാത്തതുകൊണ്ടാണ്.

പി.ഡി.പിയുടെ കാര്യത്തില്‍ ഇതിനുപുറമെ മറ്റൊരു പ്രധാനഘടകവും പ്രവര്‍ത്തിക്കുന്നുണ്ട്. അത് നേരത്തെപ്പറഞ്ഞ സവര്‍ണ മുഖ്യധാരാ കാഴ്ചപ്പാടു തന്നെയാണ്. ബി.ജെ.പിയോടൊപ്പം അധികാരത്തില്‍ പങ്കാളിയാവുകയും മന്ത്രിയാവുകയും ചെയ്ത പി.സി തോമസ് ഒരു നാള്‍ സൂര്യനുദിച്ചപ്പോള്‍ ഇടതുമുന്നണിയില്‍ കയറിവന്നതില്‍ ഇവിടെയാരും വേവലാതിപ്പെട്ടിട്ടില്ല. അയാള്‍ മഅ്ദനിയെപ്പോലെ പിണറായിയോടൊപ്പം സ്റ്റേജില്‍ ഇരിക്കുക മാത്രമല്ല, എ.കെ.ജി സെന്ററില്‍ നടക്കുന്ന എല്ലാ എല്‍.ഡി.എഫ് യോഗത്തിലും ഇടതുപക്ഷത്തിന്റെ സമുന്നത നേതാക്കളോടൊപ്പം കൂടെയിരിക്കുന്നയാളാണ്. അത് ആര്‍ക്കും പ്രശ്നമല്ല^ കാരണം വ്യക്തം. അദ്ദേഹം സവര്‍ണക്രിസ്ത്യാനിയാണ്. അതിനാല്‍തന്നെ ഭൂതകാലവും വര്‍ത്തമാനവും ശുദ്ധവും സംസ്കൃതചിത്തവുമായിരിക്കും. എന്നാല്‍ മഅ്ദനി അതല്ല; മുസ്ലിംകളുടെയും ദലിതരുടെയും പ്രതിനിധിയാണ്. അത് സഹിക്കാന്‍ ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും കഴിയില്ല. മഅ്ദനി മാത്രമല്ല, പഴയ ബി.ജെ.പി തീപ്പൊരികളായ രാമന്‍ പിള്ളയും ഉമാ ഉണ്ണിയും ഇടതുവേദികളില്‍ പുതുതായി കയറിയിട്ടുണ്ട്. മതേതര ശിങ്കങ്ങള്‍ക്കും കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊന്നും ഇത് പ്രശ്നമല്ല. പുതിയ വിവാദവ്യവസായത്തിലെ അസംസ്കൃത വസ്തു മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ ഈ സവര്‍ണ വര്‍ഗീയത തന്നെയാണെന്നാണ് ഇത് കാണിക്കുന്നത്.

എണ്‍പതുകളിലെ ശരീഅത്ത് വിവാദം കേരളത്തിലെ ഹൈന്ദവവോട്ടുകള്‍ സി.പി.എമ്മിന് ഏകീകരിച്ച് സമാഹരിക്കുക എന്ന ഇ.എം.എസ് കൌശലത്തിന്റെ ഭാഗമായിരുന്നു. അന്ന് ഇ.എം.എസ് പയറ്റിയ അതേ തന്ത്രമാണ് ഇന്ന് അപകടകരമായ രീതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലതുപക്ഷം പയറ്റിനോക്കുന്നത്. പക്ഷേ, സാമൂഹികബന്ധങ്ങളിലും സന്തുലനത്തിലും അന്നത്തേതില്‍ വ്യത്യസ്തമായ അവസ്ഥയാണ് ഇന്നുള്ളതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അതിനാല്‍ തന്നെ അവരുടെ ഈ തന്ത്രം വിലപ്പോവാനും പോവുന്നില്ല.

ഈ വിവാദകാലത്ത് ഏറ്റവും അപകടകരമായ റോള്‍ ഏറ്റെടുക്കുന്നത് മുസ്ലിംലീഗാണ് എന്ന് അതിന്റെ നേതാക്കള്‍ തിരിച്ചറിഞ്ഞാല്‍ അത് എത്രയും നല്ലത്. സവര്‍ണ ആഢ്യബോധത്തിന്റെ താല്‍ക്കാലികതലോടല്‍ ലഭിക്കാന്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെത്തന്നെയാണ് അവര്‍ ഒറ്റിക്കൊടുക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കണം. ഇടതുപക്ഷത്തിന് വൈകിയേ ബുദ്ധിയുദിക്കൂ എന്ന് പറയാറുണ്ട്. ലീഗുകാര്‍ക്ക് ബുദ്ധി ഉദിക്കാറേ ഇല്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്.

സി. ദാവൂദ് എഴുതിയ ലേഖനം

Sunday, February 8, 2009

ഗുജറാത്ത്‌ വിശേഷങ്ങള്‍

ഗുജറാത്ത്‌ കലാപക്കേസുകളില്‍ കൂടുതല്‍ അറസ്റ്റ്‌ ഉടന്‍; ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ആശങ്കയില്‍

അഹമ്മദാബാദ്‌: ഗുജറാത്തിലെ വര്‍ഗീയ കലാപക്കേസുകള്‍ അന്വേഷിക്കുന്നതിന്‌ സുപ്രീംകോടതി നിയമിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഗുജറാത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി മായ കോഡാനിക്കെതിരെ അറസ്റ്റുവാറണ്ട്‌ പുറപ്പെടുവിച്ചതിന്‌ പിന്നാലെ വല്‍സാഡ്‌ ഡി.എസ്‌.പി. കെ.ജി. എരദയെ ഞായറാഴ്‌ച അറസ്റ്റുചെയ്‌തതോടെ സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ആശങ്കയിലായി. ഗുജറാത്തിലെ നിലവിലുള്ള ഡി.ജി.പി. പി.ഡി. പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രചാരണം വന്നിരിക്കെയാണ്‌ വല്‍സാഡ്‌ ഡി.എസ്‌.പി.യുടെ അറസ്റ്റ്‌ ഉണ്ടായത്‌. അഹമ്മദാബാദ്‌ പോലീസ്‌ കമ്മീഷണറായിരുന്ന പി.ഡി. പാണ്ഡേക്ക്‌ കലാപത്തില്‍ പങ്കുള്ളതായും കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയതായും പരാതി നിലനില്‍ക്കെയാണ്‌ മോഡി സര്‍ക്കാര്‍ പി.ഡി. പാണ്ഡേയെ സംസ്ഥാന പോലീസ്‌ മേധാവിയായി നിയമിച്ചത്‌. പാണ്ഡേയെ കൂടാതെ ജോയന്റ്‌ പോലീസ്‌ കമ്മീഷണര്‍ എം.കെ. തബൂന്‍, പോലീസ്‌ ഇന്‍സ്‌പെക്ടര്‍ എം.എം. മൈസൂര്‍വാല എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്‌.

ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ ആര്‍.ജെ. സവാനിയുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ്‌ നരോഡ കലാപത്തില്‍ വി.എച്ച്‌.പി.നേതാവ്‌ ജയ്‌ദീപ്‌ പട്ടേലിന്‌ പങ്കുണ്ടെന്ന്‌ തെളിഞ്ഞത്‌. ജയ്‌ദീപ്‌ പട്ടേലിനും മന്ത്രി മായാ കോഡാനിക്കും എതിരെ അറസ്റ്റുവാറണ്ട്‌ പുറപ്പെടുവിച്ച നിലയ്‌ക്ക്‌ ജയ്‌ദീപ്‌ പട്ടേലിന്റെ ഫോണ്‍കോള്‍ ലഭിച്ച മുറയ്‌ക്ക്‌ ക്രമസമാധാനനില കൈകാര്യം ചെയ്യേണ്ടിയിരുന്ന ആര്‍.കെ. സവാനി അപ്രത്യക്ഷമാകുകയായിരുന്നുവത്രെ!

സംസ്ഥാനത്തെ ഒട്ടേറെ പോലീസ്‌ ഉദ്യോഗസ്ഥര്‍ കലാപ സമയങ്ങളില്‍ ഇങ്ങനെ 'മുങ്ങിയതാ'യി മുന്‍ ഗുജറാത്ത്‌ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാര്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.

കലാപം അടിച്ചമര്‍ത്തേണ്ട പോലീസ്‌ നിഷ്‌ക്രിയമായത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്ന്‌ അന്ന്‌ അഡീഷണല്‍ ഡി.ജി.പി.യായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ നാനാവതി കമ്മീഷന്‌ രേഖാമൂലം തെളിവുകള്‍ നല്‍കിയിരുന്നു. കേന്ദ്രത്തില്‍ നിന്ന്‌ സൈനിക സഹായം തേടണമെന്ന ശ്രീകുമാറിന്റെ നിര്‍ദേശം സര്‍ക്കാര്‍ പാടേ അവഗണിക്കുകയും ഇതിന്റെ പേരില്‍ ശ്രീകുമാറിന്റെ അര്‍ഹമായ ഉദ്യോഗക്കയറ്റവും പെന്‍ഷനും തടഞ്ഞുവെക്കുകയും ചെയ്‌തിരുന്നു.

മോഡി സര്‍ക്കാര്‍ പിന്തുണച്ച ഉദ്യോഗസ്ഥര്‍ ഓരോന്നായി ജയിലഴിക്കകത്തേക്ക്‌ വഴിതേടുകയാണ്‌. നേരത്തേ വ്യാജ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്‌ ജയിലഴിക്കകത്ത്‌ പോയിരുന്നതെങ്കില്‍ ഇത്തവണ കലാപത്തിന്‌ സഹായം നല്‍കിയ ഉദ്യോഗസ്ഥരാണ്‌ ജയിലില്‍ പോകുന്നത്‌.
സജീവ്‌ സി. നായര്‍ : മാത്രഭുമി വാര്ത്ത

ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ പൊതുപരിപാടി വിജയിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി
അഹമ്മദാബാദ്‌: സംസ്ഥാന മുഖ്യമന്ത്രിയുടെ പൊതുപരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റി 12 മുതല്‍ ആരംഭിക്കാനിരുന്ന പ്രിലിമിനറി പരീക്ഷകള്‍ നീട്ടിവെക്കാന്‍ വൈസ്‌ ചാന്‍സലര്‍ പരിമള്‍ ത്രിവേദി കോളേജ്‌ അധികൃതര്‍ക്ക്‌ കത്ത്‌ നല്‌കി. മോഡിയുടെ പരിപാടിക്ക്‌ വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്താനാണത്രേ ഇത്‌. ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയുടെ പ്രധാന കവാടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വാട്ടര്‍ പാര്‍ക്ക്‌, വേള്‍ഡ്‌ ലാംഗ്വേജ്‌ ലബോറട്ടറി, ഹ്യൂമന്‍ ജെനറ്റിക്‌ റിസര്‍ച്ച്‌ ഡിപ്പാര്‍ട്ടുമെന്റ്‌, ജിയോ ഇന്‍ഫര്‍മാറ്റിക്‌ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ ഡിപ്പാര്‍ട്ടുമെന്റ്‌ എന്നിവയുടെ ഉദ്‌ഘാടനവും പുതിയ പരീക്ഷാകേന്ദ്രത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണ്‌ ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്‌. രാജ്യത്ത്‌ ഒരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ചെയ്‌തിരിക്കുന്നതെന്ന്‌ സിന്‍ഡിക്കേറ്റ്‌ മെമ്പറും കോണ്‍ഗ്രസ്‌ വക്താവുമായ മനീഷ്‌ ദോഷി ആരോപിച്ചു.
മാത്രഭുമി വാര്ത്ത