Wednesday, September 17, 2008

ഗ്രഹാം സ്റ്റെയിന്‍സ് : ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

അര്‍ധരാത്രിയില്‍ ലോകം ഉറങ്ങുമ്പോള്‍ ദാരാസിംഗും സംഘവും ഉണര്‍ന്നിരുന്നു; ഒറീസയില്‍ വംശഹത്യയുടെ പ്രാഥമിക പരീക്ഷണത്തിനായി. ഇരുട്ടിന്റെ മറവില്‍ 1999 ജനുവരി 23 ന് അര്‍ധരാത്രി അവര്‍ വിജയകരമായി അതു നിര്‍വഹിച്ചു. ഗ്രഹാം സ്റ്റെയിന്‍സ് എന്ന ആസ്ത്രേലിയന്‍ മിഷനറിയും അദ്ദേഹത്തിന്റെ മക്കളായ തിമോത്തി, ഫിലിപ്പ് എന്നിവരുമായിരുന്നു ഇരകള്‍.

ബാരിപാഡയില്‍ കുഷ്ഠരോഗികള്‍ക്കായി പുനരധിവാസകേന്ദ്രം നടത്തിയിരുന്ന സ്റ്റെയിന്‍സ് കൊഞ്ഞാര്‍ ജില്ലയിലെ മനോഹര്‍പൂരിലേക്കുള്ള യാത്രയിലായിരുന്നു. കടുത്ത ശൈത്യം മൂലം യാത്ര തുടരാനാവാതെ അവര്‍ അന്ന് രാത്രി വാഹനത്തില്‍ ചെലവഴിക്കാന്‍ തീരുമാനിച്ചു. അര്‍ധരാത്രിയിലെ ബഹളത്തില്‍ കുഞ്ഞുങ്ങളും സ്റ്റെയിന്‍സും ഉണര്‍ന്നത് മരണത്തിലേക്കാണ്. ദാരാസിംഗ് എന്ന കുപ്രസിദ്ധ കുറ്റവാളിയും അമ്പതോളം വരുന്ന സംഘവും ചേര്‍ന്ന് സ്റ്റെയിന്‍സിനെയും ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെയും വിളിച്ചുണര്‍ത്തി ശൂലം കൊണ്ട് കുത്തി വീഴ്ത്തി. പിന്നെ അവരെ ജീപ്പില്‍ കെട്ടിയിട്ടശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. നെഞ്ചോട് ചേര്‍ത്ത് മക്കളെ കെട്ടിപ്പുണര്‍ന്നുകൊണ്ട് സ്റ്റെയിന്‍സ് കത്തിയെരിഞ്ഞു. 1965 ല്‍ ഒറീസയില്‍ എത്തി 32 വര്‍ഷം കുഷ്ഠരോഗികള്‍ക്കൊപ്പം ജീവിച്ച സ്റ്റെയിന്‍സിന് വര്‍ഗീയതയുടെ കുന്തമുനയില്‍ ദാരുണമായ അന്ത്യം.ക്രിസ്ത്യാനികള്‍ക്ക് നേരേയുള്ള സംഘടിത ആക്രമണത്തിന്റെ തുടക്കം.

ഒറീസയില്‍ സംഘ്പരിവാര്‍ ഇപ്പോള്‍ വേട്ടയാടുന്ന മിഷനറിമാരില്‍ പലരെയും ആതുരസേവനത്തിനായി സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് ഔദ്യോഗികമായി ക്ഷണിച്ചുവരുത്തുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഒറീസയെ തളര്‍ത്തിയ കുഷ്ഠരോഗത്തോട് പൊരുതാന്‍ ആളില്ലാതെയാണ് മിഷനറിമാരെ ആതുരസേവനത്തിന് ക്ഷണിച്ചത്. ഈ പൂര്‍വചരിത്രം വര്‍ഗീയ കലാപകാരികള്‍ക്കുനേരെ കണ്ണടക്കുന്നവര്‍ മറക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് നിര്‍മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങളുടെ പട്ടികയിലാണ് കുഷ്ഠം. കുഷ്ഠരോഗികള്‍ ഇപ്പോഴും ഒറീസയിലെ സാധാരണ കാഴ്ചയത്രെ.

കുഷ്ഠം ദൈവശാപമാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടത്തെ ഗ്രാമീണര്‍. രോഗികളെ, ശാപം പേറുന്നവര്‍ എന്ന് മുദ്രകുത്തി ജന്മനാട്ടില്‍നിന്ന് പുറത്താക്കുന്നതാണ് നാട്ടുനടപ്പ്. പിന്നെ അവര്‍ക്ക് അഭയം കുഷ്ഠരോഗികളുടെ ഗ്രാമങ്ങള്‍ മാത്രമാണ്. ചികില്‍സ നല്‍കാന്‍പോലും പണ്ട് ആളില്ലായിരുന്നു. വേദനിക്കുന്നവരുടെ ആ ലോകത്ത് സാന്ത്വനമേകാന്‍ മിഷനറിമാരെത്തി. അവരില്‍ ഒരാളായിരുന്നു സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും. ബാരിപാഡയില്‍ അവര്‍ കുഷ്ഠരോഗികള്‍ക്കായി ആശുപത്രി തുറന്നു.

രോഗികള്‍ക്ക് ചികില്‍സയും രോഗം ഭേദപ്പെടുന്നവര്‍ക്ക് പുനരധിവാസവുമായിരുന്നു അവരുടെ മിഷനറി പ്രവര്‍ത്തനം. ഈ രോഗികളില്‍ പലരും ക്രിസ്ത്യാനികളായി മാറിയിരുന്നു. സ്റ്റെയിന്‍സിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ജില്ലയിലാകെ വ്യാപിച്ചിരുന്നു. ആദിവാസികള്‍ക്കും രോഗികള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായപ്പോള്‍ സ്റ്റെയിന്‍സിനെയും കുടുംബത്തെയും നശിപ്പിക്കേണ്ടത് വര്‍ഗീയ സംഘടനകളുടെ ലക്ഷ്യമായി. അല്‍പകാലം കൂടി ഒറീസയില്‍ തുടര്‍ന്ന ഗ്ലാഡിസ് ദാരാസിംഗിന് മാപ്പ് നല്‍കിയശേഷം മകള്‍ എസ്തേറിനെയും കൂട്ടി ആസ്ത്രേലിയയിലേക്ക് മടങ്ങി. ഏറ്റവും ഹീനമായ കൊലപാതകമെന്ന് വിശേഷിപ്പിച്ച് ദാരാസിംഗിന് കോടതി വധശിക്ഷ നല്‍കി. അപ്പീലിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കിയിട്ടില്ല.

പ്രത്യേക കാലാവസ്ഥയും ദാരിദ്യ്രവും കുഷ്ഠരോഗം വിളയുന്ന മണ്ണാക്കി ഒറീസയെ മാറ്റിയെന്നാണ് പറയുന്നത്. 'നിര്‍മാജനം ചെയ്യപ്പെട്ട' രോഗത്തിന് സര്‍ക്കാറിന്റെ പ്രതിരോധ പദ്ധതികളില്ല.

കുഷ്ഠരോഗികളെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയവരില്‍ മദര്‍ തെരേസയും ഉണ്ടായിരുന്നു. മദര്‍തെരേസയുടെ നേതൃത്വത്തിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി 1974ല്‍ ഭുവനേശ്വറിനടുത്ത് സത്യനഗറില്‍ സര്‍ക്കാര്‍ സൌജന്യമായി നല്‍കിയ ഭൂമിയില്‍ ആദ്യമഠം തുടങ്ങി. ഭുവനേശ്വറില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന കുഷ്ഠരോഗി പുനരധിവാസകേന്ദ്രത്തില്‍ 250 രോഗികളുണ്ട്. ബജ്റംഗ്ദളോ വി.എച്ച്.പിയോ കടന്നുചെല്ലാത്ത കുഷ്ഠരോഗികളുടെ കോളനികളില്‍ ഈ കന്യാസ്ത്രീകള്‍ സ്ഥിരം സന്ദര്‍ശകരാണ്. എന്നാല്‍, മതം മാറ്റത്തിനല്ല. രോഗം മാറ്റാനാണ് ഞങ്ങള്‍ അവിടെ പോകുന്നത്. പതിമൂന്ന് വര്‍ഷമായി ഞങ്ങളുടെ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് ഹൈന്ദവനാണ്' ^സിസ്റ്റര്‍ അഡ്രിയാന്‍ പറഞ്ഞു.

ഞങ്ങള്‍ രോഗികളുടെ മതം ചോദിക്കാറില്ല. മതം മാറ്റുന്നു എന്ന ആരോപണം ഇവിടെ ഞങ്ങള്‍ക്കെതിരെ ഇല്ലായിരുന്നു. ഞങ്ങളുടെ മഠങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ കുറവാണ്. ഞങ്ങള്‍ നിരവധിപേരെ വാഹനങ്ങളില്‍പോയി സംഘര്‍ഷകേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞു. ഒറീസയിലെ പന്ത്രണ്ടു മഠങ്ങളിലായി മിഷനറീസ് ഓഫ് ചാരിറ്റിക്ക് 72 കന്യാസ്ത്രീകള്‍ ജോലി ചെയ്യുന്നു. ആതുര സേവന കേന്ദ്രങ്ങളും അഗതിമന്ദിരങ്ങളും മാത്രമേ അവര്‍ക്കുള്ളൂ. സമ്പാദ്യങ്ങളും സ്ഥാപനങ്ങളുമില്ലാത്തവര്‍. അതുകൊണ്ടാകാം അവര്‍ ആക്രമിക്കപ്പെടാത്തതും. എന്നാല്‍, മറ്റ് സഭകളുടെ സ്ഥിതി അതല്ല. കേരളത്തിലേതുപോലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയെ നയിക്കുന്നത് സഭകളാണ്.

ഇരുണ്ട ജില്ലയായിരുന്ന കാണ്ഡമലില്‍ വിദ്യാഭ്യാസം എത്തിച്ചത് ക്രിസ്ത്യാനികളാണ്. നൂറിലേറെ വര്‍ഷം മുമ്പ് കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ ഇവിടെ എത്തിയിരുന്നു. ആദിവാസികള്‍ക്കിടയില്‍ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ മത പരിവര്‍ത്തനം സ്വാഭാവികമായി.ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് സംഘ്പരിവാര്‍ ആരോപിക്കുന്നു. എന്നാല്‍, സ്വാഭാവിക മതമാറ്റം എന്നാണ് സഭകളുടെ നിലപാട്.
കടപ്പാട് : മാധ്യമം ഡെയിലി

4 comments:

കാണി said...

ഒരു കാലത്ത് മുസ്ലിം സമൂഹം വ്യാപകമായി വേട്ടയാടപ്പെട്ട സമയത്ത് കുറ്റകരമായ നിസ്സംഗത പാലിച്ച ക്രിസ്റ്റയന്‍ സമുദായ നേതാകന്മാര്‍ ഇനിയെങ്കിലും നാടിന്റെ പോക്കിനെ കുറിച്ച് ബോധവാന്മാരായെങ്കില്‍ എന്ന ആശയോടെ ...

Joker said...

ഗുജറാത്തില്‍ വംശീയ ഉന്മൂലനം രണ്ടാം ഘട്ടം തുടങ്ങി ക്കഴിഞൂ. തെരെഞ്ഞെടുപ്പിന്റെ പശ്ചാലത്തില്‍ ചോരക്ക് നിറം കൂടുമെന്ന രാക്ഷസന്‍ മോഡിയുടെ കണക്കുകൂട്ടലുകള്‍ ആയിരിക്കും ഇത്.
http://www.madhyamam.com/fullstory.asp?nid=56751&id=1

മുക്കുവന്‍ said...

കുഷ്ഠം ദൈവശാപമാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടത്തെ ഗ്രാമീണര്‍. രോഗികളെ, ശാപം പേറുന്നവര്‍ എന്ന് മുദ്രകുത്തി ജന്മനാട്ടില്‍നിന്ന് പുറത്താക്കുന്നതാണ് നാട്ടുനടപ്പ്. പിന്നെ അവര്‍ക്ക് അഭയം കുഷ്ഠരോഗികളുടെ ഗ്രാമങ്ങള്‍ മാത്രമാണ്. ചികില്‍സ നല്‍കാന്‍പോലും പണ്ട് ആളില്ലായിരുന്നു. വേദനിക്കുന്നവരുടെ ആ ലോകത്ത് സാന്ത്വനമേകാന്‍ മിഷനറിമാരെത്തി. അവരില്‍ ഒരാളായിരുന്നു സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും. ബാരിപാഡയില്‍ അവര്‍ കുഷ്ഠരോഗികള്‍ക്കായി ആശുപത്രി തുറന്നു.


you can cure the physical cure for a leprosy but not the mind of the person. BJP/RSS/Bajrangdal *hardcore* belivers leprosy in their mind and thought. that cant be cured.

there are a billion hindus in india. only a *FEW* of them *hardcore* BJP members acting like this. because of their act if all the hindus those who work in outside country were insulted the same way, what will be the state of our country?

just for getting few votes killing innocents? it shame for the party and its leaders and all the supporters.

ajeeshmathew karukayil said...

രാഷ്ടീയ ലാഭം ലക്ഷ്യമാക്കി മാത്രമുള്ളവയാണ് ഇപ്പോഴത്തെ ആക്രമങ്ങള്‍