Monday, April 6, 2009

'വികസന വിരുദ്ധ' രാഷ്ട്രീയം വേണം

വളരെ ശ്രദ്ദേയമായ ഒരു ലേഖനം. മാതൃഭൂമിയുടെ താളുകളില്‍ വന്നത് ഇവിടെ കോപി ചെയ്യുന്നു.
നിങ്ങള്‍ വായിച്ചിരിക്കും. പിന്നെ എന്തിനാ പൊസ്ട്കളുടെ എണ്ണം കൂട്ടാനാണോ ചര്‍വിത ചര്‍വണം ചെയ്യുന്നത് എന്ന്‍ ചോദിച്ചാല്‍, ജീവിച്ചിരിക്കേണ്ട നല്ലൊരു ലേഖനം ആണ് ഇത് എന്ന്‍ തോന്നിയതിനാലാണ് എന്നാണെന്ടെ മറുപടി.

'വികസന വിരുദ്ധ' രാഷ്ട്രീയം വേണം

അഡ്വ. കാളീശ്വരം രാജ്‌ (
മാതൃഭൂമി പത്രം )


തി രഞ്ഞെടുപ്പ്‌ സംബന്ധിച്ച മാധ്യമസംവാദങ്ങളില്‍ സ്ഥാനാര്‍ഥികളും ജനങ്ങളും ഒരുപോലെ 'വികസന'ത്തിനു നിലവിളിക്കുന്ന കാഴ്‌ച ഭയാനകമാണ്‌. സ്‌മാര്‍ട്ട്‌സിറ്റിയും കണ്ണൂര്‍ വിമാനത്താവളവും ശബരി റെയില്‍വേയും മറ്റുമാണ്‌ മലയാളിയുടെ വികസന സ്വപ്‌നത്തിന്റെ അടയാളങ്ങള്‍. വനഭൂമികള്‍ നശിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും വയലുകള്‍ നികത്തിയും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ കുത്തിനിറച്ചും വായുവിലും വെള്ളത്തിലും വിഷം കലര്‍ത്തിയും നാം വികസനമെന്ന അന്ധവിശ്വാസത്തെ ആഘോഷിച്ചു.
ഇത്തരം വികസനത്തിന്‌ നടത്തുന്ന കുടിയിറക്കലുകളും അവയുണ്ടാക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ഇടതുവലതു മുന്നണികളെ അലോസരപ്പെടുത്തിയില്ല. ആവാസവ്യവസ്ഥകള്‍ നശിച്ചാലും 'വികസനം' അഭംഗുരം തുടരണം-വ്യവസ്ഥാപിത നേതൃത്വങ്ങളും അനുയായികളും പുലര്‍ത്തുന്ന സമീപനം ഇതാണ്‌. മഹാഭൂരിപക്ഷം ജനങ്ങളും ഈ വഴിക്കു ചിന്തിക്കുമ്പോള്‍ തിരഞ്ഞെടുപ്പുകള്‍ മറ്റൊരു ദുരന്തനാടകത്തിന്റെ ആവര്‍ത്തനമായിത്തീരുന്നു.
ഇതിനിടയിലാണ്‌ മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധിയായി മേരി ഫ്രാന്‍സിസും മുരിയാട്ടെ ഇഷ്‌ടികക്കളവികസനത്തിനെതിരെ പ്രതികരിച്ച കുഞ്ഞനും അതുപോലെ മറ്റു ചിലരും വിവിധ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചത്‌. നിലവിലുള്ള രാഷ്ട്രീയത്തിന്റെയും സാങ്കേതികവിദ്യയുടെയും വികസന സങ്കല്‍പ്പങ്ങളുടെയും നിയമസംഹിതകളുടെയും യുക്തിയെ, ധാര്‍മികതയെ വിനീതമായി, എന്നാല്‍ ആധികാരികമായി ചോദ്യം ചെയ്യുന്നതാണ്‌ ഈ സ്ഥാനാര്‍ഥിത്വങ്ങള്‍.
മൂലമ്പിള്ളിയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ട മേരി ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പ്‌ യോഗത്തില്‍ ഈ ലേഖകനും പങ്കെടുക്കുകയുണ്ടായി. 'വികസന'ത്തിന്‌ സ്വന്തം വീടുകളില്‍നിന്ന്‌ പോലീസിനാല്‍ അടിച്ചിറക്കപ്പെട്ടവരുടെ മനുഷ്യാവകാശപ്രശ്‌നങ്ങളാണ്‌ മേരി ഫ്രാന്‍സിസ്‌ ഈ തിരഞ്ഞെടുപ്പിലൂടെ ഉന്നയിക്കുന്നത്‌. തങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ ഇറക്കിയ ഉത്തരവുകളുമായി വന്നാണ്‌ ഉദ്യോഗസ്ഥര്‍ തങ്ങളെ കുടിയിറക്കിയതെന്നും ബലപ്രയോഗം നടത്തി ആ ഭരണകൂട നടപടിയിലൂടെ പാത്രങ്ങളും കുട്ടികളുടെ പുസ്‌തകങ്ങളും വലിച്ചെറിയപ്പെടുകയുണ്ടായെന്നും മേരി ഫ്രാന്‍സിസ്‌ പറഞ്ഞു.
2006 ല്‍ നാം ഒരു ദേശീയ പുനരധിവാസ പദ്ധതി രൂപകല്‌പന ചെയ്‌തു. അതുപക്ഷേ നടപ്പിലാക്കുവാന്‍ സര്‍ക്കാറിന്‌ കഴിഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ പുനരധിവാസത്തിനുള്ള അവകാശമുണ്ടെന്ന്‌ സുപ്രീം കോടതി നര്‍മദാ കേസില്‍ (2005) പറഞ്ഞു. സത്‌ലജ്‌ ജല്‍നിഗാമിന്റെ കേസിലും (2005) ഇതേ നിയമതത്ത്വം സൂചിപ്പിക്കപ്പെട്ടു. 'വികസന'ത്തിന്റെ പേരിലുള്ള ഭൂമിയേറ്റെടുക്കല്‍ പലപ്പോഴും നഗ്‌നനമായ മനുഷ്യാവകാശ ലംഘനങ്ങളായിത്തീരുന്നുവെന്ന്‌ ഇന്‍ഡോര്‍ വികാസ്‌ പ്രഥാകരണിന്റെ (2007) കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചു. ഏറ്റെടുത്ത ഭൂമിക്ക്‌ പ്രതിഫലമായി കിട്ടിയ നാമമാത്രമായ തുകപോലും നഷ്‌ടപരിഹാരത്തിനായുള്ള കേസിനുതന്നെ ചെലവാക്കേണ്ടിവന്ന സാധാരണക്കാരന്റെ അനുഭവമാണ്‌ മെഹബൂബിന്റെ കേസില്‍ (2009) സുപ്രീംകോടതിയുടെ മനഃസാക്ഷിയെ ഞെട്ടിച്ചത്‌.
കാലഹരണപ്പെട്ട ലാന്‍ഡ്‌ അക്വിസിഷന്‍ നിയമമാണ്‌ നമ്മുടേത്‌. അത്‌ നമ്മുടെ കക്ഷിരാഷ്ട്രീയം പോലെ കാലഹരണപ്പെട്ടിരിക്കുന്നു. 'പൊതുവായ ആവശ്യം' എന്ന ലേബലില്‍ നടക്കുന്ന ഭരണകൂടഭീകരതയ്‌ക്ക്‌ നിയമസാധുത നല്‍കുക എന്നത്‌ മാത്രമാണ്‌ ഇന്ന്‌ ഈ ഫ്യൂഡല്‍നിയമം നിര്‍വഹിക്കുന്ന ദൗത്യം. നിയമത്തിന്റെ 4-ാം വകുപ്പ്‌ പ്രകാരം, ആരുടെ ഭൂമിയും പൊതുവായ ആവശ്യത്തിന്‌ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന്‌ സര്‍ക്കാറിന്‌ തോന്നിയാല്‍, അക്വയര്‍ ചെയ്യാം. കാസര്‍കോട്‌ ജില്ലയില്‍ ബേക്കല്‍ ടൂറിസം വികസനത്തിന്‌ ഇങ്ങനെ അക്വയര്‍ ചെയ്യപ്പെട്ട കൃഷിഭൂമികളും പറമ്പുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്‍ പിന്നീട്‌ ഏല്‌പിച്ചുകൊടുത്തത്‌ വന്‍കിട ബാര്‍ഹോട്ടലുകള്‍ക്കും റിസോര്‍ട്ട്‌ സംരംഭകര്‍ക്കും ആയിരുന്നു. നാളിതുവരെ നാട്ടുകാര്‍ കൃഷിചെയ്‌ത്‌ ഉപജീവനം നടത്തിയ ഭൂമിയില്‍ സ്വിമ്മിങ്‌പൂളുകളും ബാര്‍ ഹോട്ടലുകളും വരുന്ന ഈ പ്രക്രിയയെ സാധൂകരിക്കുന്ന അക്വിസിഷന്‍ നിയമം നമ്മുടെ രാജ്യത്തിനും നിയമവ്യവസ്ഥയ്‌ക്കും അപമാനമാണ്‌.
നിയമത്തിന്റെ 4, 5, 6 വകുപ്പുകളില്‍ പറയുന്ന നടപടിക്രമങ്ങളൊന്നും തന്നെ അക്വിസിഷന്‍ എന്ന വ്യാജേന നടക്കുന്ന ഭരണകൂട ഭീകരതയുടെ കാഠിന്യം കുറയ്‌ക്കുന്നില്ല. 17-ാം വകുപ്പനുസരിച്ച്‌ 'അടിയന്തരാവശ്യ'ത്തിന്റെ പേരുപറഞ്ഞ്‌ ഭൂമിയേറ്റെടുത്താല്‍ ഭരണകൂടത്തിന്‌ കുറേക്കൂടി എളുപ്പമാണ്‌. 'നഷ്‌ടപരിഹാരം' എന്ന ഒറ്റമൂലിയിലൂടെ അക്വിസിഷന്‍ ഉയര്‍ത്തുന്ന മനുഷ്യാവകാശ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാമെന്ന വികലമായ കാഴ്‌ചപ്പാടാണ്‌ ഈ നിയമത്തിന്‍േറത്‌.
ഇത്‌ റദ്ദാക്കുവാന്‍ കാലമായിരിക്കുന്നു. പുതിയ അക്വിസിഷന്‍ നിയമത്തിന്‌ രൂപം നല്‍കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത്‌ 'വികസന'ത്തിന്‌ ഇരയാകുന്നവരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ്‌. അവരുടെ തൃപ്‌തികരവും സമഗ്രവുമായ പുനരധിവാസം നടത്തിക്കഴിഞ്ഞാല്‍ മാത്രമേ അക്വിസിഷന്‍ നടപടികള്‍ തുടങ്ങാന്‍ പോലും പാടുള്ളൂ എന്ന്‌ നിഷ്‌കര്‍ഷിക്കുന്ന വിധത്തിലാകണം. 21-ാം നൂറ്റാണ്ടിനും വരും നൂറ്റാണ്ടുകള്‍ക്കുമുള്ള ലാന്‍ഡ്‌ അക്വിസിഷന്‍ നിയമം.
വരും നൂറ്റാണ്ടുകള്‍ക്കുവേണ്ടിയുള്ള നിയമം പോലെ പ്രധാനമാണ്‌ വരുംകാലങ്ങള്‍ക്കായുള്ള രാഷ്ട്രീയവും. പരമ്പരാഗത രാഷ്ട്രീയം അവസാനിക്കുന്നിടത്താണ്‌ പരിസ്ഥിതി രാഷ്ട്രീയം ആരംഭിക്കുന്നത്‌. കേരളം പോലെ പാരിസ്ഥിതികമായി ദുര്‍ബലമായിക്കഴിഞ്ഞ പ്രദേശത്തിന്‌ ഇനിയും 'വികസിക്കാന്‍' സാധ്യമല്ല. പരിമിതമായ പ്രകൃതിയില്‍ അപരിമിതമായ വികസനവും അനന്തമായ വളര്‍ച്ചയും സാധ്യമല്ല. ഇനിയും നമുക്ക്‌ ഇടിച്ചുകളയാന്‍ കുന്നുകളില്ല; നികത്തുവാന്‍ വയലേലകളില്ല. നശിപ്പിക്കുവാന്‍ കാടുകളും ഇല്ല.
ബാക്കിയുള്ള ആവാസ വ്യവസ്ഥകളെയും ജൈവവ്യൂഹങ്ങളെയും പരിരക്ഷിക്കുക. കുറഞ്ഞ പ്രകൃതി ചൂഷണത്തിലൂടെ എങ്ങനെ കൂടുതല്‍ സന്തോഷവും സ്വാസ്ഥ്യവും നേടാന്‍ കഴിയും എന്നാലോചിക്കുക- ഇതെല്ലാമാണ്‌ വരാന്‍ പോകുന്ന കാലത്തിന്റെ രാഷ്ട്രീയ അജന്‍ഡകള്‍. ജര്‍മനിയിലെ ഗ്രീന്‍ പ്രസ്ഥാനക്കാര്‍ പറയുമായിരുന്നു. ''ഞങ്ങള്‍ ഇടത്തല്ല; വലത്തുമല്ല, മുന്‍പോട്ടു നീങ്ങുന്ന പക്ഷമാണ്‌'' എന്ന്‌. കാലഹരണപ്പെട്ട ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും പകരമായി ''ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുകയും'' ചെയ്യുന്ന ചെറുഗ്രൂപ്പുകള്‍ ഇനിയെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും ഇടപെടുകതന്നെ വേണം.
ഇത്‌ ഒരു ആഗ്രഹചിന്തയല്ല; മറിച്ച്‌ സംസ്ഥാനത്തിന്റെ അനിവാര്യതയാണ്‌. 'വികസന'ത്തിന്റെ ഇരകള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ പുതിയൊരു 'വിക്‌ടി മോളജി' സൃഷ്‌ടിച്ചിരിക്കുന്നു. 'വികസനം' പുതിയ പാരിസ്ഥിതിക ഇരകളെ ഉണ്ടാക്കിയിരിക്കുന്നു. ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമിടയില്‍ പാരിസ്ഥിതികമായ വര്‍ഗസമരങ്ങള്‍ അദൃശ്യമെങ്കിലും ശക്തമായി ഉരുത്തിരിഞ്ഞുവരുന്നു. അതുകൊണ്ട്‌ കുഞ്ഞനും മേരി ഫ്രാന്‍സിസും നാളെയുടെ രാഷ്ട്രീയത്തിന്റെ ചെറുതെങ്കിലും പ്രസക്തമായ സൂചനകളാകുന്നു.
മാതൃഭൂമിയില്‍ വന്ന ലേഖനം